കൊച്ചി: അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ കമ്പനിയായ കോറോ ഹെല്‍ത്തില്‍ അനിശ്ചിതത്വം തുടരുന്നു. കൊച്ചി ഓഫീസിലെത്തിയ ജീവനക്കാരെ അകത്തേക്ക് പ്രവേശിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ അനുവദിച്ചില്ല. ജൂലൈ പത്തിന് തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയും കമ്പനി അധികൃതരുമായുള്ള ചര്‍ച്ച നടക്കുന്നതു വരെ തല്‍സ്ഥിതി തുടരാമെന്ന ധാരണയായിരുന്നു ഇന്നലെ ഉണ്ടായത്.
ലേബര്‍ ഓഫീസറുടെയും എംഎല്‍എ ഉമ തോമസിന്റെയും നേതൃത്വത്തില്‍ കമ്പനി ലീഗല്‍ അഡൈ്വസറുമായി നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു ധാരണയായത്. എന്നാല്‍ ഈ ധാരണയും കമ്പനി അധികൃതര്‍ തെറ്റിച്ചിരിക്കുകയാണ്.
രാവിലെ ഒമ്പതാണ് ജീവനക്കാരുടെ പഞ്ചിംഗ് ടൈം. എന്നാല്‍ ഒമ്പതു കഴിഞ്ഞിട്ടും ഓഫിസിലേക്ക് പ്രവേശിക്കാനുള്ള കെട്ടിടത്തിന്റെ വാതില്‍ തുറന്നിട്ടില്ല. ഇന്‍ഡിക്യൂബ് എന്ന സ്ഥാപനത്തിന്റെ അഞ്ചാം നിലയിലാണ് കോറോ ഹെല്‍ത്ത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങളുണ്ട് അതിനാല്‍ ജീവനക്കാരെ ഉള്ളിലേക്ക് കയറ്റരുത് എന്നാണ് സുരക്ഷാ ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതിനാല്‍ ജീവനക്കാര്‍ ഇന്നും ഓഫീസിന് പുറത്തു നില്‍ക്കുകയാണ്.
ഇന്നലെയും ജീവനക്കാരെ പുറത്തു നിര്‍ത്തിയിരുന്നു. രാവിലെ മുതല്‍ ഉച്ച വരെ പുറത്തു നിന്ന ജീവനക്കാരെ ഡിവൈഎഫ്ഐ നേതാക്കള്‍ എത്തി വാതില്‍ തുറന്നു അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ ജീവനക്കാരെ ഓഫീസില്‍ കയറ്റാന്‍ ധാരണയായിരുന്നു.
അതേസമയം, ജൂലൈ 10ന് നടക്കുന്ന ചര്‍ച്ചയില്‍ കമ്പനിയുടെ ഉന്നത അധികൃതര്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ ചര്‍ച്ച നടക്കും. ജൂലൈ മൂന്നിന് ആയിരുന്നു മുന്നറിയിപ്പില്ലാതെ ജോലിക്കായി എത്തിയ ജീവനക്കാരെ പിരിച്ചു വിട്ടത്. അന്ന് കമ്പനി അധികൃതരുമായി ഉമ തോമസ് എംഎല്‍എയും റീജണല്‍ ലേബര്‍ ഓഫീസറും സംസാരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച നക്കാനിരുന്ന ചര്‍ച്ചയ്ക്ക് മുമ്പു തന്നെ മൂന്നു മാസത്തെ നഷ്ടപരിഹാരത്തുക കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ധാരണ തെറ്റിക്കുകയും ചെയ്തിരുന്നു.