ന്യൂഡൽഹി: കേന്ദ്രബജറ്റിൽ കേരളത്തോട് കേന്ദ്രസർക്കാർ സ്വീകരിച്ച സമീപനത്തെ രൂക്ഷമായി വിമർശിച്ച് കോണ്ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കേരളം ഇന്ത്യയുടെ ഭാഗമാണോ എന്നുപോലും സംശയിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ ബജറ്റിൽ പെരുമാറിയതെന്നും ഈ വിവേചനം അവസാനിപ്പിക്കണമെന്നും ബജറ്റിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് കെ.സി. വേണുഗോപാൽ പറഞ്ഞു.
12 വർഷം മുന്പ് കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്തതാണ്. എന്നാൽ കേരളത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. ഏഴ് അതിവേഗ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടും അതിൽ കേരളമില്ല. കേരളത്തിലെ ജനങ്ങളെക്കുറിച്ച് ഓർമിച്ചില്ലെങ്കിലും ആമകളെക്കുറിച്ച് ഓർത്തതിൽ നന്ദിയുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കേരളത്തോടുള്ള ഈ വിവചനം അവസാനിപ്പിച്ച മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ’ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തഃരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരന്പുകളിൽ’ എന്ന വള്ളത്തോളിന്റെ വരികൾ ഉദ്ധരിച്ചാണ് വേണുഗോപാൽ ബജറ്റിൽ കേരളം നേരിട്ട അവഗണന ചൂണ്ടിക്കാട്ടിയത്.
വ്യാപാരക്കരാറിൽ അമേരിക്കയ്ക്കു മുന്നിൽ ഇന്ത്യ കീഴടങ്ങി. സമാനമായ രീതിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറിനു മുന്നിൽ കീഴടങ്ങിയതായും വേണുഗോപാൽ പറഞ്ഞു.
രാജ്യത്തെ 34 ശതമാനത്തോളം പേരുടെയും ദിവസവരുമാനം 100 രൂപ മാത്രമാണ്. ഇതാണ് മോദി യുഗമെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തു തൊഴിലില്ലായ്മ വലിയതോതിൽ ഉയർന്നതായും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.