കോഴിക്കോട്: മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻസിപി കോഴിക്കോട് ജില്ലാക്കമ്മിറ്റി യോഗത്തിൽ രൂക്ഷമായ വാക്കേറ്റം. എലത്തൂർ മണ്ഡലത്തിൽ മുക്കം മുഹമ്മദിനെ സ്ഥാനാർഥിയാക്കണമെന്ന പ്രമേയം പാസാക്കി.
എന്നാൽ സ്ഥാനാർഥിയെ പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കുമെന്ന് ഒരു വിഭാഗം വാദിച്ചു. യോഗത്തിനുശേഷം പുറത്തിറങ്ങിയ നേതാക്കൾ പരസ്യമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ നേരത്തെ തന്നെ എതിർപ്പുണ്ട്.
എട്ട് തവണ മത്സരിക്കുകയും രണ്ട് തവണ മന്ത്രിയാവുകയും ചെയ്ത ശശീന്ദ്രൻ മത്സര രംഗത്തുനിന്ന് പിന്മാറണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. 86 പേർ പങ്കെടുത്ത യോഗത്തിൽ മൂന്നു പേർമാത്രമാണ് ശശീന്ദ്രനെ പിന്തുണച്ചത്.