കൊച്ചി: ഭിന്നശേഷി സംവരണ വിഷയത്തിൽ പ്രതിസന്ധിയിലായ എയ്ഡഡ് അധ്യാപകര്‍ക്കു വേണ്ടത് നിയമസഭയിലെ വെറും പ്രസംഗങ്ങളല്ല, തടസങ്ങള്‍ നീക്കി നിയമനാംഗീകാരം നല്കുന്ന വ്യക്തമായ സര്‍ക്കാര്‍ ഉത്തരവാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്.
നിയമസഭയിലെ ചട്ടം 300 പ്രകാരമുള്ള പ്രഖ്യാപനം ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ ശമ്പളവും അംഗീകാരവും ഇല്ലാതെ വര്‍ഷങ്ങളായി പുറത്തുനില്‍ക്കുന്ന അധ്യാപകരെ വഞ്ചിക്കുന്ന വാഗ്ദാനങ്ങളുടെ പുകമറയാണ്.
സര്‍ക്കാര്‍ നടത്തുന്ന പ്രസ്താവനകള്‍ ഉദ്യോഗാര്‍ഥികളുടെ ജീവിതം വച്ച് കളിക്കുന്ന വെറും രാഷ്ട്രീയനാടകമാണ്. ചട്ടം 300 പ്രകാരം മന്ത്രിസഭയില്‍ ഒരു കാര്യം പ്രഖ്യാപിച്ചാല്‍ അതിനു നിയമപരമായ പിന്‍ബലമില്ല. അതു കേവലമൊരു നയപ്രഖ്യാപനം മാത്രമാണ്. സർക്കാർ ഉത്തരവ് പുറത്തിറങ്ങുകയും അതു നടപ്പിലാക്കാന്‍ ഫണ്ട് അനുവദിക്കുകയും ചെയ്യാത്തിടത്തോളം ഈ പ്രസ്താവനകൊണ്ട് ഒരു അധ്യാപകന്റെയും നിയമനം പാസാകില്ല.
ഭിന്നശേഷി വിഭാഗത്തിന് അര്‍ഹമായ നിയമനം നല്കേണ്ടതു സര്‍ക്കാരിന്റെയും മാനേജ്മെന്റുകളുടെയും ഉത്തരവാദിത്വമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ നിയമനാംഗീകാരം തടഞ്ഞുവയ്ക്കുന്ന സര്‍ക്കാര്‍, നിയമസഭയില്‍ തങ്ങൾ പരിഹാരം കാണുമെന്നു പ്രസംഗിച്ച് കൈയടി നേടാന്‍ ശ്രമിക്കുന്നു. പ്രായോഗികമായി ഈ പ്രശ്നം പരിഹരിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കുന്നില്ല.
തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള തന്ത്രം മാത്രമാണു പ്രസ്താവന. വോട്ടുബാങ്ക് ലക്ഷ്യം വച്ച് ജനങ്ങളെയും ഉദ്യോഗാര്‍ഥികളെയും വിഡ്ഢികളാക്കാന്‍ സഭയുടെ നടപടിക്രമങ്ങളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു. സ്കൂളുകളില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ശമ്പളമില്ലാത്ത അവസ്ഥയാണ്. സംവരണ ക്രമീകരണം സംബന്ധിച്ച വ്യക്തമായ മാര്‍ഗരേഖ പുറത്തിറക്കാതെ സഭയില്‍ പ്രസ്താവന നടത്തുന്നതുകൊണ്ട് ആര്‍ക്കും ഗുണമില്ല.
ഇനിയും അധ്യാപകസമൂഹത്തെ വഞ്ചിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തണം. നിയമസഭയെയും ജനങ്ങളെയും ഒരുപോലെ പറ്റിക്കുന്ന തെരഞ്ഞെടുപ്പു തന്ത്രം തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി ഫാ. ആന്റണി വി. അറയ്ക്കല്‍, കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് എയ്ഡഡ് സ്കൂള്‍സ് പ്രസിഡന്റ് ഫാ. ഡൊമിനിക് അയലൂപറമ്പില്‍ എന്നിവർ ആവശ്യപ്പെട്ടു.
ഭിന്നശേഷി സംവരണ വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കെസിബിസി വിദ്യാഭ്യാസ കമ്മീഷന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും തുറന്ന കത്തെഴുതിയിരുന്നു.