ചമ്പക്കുളം:പള്ളാത്തുരുത്തിയിലെ ഇടുങ്ങിയ റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതോടൊപ്പം യാത്രാ തടസവും സൃഷ്ടിക്കുന്നതായി പരാതി.
പള്ളാത്തുരുത്തി പാലത്തിന് കിഴക്കേ കരയിൽ തെക്ക് വശത്തുള്ള, ആറ്റിറമ്പിലൂടെ തെക്കോട്ടേയ്ക്കു പോകുന്ന റോഡിൽ ഹൗസ് മ്പോട്ട് യാത്രയ്ക്ക് എത്തുന്നവരുടെ വാഹനങ്ങൾ അനധികൃതമായി രാവിലെ മുതൽ വൈകുന്നേരം വരെ യാതൊരു മാനദണ്ഡവും പാലിക്കാതെ ഇടുങ്ങിയ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം തന്നെ തടസപ്പെടുകയും, അപകടം ഉണ്ടാവുകയും ചെയ്യുന്നു. ചില അവസരങ്ങളിൽ പള്ളാത്തുരുത്തി പാലത്തിന്റെ വശങ്ങളിൽ പോലും വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്.
ഹൗസ് മ്പോട്ട് യാത്രയ്ക്ക് എത്തുന്നവർ പകൽ മുഴുവനായും, ഒരുപകലും രാത്രിയും എന്ന കണക്കിലും റോഡിന് വശത്ത് വാഹനം പാർക്ക് ചെയ്തുപോകുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. നിരനിരയായി വാഹനം പാർക്ക് ചെയ്ത് കഴിഞ്ഞാൽ ഒരു വാഹനത്തിന് മാത്രം പോകാനുള്ള വഴി മാത്രമേ ഇവിടെ ഉള്ളു. ഒരു ഭാഗത്ത് നിന്നും വണ്ടി വരുമ്പോൾ മറുഭാഗത്ത് നിന്ന് വണ്ടി കയറി വന്നാൽ ഏതെങ്കിലും ഒരു വണ്ടി പിന്നാക്കം പോകാതെ ഇവിടെ യാത്ര സാധ്യമാകില്ല. പലപ്പോഴും ഇരുഭാഗത്തുള്ളവരും പിന്നോട്ട് പോകാൻ തയാറാകാതെ വരുമ്പോൾ പലപ്പോഴും തർക്കങ്ങൾക്കും കാരണമാകാറുണ്ട്.
കഴിഞ്ഞ ദിവസം പള്ളാത്തുരുത്തി പള്ളിയിൽ ഒരു മൃതസംസ്കാര ചടങ്ങിന് ആളുകൾ എത്തിയ വാഹനങ്ങളെല്ലാം ഈ റോഡിലെ അനധികൃത പാർക്കിംഗ് മൂലം പള്ളി മൈതാനത്തേയ്ക്ക് എത്തിക്കാനാവതെ പോയതിനാൽ എസി റോഡിന് വശങ്ങളിൽ പാർക്ക് ചെയ്യാൻ നിർബന്ധിതമായി. എസി റോഡിലെ വിചിത്രമായ ഓട നിർമ്മാണം കാരണം ഇവിടെയും റോഡിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടിവന്നത്. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന് മുൻപ് ഉണ്ടായിരുന്ന പാർക്കിംഗ് സൗകര്യം പൂർണമായി നഷ്ടപ്പെട്ട അവസ്ഥയാണ്.
മേൽപറഞ്ഞ റോഡിന്റെ തെക്കുവശത്തെ അനധികൃത കച്ചവടങ്ങൾ കൂടി ആകുമ്പോൾ റോഡിലെ അസൗകര്യങ്ങൾ പൂർത്തിയാകും. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നടപടി എടുക്കണമെന്നും റോഡ് യാത്രയ്ക്ക് അസൗകര്യം സൃഷ്ടിക്കുന്ന തരത്തിലുള്ള അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വഴിയിൽ പാർക്ക് ചെയ്യാതെ മറ്റ് എവിടേക്കെങ്കിലും മാറ്റി പാർക്ക് ചെയ്യാൻ വേണ്ട നിർദേശം ഉണ്ടാവണം.
ഹൗസ് ബോട്ട് യത്രയ്ക്കായി എത്തുന്ന വിദേശികൾ ഉൾപ്പെടുന്ന നിരവധി വിനോദ യാത്രികരാണ് ദിവസേന ഈ വഴിയിലൂടെ എത്തുന്നത്. വഴിയാത്ര സുരക്ഷിതമാക്കാൻ ബന്ധപ്പെട്ട അധികാരി കളുടെ ഭാഗത്തു നിന്ന് അടിയന്തര നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.