പത്തനംതിട്ട: നെടുംപറമ്പിൽ ഫിനാൻസിൽനിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ചത് ആന്‍റോ ആന്‍റണി എംപി. തെരഞ്ഞെടുപ്പ് സംഭാവനയായാണ് പണം വാങ്ങിയത്. തിരികെ ചോദിച്ചപ്പോൾ പണം മടക്കി നൽകിയെന്നും ആന്‍റോ പറഞ്ഞു.
രാജു പറയുന്ന രണ്ട് കോടിയെക്കുറിച്ച് അറിയില്ല. തെരഞ്ഞെടുപ്പുകളിൽ സഹായം കിട്ടിയിട്ടുണ്ട്. 2019ൽ എൻ.എം. രാജു യുഡിഎഫ് നേതാവ് ആയിരുന്നു. അന്ന് രാജു സഹായിച്ചിട്ടുണ്ടെന്നും ആന്‍റോ പറഞ്ഞു.
ആ പണം തിരികെ നൽകിയിട്ടുണ്ട്. തിരികെ ചോദിച്ചപ്പോൾ പണം മടക്കി നൽകി. പണം കിട്ടാനുണ്ടെങ്കിൽ നിയമപരമായി പോകട്ടേ. എല്ലാ കണക്കും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയെന്നും ആന്‍റോ ആന്‍റണി കൂട്ടിച്ചേർത്തു.
2019ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്‍റോ ആന്‍റണി വാങ്ങിയ രണ്ടു കോടി രൂപ ഇതുവരെ തിരികെ നല്‍കിയിട്ടില്ലെന്നായിരുന്നു നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമ എന്‍.എം. രാജുവിന്‍റെ ആരോപണം. ഇതിനു മറുപടി പറയുകയായിരുന്നു ആന്‍റോ ആന്‍റണി.
തന്‍റെ സ്ഥാപനം പ്രതിസന്ധിയിലായ സമയത്ത് മകളടക്കം അപേക്ഷിച്ചിട്ടും പണം തിരികെ തന്നില്ലെന്നും രാജു പറഞ്ഞു. 2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പത്തനംതിട്ടയിലെ യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി ആണ്. ആ സമയത്ത് ആന്‍റോ ആന്‍റണിയുടെ ഭാര്യ നിരവധി തവണ തന്നെ കാണാനായി ഓഫീസില്‍ വന്നു. വീട്ടിലും വന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് രാത്രികളില്‍ ഭാര്യയുമൊത്ത് ആന്‍റോ ആന്‍റണിയും വീട്ടില്‍ വന്നു.
പ്രചാരണത്തിനായുള്ള ഫണ്ട് വന്നില്ല, അതുകൊണ്ട് സഹായിക്കണം എന്നു പറഞ്ഞു. രണ്ടു കോടി രൂപ ഞങ്ങളുടെ കമ്പനിയില്‍ നിന്നും അദ്ദേഹം വായ്പയായി എടുത്തിട്ടുണ്ട്. രണ്ടു മാസത്തിനകം ഈ പണം തിരിച്ചു തരും എന്നാണ് പറഞ്ഞിരുന്നത്. ഈ രണ്ടു മാസവും കഴിഞ്ഞ് ഇപ്പോള്‍ ഏഴു വര്‍ഷമായി. ആയിരം പ്രാവിശ്യമെങ്കിലും ഞങ്ങള്‍ കൈയും കാലും പിടിച്ച് ചോദിച്ചിട്ടുണ്ട്.
ഞങ്ങള്‍ക്ക് പ്രതിസന്ധി വന്ന ഘട്ടത്തില്‍ തന്‍റെ മകളടക്കം അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നിട്ട് അങ്കിള്‍ എങ്ങനെയെങ്കിലും സഹായിക്കണം ഞങ്ങള്‍ വലിയ പ്രതിസന്ധിയിലാണ് എന്ന് പറഞ്ഞിട്ടുപോലും ഈ വായ്പ തിരിച്ചു തരാന്‍ അദ്ദേഹം തയാറായില്ല. രണ്ടു പ്രാവിശ്യമായി 10 ലക്ഷം രൂപ വീതം 20 ലക്ഷം മാത്രമേ അദ്ദേഹം തിരികെ തന്നിട്ടുള്ളു. ബാക്കി പണം ആന്‍റോ ഇന്നുവരെ തിരികെ തന്നിട്ടില്ലെന്നും എന്‍.എം രാജു ആരോപിച്ചിരുന്നു.