മുംബൈ: അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (എഎംഎഫ്ഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂണിൽ മ്യൂച്ചൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം വർധിച്ചു.
മേയ് മാസത്തിലെ 22,908 കോടി രൂപയിൽ നിന്ന് ജൂണിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 26.5 ശതമാനം വർധിച്ച് 28,973 കോടി രൂപയിലെത്തി. ജൂണ്‍ മാസത്തിൽ നിക്ഷേപകരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് മിഡ്-കാപ് ഫണ്ടുകളാണ്; 6,090 കോടി രൂപയുടെ നിക്ഷേപമാണ് ഇതിൽ എത്തിയത്.
സ്മോൾ-കാപ് ഫണ്ടുകൾ 5,602 കോടി രൂപയുടെ നിക്ഷേപവുമായി തൊട്ടുപിന്നാലെയുണ്ട്. അതേസമയം ഫ്ലെക്സി-കാപ് ഫണ്ടുകൾക്ക് 5,231 കോടി രൂപ ലഭിച്ചു. ലാർജ് ആൻഡ് മിഡ്-കാപ് ഫണ്ടുകളിൽ 4,321 കോടി രൂപയുടെയും മൾട്ടി-കാപ് ഫണ്ടുകളിൽ 3,070 കോടി രൂപയുടെയും നിക്ഷേപം വന്നു.
നിക്ഷേപത്തിൽ തിരിച്ചുവരവുണ്ടായെങ്കിലും, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ നിരക്കുകളിലും താഴെയാണിത്. മാർച്ചിൽ 40,000 കോടി രൂപയ്ക്കും ഏപ്രിലിൽ 38,000 കോടി രൂപയ്ക്കും മുകളിലാണ് നിക്ഷേപം നടന്നത്. ഇക്വിറ്റി സ്കീമുകളുടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) മേയ് മാസത്തിലെ 36.14 ലക്ഷം കോടി രൂപയിൽ നിന്ന് ജൂണിൽ 37.34 ലക്ഷം കോടി രൂപയായി ഉയർന്നു. ഹൈബ്രിഡ് ഫണ്ടുകളിലും ഉയർന്ന നിക്ഷേപം എത്തിച്ചേർന്നു.