ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ വ്യാജ ഡിസ്കൗണ്ടുകൾക്കും, ഉപഭോക്താക്കളെ പറ്റിക്കുന്ന രീതിയിലുള്ള ഹിഡൻ ചാർജുകൾക്കും തടയിടാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ വകുപ്പ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു.
2020ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ (ഇ-കോമേഴ്സ്) നിയമങ്ങളിലാണ് കേന്ദ്ര സർക്കാർ സുപ്രധാന ഭേദഗതികൾ വരുത്തിയത്. പുതിയ നിയമങ്ങൾ 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഉപഭോക്താക്കളുടെ സുതാര്യത ഉറപ്പുവരുത്താനും ഓൺലൈൻ വ്യാപാരികളുടെ ചൂഷണം തടയാനുമാണ് പുതിയ ഈ നീക്കം.
ഇനി മുതൽ ഓഫർ വില പ്രഖ്യാപിക്കുമ്പോൾ, അതിന് തൊട്ടുമുമ്പുള്ള 30 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില കൂടി വെബ്സൈറ്റിൽ വ്യക്തമാക്കണം. ഇത് വ്യാജ ഡിസ്കൗണ്ടുകൾ തിരിച്ചറിയാൻ സഹായിക്കും.
ഉപഭോക്താക്കൾ തിരയുന്ന സാധനങ്ങൾക്ക് പകരമായി കൂടുതൽ ലാഭമുള്ളതോ സ്വന്തം കമ്പനിയുടെയോ ഉത്പ്പന്നങ്ങൾ മുകളിൽ കാണിക്കുന്ന രീതിയിലുള്ള കൃത്രിമത്വം അനുവദിക്കില്ല.
പണം നൽകി മുന്നിലെത്തിക്കുന്ന (Paid/Sponsored) ഉത്പ്പന്നങ്ങൾക്ക് പ്രത്യേക ടാഗ് അല്ലെങ്കിൽ അടയാളപ്പെടുത്തൽ നിർബന്ധമാക്കി.
നിർബന്ധിത സബ്സ്ക്രിപ്ഷനുകൾ, വ്യാജ അടിയന്തിരാവസ്ഥ ഉണ്ടാക്കൽ, അറിയാതെ ചാർജുകൾ കൂട്ടിച്ചേർക്കൽ എന്നിവയ്ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കമ്പനികൾ വർഷത്തിലൊരിക്കൽ ഓഡിറ്റ് നടത്തി ഇത് ഉറപ്പാക്കണം.
ഇ-കോമേഴ്സുമായി ബന്ധമില്ലാത്ത സേവനങ്ങൾക്കായുള്ള ടാഗ്ഡ് അല്ലെങ്കിൽ ബണ്ടിൽഡ് ഫീസുകൾ ഈടാക്കാൻ പാടില്ല.
ഉപഭോക്താക്കൾ നൽകുന്ന പരാതികളുടെ കോപ്പി പരാതിക്കാരന് നിർബന്ധമായും നൽകണം. കൂടാതെ എല്ലാ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളും നാഷണൽ കൺസ്യൂമർ ഹെൽപ്പ്ലൈനുമായി ബന്ധിപ്പിക്കണം.
ഉത്പ്പന്നങ്ങളുടെ നിർമാണ തീയതി, കാലാവധി , വാറന്റി, രാജ്യത്തിന്റെ പേര് എന്നിവ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതാണ്. ഉപഭോക്താക്കളുടെ വിവരങ്ങൾ അവരുടെ അനുമതിയില്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.