കൊച്ചി: ചാന്‍സലറുടെ ഉത്തരവുകളെ ചോദ്യം ചെയ്യാന്‍ സര്‍വകലാശാലാ സിന്‍ഡിക്കറ്റിന് അധികാരമില്ലെന്ന് ഹൈക്കോടതി. ചാന്‍സലര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പിലാക്കാന്‍ സിന്‍ഡിക്കറ്റിന് ബാധ്യതയുണ്ടെന്നും ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് വ്യക്തമാക്കി.
കാലിക്കട്ട് സര്‍വകലാശാലയിലെ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയര്‍ക്കെതിരായ അച്ചടക്കനടപടി റദ്ദാക്കിയ ചാന്‍സലറുടെ ഉത്തരവിനെതിരേ സിന്‍ഡിക്കറ്റംഗങ്ങള്‍ നല്കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണു കോടതിവിധി.
അച്ചടക്കനടപടികളില്‍ അപ്പീല്‍ അധികാരിയാണു ചാന്‍സലറെന്നും സ്ഥാപനത്തിലെ അധികാരശ്രേണിയും അച്ചടക്കവും പാലിക്കാന്‍ സിന്‍ഡിക്കറ്റ് ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. സര്‍വകലാശാല എന്ന കോര്‍പറേറ്റ് ബോഡിയുടെ ഭാഗമാണു ചാന്‍സലറും സിന്‍ഡിക്കറ്റും.
അതിനാല്‍ ഉയര്‍ന്ന അഥോറിറ്റിയുടെ തീരുമാനങ്ങളെ നിയമപരമായി ചോദ്യംചെയ്യുന്നത് നിയമത്തില്‍ വിഭാവനം ചെയ്തിട്ടില്ല. എന്നാല്‍, ചാന്‍സലറുടെ ഉത്തരവ് തികച്ചും നിയമവിരുദ്ധമോ പക്ഷപാതപരമോ ആണെങ്കില്‍ അപൂര്‍വ സാഹചര്യങ്ങളില്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സര്‍വകലാശാലാ ഓഫീസുകളില്‍ ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്ക് (ലാന്) സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേട് നടത്തി 27.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു എന്‍ജിനിയര്‍ക്കെതിരായ ആരോപണം.
ഇദ്ദേഹത്തെ അഞ്ചു വര്‍ഷത്തേക്ക് ജൂണിയര്‍ എന്‍ജിനിയറായി തരംതാഴ്ത്താനും തുക ഈടാക്കാനും സിന്‍ഡിക്കറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ ചാന്‍സലര്‍ ഈ നടപടി റദ്ദാക്കി ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. ഇതിനെതിരേയാണു സിന്‍ഡിക്കറ്റ് ഹൈക്കോടതിയെ സമീപിച്ചത്.