വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിച്ചശേഷം ആണവപദ്ധതികളെക്കുറിച്ച് ചർച്ചയാകാമെന്ന് ഇറാൻ. പാക്കിസ്ഥാൻ വഴി അമേരിക്കയ്ക്കു കൈമാറിയ നിർദേശങ്ങളിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
ഇറാന്റെ നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ദേശീയ സുരക്ഷാ ടീം വിലയിരുത്തിവരുകയാണ്. ഇറാന്റെ നിർദേശങ്ങളിൽ പ്രസിഡന്റ് ട്രംപിനു തീരെ തൃപ്തി ഇല്ലെന്നാണ് റിപ്പോർട്ട്.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞയാഴ്ച അവസാനം പാക്കിസ്ഥാൻ സന്ദർശിച്ചാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിർദേശങ്ങൾ കൈമാറിയത്. അമേരിക്കയുമായി ഘട്ടംഘട്ട ചർച്ചയാകാമെന്ന് ഇറാന്റെ നിലപാട്.
ആദ്യഘട്ടത്തിൽ അമേരിക്കയും ഇസ്രയേലും ഇറാനെതിരേ ഇനിയൊരാക്രമണം നടത്തില്ലെന്ന ഉറപ്പു ലഭിക്കണം. തുടർന്നുള്ള ഘട്ടത്തിൽ ഇറാനെതിരായ നാവിക ഉപരോധം പിൻവലിക്കുകയും ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാൻ ഇറാനുള്ള അവകാശം അംഗീകരിക്കുകയും വേണം. ഇത്രയും സാധ്യമായാൽ മാത്രം ആണവപദ്ധതി സംബന്ധിച്ച ചർച്ചകളാകാം. ഇറാന്റെ ആണവപദ്ധതികൾ ഏത്രയും വേഗം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രസിഡന്റ് ട്രംപിന് ഈ നിർദേശങ്ങളിൽ വലിയ അനിഷ്ടമുള്ളതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയിൽ ജനപ്രീതി ഇടിഞ്ഞുകൊണ്ടിരിക്കുന്ന ട്രംപിനുമേൽ യുദ്ധം അവസാനിപ്പിക്കാൻ സമ്മർദം വർധിച്ചതായി സൂചനയുണ്ട്. ചർച്ചകൾക്കായുള്ള നയതന്ത്രനീക്കങ്ങളിൽ ഇറാൻ വഴങ്ങാത്തത് അദ്ദേഹത്തിന്റെ പ്രതിസന്ധി വർധിപ്പിച്ചിരിക്കുകയാണ്.
അമേരിക്കയുടെ നാവിക ഉപരോധം നേരിടാൻ വർഷങ്ങളായി തയാറെടുത്തിരുന്നുവെന്നാണ് ഇറേനിയൻ സർക്കാർ വക്താവ് ഫാത്തിമെ മൊഹജെരാനി ഇന്നലെ പറഞ്ഞത്. വടക്ക്, കിഴക്ക്, പടിഞ്ഞാറ് വാണിജ്യ ഇടനാഴികൾ ഇറാൻ പ്രയോജനപ്പെടുത്തുന്നതായും വക്താവ് കൂട്ടിച്ചേർത്തു.
യുദ്ധത്തിൽ അമേരിക്കയെ നേരിടാൻ ഉപയോഗിച്ച ആയുധങ്ങളും ശേഷികളും പരിചയവും ഷാംഗ്ഹായ് സഹകരണ സമിതിയിലേത് അടക്കമുള്ള സ്വതന്ത്ര രാജ്യങ്ങൾക്കു കൈമാറാൻ തയാറാണെന്ന് ഇറാന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി റേസാ തലായി നിക് ഇന്നലെ പറഞ്ഞു.