തൃശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് മീനുകൾക്ക് തീറ്റ നൽകാൻ പോകുന്നതിനിടെ ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കനത്ത മഴയും വെളിച്ചക്കുറവിനെയും തുടർന്ന് വെള്ളിയാഴ്ച രാത്രി നിർത്തിവെച്ച തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. കോൾപ്പാടം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ള സംഘമാണ് ചെറിയ ഫൈബർ ബോട്ടിൽ പാടശേഖരത്തിലേക്ക് പോയത്. എന്നാൽ പാടത്തിന് നടുവിലേക്ക് എത്തിയതോടെ ബോട്ട് മുങ്ങുകയായിരുന്നു.
അറയ്ക്കൽ മാളിയേക്കൽ , ഗിരീഷ് കിഴക്കൂട്ട് എന്നിവർ നീന്തി കരയ്ക്കെത്തി. പാടശേഖരത്തിന്റെ പടവിൽ കിടന്ന സുനിലിനെ പിന്നീട് തെരച്ചിൽ സംഘം കണ്ടെത്തുകയായിരുന്നു. എന്നാൽ മരിച്ച രണ്ടുപേരെയും തങ്ങൾക്ക് മുൻപരിചയമില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പോലീസിൽ മൊഴി നൽകി.
ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ഇന്നലെ അപകടവിവരമറിഞ്ഞ് പോലീസിന്റെയും സ്കൂബാ സംഘത്തിന്റെയും നേതൃത്വത്തിൽ മൂന്ന് മണിക്കൂറിലധികം തെരച്ചിൽ നടത്തിയെങ്കിലും കനത്ത മഴയും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.