വിഴിഞ്ഞം: വിഴിഞ്ഞത്തെ മറൈൻ ആംബുലൻസിന്റെ അവസ്ഥ നേരിൽ കണ്ട് മനസിലാക്കാൻ ഫിഷറീസ് വകുപ്പ് എംഡിയും ഉന്നത ഉദ്യോഗസ്ഥരും വിഴിഞ്ഞത്ത് എത്തി. അറ്റകുറ്റപ്പണിക്ക് ചുമതലപ്പെട്ട ആൽബർട്രോസ് കമ്പനി എംഡിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാർച്ച് പത്തിനകം എല്ലാ പണികളും പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകി.
ഇതിനിടയിൽ ഓടാതെ കട്ടപ്പുറത്തായ ആംബുലൻസിലെ ജീവനക്കാർക്ക് കഴിഞ്ഞ നവംബർ മുതൽ ശമ്പളം ലഭിക്കുന്നില്ല. ഇതോടെ ആംബുലൻസിന്റെ ക്യാപ്റ്റൻ വാൽത്യൂസ് തൊഴിലുപേക്ഷിച്ച് മടങ്ങി. പകരം മറ്റൊരാൾക്ക് ചുമതല നൽകിയിട്ടുണ്ട്.
കടപ്പുറത്തായ ആംബുലൻസിനെ അറ്റകുറ്റപ്പണിക്കായി മൂന്ന് മാസം എറണാകുളത്തെ ഡോക്കിൽ കൊണ്ടുപോയ കമ്പനി അധികൃതർ പണികൾ നടത്താതെ തിരികെ എത്തിച്ച് നടത്തിയ തട്ടിപ്പ് ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻന്റെ അടിസ്ഥാനത്തിലായിരുന്നു ഉന്നത സംഘത്തിന്റെ വരവ്.
കടലിൽ അകപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷക്കെന്ന പേരിൽ 2020-ൽ ആറരക്കോടിയോളം മുടക്കി വാങ്ങിയതാണ് മറൈൻ ആംബുലൻസ്. തുടക്കത്തിലെ പേരുദോഷം കേട്ട ആംബുലൻസ് കടലിൽ ഇറക്കി അഞ്ചു വർഷം തികയുന്നതിനിടയിൽ തന്നെ പഞ്ചറായി. വാർഷിക അറ്റകുറ്റപ്പണിക്കെന്ന പേരിൽ വർഷംതോറും കൊണ്ടുപോകുമെങ്കിലും ഡോക്കിൽ കയറ്റി അടിത്തട്ടിൽ പറ്റിപ്പിടിച്ചിരുന്ന കക്ക പോലുള്ളവയെ തട്ടിക്കളഞ്ഞതൊഴിച്ചാൽ കാര്യമായ അറ്റകുറ്റപ്പണികൾ നടത്താതെയാണ് ആംബുലൻസിനെ വിഴിഞ്ഞത്ത് എത്തിക്കുന്നതെന്ന് വിഴിഞ്ഞത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇക്കുറി കണ്ടുപിടിച്ചതോടെയാണ് കാര്യങ്ങൾ പുറത്തായത്.
ഏറ്റവും അത്യാവശ്യം വേണ്ടമുന്നറിയിപ്പ് സംവിധാനങ്ങളും റഡാർ സംവിധാനങ്ങളും ലൈറ്റിന്റെ പണികളും എല്ലാം അവതാളത്തിലായി. ഇവയെല്ലാം പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാകുമോ എന്നും കണ്ടറിയാം.