തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനായ അഷ്കർ കുറ്റം സമ്മതിച്ചു. കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷംമാണ്. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചെന്നും പോലീസ് കണ്ടെത്തി.
കുഞ്ഞ് അതിക്രൂരമായ ആക്രമണം നേരിട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന്റെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
കുഞ്ഞിനെ മർദിക്കുന്നതിന് അമ്മ അഖിലയുടെ മൗനസമ്മതം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും ഒരുമിച്ച് താമസിക്കുന്നതിന് കുഞ്ഞ് ഒരു തടസമായിരുന്നെന്ന് പ്രതി മൊഴി നൽകി. ഈ സാഹചര്യത്തിൽ അഖിലയ്ക്കെതിരെ പ്രേരണാകുറ്റം ചുമത്തുമെന്നും ഇരുവർക്കുമെതിരെ എസ്സി-എസ്ടി അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം കൈ ഒടിഞ്ഞത് പടിയിൽ നിന്ന് വീണാണെന്നാണ് അമ്മയും അഷ്കറും മൊഴി നൽകിയതെങ്കിലും ഇതിൽ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.