Kerala
തിരുവനന്തപുരം: വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനലക്ഷങ്ങളെ സാക്ഷിയാക്കിയാണ് 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരമേറ്റതിന് തൊട്ടുപിന്നാലെ പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഉടൻ ചേരും. മുഖ്യമന്ത്രി വി.ഡി. സതീശൻ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന് പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാമതായും രമേശ് ചെന്നിത്തല മൂന്നാമതായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മന്ത്രിമാരിൽ കെ. മുരളീധരൻ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ മറ്റ് മന്ത്രിമാരെല്ലാം ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തിയിരുന്നു.
രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തിക്കൊണ്ട് സെൻഡ്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തുടക്കമായത്. വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്.
വി.ഡി. സതീശന് പിന്നാലെ മന്ത്രിസഭയിലെ രണ്ടാമനായ പി.കെ. കുഞ്ഞാലിക്കുട്ടിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കുഞ്ഞാലിക്കുട്ടി ദൈവനാമത്തിലും സൃഷ്ടാവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമനായി രമേശ് ചെന്നിത്തലയും സത്യപ്രതിജ്ഞ ചെയ്തു.
തുടർന്ന് സണ്ണി ജോസഫ്, കെ.മുരളീധരൻ, മോൻസ് ജോസഫ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. കെ.മുരളീധരൻ ഇംഗ്ലീഷിലും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണും സിഎംപി നേതാവ് സി.പി.ജോണും സഗൗരവത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
തുടർന്ന് അനൂപ് ജേക്കബ്, എ.പി.അനിൽ കുമാർ, എൻ.ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ, ബിന്ദു കൃഷ്ണ, എം.ലിജു, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, ടി.സിദ്ദീഖ്, കെ.എ.തുളജി, ഒ.ജെ.ജനീഷ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഓർത്തഡോക്സ് സഭ പങ്കെടുക്കും. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സർക്കാർ ക്ഷണം സ്വീകരിച്ചാണ് സഭ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുന്നത്.
ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, റോണി വർഗീസ് ഏബ്രഹാം, അഡ്വ. ബിജു ഉമ്മൻ എന്നിവർ സഭയെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
14 പുതുമുഖങ്ങൾ അടക്കം 20 യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിനെത്തും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
സെൻട്രൽ സ്റ്റേഡിയത്തിൽ അര ലക്ഷം പേരെ ഉൾകൊള്ളാവുന്ന കൂറ്റൻ പന്തൽ ആണ് ഒരുങ്ങിയിരിക്കുന്നത്. സത്യപ്രതിജ്ഞ തത്സമയം കാണാൻ വിവിധയിടങ്ങളിൽ ബിഗ് സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്.
Kerala
കോട്ടയം: വി.ഡി.സതീശന് ക്യാബിനറ്റില്‍ പരിഗണിക്കപ്പെടാതെ പോയ യുവ എംഎല്‍എമാരില്‍ പ്രധാനി ചാണ്ടി ഉമ്മനാണ്. 2023ല്‍ മൂപ്പത്തിയേഴായിരത്തിലധികം വോട്ടിന് നിയമസഭയിലെത്തിയ ചാണ്ടി വളരെ കുറച്ചു സമയം കൊണ്ടു തന്നെ സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയ മുഖമായി മാറിയിരുന്നു. പ്രതിപക്ഷത്തായിരുന്ന യുഡിഎഫ് സംഘം ഏറ്റെടുക്കുന്ന പല വിഷയങ്ങളിലേക്കും ആദ്യം എടുത്ത് ചാടിയതും ചാണ്ടി ഉമ്മനാണ്.
ആശാ സമരവും കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചപ്പോഴും സാധാരണക്കാരന്റെ ശബ്ദമായി ചാണ്ടി ഉമ്മനുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ തന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ചാണ്ടി ഉമ്മനെയും പുതുപ്പള്ളിയും കേരളവും ഏറ്റെടുത്തു. കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ക്കാര്‍ അനാസ്ഥയുടെ ഇരയായി ജീവന് നഷ്ടപ്പെട്ട ബിന്ദുവെന്ന വീട്ടമ്മയുടെ കുടുംബത്തിന് താങ്ങായും തണലായും ഓടിയെത്തിയ ചാണ്ടി സംസ്ഥാന ഭരണകര്‍ത്താക്കള്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാതൃകയാണ്.
ഉപതെരഞ്ഞെടുപ്പിനുശേഷം ലഭിച്ച മൂന്നു വര്‍ഷം കൊണ്ട് പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ ഓടിനടന്ന് അടിസ്ഥാന വിഭാഗം മനുഷ്യരെ കാണുകയും പിതാവായ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയ്ക്കായി ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനും സാധിച്ചത് രാഷ്ട്രീയക്കാരനായ ചാണ്ടി ഉമ്മനെ ഉമ്മന്‍ ചാണ്ടിയെ പോലെ ജനങ്ങള്‍ സ്വീകരിക്കാനിടയാക്കി. പാലക്കാട്, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളിലെ ഓട്ട പ്രദക്ഷിണവും വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികളേക്കാള്‍ ചാണ്ടിയെ കാണാന്‍ കാത്തുനിന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ പോയി വോട്ടഭ്യര്‍ഥിച്ച ഏക സ്ഥാനാര്‍ഥിയും സ്റ്റാര്‍ കാമ്പയിനറായി മാറിയതും ചാണ്ടി ഉമ്മനാണ്. തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും പൊരിവെയിലത്ത് സൈക്കിള്‍ ചവിട്ടിയത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഫ്ളെക്സും പോസ്റ്ററും ആര്‍ഭാടവും ഒഴിവാക്കി ആ തുകയ്ക്ക് വീട് പണിത് കൈമാറാന്‍ ചാണ്ടി ഉമ്മന്‍ തീരുമാനിച്ചപ്പോള്‍ മുതിര്‍ന്ന പല നേതാക്കളും വിലക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നൊന്നും പിന്നോട്ട് പോയില്ല, കാരണം ഉമ്മന്‍ ചാണ്ടിയ്ക്ക് ജനങ്ങളായിരുന്നു ്തി. ചാണ്ടി ഉമ്മനും അത് തന്നെയാണ് പാഠമാക്കിയത്. 52907 വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തില്‍ പുതുപ്പള്ളിക്കാര്‍ ചാണ്ടിയെ നിയമസഭയിലേക്കയച്ചു.
സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതിയപ്പോഴെ ചാണ്ടി ഉമ്മന്‍ മന്ത്രിയാകുമെന്ന് വോട്ടര്‍മാര്‍ ഉറപ്പിച്ചിരുന്നു. മൂന്നു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് നോക്കിയാണ് ആ അംഗീകാരം തേടിയെത്തിയതെന്നും വ്യക്തമാണ്. കപ്പിനും ചുണ്ടിനുമിടയില്‍ സ്ഥാനമാനങ്ങള്‍ നഷ്ടമാകുന്ന, അര്‍ഹരായ പലരും അതില്‍ തഴയപ്പെടുന്നത് വരും കാലത്ത് യുഡിഎഫിന് ഗുണം ചെയ്യില്ല. 52907 വോട്ടിന്റെ ചരിത്രഭൂരിപക്ഷം ജനങ്ങള്‍ നല്കി സഭയിലേക്ക് അയച്ചത് വെറും എംഎല്‍എയായി കാണാനായിരുന്നില്ലെന്ന് ചുരുക്കം.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുഡിഎഫ് യോഗം പൂര്‍ണമായി കൂടി. ശനിയാഴ്ച ഒന്നുകൂടി യോഗം കൂടി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്കുള്ള തയാറെടുപ്പുകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ശനിയാഴ്ച പ്രഖ്യാപിക്കും. ശനിയാഴ്ച നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
താൻ കണ്ട രമേശ് ചെന്നിത്തല സന്തോഷവാനാണെന്നും അദ്ദേഹം എല്ലാ കാലത്തും ശക്തനാണെന്നുമായിരുന്നു കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ പ്രതികരിച്ചത്. മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.
തന്റെ അഭിപ്രായം പറയുന്നില്ല. രമേശ് ചെന്നിത്തല കോൺഗ്രസിന്റെ അനിഷേധ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച അജണ്ടയിലില്ല. ആ കാര്യം രമേശ് ചെന്നിത്തല പറയുമെന്ന് കരുതുന്നില്ലെന്നും ബെന്നി ബഹനാൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്കും ക്ഷണം. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി വിജയ്ക്ക് ക്ഷണക്കത്ത് അയച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും സത്യപ്രതിജ്ഞക്ക് ക്ഷണിച്ചു.
കൂടാതെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും എത്തും. ഇവരെ കൂടാതെ ഇന്ത്യാസഖ്യത്തിലെ പ്രമുഖനേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മുന്നണികൾ ശക്തിപ്പെടുത്താനുള്ള നീക്കത്തിനുള്ള വേദിയാകും വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
അതേസമയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തല്‍ നിര്‍മാണം തുടരുകയാണ്. 12000 പേര്‍ക്ക് പന്തലില്‍ ഇരിക്കാനുള്ള സൗകര്യവും ബാക്കിയുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് സത്യപ്രതിജ്ഞ കാണാനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.
Kerala
തിരുവനന്തപുരം: യുഡിഎഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലുണ്ടായ പരാജയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്തു.ആ ചർച്ചയിൽ പൂർണമാകുന്നില്ല. വലിയ പരാജയമാണ് ഉണ്ടായത്. അതിന് നിരവധി കാരണങ്ങൾ ഉണ്ട്. പാർട്ടി ഘടകങ്ങളിൽ എല്ലാം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം രാവിലെ തുടങ്ങി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ എന്നിവരും യോഗത്തിലുണ്ട്
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച രാവിലെ 10 ന് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച പാർട്ടി തീരുമാനത്തിനൊപ്പം മുഴുവൻ എംഎൽഎമാരും നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു.
എംഎൽഎമാരും മുതിർന്ന നേതാക്കളും പറഞ്ഞ അഭിപ്രായം ഹൈക്കമാൻഡിന് മുന്നിൽ എത്തിച്ചു. ഹൈക്കമാൻഡും നിരവധി പേരെ വിളിപ്പിച്ച് അഭിപ്രായം തേടിയെന്നും ദീപാദാസ് മുൻഷി വ്യക്തമാക്കി.
National
ഗോഹട്ടി: ആസാമിൽ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ചൊവ്വാഴ്ച അധികാരമേൽക്കും. രാവിലെ 11.40ന് ഗോഹട്ടിയിലെ ഗുവാഹത്തിയിലെ ഖനപരയിലുള്ള വെറ്ററിനറി കോളജ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നതിനായിരിക്കും പുതിയ സർക്കാർ പ്രഥമ പരിഗണന നൽകുകയെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ആസാമിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി എൻഡിഎ സർക്കാർ ഭരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരുടെ അന്തിമ പട്ടിക തയാറായിട്ടില്ല. കേന്ദ്രമന്ത്രി ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനമാകുകയുള്ളൂവെന്നും ഹിമന്ത വ്യക്തമാക്കി.
National
ഗുവാഹത്തി: ആസാമിൽ ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ചൊവ്വാഴ്ച അധികാരമേൽക്കും. രാവിലെ 11.40ന് ഗുവാഹത്തിയിലെ ഖനപരയിലുള്ള വെറ്ററിനറി കോളജ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
പുതിയ മന്ത്രിസഭയിൽ 19 മന്ത്രിമാർ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നതിനായിരിക്കും പുതിയ സർക്കാർ പ്രഥമ പരിഗണന നൽകുകയെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ആസാമിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി എൻഡിഎ സർക്കാർ ഭരണം തുടരും.
മന്ത്രിമാരുടെ അന്തിമ പട്ടിക തയാറായിട്ടില്ല. കേന്ദ്രമന്ത്രി ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനമാകുകയുള്ളൂവെന്നും ഹിമന്ത വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. രാവിലെ 9.30ന് തുടങ്ങിയ സഭാ നടപടികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് പ്രധാന അജണ്ട. വിജയ് ഉൾപ്പെടെ ടിവികെയിൽ നിന്ന് 99 പേര് ആദ്യമായാണ് നിയമസഭാംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ചൊവ്വാഴ്ചയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ശോലവണ്ടന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എം.വി. കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഞായറാഴ്ച തെരഞ്ഞെടുത്തിരുന്നു. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം.
അതേസമയം, ഉദയനിധി സ്റ്റാലിനും സത്യപ്രതിജ്ഞ ചെയ്തു. എം.കെ. സ്റ്റാലിൻ അടക്കം പല മുതിർന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട സാഹചര്യത്തിൽ ഉദയനിധി സ്റ്റാലിൻ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവ്.
വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. അറുപതു വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിജയ്ക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പോലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും.
ടിവികെ ജനറല്‍ സെക്രട്ടറിമാരായ എന്‍. ആനന്ദ്, ആദവ് അര്‍ജുന, നിര്‍മല്‍ കുമാര്‍, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും ടിവികെ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ കെ.എ. സെങ്കോട്ടയ്യന്, ടിവികെ ട്രഷറര്‍ പി. വെങ്കട്ടരമണന്, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ. ടി.കെ. പ്രഭു, ശിവകാശി എംഎല്‍എ എസ്. കീര്‍ത്തന എന്നിവരാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. അംഗങ്ങൾക്ക് പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കർ-ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും.
ബുധനാഴ്ചയ്ക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം. ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഇന്ന് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമെന്നാണ് ടിവികെ നിലപാട്.
വിജയ് ഉൾപ്പെടെ 99 നിയുക്ത ടിവികെ എംഎൽഎമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. അതേസമയം, ടിവികെയുടെ തമിഴ്നാട്ടിലെ വിജയം കൊച്ചിയിലും വിജയ് ഫാൻസ് അസോസിയേഷൻ ആഘോഷിച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ടിവികെ അധ്യക്ഷൻ വിജയ്. ചെന്നൈ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയ്യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്.
വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് ഒമ്പക് മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക.
ഒമ്പത് മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. സെല്‍വി എസ്. കീർത്തന എന്ന 29 വയസുകാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎൽഎയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎയും കൂടിയാണ്. പൊളിറ്റിക്കൽ കൺസൾട്ടന്റ് ആയിരുന്നു.
മറ്റ് മന്ത്രിമാർ: എൻ. ആനന്ദ്, കെ.എ. സെങ്കോട്ടയ്യൻ, കെ.ജി. അരുൺരാജ്, ആധവ് അർജുന, പി. വെങ്കട്ടരമണൻ, രാജ്മോഹൻ, സി.ടി.ആർ. നിർമൽകുമാർ, ഡോ.കെ.ടി. പ്രഭു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന് ചോദ്യത്തിന് ഇന്ന് വൈകുന്നേരമോ രാത്രിയോ തീരുമാനമായാൽ മുഖ്യമന്ത്രിയുടെയും ഘടക കക്ഷി മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഉടൻ നടക്കും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ചടങ്ങിന് സാധ്യതയുണ്ട്.
മുഖ്യമന്ത്രിയും ഘടകകക്ഷിയിൽ നിന്നുള്ള ഒരാൾ വീതവും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക .പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാൻ ചിലപ്പോൾ ഒരാഴ്ചയോ പത്ത് ദിവസമോ കൂടി എടുത്തേക്കാം. മേയ് 21 ന് നിയമസഭയുടെ കാലാവധി തീരുന്നതിനു മുമ്പ് സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ചട്ടം.
ഇന്ന് വൈകുന്നേരം നാലോടെ ന്യൂഡൽഹിയിൽ കോൺഗ്രസ് പ്രസിഡൻന്റ് ഖാർഖെയുടെ വസതിയിൽ രമേശ് ചെന്നിത്തല, വി.ഡി. സതീശൻ , കെ.സി. വേണുഗോപാൽ എന്നിവരുമായുള്ള അന്തിമ ചർച്ച നടക്കുമെന്ന് അറിയുന്നു .കേരളം സന്ദർശിച്ച ഹൈക്കമാൻഡിന്റെ പ്രതിനിധികൾ നൽകിയ അന്തിമ റിപ്പോർട്ട് കൂടി അടിസ്ഥാനത്തിൽ ആയിരിക്കും ചർച്ച .
കെപിസിസി പ്രസിഡന്റും ഡൽഹിയിൽ എത്തിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ അഭിപ്രായവും പരിഗണിച്ചേക്കാം. ഖാർഖെയുടെ ചർച്ച കഴിഞ്ഞ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞാൽ അന്തിമ തീരുമാനം വരും .അത് മിക്കവാറും ഇന്ന് രാത്രി ആവാനാണ് വഴി .
മുഖ്യമന്ത്രി ആരെന്ന തീരുമാനം വന്നു കഴിഞ്ഞാൽ ഉടൻതന്നെ മന്ത്രിസഭാ സത്യപ്രതിജ്ഞ ഉണ്ടാകും .ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരിക്കും ചടങ്ങുകൾ.
മുസ്ലിംലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി എന്നിവരെ കൂടാതെ ഘടകകക്ഷികൾക്ക് മന്ത്രിമാർ ഉണ്ടെങ്കിൽ അവരും അന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും .
National
കോൽക്കത്ത: ബിജെപി ചരിത്ര വിജയം നേടിയ പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി. കോൽക്കത്ത ബ്രിഗേഡ് മൈതാനത്ത് നടത്തിയ ചടങ്ങിലാണ് സുവേന്ദു സത്യപ്രതിജ്ഞ ചെയ്തത്.
ഗവർണർ ആർ.എൻ. രവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാർ എന്നിവർ വേദിയിലുണ്ടായിരുന്നു.
ബംഗാളിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു. ഭവാനിപുർ, നന്ദിഗ്രാം എന്നീ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചാണ് സുവേന്ദു നിയമസഭയിലെത്തിയത്. ഭവാനിപുരിൽ മുഖ്യമന്ത്രിയായിരുന്നു ബാനർജിയെ ആണ് സുവേന്ദു പരാജയപ്പെടുത്തിയത്.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള ടിവികെ അധ്യക്ഷൻ വിജയ്യുടെ നീക്കത്തിനു വെല്ലുവിളി ഉയർത്തി ഗവർണർ. കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നൽകണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ അറിയിച്ചു.
തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ കോൺഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നതിനിടെയാണ് ഗവർണറുടെ പുതിയ നീക്കം. കോൺഗ്രസ് പിന്തുണക്ക് പിന്നാലെ 113 എംഎൽഎമാർ ഒപ്പിട്ട കത്ത് ടിവികെ ഗവർണർക്ക് നൽകിയിയിരുന്നു.
എന്നാൽ 234 അംഗ നിയമസഭയിൽ 118 എന്ന മാന്ത്രിക സംഖ്യ കടന്നാൽ മാത്രമേ ഭൂരിപക്ഷമാകുകയുള്ളു. ഇത് ഉയർത്തിയുള്ള ഗവർണർ നീക്കം വിജയ്യെ വെട്ടിലാക്കിയിരിക്കുകയാണ്. 118 എംഎൽഎമാർ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന നിലപാടിലാണ് ഗവർണർ.അങ്ങനെയെങ്കിൽ മാത്രമേ സത്യപ്രതിജ്ഞക്ക് അനുവാദം നൽകു എന്നാണ് നിലപാട്.
ഇക്കാര്യത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. അറ്റോർണി ജനറാലിന്റെ ഉപദേശമാണ് തേടിയത്. അഞ്ച് പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്.
National
ചെന്നൈ: തമിഴ്നാടിന്റെ കൂടി ചുമതലയുള്ള ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്ത് നിന്ന് 12:20നുള്ള വിമാനത്തിലാണ് പുറപ്പെടുക. 1:30ന് ചെന്നൈയിൽ എത്തും.
ടിവികെ അധ്യക്ഷൻ വിജയ് വ്യാഴാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹത്തോടൊപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടിവികെ നൽകിയ കത്ത് കിട്ടിയെന്ന് ഗവർണർ സ്ഥിരീകരിച്ചു. 108 പേരുടെ പിന്തുണ ഉണ്ടെന്നാണ് കത്ത്. മറ്റന്നാൾ സത്യപ്രതിജ്ഞ ചെയാൻ ടിവികെ താത്പര്യം അറിയിച്ചു. പരിശോധിച്ച് മറുപടി നൽകാമെന്ന് അറിയിച്ചതായി ഗവർണർ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ അടക്കം പൂർത്തിയാക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഗവർണർ ഇന്ന് ചെന്നൈയിലെത്തുന്നത്.
National
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി, കേന്ദ്രമന്ത്രി രാം നാഥ് ഠാക്കൂർ തുടങ്ങി പുതുതായി തെരഞ്ഞെടുക്കപ്പെട്ട 16 രാജ്യസഭാ എംപിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ഇന്നലെ നടന്ന ചടങ്ങിൽ രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണൻ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാർ, ആസാം, ഹരിയാന, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണു സത്യപ്രതിജ്ഞ ചെയ്തത്. ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞദിവസം രാജ്യസഭാംഗമായി ചുമതലയേറ്റിരുന്നു.
സത്യപ്രതിജ്ഞ ചെയ്തവരിൽ 11 പേർ എൻഡിഎയിൽനിന്നും അഞ്ചുപേർ കോണ്‍ഗ്രസിൽനിന്നും ഉള്ളവരാണ്. ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ബിഹാറിലെ എംഎൽഎസ്ഥാനം രാജിവച്ചാണ് നിതിൻ നബിൻ രാജ്യസഭയിലെത്തുന്നത്. ബിഹാറിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാം നാഥ് ഠാക്കൂറിനൊപ്പം ഉപേന്ദ്ര കുശ്വാഹ (ആർഎൽഎം), ശിവേഷ് കുമാർ (ബിജെപി) തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.
ആസാമിൽനിന്ന് തേരാഷ് ഗോവാല (ബിജെപി), ജോഗൻ മോഹൻ (ബിജെപി), പ്രമോദ് ബോറോ (യുപിപിഎൽ) എന്നിവരും ഛത്തീസ്ഗഡിൽനിന്ന് ലക്ഷ്മി വർമ (ബിജെപി), ഫൂലോ ദേവി നേതം (കോണ്‍ഗ്രസ്) തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു.
ഹരിയാനയെ പ്രതിനിധീകരിച്ചു കരംവീർ സിംഗ് ബൗദ്ധ് (കോണ്‍ഗ്രസ്), സഞ്ജയ് ഭാട്ടിയ (ബിജെപി) എന്നിവരും തെലുങ്കാനയിൽനിന്ന് കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിംഗ്വി, വെം നരേന്ദ്ര റെഡ്ഢി എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഒഡീഷയിൽനിന്ന് ബിജെപിയുടെ സുജിത് കുമാറും ഹിമാചൽ പ്രദേശിൽനിന്ന് കോണ്‍ഗ്രസ് അംഗം അനുരാഗ് ശർമയും സത്യപ്രതിജ്ഞ ചെയ്തു
National
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. ബിഹാർ ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ സിൻഹയും സാമ്രാട്ട് ചൗധരിയും ഡൽഹിയിൽ എത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ ഇരുവരും പങ്കെടുക്കുമെന്നാണ് സൂചന.
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, മാർച്ച് 30 ന് നിതീഷ് കുമാർ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിൽ (എംഎൽസി) നിന്ന് രാജിവച്ചിരുന്നു.
നിതീഷ് കുമാർ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനാൽ, ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ നിയമിക്കുന്ന കാര്യത്തിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻഡിഎ) യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് ബിജെപി അധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു.
International
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു. രാമ നവമി ദിവസം 12.34ന് മുഹൂർത്തം നിശ്ചയിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്.
15 അംഗ മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ ഇന്ന് നടന്നു. മാർച്ച് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ ബലേന്‍ ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വിജയിച്ചത് മൂന്നില്‍ രണ്ട് സീറ്റുകളുടെ വന്‍ ഭൂരിപക്ഷവുമായി ആയിരുന്നു.
നേപ്പാൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ റാപ്പറും രാഷ്ട്രീയ നേതാവുമായ ബലേന്ദ്ര ഷാ രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) മികച്ച വിജയം നേടിയിരുന്നു. ജെൻ സി പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിലാണ് ആർഎസ്പി രാജ്യത്തെ വൻകിട പാർട്ടികളെയെല്ലാം അട്ടിമറിച്ചത്.
National
മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് എൻസിപി വൃത്തങ്ങൾ നൽകുന്ന സൂചന.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുംബൈയിലെ വിധാൻ ഭവനിൽ എൻസിപിയുടെ നിയമസഭകക്ഷി യോഗം ചേർന്ന് സുനേത്രയുടെ പേര് അന്തിമമാക്കും. തുടർന്ന് വൈകുന്നേരം സുനേത്ര പവാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
സത്യപ്രതിജ്ഞ ചെയ്താൽ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയായിരിക്കും സുനേത്ര. നിലവിൽ സുനേത്ര രാജ്യസഭാംഗമാണ്. ബുധനാഴ്ചയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ വിമാനപകടത്തിൽ കൊല്ലപ്പെട്ടത്.
Kerala
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത തദ്ദേശ സ്ഥാപന അംഗങ്ങളെ അസാധുവാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇല്ല. നിയമപരമായി ഇതിൽ ഇടപെടാൻ മുൻസിപ്പൽ- പഞ്ചായത്ത് രാജ് ആക്ടിൽ വ്യവസ്ഥയില്ലെന്നാണ് കമ്മീഷൻ നിലപാട്.
ദൈവനാമത്തിന് നിയമപരമായ വ്യാഖ്യാനം നൽകാൻ പരാതിക്കാർ കോടതിയിൽ പോകട്ടെ എന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട്. തിരുവനന്തപുരം കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങളെ മാറ്റിനിർത്തിയ ശേഷം ബാക്കി വോട്ട് എണ്ണിയാൽ മതിയെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇതോടെയാണ് വരണാധികാരിയായ ജില്ലാ കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശം തേടിയത്.
എന്നാൽ, ഇടപെടേണ്ടതില്ലെന്നും നിയമപരമായ തർക്കമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെ എന്ന കളക്ടർ സ്വീകരിച്ചതും കമ്മീഷൻ നിർദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ്.
തിരുവനന്തപുരത്തുനിന്നു മാത്രമല്ല, മറ്റുപല ജില്ലകളിൽ നിന്നും ദൈവനാമത്തിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട പരാതികൾ കളക്ടർമാർ ഉന്നയിക്കുന്നുണ്ട്. ഇവരെല്ലാം കോടതിയിൽ പോയാൽ തെരഞ്ഞെടുപ്പു സത്യപ്രതിജ്ഞാ കേസുകൾ പെരുകും.
തെരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയോ ദൃഢപ്രതിജ്ഞ എടുക്കുകയോ ചെയ്യാമെന്നാണ് ആക്ടിൽ നിർദേശിക്കുന്നത്. ഇതിൽ ഏതൊക്കെ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാമെന്നു വിശദീകരണമില്ല.
നേരത്തേയുള്ള ചില കോടതിവിധികൾ മാത്രമാണ് കമ്മീഷനു മുന്നിലുള്ളത്. ഇതിൽ യേശുക്രിസ്തുവിന്റെയും അള്ളാഹുവിന്റെയും പേരിൽ സത്യപ്രതിജ്ഞ ആകാമെന്ന വിധികളുണ്ട്. എന്നാൽ, ഭാരതാംബയുടെയും ശ്രീനാരായണ ഗുരുവിന്റെയും പേരിൽ സത്യപ്രതിജ്ഞ പാടില്ലെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
ശ്രീപത്മനാഭസ്വാമി, ശബരിമല ശ്രീ അയ്യപ്പൻ, ആറ്റുകാൽ ഭഗവതി, ശ്രീകണ്ഠേശ്വരൻ തുടങ്ങിയ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തവരുണ്ട്. ഇതിൽ ഏതൊക്കെ ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അംഗീകരിക്കാം എന്ന കാര്യത്തിലാണ് കോടതിയിലേക്ക് പോകേണ്ടവർക്കു പോകാം എന്ന നിലപാടിലേക്കു മാറുന്നത്. എന്നാൽ, ഇവർ എഴുതി ഒപ്പിട്ടു നൽകുന്ന സത്യവാങ്മൂലത്തിൽ ദൈവനാമത്തിൽ എന്നു മാത്രമാണുള്ളത്. ഇത് ചട്ടലംഘനമല്ല.
സത്യപ്രതിജ്ഞ ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി ഹാജരാക്കേണ്ടിവരും. തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വീഡിയോ ദൃശ്യം എടുക്കാൻ കമ്മീഷൻ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടില്ല.
Editorial
“നിയമാനുസൃതം നടപ്പാക്കിയ ഇന്ത്യൻ ഭരണഘടനയോട് യഥാർഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും ഭയാശങ്ക കൂടാതെയും മമതയോ വിദ്വേഷമോ കൂടാതെയും ഞാനെന്റെ ഔദ്യോഗിക കൃത്യങ്ങൾ യഥാവിധിയായും വിശ്വസ്തതയോടും എന്റെ പരമാവധി കഴിവ് ഉപയോഗപ്പെടുത്തി നിർവഹിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്യുന്നു.” തദ്ദേശസ്ഥാപനങ്ങളുടെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർ ഇന്നലെയെടുത്ത പ്രതിജ്ഞയാണിത്. മതി, ഇത്രയും മതി. രാഷ്ട്രീയത്തെ ഉത്തരവാദിത്വങ്ങളുടെ മുകളിൽ പ്രതിഷ്ഠിക്കാതെ, ലഭിച്ച വോട്ടുകൾ സേവനത്തിനുള്ള സമ്മതപത്രങ്ങൾ മാത്രമായിരുന്നെന്നും അതു നിരുപാധികമല്ലെന്നും തിരിച്ചറിഞ്ഞു പ്രവർത്തിക്കുക. അഭിനന്ദനങ്ങൾ!
അധികാരവികേന്ദ്രീകരണത്തിന്റെ ആധുനികസങ്കൽപം ഗാന്ധിജിയിലാണ്. ഗ്രാമസ്വരാജിലൂടെ പൂർണസ്വരാജ് എന്ന അദ്ദേഹത്തിന്റെ ദർശനമാണ് പഞ്ചായത്ത് രാജിലെത്തിയത്. സ്വരാജ് എന്നാൽ, ബ്രിട്ടീഷുകാരില്ലാത്ത ഇന്ത്യയെന്നല്ല എല്ലാ ഗ്രാമങ്ങളും സ്വാശ്രയത്വം കൈവരിക്കുന്ന അവസ്ഥയാണെന്ന ഗാന്ധിയൻ സ്വപ്നത്തിന്റെ അന്തഃസത്തയെ സാക്ഷിയാക്കിയാണ് കാൽ ലക്ഷത്തോളം തദ്ദേശജനപ്രതിനിധികൾ ഇന്നലെ ചുമതലയേറ്റത്. അവരറിയണം, ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലാണ് തങ്ങൾ പദമൂന്നിയിരിക്കുന്നതെന്ന്. 70 ശതമാനത്തോളം വരുന്ന നവാഗതർ ഉൾപ്പെടെ എല്ലാവരും ഇതിന്റെ ചരിത്രവും തങ്ങളിൽ നിഷ്പ്തമായിരിക്കുന്ന അധികാരങ്ങളും ചുമതലകളും തിരിച്ചറിയണം.
എല്ലാവർക്കും വോട്ടവകാശംപോലും ഇല്ലാതിരുന്ന വില്ലേജ് പഞ്ചായത്തുകളും മറ്റും പേരിന് ഉണ്ടായിരുന്നെങ്കിലും 1959ലെ ഗാന്ധിജയന്തി ദിനത്തിൽ രാജസ്ഥാനിലെ നഗൗരിലാണ് സ്വതന്ത്ര ഇന്ത്യ പഞ്ചായത്ത് രാജ് സംവിധാനം തുടങ്ങിയത്. 1960 ജനുവരി 18ന് ഏറണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം നെഹ്റു ഉദ്ഘാടനം ചെയ്തു. 73-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ 1993 ഏപ്രിലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ പഞ്ചായത്തുകൾക്ക് ഭരണഘടനാസാധുത കൈവന്നു.
ഇതോടൊപ്പം തിരിച്ചറിയേണ്ടതാണ് 1996ൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയായ ജനകീയാസൂത്രണം. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ മുൻകൈയിൽ നടപ്പാക്കിയ പഞ്ചവത്സര പദ്ധതികളാണ് രാജ്യത്തിന്റെ അടിസ്ഥാന വികസനങ്ങൾക്കു തുടക്കമിട്ടത്. ഇതു കൂടുതൽ വികേന്ദ്രീകൃതവും ജനങ്ങൾക്ക് അനുഭവവേദ്യവുമാക്കാനാണ് കേരളത്തിൽ ജനകീയാസൂത്രണം നടപ്പാക്കിയത്. പക്ഷേ, ആ ലക്ഷ്യം ഇനിയും സാധ്യമായിട്ടില്ല. വികസന പദ്ധതികളിലും ഫണ്ട് വിനിയോഗത്തിലും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്നത് പഞ്ചായത്തുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മറുവശത്ത്, സംസ്ഥാന സർക്കാരുകൾ തങ്ങളുടെ നിർദേശങ്ങൾ നടപ്പാക്കുന്ന ഏജൻസിയായി പഞ്ചായത്തുകളെ തരംതാഴ്ത്തുന്നതിലൂടെ വികേന്ദ്രീകരിക്കപ്പെട്ട അധികാരത്തെ പരോക്ഷമായി തിരിച്ചെടുക്കുകയാണ്. പഞ്ചായത്തിന്റെ നേട്ടങ്ങൾ തങ്ങളുടേതായി ചിത്രീകരിക്കാനുള്ള തത്രപ്പാടും ഇതിലുണ്ട്. പഞ്ചായത്തുകളുടെ അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകളിലേക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ അതിന്റെ തലപ്പത്തുള്ള വ്യക്തിയിലേക്കും കേന്ദ്രീകരിക്കുന്ന അധികാര കേന്ദ്രീകരണമെന്ന ജനാധിപത്യ അപചയം ഭീഷണിയായി മാറുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളും വിദേശരാജ്യങ്ങൾപോലും മാതൃകയാക്കിയ ജനകീയാസൂത്രണം അതിന്റെ തറവാടായ കേരളത്തിൽ കെട്ടുകാഴ്ചയായി. ഗ്രാമസഭകളിൽനിന്ന് ഉയർന്നുവരുന്ന വികസന നിർദേശങ്ങളെ പദ്ധതിയാക്കി നടപ്പാക്കേണ്ട ജനകീയാസൂത്രണത്തിൽ സർക്കാർ നിയന്ത്രണങ്ങൾ വർധിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർ ഇതിനെ ചെറുക്കേണ്ടതാണെങ്കിലും അവരുടെ രാഷ്ട്രീയാടിമത്തം തങ്ങൾ അംഗമായിരിക്കുന്ന തദ്ദേശസ്ഥാപനത്തിന്റെ അടിത്തറ മാന്തുകയാണ്. പുതിയ ഭരണസമിതികൾ മാറ്റം ഉണ്ടാക്കുമോയെന്നു പറയാനാകില്ല. പക്ഷേ, പ്രതിബദ്ധരാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയത്തിന് അടിയറ വയ്ക്കില്ലെന്ന നിശ്ചയദാർഢ്യമുള്ളവർക്കു തിരുത്തൽശക്തിയാകാനാകും.
ജനങ്ങളും തങ്ങളുടെ ഉദാസീനത കൈവെടിയുകയും വോട്ടിനപ്പുറം തങ്ങൾക്കുള്ള ജനാധിപത്യാധികാരങ്ങളെ ഉപയോഗിക്കുകയും ചെയ്യണം. ഗ്രാമസഭകളിൽ ജനപങ്കാളിത്തമുണ്ടാകണം. ലോക്സഭയിലും രാജ്യസഭയിലും എംപിമാരും നിയമസഭയിൽ എംഎൽഎമാരും പങ്കെടുക്കുന്നതിനോട് ഏതാണ്ട് സാമ്യപ്പെടുത്താവുന്ന ജനസമ്മേളനമാണ് ഗ്രാമസഭകളെന്നു പലർക്കും അറിയില്ല. ജനാധിപത്യത്തിന്റെ ഏറ്റവും പുതിയ പരിഷ്കരണമാണിത്. പുറത്തുനിന്നുള്ള പരിഭവങ്ങളല്ല, പങ്കാളിത്തമാണ് പരിഹാരം!
രാജ്യമൊട്ടാകെ ആവശ്യപ്പെടുന്ന മാറ്റങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽനിന്നാണ് തുടക്കമിടേണ്ടത്. അതില്ലാത്തതിനാലാണ് ഒരു സ്വച്ഛഭാരത മിഷനും ഫലപ്രദമായി ചലിക്കാത്തത്. ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളെക്കുറിച്ച് ആദ്യമറിയുന്നത് പഞ്ചായത്തുകളാണ്. അതിന്റെ അധികാരങ്ങൾ കൈവശപ്പെടുത്തി അതിന്മേൽ പതിറ്റാണ്ടുകളായി അടയിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളായ അഴിമതി, കെടുകാര്യസ്ഥത, അക്രമം, വന്യജീവി, തെരുവുനായ, മാലിന്യ, ദാരിദ്ര്യ പ്രശ്നങ്ങളെ പരിഹാരമില്ലാതെ നിലനിർത്തുന്നത്.
അതിനാൽ ഇന്നലെ അധികാരമേറ്റവരേ, പദ്ധതിവിഹിതങ്ങളും ഗ്രാൻഡുകളും തനതുഫണ്ടുമായി ഒരു ലക്ഷം കോടിയോളം രൂപ ചെലവഴിച്ച തദ്ദേശസ്ഥാപനങ്ങളുടെ പുതിയ സേവകരാണ് നിങ്ങൾ. പഴയ ഭരണസമിതി ആ പണം എങ്ങനെ ചെലവഴിച്ചു എന്ന് ആദ്യം അറിയുക. അഴിമതിയോ കെടുകാര്യസ്ഥതയോ ഉണ്ടെങ്കിൽ ആവർത്തിക്കരുത്. തിരുത്താൻ രാഷ്ട്രീയ നേതൃത്വമോ പഞ്ചായത്ത് ഭരണസമിതിയോ സംസ്ഥാന-കേന്ദ്രസർക്കാരുകളോ തടസമാണെങ്കിൽ ജനകീയസഭകളിൽ ചർച്ചയ്ക്കു വയ്ക്കുക. പഴയ ഭരണസമിതികളുടെ അലസരായ പിന്തുടർച്ചക്കാരല്ല നിങ്ങൾ. മാറ്റം കൊതിക്കുന്നവർ ഒരവസരം, ഒരുപക്ഷേ അവസാനത്തേത് നിങ്ങൾക്കും തന്നിരിക്കുന്നു. മറക്കരുത്, “നിങ്ങളും നിരീക്ഷണത്തിലാണ്!”
Kerala
കണ്ണൂര്‍: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി, സിപിഎം കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തില്ല.
പയ്യന്നൂർ നഗരസഭയിലെ സിപിഎം കൗൺസിലർ വി.കെ. നിഷാദ് തലശേരി നഗരസഭയിലെ ബിജെപി കൗൺസിലർ യു. പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത്.
പയ്യന്നൂരിൽ പോലീസിനെ ബോംബറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിലാണ് വി.കെ. നിഷാദ് ശിക്ഷിക്കപ്പെട്ടത്. തലശേരി കോടിയേരിയിൽ സിപിഎം പ്രവർത്തനായ പി. രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് യു. പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്.
കണ്ണൂർ കോർപ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.
Kerala
തൃശൂർ: ചേലക്കരയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വാർഡ് മെമ്പർ കുഴഞ്ഞുവീണു.
24-ാം വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട സരിത പ്രഭാകരനാണ് കുഴഞ്ഞുവീണത്. സത്യപ്രതിജ്ഞാ വാചകം ചൊല്ലിയതിനു ശേഷം ഒപ്പു വയ്ക്കുന്നതിനിടെ സരിത പ്രഭാകരൻ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ഇവരുടെ ആരോഗ്യനില തൃപ്തികാര്യമാണെന്ന് അധികൃതർ അറിയിച്ചു.ബിപി കുറഞ്ഞതാണ് കുഴഞ്ഞുവീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോർപറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. നിലവിലെ ഭരണസമിതിയുടെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനിൽ മുതിർന്ന അംഗം കോൺഗ്രസിന്റെ ക്ലീറ്റസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബിജെപി കൗണ്‍സിലര്‍ വി.വി. രാജേഷ്, ആര്. ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു.
ഭരണഘടന കൈയിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെ.എസ്. ശബരീനാഥൻ സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ് അംഗം വൈഷ്ണ സുരേഷും ഭരണഘടന കൈയിൽ പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു.
തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം, മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നും നടത്തും.
ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പകൽ 2.30നും നടക്കും.
Kerala
കോട്ടയം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിയുക്ത മെമ്പർ മരിച്ചു. മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ പ്രസാദ് നാരായണൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു മരണം.
കോൺഗ്രസ് സ്ഥാനാർഥിയായാണ് പ്രസാദ് നാരായണൻ ജയിച്ചത്. ആറ് തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും വിജിയിച്ചു. 30 വർഷമായി പഞ്ചായത്തംഗമായിരുന്നു.
137 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. ഹൃദയാഘാതമുണ്ടായി ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ചയാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും രാവിലെ 10നും കോർപറേഷനുകളിൽ പകൽ 11.30നുമാണ് ചടങ്ങ്.
മുന്നണികൾക്ക് തുല്യ അംഗങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ സ്ഥാനത്തിന് നറുക്കെടുപ്പ് നടക്കും. ത്രിതല പഞ്ചായത്തുകളിൽ 27നും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 26നുമാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കേണ്ടത്.
Kerala
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 21ന് നടക്കും. ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ ഡിസംബർ 21ന് രാവിലെ 10നും കോർപറേഷനുകളിൽ 11.30നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക.
തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ മുൻപാകെയാണ് പ്രതിജ്ഞയെടുക്കേണ്ടത്. കോർപറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകളക്ടർമാർ സത്യവാചകം ചൊല്ലിക്കൊടുക്കും.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
National
പാറ്റ്ന: ബിഹാറിൽ ജെഡി-യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച (നവംബർ 20) നടക്കും. പാറ്റ്നയിലെ ഗാന്ധി മൈതാനത്തായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുകയെന്നാണ് എൻഡിഎ നേതാക്കൾ അറിയിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും എന്നാണ് സൂചന. മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യുക പത്താം തവണയാണ്.
ഇത്തവണ വൻ വിജയം നേടിയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ ബിഹാറിൽ വീണ്ടും അധികാരത്തിലെത്തുന്നത്. 202 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്. മഹാസഖ്യത്തിന് 35 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.