തിരുവനന്തപുരം: നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങ് കുഞ്ഞ് ജനിച്ചു. നീലഗിരി ലങ്കൂർ ഇനത്തിൽപ്പെട്ട 15 വയസുകാരിയായ രഞ്ജിനി എന്ന പെൺകുരങ്ങാണ് കുഞ്ഞിന് ജന്മം നൽകിയത്. 18 വയസുകാരനായ രാജീവാണ് അച്ഛൻ.
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ അപൂർവ ജീവിവർഗമാണ് കരിങ്കുരങ്ങുകൾ. അക്രമാരികളായ ഇവ ഇണചേരുന്നത് വളരെ അപൂർവമായതിനാൽ മൃഗശാലകളിൽ ഇവയുടെ പ്രജനനം ഏറെ ബുദ്ധിമുട്ടേറിയതാണെന്ന് അധികൃതർ പറഞ്ഞു. എന്നാൽ കൃത്യമായ പരിചരണവും അനുകൂലമായ അന്തരീക്ഷവും ഒരുക്കിയതിലൂടെയാണ് ഈ അപൂർവ നേട്ടം കൈവരിക്കാനായത്.
2013-ൽ വനംവകുപ്പിന്റെ കോടനാടുള്ള അനിമൽ റെസ്ക്യൂ സെന്ററിൽ നിന്നാണ് രാജീവിനെയും രഞ്ജിനിയെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുന്നത്. തൊട്ടടുത്ത വർഷം ഇവയ്ക്ക് സോന എന്ന് പേരുള്ള ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു. അതിനുശേഷമുള്ള നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ മൃഗശാലയിൽ വീണ്ടും ഒരു കരിങ്കുരങ്ങ് കുഞ്ഞ് ജനിക്കുന്നത്.