കണ്ണൂർ: കണ്ണൂരിൽ കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തെ തുടർന്ന് ജില്ലയിൽ വ്യാപക ആക്രമണം. കണ്ണൂരിന്റെ പല ഭാഗങ്ങളിലും ബുധനാഴ്ച രാത്രി മുതൽ ആക്രമണങ്ങൾ അരങ്ങേറി. ബുധനാഴ്ച രാത്രി കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി.
പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ വൻ സംഘർഷം ഉടലെടുത്തു. ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയും കല്ലേറ് നടത്തി.
തലശേരി: കോടിയേരി കല്ലിൽതാഴെയുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് തീയിട്ടു. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബുധനാഴ്ച രാത്രിയിലാണ് ഓഫീസിനു നേരെ ആക്രമണം നടന്നത്. ഓഫീസിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന അക്രമിസംഘം തീയിടുകയായിരുന്നു.തലശേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
ഓഫീസിൽ സൂക്ഷിച്ച ഫയലുകൾ, ദേശീയ പതാക, പാർട്ടി കൊടികൾ എന്നിവ കത്തിനശിച്ചു. ടെലിവിഷൻ താഴേക്കെറിഞ്ഞ നിലയിലാണ്. കെട്ടിടത്തിന്റെ മേൽക്കൂര കത്തിച്ചാമ്പലായി. ചുമരിന്റെ സിമന്റ് അടർന്നുവീണു. ഫർണിച്ചറുകളും നശിച്ചിട്ടുണ്ട്. ഏകദേശം അഞ്ചു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. ചെണ്ടയാടും കൊടിമരം നശിപ്പിച്ചു.
ന്യൂമാഹി: പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് തീവച്ചു. ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. സിപിഎം പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ഓടിട്ട ഓഫീസ് മേൽക്കൂരയുടെ കഴുക്കോലുകൾ കത്തിനശിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.
മാലൂർ: പട്ടാരിയിലെ കോൺഗ്രസ് ഓഫീസായ രാജീവ് ഭവന് നേരെ അക്രമമുണ്ടായി. ഓഫീസിന്റെ അഞ്ച് ജനൽച്ചില്ലുകൾ തകർന്നു. ചുമര് ഓയിൽ ഒഴിച്ച് വികൃതമാക്കി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. നേതാക്കൾ മാലൂർ പോലീസിൽ പരാതി നൽകി.
പയ്യന്നൂർ: കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ മാത്തിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമമുണ്ടായി. ഓഫീസിന്റെ ജനച്ചില്ലുകളും ഫർണിച്ചറുകളും അടിച്ച് തകർത്തു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു.