ന്യൂഡൽഹി: നിലവിലെ സാന്പത്തിക വർഷത്തിൽ കേരളത്തിലെ വിവിധ മേഖലകൾക്കായി വകയിരുത്തിയ 3032 കോടി രൂപയിൽ 1064 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാർ കൈമാറിയതെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകൾ.
പലതിനും തുക വകയിരുത്തിയെങ്കിലും ഇത് ലഭ്യമാക്കുന്നതിന് കേരളം അപേക്ഷ നൽകാതിരുന്നതാണ് പണം ലഭിക്കാതിരുന്നതിന് കാരണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ വിശദീകരിച്ചു.
പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനും ആരോഗ്യമേഖലയ്ക്കുമാണ് തുക അനുവദിച്ചത്.ധനസഹായത്തിന് കേന്ദ്രസർക്കാർ അനുമതി നൽകുന്നതും അത് ലഭിക്കുന്നതിന് സംസ്ഥാനം അപേക്ഷ നൽകുന്നതും രണ്ട് നടപടികളാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾക്കു വേണ്ടിയുള്ള 72 കോടി രൂപ ഉൾപ്പെടെ പ്രകൃതി ദുരന്തം നേരിടുന്നതിനുള്ള ഫണ്ടിൽ 311.95 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്.
അതിൽ കാട്ടുതീ തടയുന്നതിന് 17.73 കോടി രൂപയും നഗരമേഖലയിലെ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികൾക്കായി 222.22 കോടി രൂപയുമാണ് അനുവദിച്ചത്.എന്നാൽ സംസ്ഥാനം അപേക്ഷ നല്കാതിരുന്നതിന്റെ പേരിൽ ഈ പണം കൈമാറിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനം അപേക്ഷ നൽകുകയോ ആവശ്യപ്പെട്ടുകയോ ചെയ്യുന്പോൾമാത്രമേ തുക അനുവദിക്കാൻ സാധിക്കൂ. ധനസഹായം അംഗീകരിക്കുന്നത് ഒരു കാര്യമാണ്. അതിന് അപേക്ഷ നൽകുന്നതും പണം കൈമാറുന്നതും മറ്റൊരു നടപടിക്രമമാണെന്നും മന്ത്രി വിശദീകരിച്ചു. കോണ്ഗ്രസ് അംഗം മാണിക്കം ടാഗോർ ചോദ്യോത്തര വേളയിൽ അനുബന്ധ ചോദ്യമായാണ് വിഷയം ഉന്നയിച്ചത്.