സമുദ്രങ്ങള്‍ അടക്കിവാണിരുന്ന ഭീകരര്‍- കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് അവരായിരുന്നു ജലത്തിലെ രാജാക്കന്മാര്! വലിപ്പത്തിലും ക്രൂരതയിലും കരയിലെ "ടൈറനോസോറസ് റെക്സ്' (T. rex) ദിനോസറിനോടു സാമ്യമുള്ളതിനാല്‍ "സമുദ്രങ്ങളിലെ ടി-റെക്സ്' എന്നു വിളിക്കുന്ന ഇരപിടിയന്റെ ഫോസിലുകള്‍ കണ്ടെത്തിയിരിക്കുകയാണു ഗവേഷകര്‍. അമേരിക്കയിലെ ടെക്സസില്‍നിന്നു കണ്ടെത്തിയ ഫോസിലുകൾക്ക് 80 ദശലക്ഷം വര്‍ഷം പഴക്കമുണ്ടത്രെ..! "ബുള്ളറ്റിന് ഓഫ് ദി അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി' എന്ന ജേണലിലാണ് "സമുദ്രങ്ങളിലെ ടി-റെക്സ്'-നെക്കുറിച്ചുള്ള ഗവേഷണവിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ (66 ദശലക്ഷം മുതല്‍ 145 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്) ജീവിച്ചിരുന്ന "മൊസാസോര്' (Mosasaur) വിഭാഗത്തില്‍പ്പെട്ട ഭീമന് കടല്‍ ഉരഗമാണിത്. ടൈലോസോറുകളിലെ രാജാവ് എന്ന അര്‍ഥത്തില്‍ "ടൈലോസോറസ് റെക്സ്' എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. അസാധാരണമായ വലിപ്പവും കരുത്തുമുണ്ടായിരുന്നു ഈ കടൽ ജീവിക്ക്!
ഏകദേശം 43 അടി (13 മീറ്റര്‍) നീളം! അതായത്, ഇന്നു നമുക്കറിയാവുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകളുടെ ഇരട്ടി വലിപ്പം! ഇരകളുടെ തലയോടുപോലും കടിച്ചുപൊട്ടിക്കാന്‍ ശേഷിയുള്ള അതിശക്തമായ താടിയെല്ലുകൾ ഇവയ്ക്കുണ്ടായിരുന്നു. മറ്റ് മൊസാസോറുകളില്നിന്നു വ്യത്യസ്തമായി, ഇരയെ കീറിമുറിക്കാന്‍ സഹായിക്കുന്ന മൂര്‍ച്ചയേറിയ പല്ലുകളാണു ഇവയ്ക്കുണ്ടായിരുന്നത്.
അക്രമാസക്തനായ പോരാളി
ടെക്സസിലെ ഡാളസിലുള്ള പെറോട്ട് മ്യൂസിയത്തിലെ ക്യൂറേറ്ററും ഗവേഷകസംഘത്തിലെ അംഗവുമായ റോണ്‍ ടൈലോസ്കിയുടെ അഭിപ്രായത്തില്‍, മറ്റ് മൊസാസോറുകളെ അപേക്ഷിച്ച് കൂടുതല്‍ അക്രമാസക്തരായിരുന്നു ഈ ടൈലോസോറുകള്.
കണ്ടെത്തിയ ഒരു ഫോസിലിന്റെ താടിയെല്ല് തകര്‍ന്ന നിലയിലും മൂക്കിന്റെ അഗ്രം നഷ്ടപ്പെട്ട നിലയിലുമായിരുന്നു. സമാന വലിപ്പമുള്ള മറ്റൊരു ടൈലോസോറുമായി ഉണ്ടായ അതിരൂക്ഷമായ ഏറ്റുമുട്ടലിലാണ് ക്ഷതങ്ങള്‍ സംഭവിച്ചതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കരയിലെ ടി-റെക്സ് ദിനോസറുകളും സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരുമായി ഏറ്റുമുട്ടാറുണ്ടായിരുന്നു.
ചരിത്രം തിരുത്തിയ കണ്ടെത്തല്‍
1979-ല്‍ ഡാളസിനു സമീപത്തുനിന്നാണ് ഫോസിലുകള്‍ ആദ്യമായി ലഭിക്കുന്നത്. അക്കാലത്ത് ഇതിനെ "ടൈലോസോറസ് പ്രോറിഗര്' എന്ന താരതമ്യേന ചെറിയ ഇനമായാണു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ മ്യൂസിയം ശേഖരങ്ങള്‍ പുനഃപരിശോധിച്ച അമേലിയ സീറ്റ്ലോ, ഫോസിലുകളുടെ വ്യത്യാസങ്ങള്‍ കണ്ടെത്തുകയായിരുന്നു.
നേരത്തെ കരുതിയിരുന്ന ജീവികളേക്കാള്‍ 13 അടിയിലേറെ നീളവും, കുറഞ്ഞത് നാലു ദശലക്ഷം വര്‍ഷം പ്രായവുമാണ് പുതിയ വര്‍ഗത്തിനുള്ളത്. മൊസാസോറുകളുടെ പരിണാമ ചരിത്രത്തെക്കുറിച്ചു കഴിഞ്ഞ മുപ്പതു വര്‍ഷമായി നിലനിന്നിരുന്ന ധാരണകളെ തിരുത്തിക്കുറിക്കാന്‍ പുതിയ കണ്ടെത്തലിലൂടെ ശാസ്ത്രലോകത്തിനു സാധിച്ചിട്ടുണ്ട്.