ആലപ്പുഴ: കെഎസ്എഫ്ഇയിൽനിന്ന് 2024 മാർച്ചിനുശേഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ ഉദ്യോഗാർഥികൾ പ്രതിസന്ധിൽ. കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ വിവിധ കമ്പനി, ബോർഡുകളിലെ അസിസ്റ്റന്റ് തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 026/2022 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണ് ഇതുമൂലം വലയുന്നത്.
നിലവിൽ കേരളത്തിലെ ഏറ്റവും വലിയ റാങ്ക് ലിസ്റ്റാണിത്. മെയിൻ ലിസ്റ്റിൽ 3,800 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 4,000 പേരും ഉൾപ്പെടെ 8,000 ഉദ്യോഗാർഥികളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ലിസ്റ്റിൽ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ 90 ശതമാനവും കെഎസ്എഫ്ഇയിൽനിന്നാണ്. എന്നാൽ, റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് മാസങ്ങൾക്കുള്ളിൽതന്നെ നിയമനം നിലച്ചുപോകുന്ന അവസ്ഥയിലാണ് ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ.
2025 ജനുവരിയിൽ 132 ഒഴിവുകളും 2025 ഓഗസ്റ്റിൽ 188 ഒഴിവുകളും റിപ്പോർട്ട് ചെയ്തെങ്കിലും ഇവയെല്ലാം വിരമിക്കൽ ഒഴിവുകൾ മാത്രമായിരുന്നു. ഈ കാലയളവിലുണ്ടായ പ്രമോഷൻ, പുതിയ ബ്രാഞ്ചുകൾ, ബിസിനസ് വർധന, റിലീവിംഗ് ഒഴിവുകൾ എന്നിവ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
കെഎസ്എഫ്ഇയുടെ ബിസിനസ് 84,000 കോടിയായിരുന്ന സമയത്ത് ഏകദേശം 8,300 ജീവനക്കാരാണുണ്ടായിരുന്നത്. ഇപ്പോൾ കെഎസ്എഫ്ഇയുടെ ബിസിനസ് 1,10,000 കോടി കടന്നിരിക്കുമ്പോൾ ജീവനക്കാരുടെ എണ്ണം 9,017 മാത്രമാണ്. ഏകദേശം 26,000 കോടി രൂപയുടെ ബിസിനസ് വർധന ഉണ്ടായിട്ടും അതനുസരിച്ച് നിയമനം നടക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
പ്രായപരിധി കഴിഞ്ഞ് ഇനി പിഎസ്സി പരീക്ഷയെഴുതാൻ കഴിയാത്ത അനേകം ഉദ്യോഗാർഥികളുടെ അവസാന പ്രതീക്ഷയാണ് ഒരു വർഷം മാത്രം കാലാവധി ശേഷിക്കുന്ന ഈ റാങ്ക് ലിസ്റ്റ്.