ന്യൂഡൽഹി: പുതിയ തലമുറ മോഡലുകളായ ഐഫോൺ 18 പ്രോ സീരീസും ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുവോയും പുറത്തിറക്കിയതിന് പിന്നാലെ, നിലവിലെ ഐഫോൺ മോഡലുകളുടെ വില ഇന്ത്യയിൽ കുത്തനെ വർധിപ്പിച്ച് ആപ്പിൾ.
പുതിയ ഫോണുകൾ എത്തുമ്പോൾ പഴയ മോഡലുകൾക്ക് വില കുറയ്ക്കുന്ന പതിവ് രീതിക്ക് വിപരീതമായിട്ടാണ് കമ്പനിയുടെ ഈ അപ്രതീക്ഷിത നീക്കം.
ബേസിക് മോഡലായ ഐഫോൺ 17ന് ഒരൊറ്റയടിക്ക് 17,000 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ, നിർദ്ദിഷ്ട മോഡലിന്റെ വില ഒരു ലക്ഷം രൂപയോടടുത്ത് എത്തിനിൽക്കുന്നു.
ഐഫോൺ17, 256ജിബി :പഴയ വില 82,900 രൂപയായിരുന്നത് ഇപ്പോൾ 99,900 രൂപയായി ഉയർന്നു. 512ജിബി പതിപ്പിന് 1,24,900 രൂപ നൽകണം.
ഐഫോൺ എയർ : ഏറ്റവും വലിയ വിലവർധനവ് നേരിട്ടത് ഈ മോഡലാണ്. 30,000 രൂപ കൂടി 1,19,900 രൂപയിൽ നിന്ന് 1,49,900 രൂപയായി വില മാറി.ഐഫോൺ 17e: 15,000 രൂപയുടെ വർധനവോടെ 64,900 രൂപയിൽ നിന്ന് 79,900 രൂപയായി. ഐഫോൺ 16: 10,000 രൂപയുടെ വർധനവോടെ 89,900 രൂപയായി.
ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന റാം (RAM), മെമ്മറി ചിപ്പുകളുടെ ക്ഷാമമാണ് ആപ്പിളിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുണ്ടായ വൻ കുതിച്ചുചാട്ടം കാരണം ഡാറ്റാ സെന്ററുകളിൽ മെമ്മറി ആവശ്യകത കുത്തനെ ഉയർന്നതാണ് വിപണിയിലെ ഈ ദൗർലഭ്യത്തിന് കാരണം.
പഴയ ഐഫോൺ 17 പ്രോ, പ്രോ മാക്സ് മോഡലുകൾ ആപ്പിൾ സ്റ്റോറുകളിൽ നിന്നും ഔദ്യോഗികമായി പിൻവലിച്ചെങ്കിലും, സ്റ്റോക്കുകൾ തീരുന്നതുവരെ തേർഡ് പാർട്ടി റീസെല്ലർമാർ വഴി ഇവ ലഭ്യമാകും.