തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം കടക്കുന്നതിനിടെ എൽഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസ്-എം മുന്നണി മാറില്ലെന്ന് പ്രഖ്യാപിച്ച് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ്-എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ച് പരന്ന അഭ്യൂഹം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തടഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം.
എൽഡിഎഫിലെ പ്രധാന കക്ഷിയായ സിപിഎം അറിയാതെ മുന്നണി മാറ്റവുമായി മുന്നോട്ട് പോകാനായിരുന്നു പാർട്ടി ചെയർമാൻ ജോസ് കെ. മാണി പദ്ധതിയിട്ടത്. എന്നാൽ റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനെയും പ്രഫ. എൻ. ജയരാജിനെയും ഒപ്പം നിർത്താൻ എൽഡിഎഫിന് നേതൃത്വം നൽകുന്ന സിപിഎമ്മിന് സാധിച്ചു.
മുന്നണി വിടരുതെന്ന് റോഷി അഗസ്റ്റിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ അദ്ദേഹം യുഡിഎഫിലേക്കില്ലെന്ന് നിലപാടെടുത്തു. പാർട്ടിയിൽ അഭിപ്രായ സമവായം ഇല്ലാതെ വന്നതോടെയാണ് ജോസ് കെ. മാണി യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചത്.