ന്യൂഡൽഹി: സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് അമേരിക്കയിലെയും യൂറോപ്പിലെയും തങ്ങളുടെ വിപണി പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. മാതൃ കമ്പനിയായ ഓപ്പോ നടത്തുന്ന ആഗോള പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കമെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു.
ഈ ആഴ്ച തന്നെ വൺപ്ലസ് തങ്ങളുടെ യുഎസ്, യൂറോപ്പ് പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ തുടങ്ങിയേക്കും. ചൈനയ്ക്ക് പുറത്തുള്ള വൺപ്ലസിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലെ പ്രവർത്തനങ്ങളെയും ഈ പുനഃസംഘടന ബാധിച്ചേക്കാമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ആഗോള സ്മാർട്ട്ഫോൺ വിപണിയിലുണ്ടായ വൻ ഇടിവും വർധിച്ചുവരുന്ന നിർമാണച്ചെലവുമാണ് കമ്പനിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ കടുത്ത ദൗർലഭ്യം കാരണം 2026ൽ ആഗോള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ 13 ശതമാനത്തിലധികം കുറവുണ്ടാകുമെന്ന് ഐഡിസി , കൗണ്ടർപോയിന്റ് റിസർച്ച് എന്നീ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു.
ഉപഭോക്താക്കൾ പഴയ ഫോണുകൾ കൂടുതൽ കാലം ഉപയോഗിക്കുന്നതും പുതിയ ഫോണുകളുടെ വിൽപ്പന കുറയാൻ കാരണമായിട്ടുണ്ട്. 2026ന്റെ രണ്ടാം പാദത്തിൽ ഓപ്പോയുടെ ആഗോള കയറ്റുമതിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ചൈനീസ് ആഭ്യന്തര വിപണിയിൽ വൺപ്ലസ് ബ്രാൻഡ് നിലനിർത്താനാണ് ഓപ്പോയുടെ തീരുമാനം.
എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വൺപ്ലസിന് പകരം തങ്ങളുടെ മറ്റൊരു സബ് ബ്രാൻഡായ റിയൽമിക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ റിയൽമി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ റിപ്പോർട്ടുകളോട് വൺപ്ലസോ ഓപ്പോയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബിസിനസ് നിർത്തലാക്കിയാലും, നിലവിൽ വൺപ്ലസ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിപണിയിലുള്ള നിലവിലെ ഡിവൈസുകൾക്ക് കൃത്യമായ സോഫ്റ്റ്വെയർ അപ്ഡേറ്റുകളും ആഫ്റ്റർ സെയിൽസ് സർവീസുകളും കമ്പനി തുടർന്നും നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.എന്നാൽ ഇതിന്റെ ഔദ്യോഗിക ടൈംലൈൻ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.