ചെങ്ങന്നൂർ: ഇത്തവണ ചെങ്ങന്നൂരിന് ഒരു പ്രത്യേകതയുണ്ട്. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ നാട്ടുകാരാണ്. യുഡിഎഫ് സ്ഥാനാർഥി എബി കുര്യാക്കോസ്, എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ എൻഡിഎ സ്ഥാനാർഥി എം.വി. ഗോപകുമാർ എന്നിവർ ചെങ്ങന്നൂർ മണ്ഡലം നിവാസികൾ തന്നെയാണ്. മൂവരും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കളാണെന്ന പ്രത്യേകയും ഉണ്ട്.
എബി കുര്യാക്കോസ്(യുഡിഎഫ്)
കെപിസിസി ജനറൽ സെക്രട്ടറിയാണ്. കെഎസ്യുവിലൂടെ പൊതുപ്രവർത്തനം തുടങ്ങി. കെഎസ്യു സംസ്ഥാന കലാവേദി കൺവീനർ, യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി എന്നീ നിലകളിലൂടെ പ്രവർത്തിച്ചാണ് കെപിസിസി ജനറൽ സെക്രട്ടറി പദവിയിലെത്തിയത്.
കഴിഞ്ഞ 36 വർഷമായി ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനാണ്. മികച്ച പ്രാസംഗികനും സംഘാടകനുമാണ്. നിരവധി സാമൂഹിക സാംസ്കാരിക ജീവകാരുണ്യമേഖലകളിൽ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
സജി ചെറിയാൻ(എൽഡിഎഫ്)
എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തകനായ സജി ചെറിയാൻ 1980ലാണ് സിപിഎം അംഗമാകുന്നത്. പാലിയേറ്റീവ് കെയർ സംഘടനയായ കരുണ പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനത്തിലൂടെ അദ്ദേഹത്തിന് സാധാരണക്കാർക്കിടയിൽ വലിയ സ്വാധീനം ഉറപ്പിക്കാനായി.
രണ്ടാം പിണറായി മന്ത്രിസഭയിൽ ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചതിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നെങ്കിലും പിന്നീട് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
എം.വി. ഗോപകുമാർ (ബിജെപി)
ചെങ്ങന്നൂരിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ് എം.വി. ഗോപകുമാര്‍. എബിവിപിയിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന്, ബിജെപിയുടെ സംഘടനാ സംവിധാനതതിന്റെ ഓരോ പടവുകളും ചവിട്ടിക്കയറി നേതൃത്വത്തിലേക്കുയര്‍ന്ന ഗോപകുമാര്‍ മണ്ഡലത്തിൽ ബിജെപിക്ക് അവതരിപ്പിക്കാവുന്ന ശക്തനായ സ്ഥാനാർഥിയാണ്. നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്.
2005 മുതല്‍ 2015വരെ പാണ്ടനാട് പഞ്ചായത്തംഗമായിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു.