പൂന: നിക്ഷേപം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പൂന സ്വദേശിയായ ഡോക്ടറെ തട്ടിപ്പിനിരയാക്കിയതായി പരാതി. 1.22 കോടി രൂപയാണ് 75കാരനായ ഡോക്ടർക്ക് നഷ്ടമായത്. ഓൺലൈൻ മെസേജിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് തട്ടിപ്പുകാർ ഡോക്ടറെ സമീപിച്ചത്.
11 ദിവസത്തിനുള്ളിൽ നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി ലാഭം നൽകാമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. ഇതേ തുടർന്ന് ഡോക്ടർ ആദ്യഘട്ടത്തിൽ ചെറിയ തുകകൾ നിക്ഷേപിക്കുകയായിരുന്നു.
ചെറിയ തുകകൾ നിക്ഷേപിച്ചപ്പോൾ വലിയ ലാഭം ലഭിക്കുന്നുണ്ടെന്ന് കാണിക്കാൻ വ്യാജ സ്ക്രീൻഷോട്ടുകളും രേഖകളും തട്ടിപ്പ് സംഘം ഡോക്ടർക്ക് അയച്ചുനൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്ടർ പല ഘട്ടങ്ങളിലായി 1.22 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത്.
എന്നാൽ പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതെ വന്നതോടെയാണ് ഡോക്ടർ തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് ഡോക്ടർ പൂന സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.