Kerala
തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദനുമായി ചർച്ച നടത്തി കോൺഗ്രസ്. മുൻ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
എംഎൽഎയുടെ ക്യാമ്പ് ഓഫീസിലായിരുന്നു കൂടിക്കാഴ്ച. നാട്ടികയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദന് പിന്തുണ നൽകുന്നതിൽ കെപിസിസി നേതൃത്വം തീരുമാനമെടുക്കുമെന്ന് ജോസ് വള്ളൂർ വ്യക്തമാക്കി.
നാട്ടികയിലെ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സിപിഐയിൽ നിന്ന് രാജിവച്ച ശേഷമായിരുന്നു ജോസ് വള്ളൂരുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഐയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി മുകുന്ദൻ അറിയിച്ചെന്നും ജോസ് വള്ളൂർ വ്യക്തമാക്കി.
സി.സി. മുകുന്ദന് സീറ്റ് നിഷേധിച്ചത് എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്നും ജോസ് വള്ളൂർ കൂട്ടിച്ചേർത്തു. നാട്ടികയിലെ നിയമസഭ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് സി.സി. മുകുന്ദന്റെ തീരുമാനം.
തനിക്ക് പകരം ഗീത ഗോപിയെ നാട്ടിക മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നതിൽ ആദ്യം മുതൽ തന്നെ മുകുന്ദൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Kerala
തൃശൂർ: നാട്ടിക എംഎല്‍എ സി.സി. മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. മുകുന്ദൻ നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗീത ഗോപിയ്ക്കെതിരെ മുകുന്ദൻ വീണ്ടും ആരോപണമുന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയെന്നാണ് മുകുന്ദന്റെ ആരോപണം. നാട്ടികയിൽ നിന്ന് പണം പിരിച്ചു. എന്നാൽ പണം തിരികെ കൊടുത്തില്ല. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചെന്നും മുകുന്ദൻ വെളിപ്പെടുത്തുന്നു. ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലെന്നും മുകുന്ദൻ വ്യക്തമാക്കി.
നാട്ടികയിൽ ഗീതാഗോപിയെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് സിപിഐയില്‍ പൊട്ടിത്തെറിയുണ്ടായത്. പണം പിരിക്കാന്‍ കഴിവുള്ളത് കൊണ്ടാണ് ഗീതാ ഗോപിയെ സ്ഥാനാർഥിയായി പരിഗണിക്കാൻ കാര്യമെന്നും മുകുന്ദൻ പറഞ്ഞിരുന്നു.
എന്നാൽ ആരോപണത്തോട് പ്രതികരിക്കാതെ ഗീതാഗോപി ഒഴിഞ്ഞുമാറി. മുകുന്ദനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഐ തുടങ്ങിയപ്പോള്‍ മുകുന്ദൻ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു.
ഒരുവട്ടം മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാഗോപിക്ക് മൂന്നാമത് അവസരം നൽകിയതിന് പിന്നാലെയാണ് മുകുന്ദന്റെ കലാപം. നാട്ടികയിൽ ഒരിക്കൽ കൂടി മത്സരിക്കാൻ അവസരം കിട്ടുമെന്ന് മുകുന്ദൻ പ്രതീക്ഷിച്ചിരുന്നു. വികസന യാത്ര പൂര്‍ത്തിയാക്കി മത്സരിക്കാനുള്ള സന്നദ്ധതയും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന് കുറച്ചു കാലമായി മുകുന്ദന് കണ്ണിലെ കരടായിരുന്നു. ചേര്‍പ്പ് മണ്ഡലം കമ്മിറ്റി മുകുന്ദനെ മത്സരിപ്പിക്കരുതെന്ന നിലപാടെടുക്കുകയും ചെയ്തു. ഇതോടെയാണ് ഗീതാ ഗോപിയെ വീണ്ടും കളത്തിലിറക്കാനുള്ള തീരുമാനം വന്നത്.
പാര്‍ട്ടി നേതാക്കളുമൊന്നിച്ച് ഗീതാ ഗോപി മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് മനസിലാക്കിയതിന് പിന്നാലെ മുകുന്ദന് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടത്. രമേശ് ചെന്നിത്തല ഇക്കാര്യം രാവിലെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
മുകുന്ദനെ സ്വീകരിക്കുന്ന കാര്യത്തില്‍ എഐസിസിയാവും നിലപാടെടുക്കുക. നേരത്തെ തന്നെ നാട്ടികയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സുനില്‍ ലാലൂര്‍ ഉള്‍പ്പടെയുള്ള സീറ്റ് മോഹികളെ അനുനയിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്.
അതേ സമയം മുകുന്ദനെ സിപിഐ ഇപ്പോഴും തള്ളിക്കളഞ്ഞിട്ടില്ല. അനുനയത്തിന് ജില്ലയിലെ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.