കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി 414 ദിവസമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. എന്നാൽ റവന്യൂ അവകാശങ്ങൾ ലഭിക്കുന്നതു വരെ പ്രശ്നത്തിന് അന്തിമ പരിഹാരമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുനമ്പം സമര സമിതി എന്ന പേരിൽ ഒരു വിഭാഗം പുതിയ സമരം ആരംഭിച്ചു.
താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് 414 ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ ഭൂസംരക്ഷണ സമിതി തീരുമാനിച്ചത്. മന്ത്രിമാരായ പി.രാജീവ്, കെ. രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി സമിതി ഭാരവാഹികൾ അറിയിച്ചത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് താൽക്കാലികാടിസ്ഥാനത്തിൽ നികുതി സ്വീകരിക്കാൻ സിംഗിൾ ബെഞ്ച് അനുവദിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ സമിതി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതിനാൽ ഈ ഹർജികളിലെ അന്തിമവിധിയുടെ തീർപ്പിന് വിധേയമായിരിക്കും ഉത്തരവെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് നികുതി സ്വീകരിക്കാൻ നിർദേശം നൽകിയത്.
സമരം അവസാനിപ്പിച്ച സമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രിമാർ പറഞ്ഞു. തങ്ങളുടെ കൈവശ ഭൂമിയിലുള്ള അവകാശം മുനമ്പം നിവാസികൾക്ക് നിയമപരമായിത്തന്നെ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ തുടക്കം മുതലുള്ള നിലപാടെന്നും അതിൽ മാറ്റമില്ലെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. മുനമ്പത്തുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ.രാജനും വ്യക്തമാക്കി.