Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമിതിയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി.സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത്.
ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വർഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയൻ പ്രതിപക്ഷനിരയെ നയിക്കാൻ എത്തുന്നത്. കെ.എൻ.ബാലഗോപാലിന്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നത്.
എന്നാല്‍ പിണറായി നയിക്കട്ടെയെന്ന് സംസ്ഥാന സമിതിയോഗം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ടേമിൽ പിണറായി മുഖ്യമന്ത്രിയും വി.ഡി.സതീശൻ പ്രതിപക്ഷ നേതാവുമായിരുന്നു.നിലവിൽ ധർമ്മടത്തു നിന്നുള്ള എംഎൽഎയാണ് പിണറായി വിജയൻ.
അതേസമയം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്കുവേണമെന്ന് സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായില്ല.
Kerala
ഹൈദരാബാദ്: പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്നു രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്, ഇന്ധന ഉപഭോഗം കുറയ്ക്കണം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം.
ഇന്ധനപ്രതിസന്ധിയും മറ്റും മറികടക്കാൻ കാര്യമായൊന്നും ചെയ്യാത്ത കേന്ദ്രസർക്കാർ രാജ്യത്തെ വീണ്ടും കോവിഡ് കാലത്തിനു സമാനമായ ലോക്ക്ഡൗണിലേക്കു നയിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
മൂന്നു മാസമായിട്ടും കൃത്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നു കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. എന്നാൽ, പ്രധാനമന്ത്രിയുടെ ആഹ്വാനം ആത്മനിർഭർ ഭാരതത്തിലേക്കുള്ള ചുവടുവയ്പാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
കടുത്ത മിതവ്യയ നടപടികൾ പാലിച്ച് ജനങ്ങൾ സഹകരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ആഹ്വാനം ചെയ്തത്. പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കുക, വിദേശയാത്രകൾ ഒഴിവാക്കുക, സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്കു മാറ്റിവയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടതു നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചു. യുദ്ധം തുടങ്ങിയ ശേഷം ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് ഉയർന്നതും രൂപയുടെ മൂല്യം 95-ലേക്കു താഴ്ന്നതും രാജ്യത്തിനു വലിയ ബാധ്യതയാകുന്നുണ്ട്.
പെട്രോൾ, ഡീസൽ ഉപഭോഗം പരമാവധി കുറയ്ക്കുക, മെട്രോ സൗകര്യമുള്ള നഗരങ്ങളിൽ അത് ഉപയോഗിക്കുക, കാർ പൂളിംഗ് പ്രോത്സാഹിപ്പിക്കുക, കോവിഡ് കാലത്തു നടപ്പാക്കിയ "വർക്ക് ഫ്രം ഹോം' രീതിയും ഓൺലൈൻ മീറ്റിംഗുകളും വീണ്ടും പ്രാവർത്തികമാക്കുക, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നതും അത്യാവശ്യമല്ലാത്ത വിദേശയാത്രകളും ഒഴിവാക്കുക, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുക, രാസവളങ്ങൾക്കു പകരം പ്രകൃതിദത്ത കൃഷി രീതിയിലേക്കു മാറുക തുടങ്ങിയ നിർദേശങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.
ആഗോള ഊർജ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇന്ധന വില വരും ദിവസങ്ങളിൽ വർധിപ്പിക്കേണ്ടി വന്നേക്കാമെന്ന സൂചനയും ഔദ്യോഗിക വൃത്തങ്ങൾ നൽകുന്നുണ്ട്. നിലവിൽ പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടമാണ് എണ്ണ കമ്പനികൾ നേരിടുന്നത്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നേരിടേണ്ടിവന്ന കനത്ത പരാജയത്തിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി മമത ബാനർജി. ബിജെപി മുഖ്യമന്ത്രി അധികാരമേറ്റ സാഹചര്യത്തിൽ, ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് മമത ബാനർജി പറഞ്ഞു.
ബിജെപിക്കും മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും എതിരെ പോരാടാൻ പശ്ചിമ ബംഗാളിലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്ന് ടിഎംസി അധ്യക്ഷ മമത ശനിയാഴ്ച ആഹ്വാനം ചെയ്തു.
ദേശീയ പാർട്ടികളും വിദ്യാർഥി സംഘടനകളും സന്നദ്ധ സംഘടനകളും ഒറ്റെക്കെട്ടായി നിൽക്കണമെന്നും മമത ആവശ്യപ്പെട്ടു.
Leader Page
തിരുവനന്തപുരം: തെരഞ്ഞെടുപ്പു തോൽവിയിൽ ഇന്നലെ വരെ ഒന്നും മിണ്ടാതെ കണ്ണൂരിൽനിന്ന് തലസ്ഥാനത്തേക്കു തിരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോയെന്ന ആകാംക്ഷയിലാണു രാഷ്ട്രീയ കേരളം. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ തീരുമാനമൊന്നും കൈക്കൊള്ളാൻ സാധ്യതയില്ലെങ്കിലും പിണറായി വിജയന്റെ മനസറിയാൻ പാർട്ടി നേതൃത്വം പലവഴിയും തേടുകയാണ്. പിണറായി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിലാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഭൂരിപക്ഷം സെക്രട്ടേറിയറ്റ് അംഗങ്ങളും.
2011ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി സ്ഥാനം മാറിയിട്ടും പ്രതിപക്ഷ നേതാവായതാണു പാർട്ടിക്കു 2016ൽ വീണ്ടും ഭരണത്തിൽ തിരിച്ചുവരാനുള്ള സാധ്യത വർധിപ്പിച്ചതെന്നു ചൂണ്ടിക്കാട്ടിയാണു നിലവിലെ സിപിഎം നേതൃത്വം പിണറായി വിജയനായി വാദിക്കുന്നത്.
തെരഞ്ഞെടുപ്പു തോൽവി പ്രതീക്ഷിച്ചതാണെന്നു സിപിഎം നേതാക്കൾ രഹസ്യമായി പറയുന്നുണ്ടെങ്കിലും ഇങ്ങനെയൊരു കനത്ത പരാജയം നേതൃത്വം നിനച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനു മുമ്പും പരാജയം സംഭവിച്ച ശേഷവും സംസ്ഥാനത്തു ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നുവെന്നു സമ്മതിക്കാൻ സിപിഎം നേതൃത്വം തയാറായിട്ടില്ല. പിന്നെവിടെയാണു പാളിച്ച പറ്റിയതെന്നു പറയാനും പാർട്ടി നേതൃത്വം ഇതുവരെയും മുതിർന്നിട്ടില്ല.
അങ്ങനെ ആഴത്തിലുള്ള ഒരു രാഷ്ട്രീയ പരിശോധന സിപിഎം ഈ അടുത്തകാലത്തൊന്നും നടത്താൻ പോകുന്നില്ലെന്നുള്ളതും പാർട്ടിയുടെ സമീപകാല ചരിത്രം പരിശോധിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. തെരഞ്ഞെടുപ്പ് അവലോകനത്തിനായി അടുത്ത ദിവസങ്ങളിൽ ചേരാൻ പോകുന്ന പാർട്ടി ജില്ലാ നേതൃയോഗങ്ങളിൽ തോൽവിയുടെ കാരണങ്ങൾ ചികഞ്ഞു പരിശോധിക്കുമ്പോൾ ഒന്നും രണ്ടും പ്രതിസ്ഥാനങ്ങളിൽ വിചാരണചെയ്യപ്പെടാൻ പോകുന്നതു പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമാണ്.
ഭരണവിരുദ്ധ വികാരം, മുഖ്യമന്ത്രിയുടെ പ്രവർത്തനം, പാർട്ടി സംഘടനാ സംവിധാനത്തിലെ പാളിച്ച, സ്ഥാനാർഥിനിർണയം എല്ലാം ജില്ലാ നേതൃത്വങ്ങൾ വിശദമായി ചർച്ച ചെയ്യും. കടുത്ത വിമർശനം ഭരണത്തിനും പാർട്ടി നേതൃത്വത്തിനുമെതിരെ ഉണ്ടാകുമെന്നുള്ളതും തീർച്ചയാണ്. ജില്ലാ കമ്മിറ്റികളിലെ ഈ വിമർശനവും വികാരവും സംസ്ഥാന സമിതിയിലും ആവർത്തിക്കപ്പെട്ടേക്കാം. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഈ വിമർശനങ്ങളും പരിശോധനയും ആവിയായിപോകും. സെക്രട്ടേറിയറ്റിൽ കാരണങ്ങൾ ഒരുപാടു പറയാനുണ്ടാകും മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും. ഒന്നും മിണ്ടാതെ എല്ലാം തലകുലുക്കി കേൾക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാകും ശരിക്കും പ്രതിസ്ഥാനത്താകുക.
കണ്ണൂരിലെ പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടി വിട്ടു കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചു ജയിച്ചവർ സിപിഎം നേതാക്കളുടെ ഉറക്കം കെടുത്തുകയാണ്. ഈ രണ്ടു മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികൾ എങ്ങനെ പരാജയപ്പെട്ടുവെന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും അണികളോട് സമാധാനം പറഞ്ഞേ മതിയാകൂ.
ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ കണ്ണൂരിലെ പാർട്ടി നേതൃത്വത്തിന് പങ്കില്ലെന്ന് അവിടുത്തെ പരിണിതപ്രജ്ഞരായ നേതാക്കൾതന്നെ പറയുമ്പോൾ ആരുടെ പിടിവാശിക്കാണു പാർട്ടി സംസ്ഥാന നേതൃത്വം വഴങ്ങിയതെന്നു പിണറായിക്കെങ്കിലും വിശദീകരിക്കേണ്ടിവരും. ഇങ്ങനെ വരുമ്പോൾ പിണറായി പഴയതുപോലെ ഗോവിന്ദനെ പിന്തുണയ്ക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
എല്ലാം പാർട്ടി നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നു പിണറായി പറഞ്ഞൊഴിഞ്ഞാൽ ഒരു പക്ഷേ പാർട്ടി സെക്രട്ടറിയായുള്ള എം.വി. ഗോവിന്ദന്റെ മുന്നോട്ടുപോക്ക് സുഗമമാകില്ല. തോൽവിക്കുശേഷം പാർട്ടിയോട് അനുഭാവം പുലർത്തുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഗോവിന്ദനെതിരേ ശക്തമായ വിമർശനമാണ് ഉയർന്നുവരുന്നത്. കണ്ണൂരിലെതന്നെ പ്രമുഖ നേതാക്കളുടെ ബന്ധുക്കളായിട്ടുള്ളവർ തന്നെ ഇത്തരം വിമർശന പോസ്റ്റുകൾക്കു നേതൃത്വം നൽകുന്നുവെന്നുള്ളതും പാർട്ടി നേതൃത്വത്തിന്റെ ചങ്കിടിപ്പു കൂട്ടുകയാണ്.
തെരഞ്ഞെടുപ്പ് അവലോകനത്തിനായി വരുംദിവസങ്ങളിൽ സിപിഐ ഉൾപ്പെടെയുള്ള ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾ യോഗം ചേരുന്നുണ്ട്. ഭരണവിരുദ്ധവികാരം ഉണ്ടെന്ന് ഇതുവരെ പരസ്യമായി പറയാത്ത സിപിഐക്കു യാഥാർഥ്യം പറയേണ്ടിവരുമെന്നാണ് അവരുടെ നേതാക്കളുടെ സംഭാഷണത്തിൽനിന്ന് മനസിലാക്കാൻ കഴിയുന്നത്.
ഇന്നു സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും നാളെ സംസ്ഥാന കൗണ്‍സിലും ചേരും. രണ്ടു യോഗങ്ങളിലും സിപിഎമ്മും പിണറായി വിജയനുമാകും തോൽവിയിൽ ഏറെ പഴികേൾക്കാൻ പോകുന്നത്.
National
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും വില പുതുക്കി നിശ്ചയിക്കാൻ അടിയന്തരമായി അനുമതി വേണമെന്നുമാണ് കമ്പനികളുടെ ആവശ്യം. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതാണ് കമ്പനികളെ സമ്മർദത്തിലാക്കുന്നത്.
പെട്രോൾ വിൽപ്പനയിൽ നിലവിൽ ലിറ്ററിന് 20 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഈ പ്രവണത തുടർന്നാൽ ഡീസൽ വിൽപ്പനയിലെ നഷ്ടം ലിറ്ററിന് 100 രൂപയിലേക്ക് വരെ എത്തിയേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ലിറ്ററിന് 10 മുതൽ 20 രൂപ വരെ വർധന വേണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, കമ്പനികളുടെ ശിപാർശയിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായെങ്കിലും ഇന്ധനവില വർധിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന ഇത്തരം നീക്കങ്ങൾ സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്നതിനാൽ നിലവിൽ വില വർധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണു കേന്ദ്രം. ഇന്ധനവില വർദ്ധന സംബന്ധിച്ച യാതൊരു ശിപാർശയും നിലവിൽ മന്ത്രാലയത്തിന്റെ പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, വില വർധിപ്പിക്കാനുള്ള നീക്കമുണ്ടായാൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എണ്ണക്കമ്പനികൾ.
Kerala
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരേ മത്സരിച്ചയാളുടെ മൈക്ക് പ്രചാരണത്തിനു വാഹനമോടിച്ചതിന് ഡ്രൈവർ ജോലി ചെയ്യുന്ന പാർട്ടി അംഗത്തെ സിപിഎം പുറത്താക്കി. പയ്യന്നൂർ ടൗൺ ബ്രാഞ്ച് അംഗം തായിനേരിയിലെ എൻ.വി. കുഞ്ഞികൃഷ്ണനെയാണ് സിപിഎം പുറത്താക്കിയത്.
സിപിഎം ലോക്കല്‍ കമ്മിറ്റിയുള്‍പ്പെടെയുള്ള മേല്ക്കമ്മിറ്റികളെടുത്ത തീരുമാനം ബുധനാഴ്ചയാണ് ടൗണ്‍ എ ബ്രാഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫണ്ടുകളിലെ ക്രമക്കേട് ഉന്നയിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും എൽഡിഎഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനനെതിരേ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്ത വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം എൻ.വി. കുഞ്ഞികൃഷ്ണൻ ഓടിച്ചിരുന്നു. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചത്.
തന്റെ ഉപജീവനമാർഗമാണ് വാഹനമോടിക്കലെന്നാണ് ഇതു സംബന്ധിച്ച് എൻ.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞത്. നാലു പതിറ്റാണ്ടിലേറെയായി പാർട്ടിയുമായി ബന്ധമുള്ള താൻ 23 വർഷമായി സ്വന്തമായി വാഹനം ഓടിച്ചാണ് ജീവിക്കുന്നത്. പത്തു ദിവസത്തെ പണി കിട്ടിയപ്പോൾ പോയി. വാഹനം വിളിക്കുന്നയാളുടെ രാഷ്ട്രീയം നോക്കിയല്ല ഇത്രയും കാലം ജോലി ചെയ്തത്. കൂടാതെ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാഹനം ഓടിക്കരുതെന്ന് പാർട്ടി നേതൃത്വം തനിക്ക് ഒരു നിർദേശവും നൽകിയിട്ടില്ലെന്നും എൻ.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതിന് പയ്യന്നൂരിലെ മറ്റൊരു പാർട്ടി അംഗമായിരുന്ന ടി. പുരുഷോത്തമനെ ദിവസങ്ങള്‍ക്ക് മുന്‍പ് സിപിഎം പുറത്താക്കിയിരുന്നു.
International
ലണ്ടൻ: എപ്സ്റ്റീൻ ബന്ധമുള്ള പീറ്റർ മാൻഡൽസണിനെ യുഎസ് അംബസഡറായി നിയമിച്ചതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ രാജിക്കായി വീണ്ടും ശബ്ദമുയർത്തി പ്രതിപക്ഷം.
മാൻഡൽസണിന്റെ പശ്ചാത്തലം പരിശോധിക്കാതെയാണ് സ്റ്റാർമർ സർക്കാർ നിയമനം നല്‍കിയതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണിത്.
ദേശസുരക്ഷയെ വഞ്ചിച്ച സ്റ്റാർമർ രാജിവയ്ക്കണമെന്ന് മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് കിമി ബാഡനോക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു. പാർലമെന്റിനെയും ബ്രിട്ടീഷ് ജനതയെയും തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയും ആവശ്യപ്പെട്ടു.
അതേസമയം, പശ്ചാത്തല പരിശോധനയിലുണ്ടായ വീഴ്ചയെക്കുറിച്ച് സ്റ്റാർമറിനോ വിദേശകാര്യമന്ത്രിക്കോ അറിവുണ്ടായിരുന്നില്ലെന്ന് സർക്കാർ വക്താവ് പ്രതികരിച്ചു.
2024ലാണ് മാൻഡൽസൺ യുഎസ് അംബാസഡറായി നിയമിക്കപ്പെട്ടത്. ജയിലിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യം പുറത്തുവന്നതോടെ മാൻഡൽസണിനു രാജിവയ്ക്കേണ്ടിവന്നു.
ഫെബ്രുവരിയിൽ ബ്രിട്ടീഷ് പോലീസ് മാൻഡൽസണിനെ അധികാര ദുർവിനിയോഗത്തിന് അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്ന വനിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ബില്ല് പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ഭരണപക്ഷത്തിന് കഴിയാതെ വന്നതോടെയാണ് ബിൽ തള്ളപ്പെട്ടത്.
537 അംഗങ്ങളുള്ള ലോക്സഭയിൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ 360 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എന്നാൽ 293 അംഗങ്ങൾ മാത്രമുള്ള എൻഡിഎയ്ക്ക് ആവശ്യമായ 67 വോട്ടുകൾ അധികമായി സമാഹരിക്കാൻ സാധിച്ചില്ല. ബില്ല് തടയുന്നത് 'ക്രൂരമായ രാഷ്ട്രീയമാണെന്ന്' ആഭ്യന്തര മന്ത്രി അമിത് ഷാ വിമർശിച്ചു. അതേസമയം, മണ്ഡല പുനർനിർണയത്തിലെ അശാസ്ത്രീയതയും പ്രാദേശിക പ്രാതിനിധ്യത്തിലെ കുറവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിർത്തു.
2023-ലെ 'നാരി ശക്തി വന്ദൻ അധികാരി' നിയമം 2026 ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചിരുന്നുവെങ്കിലും, അടുത്ത സെൻസസിന് ശേഷമുള്ള മണ്ഡല പുനർനിർണയത്തിന് ശേഷം മാത്രമേ ഇത് നടപ്പിലാക്കാൻ കഴിയൂ എന്ന സാങ്കേതിക വശം തിരിച്ചടിയായി.
വനിതാ സംവരണ ബില്ലിനൊപ്പം അവതരിപ്പിച്ച മണ്ഡല പുനർനിർണയ ബിൽ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ ഭേദഗതി ബിൽ എന്നിവയിലും സഭയിൽ ചർച്ചകൾ തുടരുകയാണ്. പ്രതിപക്ഷം ഒന്നിച്ച് നിന്നതോടെ ഭരണഘടനാ ഭേദഗതികൾ പാസാക്കുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
National
ന്യൂഡൽഹി: ഇന്നു നടക്കുന്ന രാജ്യസഭ ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പിൽനിന്ന് പ്രതിപക്ഷം വിട്ടുനിൽക്കും. പ്രതിപക്ഷവുമായി യാതൊരു ചർച്ചയും നടത്താതെ സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കേണ്ടതില്ലെന്നു വ്യക്തമാക്കിയാണ് തീരുമാനം.
പ്രതിപക്ഷവുമായി കൂടിയാലോചനകൾ നടത്താതെ ബിജെപി ഏകപക്ഷീയമായാണു നീങ്ങുന്നതെന്ന് രാജ്യസഭ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയ്റാം രമേശ് പറഞ്ഞു. രാഷ്ട്രപതി നാമനിർദേശം ചെയ്തു രാജ്യസഭയിലെത്തിയ ഹരിവംശ് നാരായണ്‍ സിംഗ് എൻഡിഎ സ്ഥാനാർഥിയായി രാജ്യസഭാ സെക്രട്ടേറിയറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ രാജ്യസഭ ഉപാധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കും.
കഴിഞ്ഞ ഒന്‍പതിന് ഹരിവംശ് നാരായണ്‍ സിംഗിന്റെ കാലാവധി അവസാനിച്ചതോടെയാണ് രാഷ്ട്രപതി നാമനിർദേശം ചെയ്തു വീണ്ടും രാജ്യസഭയിലെത്തിയത്. എന്നാൽ രാഷ്ട്രപതി നാമനിർദേശം ചെയ്ത വ്യക്തിയെ രാജ്യസഭ ഉപാധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. മൂന്നാം തവണയാണു ഹരിവംശ് ഉപാധ്യക്ഷ പദവിയിലേക്ക് എത്തുന്നത്.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയ ചർച്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എംപി. എന്നാൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ ഒരു നഷ്ടവും സംഭവിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി.
സ്വാതന്ത്ര്യത്തിന് പിന്നാലെ സ്ത്രീകൾക്ക് വോട്ടവകാശം ഉറപ്പാക്കിയതും തദ്ദേശ ഭരണസ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തിയതും കോൺഗ്രസാണെന്ന് പ്രിയങ്ക ഓർമിപ്പിച്ചു. അന്ന് ബിജെപി സംവരണത്തെ എതിർക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. ഒബിസി വിഭാഗത്തിന് അർഹമായ സംവരണം നൽകാൻ സർക്കാർ ഭയപ്പെടുകയാണ്. ജാതി സംവരണം ഒഴിവാക്കാനാണ് പഴയ സെൻസസ് കണക്കുകൾ ആധാരമാക്കുന്നത്. ഒബിസി വിഭാഗത്തിന്റെ അവകാശങ്ങൾ കവരാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളുടെ ചാമ്പ്യനാകാൻ ശ്രമിക്കുകയാണെന്നും എന്നാൽ നിലവിലെ 543 സീറ്റുകളിലും ഇപ്പോൾ തന്നെ സംവരണം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു. മണ്ഡല പുനർനിർണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം കുറയുമെന്നത് വസ്തുതാവിരുദ്ധമാണ്. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടാകും.
തമിഴ്നാടിന്റെ സീറ്റ് വിഹിതം 7.18 ശതമാനത്തിൽ നിന്ന് 7.23 ശതമാനമായി ഉയരും. കർണാടകയിലെ സീറ്റുകൾ 28-ൽ നിന്ന് 42 ആയി വർധിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഉറപ്പ് നൽകുന്നുവെന്നും അമിത് ഷാ പറഞ്ഞു. നിലവിലെ മണ്ഡല പുനർനിർണയ ചട്ടങ്ങൾ യുപി.എ സർക്കാരിന്റെ കാലത്ത് പാസാക്കിയതാണെന്നും സർക്കാർ അത് പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ ബില്ലിനെ എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ ക്ഷമിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ലോക്സഭയിലുള്ള സീറ്റ് അനുപാതം അതേപടി നിലനിർത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
അതേസമയം, ഭരണഘടനയെ ഹൈജാക്ക് ചെയ്ത് സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. വോട്ടെടുപ്പിന് ശേഷമാണ് ഭരണഘടനാ ഭേദഗതി ബിൽ ചർച്ചയ്ക്കെടുക്കാൻ സഭ അനുമതി നൽകിയത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വിശദമായ റിപ്പോർട്ട് സർക്കാർ സഭയിൽ സമർപ്പിക്കും.
International
ടെഹ്റൻ: ഇറാനുമായുള്ള വെടിനിർത്തലിനെ ശക്തമായി വിമർശിച്ച് ഇസ്രയേൽ പ്രതിപക്ഷ നേതാക്കൾ. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
"നമ്മുടെ ചരിത്രത്തിൽ ഇതുപോലൊരു രാഷ്ട്രീയ ദുരന്തം ഉണ്ടായിട്ടില്ല. നമ്മുടെ ദേശീയ സുരക്ഷയുടെ കാതലായ കാര്യങ്ങളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ ഇസ്രായേൽ മേശയുടെ അടുത്തുപോലും ഉണ്ടായിരുന്നില്ല.'-ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് എക്സിൽ കുറിച്ചു.
"ആവശ്യപ്പെട്ടതെല്ലാം സൈന്യം നടപ്പിലാക്കി, പൊതുജനങ്ങൾ പ്രതിരോധശേഷി കാണിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായി പരാജയപ്പെട്ടു, തന്ത്രപരമായി പരാജയപ്പെട്ടു, അദ്ദേഹം സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടിയില്ല'. - യെയർ ലാപിഡ് വ്യക്തമാക്കി.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഷി നിർവീര്യമാക്കണമെന്നും ഇറാൻ ഭരണകൂടത്തെ ദുർബലപ്പെടുത്തുകയോ അട്ടിമറിക്കുകയോ ചെയ്യണമെന്നും ടെഹ്റാന്റെ പ്രാദേശിക സ്വാധീനം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഹങ്കാരം, അശ്രദ്ധ, ആസൂത്രണത്തിന്റെ അഭാവം എന്നിവ മൂലം നെതന്യാഹു വരുത്തിയ രാഷ്ട്രീയവും തന്ത്രപരവുമായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഞങ്ങൾക്ക് വർഷങ്ങളെടുക്കുമെന്നും ലാപിഡ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനു നേരെയുണ്ടായ ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നുവെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. എന്നാൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരെ ലെബനനിൽ നടക്കുന്ന പോരാട്ടം വെടിനിർത്തലിൽ ഉൾപ്പെടില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
International
ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തലിനെ പിന്തുണച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ച് ഇസ്രേലി പ്രതിപക്ഷം.
വെടിനിർത്തൽ ഇസ്രയേലിനൊരു രാഷ്ട്രീയ ദുരന്തമാണെന്ന് പ്രതിപക്ഷനേതാവ് യയ്ർ ലാപിഡ് ആരോപിച്ചു. ഇസ്രയേലിന്റെ ദേശീയ സുരക്ഷ സംബന്ധിച്ച കാതലായ തീരുമാനമെടുക്കുമ്പോൾ നമ്മൾ ചർച്ചാമേശയിൽപോലുമുണ്ടായിരുന്നില്ല.
സൈന്യം ആവശ്യപ്പെട്ടതെല്ലാം ചെയ്തു. പൊതുജനങ്ങൾ അവിശ്വസനീയമായ ധീരത പ്രകടിപ്പിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായും തന്ത്രപരമായും പരാജയപ്പെട്ടു, അദ്ദേഹം സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്നും ലാപിഡ് കൂട്ടിച്ചേർത്തു.
Leader Page
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ചും ക്രൈസ്തവർക്കെതിരായി പല തരത്തിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും വർധിച്ചു വരികയാണല്ലോ. അതിൽ ഗവൺമെന്റുകൾ നേരിട്ട് ഏർപ്പെടുത്തുന്ന മതപരിവർത്തന നിരോധന നിയമങ്ങളും അവയെ തുടർന്ന് ചില സംഘടനകൾ നടത്തുന്ന അക്രമങ്ങളും ഉൾപ്പെടും. ഇതിലേറ്റവും ഗൗരവമായത് ക്രൈസ്തവനായതുകൊണ്ട് മരിച്ചാൽ ഇന്ത്യൻ മണ്ണിൽ അടക്കാൻ സാധിക്കില്ല എന്നുള്ള ഛത്തീഗഡ്പോലെയുള്ള സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളാണ്.
മതപരിവർത്തന നിരോധന നിയമത്തിലെ കഠിനശിക്ഷകളും ഇതുപോലെതന്നെ. ഇതിലെ അവസാനത്തേതാണല്ലോ വിദേശ ഫണ്ട് നിയന്ത്രണം. സ്ഥാപനങ്ങളും, എന്തിന് ആരാധനാലയങ്ങൾപോലും ഗവൺമെന്റിന് ഏറ്റെടുക്കാനും ആരാധനാ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സാധിക്കുന്ന തരത്തിൽ നിയമനിർമാണം നടത്താൻ പറ്റിയ രീതിയിലാണ് ഗവൺമെന്റ് ഇതുമായി ബന്ധപ്പെട്ട ബില്ലിൽ പദ്ധതിയിടുന്നത്. പ്രതിഷേധത്തെത്തുടർന്ന് തല്കാലത്തേക്ക് മാറ്റിവച്ചെങ്കിലും, പൂർണമായി ഒഴിവായിട്ടില്ല. ഇനിയും ഇതിലും കഠിനമായ നിയമനിർമാണവും നിയന്ത്രണവും തള്ളിക്കളയാനാവില്ല. ഈ നിയന്ത്രണങ്ങളെല്ലാം ഇപ്പോൾ ചർച്ചയായത് ക്രൈസ്തവർക്ക് ഏറ്റവും പ്രധാനമായിട്ടുള്ള ഈസ്റ്റർ ഞായർ ഉൾപ്പെടുന്ന വിശുദ്ധ വാരത്തിലാണെന്നുള്ളത് പ്രസക്തമാണ്.
ഇതിനോട് സമാനവും, എന്നാൽ കുറച്ചുകൂടെ ക്രൂരവുമായ ക്രിസ്തുമത പീഡനത്തെക്കുറിച്ചെഴുത്തപ്പെട്ട നോവലാണ് ഗ്രഹാം ഗ്രീൻ എന്ന ഇംഗ്ലീഷ് നോവലിസ്റ്റിന്റെ "ശക്തിയും മഹത്വവും’ (The Power and the Glory ). ഇത്തരം പീഡനങ്ങളുടെ ഫലമായി സഭയ്ക്കുണ്ടാകുന്ന മാറ്റങ്ങളും, പ്രത്യേകിച്ച് മിശിഹായുടെ ഉത്ഥാന അനുഭവം എങ്ങനെയാണ് ഈ കാലഘട്ടത്തിൽ സഭയെ നയിക്കുന്നതെന്നും നോവൽ വിവരിക്കുന്നു. മേല്പറഞ്ഞ നിയമങ്ങൾക്കെതിരേ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധം തീർക്കുന്നതിനോടൊപ്പം, ഈ ഈസ്റ്റർ ദിനത്തിൽ ധ്യാനവിഷയമാക്കാവുന്ന നോവലാണ് ഇതെന്ന് തോന്നുന്നു. യഥാർഥ കത്തോലിക്കാ സഭയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചും ഉൾകാഴ്ചകൾ ഇതിലുണ്ട്. ഭൗതികമായ പലതിന്റെയും സഹായമില്ലാതെ ഇവയ്ക്ക് നിലനിൽക്കാൻ സാധിക്കും. അങ്ങനെ നിലനിൽക്കുന്നതാണ് വിശ്വാസവും.
1940ൽ എഴുതപ്പെട്ട ഈ നോവൽ 1920കളിൽ മെക്സിക്കോയിലുണ്ടായ ക്രൈസ്തവ വിരുദ്ധ നിയമങ്ങളുടെയും അതേത്തുടർന്നുണ്ടായ ക്രൈസ്തവ പീഡനങ്ങളുടെയും ചുവടുപിടിച്ചെഴുത്തപ്പെട്ടതാണ്. 1926ൽ പാസാക്കിയ കല്ലെസ് നിയമങ്ങൾ എന്നറിയപ്പെടുന്ന ഡിക്രി അനുസരിച്ച് കത്തോലിക്കാ വൈദികർക്ക് പൗരവകാശങ്ങളായ വോട്ടവകാശം, വസ്തുവകകൾ കൈവശം വയ്ക്കാനുള്ള അവകാശം, രാജ്യത്ത് ഏതെങ്കിലും ജോലി ചെയ്യാനുള്ള അവകാശം എന്നിവ നിഷേധിച്ചു. കൂടാതെ വൈദികവേഷം ധരിക്കാൻ പാടില്ല, ധരിച്ചാൽ ശിക്ഷയും പിഴയും, മെക്സികോയിൽതന്നെ ജനിച്ചവർക്കു മാത്രമേ വൈദികരാകാൻ പാടുള്ളൂ, വൈദിക ബ്രഹ്മചര്യം നിയമംമൂലം വിലക്കി, വൈദികർക്ക് ലൈസെൻസിംഗ് ഏർപ്പെടുത്തി.
കത്തോലിക്കാ വിദ്യാഭ്യാസം നിയമവിരുദ്ധമാക്കി, ഗവൺമെന്റ് നിയമങ്ങളെ ഏതെങ്കിലും തരത്തിൽ വിമർശിക്കുന്ന വൈദികരെ ജയിലിലടച്ചു, കത്തോലിക്കാ ആരാധനാലയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇങ്ങനെ കത്തോലിക്കാ സഭയുടെ ഉന്മൂലനത്തിൽകൂടി മാത്രമേ രാജ്യത്ത് വികസനം സാധ്യമാകൂ എന്ന് അന്നത്തെ പ്രസിഡന്റ് എലിയാസ് കാല്ലെസ് ചിന്തിച്ചു. ഇതിനെ തുടർന്നുണ്ടായ മാറ്റങ്ങളിൽ വൈദികരുടെ എണ്ണം 4500ൽനിന്ന് ഏതാണ്ട് 300 ആയി കുറഞ്ഞു. പലരും കൊല്ലപ്പെട്ടു, ചിലർ വിവാഹിതരായി. എന്നാൽ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കുറഞ്ഞില്ല എന്നുള്ളതാണ് ചരിത്രം. മെക്സിക്കോയിൽ അക്കാലത്ത് 97.77 ശതമാന ജനങ്ങളും കത്തോലിക്കാ വിശ്വാസികളായിരുന്നു.
നോവലിൽ ആകട്ടെ, എല്ലാ വൈദികരെയും ഉന്മൂലനം ചെയ്തു എന്ന് ഗവൺമെന്റ് വിചാരിക്കുമ്പോഴാണ് അദ്ഭുതകരമായി വേഷം മാറി ഒരു വൈദികൻ കഴുതപ്പുറത്ത് സഞ്ചരിച്ച് രഹസ്യമായി തന്റെ കടമകൾ നിർവഹിക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നത്. വൈദികന്റെ വേഷമില്ലാതെ, മുഷിഞ്ഞ വേഷധാരിയായി, പള്ളികളില്ലാതെ, പണമില്ലാതെ, സാധാരണ വൈദിക കർമങ്ങൾ ക്ക് ആവശ്യമുള്ളതൊന്നും ഇല്ലാതെ, ഈ വൈദികൻ വീടുകൾ കയറി ഇറങ്ങി ആവശ്യമുള്ളവർക്കെല്ലാം തന്റെ സാന്നിധ്യം കൊടുക്കുകയാണ്. അദ്ദേഹത്തെ കണ്ടെത്തി കൊലപ്പെടുത്താനായി ഗവൺമെന്റ് ഏജന്റുമാരായ "റെഡ് ഷർട്സ്’ അദ്ദേഹത്തിന്റെ പിറകെയുണ്ട്.
വൈദികനെ ഓരോ പ്രാവശ്യവും രക്ഷപ്പെടുത്തുന്നത് വിശ്വാസികൾതന്നെയാണ്. എന്നാൽ അദ്ദേഹം അതിനൊട്ടു ശ്രമിക്കുന്നുമില്ല. "വിസ്കി വൈദികൻ’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നതുതന്നെ. തന്റെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ തന്റെ കടമകൾ നിർവഹിക്കുന്ന ഒരവസരത്തിൽ അദ്ദേഹം പിടിക്കപ്പെടുകയും കൊലചെയ്യപ്പെടുകയുമാണ്. അവസാനത്തെ വൈദികനെയും ഇല്ലാതാക്കിയ സന്തോഷത്തിൽ ഗവൺമെന്റ് ആഘോഷം നടത്തുമ്പോഴാണ്, അദ്ഭുതകരമായി എവിടെനിന്നോ ഒരു വൈദികൻ വരുന്നതും വൈദികവൃത്തി തുടരുന്നതും. ഈ അദ്ഭുതത്തോടെ നോവൽ അവസാനിക്കുകയാണ്.
ഈ അദ്ഭുതമാകട്ടെ, പീഡിപ്പിക്കപ്പെടുന്ന സഭയോടും മനുഷ്യരോടും ഒപ്പം ഉത്ഥിതനായ മിശിഹാ യാത്ര ചെയുന്നു എന്നുള്ളതാണ്. മെക്സിക്കോയിലെ പീഡനകാലത്ത് കൊലചെയ്യപ്പെട്ട മിഗുവേൽ പ്രൊ എന്ന വൈദികന്റെ ഓർമയിലാണ് ഈ കഥാപാത്ര രചനയെങ്കിലും, ഉത്ഥിതനായ ക്രിസ്തുവിനെ ഓർമപ്പെടുത്തുന്നതാണ് ഈ അദ്ഭുതകരമായ വൈദികന്റെ കടന്നു വരവ് എന്ന് വിമർശകർ സമ്മതിക്കുന്നു. അപ്പോൾ ഞാൻ ചോദിച്ചു: കർത്താവേ, അങ്ങ് ആരാണ്? കർത്താവ് പറഞ്ഞു: നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ.( അപ്പ. പ്രവർ. 26:15). ക്രൈസ്തവരുടെ ഏറ്റവും വലിയ പ്രതിരോധം ഉത്ഥിതനായ ക്രിസ്തു ആണെന്നുകൂടി ഓർക്കാനും ഓർമിപ്പിക്കാനുമുള്ള അവസരം കൂടിയാണിത്.
National
ന്യൂഡൽഹി: സ്വഭാവികനീതിക്കു വിരുദ്ധമായ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധമുയർത്തി പ്രതിപക്ഷ എംപിമാർ.
‘എൻജിഒകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുക’ എന്നെഴുതിയ ബാനർ പാർലമെന്റിന്റെ പ്രധാന കവാടത്തിനു പുറത്ത് പ്രദർശിപ്പിച്ചുകൊണ്ട് പ്രതിഷേധിച്ച എംപിമാർ കേന്ദ്രസർക്കാർ നടപടിക്കെതിരേ മുദ്രാവാക്യങ്ങൾ മുഴക്കുകയും ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് ഇന്നലെ എത്തുമെന്ന് അറിഞ്ഞതോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലായിരുന്ന കേരള എംപിമാരോട് ഉൾപ്പെടെ ബില്ലിന്റെ ഗൗരവം കണക്കിലെടുത്ത് ഡൽഹിയിലെത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു.
രാവിലെ 11ന് പാർലമെന്റ് നടപടി ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷ എംപിമാർ എഫ്സിആർഎ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ എംപിമാർ എന്നാൽ നടുത്തളത്തിലേക്ക് ഇറങ്ങിയില്ല.
പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ബില്ല് പരിഗണനയ്ക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞദിവസം ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിനാലാണ് ഇന്നലെ വീണ്ടും പരിഗണനയ്ക്കെത്തിയത്.
രാജ്യസുരക്ഷയ്ക്കും ദേശതാത്പര്യം നിലനിർത്തുന്നതിനുമാണ് വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഒരു സംഘടനയെയോ മതത്തെയോ ബില്ല് ലക്ഷ്യം വയ്ക്കുന്നില്ല. എന്നാൽ ഭേദഗതി സംബന്ധിച്ച തെറ്റായ പ്രചരണം കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിൽ നടത്തുന്നതായും കേന്ദ്രമന്ത്രി ആരോപിച്ചു. തുടർന്ന് 12 വരെ സഭ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു.
കേരളത്തിൽനിന്ന് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ .രാഘവൻ, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അബ്ദുൾ സമദാനി, ജെബി മേത്തർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Kerala
കൊല്ലം: കൊല്ലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. കൈരളിയുടെ രണ്ട് ചോദ്യങ്ങള്‍ക്കും ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും മറുപടി മുഖ്യമന്ത്രി മടങ്ങിയതോടെ മറ്റ് മാധ്യമപ്രവർത്തകർ എതിർപ്പ് അറിയിച്ചു.
ഇനിയും ചോദ്യങ്ങളുണ്ടെന്നും മറുപടി വേണമെന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുമ്പോഴും ഇനി നാളെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഇതിനെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം ചോദ്യം ചെയ്തു. ഇതോടെ പുറത്തേയ്ക്ക് പോയ മുഖ്യമന്ത്രി മടങ്ങിയെത്തി.
മടങ്ങിയെത്തിയെങ്കിലും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ചോദ്യങ്ങള്‍ മനസിലുണ്ടായാൽ പോരെന്നും ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യങ്ങള്‍ക്ക് താൻ ഉത്തരം നൽകിയെന്നും ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ ഏതു സ്ഥാപനത്തിലേതാണെന്നോ ആരാണെന്നോ താൻ ചോദിച്ചിട്ടില്ലെന്നും സമയം കഴിഞ്ഞെന്നും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും പറഞ്ഞശേഷം മുഖ്യമന്ത്രി തിരികെ പോവുകയായിരുന്നു.
Kerala
കൊല്ലം: പ്രതിപക്ഷ നേതാവിന്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ സംവാദ വെല്ലുവിളി വളരെ നല്ല കാര്യമാണെന്നും ഏറ്റവും വലിയ സംവാദത്തിന്റെ സ്ഥലം നിയമസഭയാണെന്നും എന്നാൽ, അവിടെനിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിയമസഭയിൽ ചോദിച്ചാൽ മറുപടി കിട്ടുമെന്ന് അറിയാം. എന്നാൽ എന്താണ് സഭയിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ വികസനത്തിന് പ്രതിപക്ഷം എന്ത് പങ്കാണ് വഹിച്ചത്. കേന്ദ്രം കേരളത്തെ അവഗണിച്ചപ്പോള്‍ ശബ്ദം ഉയര്‍ത്തിയോ? ഇക്കാര്യങ്ങള്‍ക്ക് എല്ലാം മറുപടി ഉണ്ടെങ്കിൽ സംവാദത്തിന് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം കടക്കെണിയിൽ അല്ലെന്നും അതൊരു രാഷ്ട്രീയ പ്രചാരണം മാത്രമാണെന്നും ഉറച്ച സാമ്പത്തിക ഭദ്രത കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ അവിടെ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹകരിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന 'മൻ കി ബാത്തിന്റെ' 132-ാം പതിപ്പിലൂടെയാണ് അദ്ദേഹം തന്റെ നന്ദിയറിയിച്ചത്. ഒരുകോടിയിലധികം വരുന്ന പ്രവാസികൾക്ക് എല്ലാവിധ സൗകര്യങ്ങളും സംരക്ഷണവും നൽകുന്നതിൽ ഗൾഫ് ഭരണകൂടങ്ങൾ കാണിക്കുന്ന താത്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ആഗോളതലത്തിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്ന ഈ ഘട്ടത്തിൽ ഇന്ത്യയുടെ ശക്തമായ നയതന്ത്രബന്ധങ്ങൾ പ്രതിസന്ധികളെ നേരിടാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെയും പ്രധാനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ താത്പര്യങ്ങൾക്കും പൗരന്മാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകേണ്ട ഈ സമയത്ത് സ്വാർത്ഥ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴിയും മറ്റും വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും, ഇത്തരം കുപ്രചരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാരിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
National
ന്യൂഡൽഹി: ട്രാൻസ്ജെൻഡർ സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പുകൾക്കിടെ ട്രാൻസ്ജെൻഡർ പേഴ്സണ്‍സ് (അവകാശ സംരക്ഷണ) ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി.
‘ട്രാൻസ്ജെൻഡർ’ എന്ന പദത്തിനു കൃത്യമായ നിർവചനം നൽകാനും വിവിധ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വയ അവബോധത്തിൽ സൃഷ്ടിച്ച ലൈംഗിക വ്യക്തിത്വങ്ങളെയും’ നിയമപരിധിയിൽനിന്ന് ഒഴിവാക്കുന്നതുമായ ഭേദഗതി ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളും അന്തസും ഇല്ലാതാക്കുകയാണെന്ന് പ്രതിഷേധമുയർന്നതിനിടെയാണ് ബിൽ ലോക്സഭ കടന്നത്.
ട്രാൻസ്ജെൻഡർ വ്യക്തികളെ ശരിയായതും കൃത്യവുമായ രീതിയിൽ തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനും ട്രാൻസ്ജെൻഡർ എന്ന പദത്തിനു കീഴിൽ ആരൊക്കെ വരുമെന്നതിനും വ്യക്തമായ ഒരു നിർവചനം നൽകേണ്ടത് അത്യാവശ്യമാണെന്നാണ് കേന്ദ്രത്തിന്റെ വാദം.
എന്നാൽ സമത്വവും വിവേചനമില്ലായ്മയും അന്തസും ഉയർത്തിക്കാട്ടി ട്രാൻസ്ജെൻഡർ വ്യക്തികളെ അംഗീകരിക്കുകയും അവർക്ക് സ്വയം തങ്ങളുടെ ലൈംഗിക വ്യക്തിത്വം തെരഞ്ഞെടുക്കാനുമുള്ള അവകാശം നൽകുകയും ചെയ്ത നിർണായക സുപ്രീംകോടതി വിധി നിരാകരിക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ട്രാൻസ്ജെൻഡർ വ്യക്തികളുമായി കൂടിയാലോചനകൾ നടത്താതെ കൊണ്ടുവന്ന ബിൽ ബഹുമാനമില്ലാത്ത മനോഭാവം പ്രകടിപ്പിക്കുന്നതാണെന്നാണ് കോണ്‍ഗ്രസ് എംപി ജ്യോതിമണി സഭയിൽ പറഞ്ഞത്.
അതിനിടെ രാജ്യത്തുടനീളമുള്ള ട്രാൻസ്ജെൻഡർ സാമൂഹ്യപ്രവർത്തകർ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിക്കുകയും രാഹുൽ അവർക്ക് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ട്രാൻസ്ജെൻഡർ വ്യക്തികളുമായി കൂടിയാലോചന നടത്താതെ കൊണ്ടുവന്ന ബിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ വ്യക്തിത്വത്തിനെതിരേയും ഭരണഘടനാ അവകാശങ്ങൾക്കെതിരേയുമുള്ള ആക്രമണമാണെന്ന് രാഹുൽ പ്രതികരിച്ചു.
District News
പിറവം: കേരളത്തിൽ തുടർ ഭരണത്തിന്റെ കേളികൊട്ട് ഉണർന്നെന്നും രാഷ്ട്രീയ വനവാസത്തിന് പ്രതിപക്ഷ നേതാവ് ഇപ്പോഴെ തയാറെടുത്തോളണമെന്നം സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കെ. പ്രകാശ് ബാബു. പിറവത്ത് എൽഡിഎഫ് സ്ഥാനാർഥി സാബു കെ. ജേക്കബിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എംഎൽഎ എം.ജെ. ജേക്കബ് അധ്യക്ഷനായി.
എൽഡിഎഫ് നേതാക്കളായ പി.ആർ. മുരളീധരൻ, പി.ബി. രതീഷ്, കെ. എൻ. സുഗതൻ, ടോമി കെ. തോമസ്,.കെ.പി. സലിം, കെ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: എൽപിജി വിലവർധനയിലും ലഭ്യതക്കുറവിലും പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് സ്തംഭനം തുടരുന്നു.
ഇന്നലെ രാവിലെ 11ന് ലോക്സഭയിൽ നടപടികൾ ആരംഭിപ്പോൾ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കേന്ദ്രസർക്കാരിനെതിരേ മുദ്യാവാക്യം മുഴക്കിയതോടെ ഉച്ചവരെ സഭാ നടപടികൾ സ്പീക്കർ നിർത്തിവച്ചു. പിന്നീട് രണ്ടു തവണ ചേർന്നപ്പോഴും പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ തിങ്കളാഴ്ച ചേരുന്നതിനായി ലോക്സഭ പിരിച്ചുവിട്ടു.
എന്നാൽ പ്രതിപക്ഷ ബഹളത്തിനിടയിലും ഉപധനാഭ്യർഥന ചർച്ചയ്ക്കു ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ മറുപടി നൽകി. അടുത്ത സാന്പത്തികവർഷത്തക്കുള്ള പുതുക്കിയ എസ്റ്റിമേറ്റുകൾക്കുള്ളിൽ ധനക്കമ്മി നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നിർമല വ്യക്തമാക്കി.
ആഗോള സാന്പത്തിക പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതിന് സാന്പത്തികസ്ഥിരതാ ഫണ്ടുകൾക്കായി 57381.84 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചതായി നിർമല പറഞ്ഞു. എൽപിജി ക്ഷാമം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടാൻ തയാറാണെന്നും അവർ കൂട്ടിച്ചേർത്തു.
എൽപിജി ക്ഷാമം ഉയർത്തിക്കാട്ടിയുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇപ്പോഴത്തെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യം പറയുന്പോൾ അതു കേൾക്കാതെയുള്ള പ്രതിപക്ഷബഹളം വിരോധാഭാസമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഇതോടൊപ്പം കർഷകർക്ക് 19230 കോടി രൂപയുടെ വളം സബ്സിഡി അധികമായി അനുവദിച്ചിട്ടുണ്ടെന്നും നിർമല മറുപടിപ്രസംഗത്തിൽ അറിയിച്ചു. പ്രധാൻമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്കു കീഴിൽ സബ്സിഡിയിനത്തിൽ 23,641 കോടിയുടെയും അധികവിനിയോഗത്തിനും പാർലമെന്റിന്റെ അനുമതി തേടിയതായി മന്ത്രി പറഞ്ഞു.
പ്രതിരോധമന്ത്രാലയത്തിനായി 41,822 കോടി രൂപ കൂടുതൽ അനുവദിച്ചതായി നിർമല അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ മാർച്ച് 31 വരെയുള്ള ചെലവിലേക്കായി 30,000 കോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന വിബി ജിറാംജി നിയമം ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. നടപ്പ് സാന്പത്തികവർഷത്തെ ബാക്കിയുള്ള കാലയളവിലേക്കായി 2.81 ലക്ഷം കോടിയുടെ അധികച്ചെലവിനുള്ള ധനാഭ്യർഥന ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.
National
ന്യൂഡൽഹി: എംപിമാരെ സസ്പെൻഡ് ചെയ്ത തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം.
കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്വാദി പാർട്ടി എംപി ധർമേന്ദ്ര യാദവ്, എൻസിപിയുടെ സുപ്രിയ സുലെ, ഡിഎംകെയുടെ കനിമൊഴി, തൃണമൂൽ കോണ്‍ഗ്രസിന്റെ ശതാബ്ദി റോയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിനെ സന്ദർശിച്ച് സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിനുപിന്നാലെ ഇന്നലെ നടന്ന കാര്യനിർവഹണ സമിതിയിൽ കോണ്‍ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷും സസ്പെൻഷൻ പിൻവലിക്കുന്ന കാര്യം ഉന്നയിച്ചു. കൂടിയാലോചനകൾക്കുശേഷം വിഷയത്തിൽ തീരുമാനം അറിയിക്കാമെന്നാണു കേന്ദ്രസർക്കാർ പ്രതികരിച്ചത്.
National
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്പീക്കർ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന്മേലുള്ള ചർച്ച പാർലമെന്റിൽ വൻ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. എംപിമാരുടെ കൂട്ട സസ്പെൻഷൻ, സംസാരിക്കുമ്പോൾ മൈക്ക് ഓഫാക്കൽ തുടങ്ങിയ പരാതികളാണ് പ്രതിപക്ഷം പ്രധാനമായും ഉയർത്തിയത്.
പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തുന്നതിനെതിരെയാണ് ഈ പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷമായി ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാത്ത കേന്ദ്ര സർക്കാർ നടപടിയെയും അദ്ദേഹം വിമർശിച്ചു. യുപിഎ ഭരണകാലത്ത് പ്രതിപക്ഷത്തെ ആരെയും ഇത്തരത്തിൽ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്പീക്കർ ഓം ബിർളയുടെ കാലത്താണ് ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട സസ്പെൻഷൻ നടന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി. 2004 മുതൽ സസ്പെൻഡ് ചെയ്യപ്പെട്ട 245 എംപിമാരിൽ പകുതിയോളം പേരും (120 പേർ) ബിർളയുടെ കാലത്താണ് പുറത്തായതെന്ന് അവർ ചൂണ്ടിക്കാട്ടി. തന്നെ പ്രതിരോധിക്കാൻ പോലും അവസരം നൽകാതെ പുറത്താക്കിയ സ്പീക്കർക്കെതിരെയുള്ള ചർച്ചയിൽ പങ്കുചേരാൻ സാധിച്ചത് തനിക്ക് വീണുകിട്ടിയ 'കാവ്യനീതി'യാണെന്നും അവർ പറഞ്ഞു.
മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ പുസ്തകത്തെക്കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അനുവദിച്ചില്ലെന്ന കാര്യവും ചർച്ചയിൽ ഉയർന്നു വന്നു. സ്പീക്കർക്കെതിരെയുള്ള പ്രമേയം സഭയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ നീക്കമാണ്.
National
ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ സ്പീക്കർ ഓം ബിർള മൈക്ക് വരെ ആയുധമാക്കിയെന്നു പ്രതിപക്ഷം. ഇത്രയും നിരുത്തരവാദപരമായ പ്രതിപക്ഷം ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കാൻ ഏതെങ്കിലും പ്രതിപക്ഷനേതാവ് ഓടിച്ചെല്ലുന്നതു കണ്ടിട്ടുണ്ടോയെന്നും ഭരണപക്ഷം.
ലോക്സഭയിൽ സ്പീക്കർ ഓം ബിർളയ്ക്കെതിരായി പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേൽ ഇന്നലെ നടന്ന നീണ്ട ചർച്ച രൂക്ഷമായ ആരോപണ- പ്രത്യാരോപണങ്ങൾക്കു വഴിതെളിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 7.30 വരെ നീണ്ട ചർച്ച ഇന്നു പൂർത്തിയാക്കും.
ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പാസാകില്ല. എങ്കിലും പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള സ്പീക്കറുടെ സഹായത്തോടെയുള്ള സർക്കാർ നീക്കം ചർച്ചയാക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചു. നിഷ്പക്ഷത നിലനിർത്തുന്നതിൽ ബിർള പരാജയപ്പെട്ടെന്ന് പ്രമേയം അവതരിപ്പിച്ച മുഹമ്മദ് ജാവേദ് പറഞ്ഞു.
ബിർളയ്ക്കെതിരായ അവിശ്വാസ പ്രമേയത്തിലേക്കു നയിച്ച പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്താനിടയായ എപ്സ്റ്റീൻ ഫയലുകളിലെ കേന്ദ്രമന്ത്രി ഹർദീപ് പുരിക്കും വ്യവസായി അംബാനിക്കുമെതിരേയുള്ള പരാമർശങ്ങൾ, കരസേന മുൻ മേധാവിയുടെ ആരോപണം, അമേരിക്കയുമായുള്ള വ്യാപാര കരാർ തുടങ്ങിയവയെല്ലാം പ്രതിപക്ഷം ഇന്നലെ ചർച്ചയിൽ ഉയർത്തി.
ജനാധിപത്യവും പാർലമെന്റിന്റെ അന്തസും സംരക്ഷിക്കാനാണു സ്പീക്കർക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നിർബന്ധിതരായതെന്ന് ചർച്ച തുടങ്ങിയ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.
ചർച്ചയിൽനിന്നു ചട്ടപ്രകാരം ഓം ബിർള വിട്ടുനിന്നു. സ്പീക്കറുടെ അഭാവത്തിൽ ഡെപ്യൂട്ടി സ്പീക്കർക്കാണു ചുമതല നൽകേണ്ടിയിരുന്നതെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. എന്നാൽ ഏഴു വർഷമായി ഡെപ്യൂട്ടി സ്പീക്കറുടെ പദവി ഒഴിച്ചിട്ട് സർക്കാർ ഭരണഘടനാപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് വേണുഗോപാൽ പറഞ്ഞു. സ്പീക്കർ നിയമിച്ച പാനലിൽനിന്നുള്ള ബിജെപി എംപി ജഗദാംബിക പാൽ അധ്യക്ഷന്റെ കസേരയിലിരുന്നു സ്പീക്കർക്കെതിരായ പ്രമേയ ചർച്ച നിയന്ത്രിക്കുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു.
കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള ചർച്ചയിൽ പ്രതിപക്ഷനേതാവ് രാഹുലിനെ 20 തവണ സ്പീക്കർ തടസപ്പെടുത്തിയെന്ന് ഗൊഗോയ് കുറ്റപ്പെടുത്തി. സത്യം പറയുന്നതിൽനിന്നാണ് പ്രതിപക്ഷനേതാവിനെ തടസപ്പെടുത്തിയത്.
ഇടയ്ക്ക് ഗൗരവ് ഗൊഗോയിയും മന്ത്രി കിരണ്‍ റിജിജുവും തമ്മിലുണ്ടായ വാഗ്വാദത്തിൽ മന്ത്രി അമിത് ഷാ ഇടപെട്ടതു ശ്രദ്ധേയമായി.
പ്രതിപക്ഷത്തെ ഏറ്റവുമധികം തടസപ്പെടുത്തിയ പാർലമെന്ററികാര്യ മന്ത്രിയെന്ന റിക്കാർഡ് കിരണ്‍ റിജിജുവിനാണെന്ന് ഗൊഗോയ് പരിഹസിച്ചു. സഭാചട്ടങ്ങൾ പാലിക്കാതെ ബഹളം വയ്ക്കുന്പോഴാണ് തനിക്ക് ഇടപെടേണ്ടിവരുന്നതെന്ന് റിജിജു പറഞ്ഞു. ഇത്രയും നിരുത്തവാദപരമായ പ്രതിപക്ഷമായതിനാൽ പാർലമെന്ററികാര്യ മന്ത്രിക്കു തടസപ്പെടുത്തേണ്ടിവരുമെന്ന് അമിത് ഷായും തിരിച്ചടിച്ചു.
ഏകദേശം നാലു പതിറ്റാണ്ടുകൾക്കുശേഷമാണ് ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പാർലമെന്റിൽ ചർച്ച ചെയ്യുന്നത്. ലോക്സഭയുടെ ചരിത്രത്തിലെ നാലാമത്തെ മാത്രം അവിശ്വാസ പ്രമേയമാണിത്.
ഓം ബിർളയ്ക്കെതിരായ പ്രമേയത്തിനുമുന്പ് 1987ൽ അന്നത്തെ സ്പീക്കർ ബൽറാം ജാക്കർക്കെതിരേയായിരുന്നു അവസാനത്തെ അവിശ്വാസ പ്രമേയം ചർച്ച ചെയ്തത്. രാജ്യത്തെ ആദ്യത്തെ സ്പീക്കർ ജി.വി. മാവ്ലങ്കറിനെതിരായി 1954ലും 1966ൽ ഹുകാം സിംഗിനെതിരായും പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു.
പ്രതിപക്ഷത്തെ 118 എംപിമാർ ഒപ്പിട്ട സ്പീക്കർ ഓം ബിർളയെ നീക്കാനുള്ള പ്രമേയം കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദാണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. കൊടിക്കുന്നിൽ സുരേഷും ഇതേ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പിന്നാലെ രാജ്യത്ത് അട്ടിമറിയിലൂടെ ഭരണമാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം.
ഖമനയ്യുടെ മരണത്തോടെ ഇറാനിലെ നിലവിലെ ഭരണസംവിധാനം തകരുമെന്ന പ്രതീക്ഷ വേണ്ടെന്നു രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 1979 മുതൽ രാജ്യത്തു നിലനിൽക്കുന്ന തീവ്ര മതഭരണകൂടത്തെ അട്ടിമറിക്കാൻ നിലവിലെ പ്രതിപക്ഷത്തിനു സാധിക്കില്ലെന്നാണ് യുഎസ് വിലയിരുത്തുന്നത്.
ഇറാനെതിരെയുള്ള ആക്രമണത്തിനു മുൻപ് തന്നെ സിഐഎ വൈറ്റ് ഹൗസിനു സമർപ്പിച്ച രഹസ്യ രേഖകളിൽ ഇക്കാര്യം വ്യക്തമാക്കുന്നതായും റോയിട്ടേഴ്സ്. ഖമനയ് കൊല്ലപ്പെട്ടാൽ പകരക്കാരനായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ ഉയർന്ന ഉദ്യോഗസ്ഥരോ അല്ലെങ്കിൽ അത്രതന്നെ തീവ്ര നിലപാടുള്ള പുരോഹിതന്മാരോ ആയിരിക്കും അധികാരത്തിൽ വരികയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇത് ഇറാനിലെ നിലവിലെ വിദേശനയങ്ങളിലും സൈനികനീക്കങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും അതേസമയം, കൂടുതൽ കടുത്ത തീരുമാനങ്ങളിലേക്കു ഭരണകൂടം എത്തിച്ചേർക്കാമെന്നും യുഎസ് വിലയിരുത്തുന്നു.
വർഷങ്ങളായി ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ നേരിടുന്ന ഇറാൻ പ്രതിപക്ഷത്തിനു പെട്ടെന്നൊരു ഭരണമാറ്റം കൊണ്ടുവരാനുള്ള ശേഷിയില്ലെന്നാണ് അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഇറാന്റെ തെരുവുകളിൽ ജനകീയപ്രക്ഷോഭങ്ങൾ ശക്തമാകുമെങ്കിലും ഭരണകൂടത്തെ താഴെയിറക്കാൻ ശേഷിയുള്ളതാകില്ല. ഖമനയ്യുടെ വിടവ് നികത്താൻ അവർക്കു പകരക്കാരുണ്ടെന്നുമാണ് അമേരിക്കൻ രഹസ്യ ഏജൻസികളെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
District News
അടൂര്‍: യുഡിഎഫ് ഭരണമെത്തുമ്പോള്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റത്തിനു വഴിയൊരുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. നമ്മുടെ കുട്ടികള്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന കോഴ്സുകള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ തുടങ്ങും.
മാറുന്ന തൊഴില്‍ സ്വഭാവത്തിനനുസരിച്ചുള്ള കോഴ്സുകള്‍ രൂപപ്പെടുത്തും. ഉന്നത വിദ്യാഭ്യാസരംഗം ഉടച്ചുവാര്‍ക്കുന്നതിനുള്ള പദ്ധതി യുഡിഎഫ് തയാറാക്കിയിട്ടുണ്ടെന്നും പുതുയുഗയാത്രയോടനുബന്ധിച്ചുള്ള സംവദിക്കാം പുതുയുഗത്തിനായി എന്ന സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അടൂരിൽ ഇന്നലെ രാവിലെ നടന്ന സംവാദത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം സാധാരണക്കാരായ ആളുകൾ തങ്ങളുടെ ജീവൽപ്രശ്നങ്ങളുയർത്തിയും സംസാരിച്ചു. ഉന്നയിക്കപ്പെട്ട പ്രധാന വിഷയങ്ങളിൽ ക്രിയാത്മക നിലപാട് യുഡിഎഫിനുണ്ടാകുമെന്ന് വി.ഡി. സതീശൻ അറിയിച്ചു.
19 വര്‍ഷമായി നടക്കുന്ന ചെങ്ങറ ഭൂ സമരത്തിന് ശാശ്വത പരിഹാരമുണ്ടാക്കും. കാലികമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഭൂപരിഷ്കരണ നിയമം അവതരിപ്പിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ട ജന വിഭാഗങ്ങളെ ചേര്ത്തുപിടിക്കുന്നതാകും യുഡിഎഫ് സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ പണിയെടുക്കുന്ന തൊഴിലാളികള്‍, കലാ, സാംസ്കാരിക, സാഹിത്യ പ്രവര്‍ത്തകര്‍, കൃഷിക്കാര്‍ തുടങ്ങി.
വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഇരുന്നൂറിലധികം ആളുകളുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തി. ടൂറിസം, കാർഷികം, തീർഥാടനം, റെയിൽവേ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പുത്തൻ ആശയങ്ങൾ പലരും അവതരിപ്പിച്ചു. നാടിന്റെ നന്മയ്ക്കുതകുന്ന എല്ലാ പദ്ധതികളോടും ക്രിയാത്മക നിലപാടായിരിക്കും യുഡിഎഫിനുണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ്, എംപിമാരായ ആന്റോ ആന്റണി, ബെന്നി ബഹനാന്, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പന്തളം സുധാകരന്, ഷാനിമോള്‍ ഉസ്മാന്, ജനറല്‍ സെക്രട്ടറിമാരായ പി. മോഹൻരാജ്, പഴകുളം മധു. യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികൾക്ക് പഠനം തുടരാൻ സഹായം ചെയ്യും
സ്വന്തം കരള്‍ പകുത്തു നല്‍കിയിട്ടും അച്ഛനെ നഷ്ടപ്പെട്ട കൊടുമൺ സ്വദേശിയായ പെൺകുട്ടിയുടെയും സഹോദരന്റെയും മുടങ്ങിയ പഠനം പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നു സതീശന് ഉറപ്പ് നല്കി. കോട്ടയം മെഡിക്കൽ കോളജിൽ യഥാസമയം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിരുന്നുവെങ്കിൽ ഒരു പക്ഷേ തങ്ങളുടെ അച്ഛൻ ഇന്നും ജീവനോടെ കാണുമായിരുന്നുവെന്ന് പെൺകുട്ടി സംവാദ പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞു.
മെഡിക്കൽ കോളജിലെ ഡോക്ടർ ഉപരിപഠനത്തിന് അവധിയെടുത്തു പോയതോടെ മുടങ്ങിയ ശസ്ത്രക്രിയ പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്താൻ പണം കണ്ടെത്തേണ്ടിവന്നു. പ്രാരാബ്ധങ്ങളുടെ നടുവിൽ തങ്ങളുടെ പഠനം മുടങ്ങി. അച്ഛന്റെ മരണം നടന്ന ദിവസം വീടിനു ജപ്തി നടപടിയുമായി.ദുരിതങ്ങൾ വിവരിച്ച അനിതയെയും സഹോദരനെയും സഹായിക്കാൻ യുഡിഎഫുണ്ടാകുമെന്ന് വി.ഡി. സതീശൻ ഉറപ്പു നൽകി.
Kerala
തിരുവനന്തപുരം: നിയമസഭയുടെ അവസാനസമ്മേളനത്തിന്റെ അവസാനദിനം സഭാതലത്തിൽ പോർവിളികളും വെല്ലുവിളികളുമൊക്കെയാണു മുഴങ്ങാറുള്ളത്. ഭരണപക്ഷം അധികാരത്തുടർച്ച സ്വപ്നം കാണുന്പോൾ പ്രതിപക്ഷം അധികാരത്തിലേക്കുള്ള മടങ്ങിവരവിന്റെ അവകാശവാദങ്ങൾ മുഴക്കും. ഇന്നലെ സഭയിൽ അതൊന്നുമുണ്ടായില്ല. സമ്മേളനം അവസാനിക്കുന്നതിനു മുന്‍പേ പ്രതിപക്ഷം സ്ഥലം കാലിയാക്കിയിരുന്നു.
പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാനദിനമായിരുന്നു ഇന്നലെ. മാർച്ച് ഒടുവിൽ വരെ നിശ്ചയിച്ചിരുന്ന സമ്മേളനം നേരത്തേ അവസാനിപ്പിച്ചതാണ്. പ്രതിപക്ഷ പ്രതിഷേധമാണു കാരണമായി പറഞ്ഞത്. നിയമസഭയിൽ വന്നിരിക്കാൻ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളവർക്കു വലിയ താത്പര്യമില്ല എന്നുള്ളതാണു സത്യം. മാർച്ച് രണ്ടാം വാരം തെരഞ്ഞെടുപ്പു വിജ്ഞാപനം വരുമെന്നാണു കരുതുന്നത്. അപ്പോൾ പിന്നെ മണ്ഡലത്തിൽ പോയി തെരഞ്ഞെുപ്പു പ്രചാരണം ആരംഭിക്കാനാണല്ലോ മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്കു താത്പര്യം.
ശബരിമല പ്രശ്നത്തിൽ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം സഭാനടപടികളുമായി ഒരു തരത്തിലും സഹകരിക്കുന്നില്ല. ഇന്നലെയും ചോദ്യോത്തരവേള ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷം നിലപാടു വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുതുയുഗയാത്രയിലായതിനാൽ കെ. ബാബുവാണ് പ്രതിപക്ഷത്തിന്റെ നിലപാടു വ്യക്തമാക്കിയത്. സുദീർഘമായ നിയമസഭാ പ്രവർത്തനപരിചയസന്പത്തുള്ള ബാബുവിന്റെയും നിയമസഭയിലെ അവസാനദിനമായിരുന്നു ഇന്നലെ. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നു ബാബു ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ചു നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കർ എ.എൻ. ഷംസീർ ചോദ്യോത്തരവേള റദ്ദാക്കുന്നതായി അറിയിച്ചു. പിന്നീട് സഭ പിരിയുന്നതിന്റെ നടപടിക്രമങ്ങളിലേക്കു കടന്നു.
ധനവിനിയോഗ ബില്ലിന്റെ അവതരണവേളയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും നടപടികളെല്ലാം പൂർത്തിയായതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രസംഗിച്ചു. സർക്കാർ നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചെന്ന് അവകാശപ്പെട്ട ധനമന്ത്രി, പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങൾ സർക്കാർ ഉത്തരവായി ഉടൻ പുറത്തുവരുമെന്നും ഡിഎ കുടിശിക സംബന്ധിച്ച ഉത്തരവു വൈകാതെ പുറപ്പെടുവിക്കുമെന്നും ഉറപ്പു നൽകി.
മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയായിരുന്നു. സർക്കാരിനെക്കുറിച്ച് അവർക്ക് ഒരു ആക്ഷേപവും പറയാനില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് അവർ ചർച്ചയിൽ പോലും പങ്കെടുക്കാത്തത്. അടിയന്തരപ്രമേയം അവതരിപ്പിക്കാൻ പോലും അവർ ഭയപ്പെടുകയാണ്.
സാധാരണയായി ഒരു സർക്കാർ കാലാവധി പൂർത്തിയാകാറാകുന്പോൾ മന്ത്രിമാർക്കും സർക്കാരിനുമൊക്കെ എതിരായി ആരോപണങ്ങൾ വരും. ഇവിടെ അതും ഉണ്ടായില്ല. പ്രതിപക്ഷത്തെ ‘വികസനവിരുദ്ധർ’എന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി, എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. ബിജെപിയുമായി സഖ്യമെന്ന സിപിഎമ്മിനെതിരേ യുഡിഎഫ് ഉയർത്തന്ന ആക്ഷേപം മുഖ്യമന്ത്രി അതേപടി പ്രതിപക്ഷത്തിനെതിരേ തിരിച്ചുവച്ചു. “ആർഎസ്എസിന്റെ മനസിനു ചെറിയ തോതിൽ വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ പോലും കോണ്‍ഗ്രസ് തയാറാകുന്നില്ല.’’ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ കേരളത്തെ സാന്പത്തികമായി വരിഞ്ഞുമുറുക്കിയപ്പോൾ പോലും എതിർക്കാൻ പ്രതിപക്ഷം തയാറായില്ല. കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കിയ നേട്ടം ഉയർത്തിക്കാട്ടി മുഖ്യമന്ത്രി സഭയോടായി പറഞ്ഞു: “അധികാരമൊഴിയുന്പോൾ തികഞ്ഞ സംതൃപ്തിയാണുള്ളത് ”.
നയപ്രഖ്യാപന പ്രസംഗത്തിൽ വരുത്തിയ ഭേദഗതികൾ ഉൾപ്പെടെയുള്ള പ്രസംഗം രേഖയാക്കണമെന്ന് ഗവർണർ സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും നിയമസഭ ആ ആവശ്യം തള്ളിക്കളഞ്ഞു. സർക്കാർ തയാറാക്കി നൽകിയ പ്രസംഗംതന്നെയാകും രേഖകളിൽ ഉണ്ടാകുക.
വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിഞ്ഞു പിന്നീട് സന്പൂർണ ബജറ്റ് പാസാക്കുന്ന രീതിക്കു വിരുദ്ധമായി ഇപ്പോൾത്തന്നെ സന്പൂർണ ബജറ്റ് പാസാക്കാനാണു തീരുമാനിച്ചിരുന്നത്. മാർച്ച് 26വരെ നീളുന്ന സമ്മേളനമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഗില്ലറ്റിൻ പ്രയോഗിച്ച് ബജറ്റ് പാസാക്കി ഇന്നലെ സഭ പരിയുന്പോൾ ഈ സമ്മേളനം ചേർന്നത് 12 ദിവസം മാത്രമാണ്. എങ്കിലും സന്പൂർണ ബജറ്റ് പാസാക്കിയെന്നു ചരിത്രത്തിൽ രേഖപ്പെടുത്തി എന്നു പറയാം.
ഐക്യകേരളം നിലവിൽ വന്നു നാളിതു വരെ എട്ടു തവണ മാത്രമാണ് മാർച്ചിൽത്തന്നെ ബജറ്റ് പൂർണമായി പാസാക്കിയിട്ടുള്ളത്. അതിൽ മൂന്നു തവണ രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിലായിരുന്നു. അതുപോലെതന്നെ കേരള നിയമസഭയുടെ ചരിത്രത്തിൽ സഭ നിർത്തിവച്ചു ചർച്ച നടത്തിയത് ആകെ 48 തവണ മാത്രമാണ്. അതിൽ 24 ചർച്ചയും നടന്നത് ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലയളവിലാണ്. നിയമനിർമാണത്തിലും ചരിത്രം കുറിച്ച സഭയാണു പതിനഞ്ചാം നിയമസഭ.
Kerala
തിരുവനന്തപുരം: സർക്കാർ രാജിവയ്ക്കണമെന്നും തങ്ങളെ കയറ്റിയിരുത്തണമെന്നുമുള്ളതാണു പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും അക്കാര്യം തീരുമാനിക്കേണ്ടതു ജനങ്ങളാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വിവാദങ്ങളുണ്ടാക്കി കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണു പ്രതിപക്ഷത്തിന്റെ ശ്രമമെന്നും ധനബിൽ പാസാക്കുന്നതിനിടെ നിയമസഭയിൽ അദ്ദേഹം പറഞ്ഞു. നശീകരണ രാഷ്ട്രീയമാണ് അവർ നടത്തുന്നത്.
കേരളത്തിന്റെ സാന്പത്തിക വ്യവസ്ഥയിൽ കാതലായ മാറ്റങ്ങളുണ്ടാക്കുന്ന ബജറ്റായിരുന്നു അവതരിപ്പിച്ചത്. കേരളത്തെ കൂടുതൽ പ്രകാശമാനമായ നാളുകളിലേക്ക് എത്തിക്കാനാണു ശ്രമിച്ചത്.
വർഗീയ കലാപങ്ങൾക്ക് ശ്രമങ്ങൾ നടക്കുന്ന രാജ്യത്ത്, അമേരിക്ക പറയുന്നതിനനുസരിച്ച് കരാറുകളുണ്ടാക്കുന്ന ഘട്ടത്തിൽ കേരളം എല്ലാവരെയും സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. നേറ്റിവിറ്റി കാർഡ് വന്നാൽ ഒരാളെയും ഇവിടെനിന്ന് പുറത്താക്കാൻ കഴിയില്ലെന്നു പ്രഖ്യാപിച്ച സംസ്ഥാനമാണിത്. അപ്പോഴാണ് പ്രതിപക്ഷം ഇപ്പോഴും ശബരിമല കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നത്.
കേരളത്തെ നുണകൊണ്ട് അഭിഷേകം ചെയ്യുന്ന പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും ഇപ്പോൾ കാര്യങ്ങൾ തിരിഞ്ഞുകൊത്തുകയാണ്. സർക്കാർ അവതരിപ്പിച്ച ബജറ്റ് അടുത്ത വർഷം നടപ്പാക്കാൻ തുടർച്ചയുണ്ടാകും. അതിനായി ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്നും ബാലഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും നിയമസഭയിൽ ബഹളം വച്ചു.
രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾത്തന്നെ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളി തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അസാന്നിധ്യത്തിൽ കെ.ബാബുവായിരുന്നു ഇന്നലെ സഭയിൽ പ്രസംഗിച്ചത്. ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്നും സ്വർണക്കൊള്ളക്കേസിൽ പ്രതികളെല്ലാം പുറത്തിറങ്ങുകയാണെും ബാബു പറഞ്ഞു. ചോദ്യോത്തര വേള തുടരുന്നതിനിടെ പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിരുന്നു മുദ്രാവാക്യം വിളിച്ചു. സ്പീക്കർ ചോദ്യോത്തരവേളയുമായി മുന്നോട്ടുപോയി.
മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും പ്രതിപക്ഷാംഗങ്ങൾ സഭാ നടപടികൾ തടസപ്പെടുത്തുന്നതിനെ ഇന്നലെയും രൂക്ഷമായി വിമർശിച്ചു. കെ. ബാബുവിനു പ്രസംഗിക്കാൻ ഒരവസരം കിട്ടിയതാണ് സഭയിലുണ്ടായ പ്രധാന കാര്യമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടിയുടെ അന്വേഷണം നടക്കുകയാണ്. തെറ്റുചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്. ഇതു നേരത്തേതന്നെ വ്യക്തമാക്കിയതാണ്. ഇത് പ്രതിപക്ഷത്തിനു മാത്രം മനസിലാകുന്നില്ല. ഹൈക്കോടതിക്കെതിരേയാണ് ഇവരുടെ പരാമർശമെന്നും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടുള്ളതാണു സമരമെന്നും മന്ത്രി രാജീവ് പറഞ്ഞു. കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ തന്ത്രിയെയും രാജീവ് വിമർശിച്ചു.
തന്ത്രിയെ അറസ്റ്റ് ചെയ്തതു മുതൽ യുഡിഎഫും ബിജെപിയും അസ്വസ്ഥരാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ചോദ്യോത്തരവേള അവസാനിച്ചതിനു പിന്നാലെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിനായി അംഗങ്ങളെ വിളിച്ചു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി ശക്തമാക്കി. അയ്യപ്പന്റെ സ്വർണം കട്ടവൻ, അന്പലം വിഴുങ്ങികൾ എന്നെഴുതിയ ബാനറുമായിട്ടായിരുന്നു പ്രതിപക്ഷം സഭയിലെത്തിയത്. ദേവസ്വം മന്ത്രി രാജി വച്ചു പുറത്തുപോകുക എന്ന മുദ്രാവാക്യം വിളി തുടർന്നു. സ്പീക്കർ സഭാ നടപടികൾ തുടർന്നു മുന്നോട്ടുകൊണ്ടുപോയതോടെ പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി സഭ വേഗത്തിൽ പിരിഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ഇന്നും സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ സഭ ബഹിഷ്കരിക്കുകയും ചെയ്തു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ട് പത്മകുമാറിനെതിരെ നടപടി എടുത്തില്ല ഗോവിന്ദാ, കാട്ടു കള്ളന്മാർക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുകള്ളന്മാർ ആരാണ് പത്മകുമാറും വാസുവുമൊക്കെയല്ലേ എന്നും അദ്ദേഹം ചോദിച്ചു.
സ്വർണക്കൊള്ള കേസിൽ പ്രധാനപ്രതികളെല്ലാം ജയിലിനു പുറത്താണെന്ന് കെ.ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സഭാ നടപടികളിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ. ബാബു പറഞ്ഞു.
അതേസമയം, ഹൈക്കോടതിക്കെതിരെയാണ് കെ. ബാബു പ്രതികരിച്ചതെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി.രാജീവ് പറഞ്ഞു.
മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള സുവർണാവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.
തുടർന്ന്, പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നു. ശരണം വിളികളോടെയും സ്വര്‍ണം കട്ടതാരപ്പ എന്ന പാരഡിഗാനം പാടിയുമാണ് പ്രതിപക്ഷ പ്രതിഷേധം.
പ്രതിഷേധം ശക്തമാക്കിയതോടെ, പുറത്ത് സമരം നടത്തിക്കോളൂ എന്നും സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഈ സഭയുടെ അവസാന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.
പിന്നാലെ, 2026 ലെ അബ്കാരി ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നേറ്റിവിറ്റി കാർഡ് ബില്ലും നിയമസഭയിൽ അവതരിച്ചു. മന്ത്രി കെ.രാജനാണ് ബിൽ അവതരിപ്പിച്ചത്. പിന്നാലെ സഭാനടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. സഭാ സമ്മേളനം ഗില്ലറ്റിന് ചെയ്ത് ചൊവ്വാഴ്ച അവസാനിപ്പിക്കാന്‍ ധാരണയായി. കുടുതല്‍ ബില്ലുകളും നടപടികളും ചൊവ്വാഴ്ചത്തെ സഭാ സമ്മേളനത്തില്‍ പാസാക്കും.
National
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പിആര്‍ വര്‍ക്കാണ് ഡല്‍ഹിയിലെ എഐ ഉച്ചകോടിയിൽ നടക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഉച്ചകോടിയില്‍ ഇന്ത്യയുടെ ഡാറ്റ വില്‍പ്പനയ്ക്ക് വയ്ക്കുകയും ചൈനീസ് ഉത്പന്നങ്ങള്‍ പ്രദര്ശിപ്പിക്കുകയുമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
ചൈനീസ് നിര്‍മിത റോബോട്ട് ഇന്ത്യയിലെ സ്വകാര്യ സര്‍വകലാശാലയായ ഗാല്‍ഗോട്ടിയാസ് വികസിപ്പിച്ചതായി അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
റോബോട്ട് ചൈനീസ് നിര്‍മിതമാണെന്ന് കണ്ടെത്തിയതോടെ വിഷയം വിവാദമാകുകയും സര്‍വകലാശാലയോട് ഉച്ചകോടിയില്‍നിന്ന് ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം സംഭവത്തിലൂടെ മോദി സര്‍ക്കാര്‍ ആഗോളതലത്തില്‍ ഇന്ത്യയെ പരിഹാസപാത്രമാക്കിയതായി കോണ്‍ഗ്രസ് ആരോപിച്ചു.
ഉച്ചകോടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പോരായ്മകള്‍ ചൂണ്ടിക്കാട്ടി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്തെത്തി.
ആദ്യദിനം നേരിട്ട തിരക്കില്‍ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നതായി അഖിലേഷ് ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയെ ഗതാഗതക്കുരുക്കിലാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: വിവാദ അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നടത്തിയ കൂടിക്കാഴ്ചകളിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസ്. 2014-നും 2016-നും ഇടയിൽ സർക്കാർ പദവികളൊന്നും വഹിക്കാതിരുന്ന പുരി, ആരുടെ നിർദ്ദേശപ്രകാരമാണ് എപ്സ്റ്റീനെ കണ്ടതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. വിഷയത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റ് നടപടികൾ സ്തംഭിപ്പിച്ചു.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഹർദീപ് സിംഗ് പുരി സർക്കാരിൽ ഒരു പദവിയും വഹിച്ചിരുന്നില്ല. അക്കാലത്ത് എപ്സ്റ്റീനുമായി നടത്തിയ മൂന്നോ നാലോ കൂടിക്കാഴ്ചകൾ ഏത് ഔദ്യോഗിക പദവിയുടെ അടിസ്ഥാനത്തിലായിരുന്നു? രാജ്യത്ത് വിദേശകാര്യ മന്ത്രാലയവും മന്ത്രിയും ഉള്ളപ്പോൾ, ഇത്തരമൊരു കൂടിക്കാഴ്ച നടത്താൻ പുരിക്ക് ആരാണ് അനുമതി നൽകിയത്?
അന്ന് വെറുമൊരു മുൻ ഉദ്യോഗസ്ഥൻ മാത്രമായിരുന്ന പുരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പ്രതിനിധിയായാണോ എപ്സ്റ്റീനെ കണ്ടതെന്നും പവൻ ഖേര ചോദിച്ചു.
"ഇന്ത്യയുടെ വികസന മാതൃകയെക്കുറിച്ച് സംസാരിക്കാനാണ് എപ്സ്റ്റീനെ കണ്ടതെന്നാണ് മന്ത്രി പറയുന്നത്. വിദേശകാര്യ മന്ത്രിയും എംബസിയും ചെയ്യേണ്ട കാര്യം ചെയ്യാൻ അന്ന് ഔദ്യോഗിക പദവി പോലുമില്ലാത്ത പുരിയെ ആരാണ് ചുമതലപ്പെടുത്തിയത്?" തുടങ്ങിയ ചോദ്യങ്ങളാണ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ പവൻ ഖേര ചോദിച്ചത്.
എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കേന്ദ്ര സർക്കാർ മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതിലും പ്രതിപക്ഷം അതൃപ്തി രേഖപ്പെടുത്തി. പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ തടസപ്പെടുകയും ലോക്സഭ മാർച്ച് ഒൻപതിലേക്ക് പിരിയുകയും ചെയ്തു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലും ഈ വിഷയം സജീവമായി നിലനിർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എപ്സ്റ്റീൻ വിവാദത്തിന് പുറമെ, ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ കർഷക വിരുദ്ധ വ്യവസ്ഥകളും വരും ദിവസങ്ങളിൽ സഭയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലി സഭ ഇന്നും പ്രക്ഷുബ്ധം. രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കെതിരായ മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയത്. ബജറ്റിന്മേലുള്ള ചർച്ചകൾ നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ അനുവദിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാടെങ്കിലും, രാഹുൽ ഗാന്ധിയെ മനഃപൂർവം തടയുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അതേസമയം, സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
ലോക്സഭാ സെക്രട്ടറി ജനറലിന് നൽകുന്ന ഈ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നൽകേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാലാണ് ഇത് ലോക്സഭാ സെക്രട്ടറി ജനറലിനു നല്‍കുന്നത്.
ഇന്ത്യാ സഖ്യം യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.
National
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ഇന്ത്യയുടെ കരാറിനെ കീഴടങ്ങലെന്ന് വിശേഷിപ്പിച്ചു പ്രതിപക്ഷം. തോക്കിൻമുനയിലെന്നോണം സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇന്ത്യ കരാറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതമായതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മരണമണി മുഴക്കുന്ന കരാറില്‍ ഒപ്പിട്ടതിലൂടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിനു മുന്നില്‍ മോദി സര്‍ക്കാര്‍ അടിയറവ് പറഞ്ഞുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും അഖിലേന്ത്യാ കിസാന്‍ സഭയും പ്രതികരിച്ചു.
കരാറില്‍ ഇന്ത്യയും യുഎസും നടത്തിയ സംയുക്ത പ്രസ്താവനയില്‍ നിരവധി കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് വിഷയത്തില്‍ പ്രതികരിച്ചത്. സംയുക്ത പ്രസ്താവനയില്‍ “സര്‍പ്ലസ് ഉത്പന്നങ്ങള്‍’’ എന്നൊരു വിഭാഗമുണ്ടെന്നും എന്നാല്‍ ഇത് ഏതൊക്കയെന്ന് വ്യക്തമാക്കുന്നില്ലെന്നും ജയ്റാം പറഞ്ഞു.
യുഎസില്‍നിന്നുള്ള ഭക്ഷ്യ-കാര്‍ഷികോത്പന്നങ്ങളുടെ തടസങ്ങള്‍ നീക്കാന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ടെന്നും ജനിതകമാറ്റംവരുത്തിയ വിളകളുടെയും (ജിഎം ക്രോപ്സ്) പാലുത്പന്നങ്ങളുടെയും തടസമല്ലെങ്കില്‍ പിന്നെന്താണ് യഥാര്‍ഥത്തില്‍ ഇത് അര്‍ഥമാക്കുന്നതെന്ന് ജയ്റാം ചോദിച്ചു.
കാര്‍ഷികമേഖലയില്‍ ഒരിളവും തുറന്നുകൊടുത്തിട്ടില്ലെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ അവകാശപ്പെട്ടത് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും യഥാര്‍ഥത്തില്‍ ഉയര്‍ന്ന സബ്സിഡിയുള്ള ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വ്യാപാരങ്ങളിലേക്ക് കടന്നുവരുന്നതിനും വിലകള്‍ തകരുന്നതിനും കരാര്‍ കാരണമാകുമെന്നും അഖിലേന്ത്യാ കിസാന്‍ സഭ പ്രസ്താവനയിൽ പറഞ്ഞു.
കരാറിലൂടെ ഇന്ത്യക്ക് അമേരിക്ക 18 ശതമാനം തീരുവ ചുമത്തുന്നതും തിരിച്ച് ഇന്ത്യ അമേരിക്കക്ക് പൂജ്യം ശതമാനം തീരുവ ചുമത്തുന്നതും സ്വതന്ത്ര വ്യാപാരമല്ലെന്നായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വിമര്‍ശനം. കരാറിനെതിരേ അഖിലേന്ത്യാ കിസാന്‍ സഭയും സംയുക്ത കിസാന്‍ മോര്‍ച്ചയും ഈ മാസം 12ന് പൊതുസമരം നടത്തുമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: നന്ദി പ്രമേയ ചർച്ചയിൽ പ്രസംഗിക്കാൻ ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താത്തതിൽ വിശദീകരണവുമായി സ്പീക്കർ ഓംബിർള. പ്രധാനമന്ത്രി എത്തിയാൽ അദ്ദേഹത്തെ ആക്രമിക്കാൻ പ്രതിപക്ഷം പദ്ധതിയിട്ടിരുന്നു.
ഇത് അറിഞ്ഞ് താനാണ് മാറി നില്ക്കാൻ മോദിയോട് നിർദ്ദേശിച്ചതെന്നും സ്പീക്കർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് അടുത്തേക്ക് വനിതാ എംപിമാർ നീങ്ങിയത് കണ്ടപ്പോൾ താനറിഞ്ഞത് സത്യമാണെന്ന് മനസിലായെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
എന്നാൽ സ്പീക്കറുടെ പരാമർശത്തിൽ വസ്തുതയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. അതേസമയം നന്ദിപ്രമേയം മറുപടിയില്ലാതെ ഇന്ന് പാസാക്കി.
നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഇതാദ്യമായാണ് നന്ദിപ്രമേയം മറുപടിയില്ലാതെ പാസാക്കേണ്ടി വന്നത്. മോദി സ്പീക്കർക്ക് പിന്നിൽ ഒളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. രണ്ടു സ്ത്രീകൾ മുന്നിൽ വന്ന് നിന്നതു കൊണ്ട് പ്രധാനമന്ത്രി ഭയന്ന് മാറി നില്‍ക്കുമോയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രി തയാറായില്ല. ഇന്ദിര ഗാന്ധിയേയും സോണിയ ഗാന്ധിയേയും അപമാനിച്ച നിഷികാന്ത് ദുബെക്കെതിരെയാണ് എംപിമാർ പ്രതിഷേധിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഹൈക്കോടതി ശരിവച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷം ജനങ്ങളോട് മാപ്പു പറയണമെന്ന് മന്ത്രി പി. രാജീവ്.
അന്വേഷണത്തെയടക്കം വിമർശിച്ചാണ് പ്രതിപക്ഷം നിയമസഭ ബജറ്റ് സമ്മേളനം അലങ്കോലപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം തേഞ്ഞുടഞ്ഞ് തകർന്നു പോയി. ഹൈക്കോടതിയുടെ നിരീക്ഷണം വന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷം ഇനി എന്തായുധമാണ് പ്രയോഗിക്കാൻ പോകുന്നതെന്നറിയാൻ കാത്തിരിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള വനം-വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന്മേൽ ഗവർണർ അനുകൂലമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാടിന്റെ പൊതുവായ താത്പര്യം മുൻനിർത്തിയാണ് സർക്കാർ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതെന്നും രാജീവ് വ്യക്തമാക്കി.
National
ന്യൂഡൽഹി: ലോക്സഭയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ വിശദീകരിച്ച് കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ. പ്രതിപക്ഷ ബഹളത്തിനിടെയാണ് അദ്ദേഹം കരാർ വിശദീകരിച്ചത്.
140 കോടി ജനങ്ങൾക്ക് വേണ്ടി ഊർജ സുരക്ഷ ഉറപ്പാക്കാൻ കരാറിലൂടെ സാധിക്കും. കാർഷിക മേഖലയുടെയും ക്ഷീരമേഖലയുടെയും താൽപര്യങ്ങൾ ഹനിക്കില്ല. രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കലാണ് കരാറിന്റെ പ്രധാന ലക്ഷ്യമെന്നും പീയുഷ് ഗോയൽ പറഞ്ഞു.
കരാർ, രാജ്യത്തിന്റെ കയറ്റുമതി രംഗത്തിന് ഗുണം ചെയ്യും. മെയ്ക്ക് ഇൻ ഇന്ത്യ, ഡിസൈൻ ഇൻ ഇന്ത്യ പോലുള്ള പദ്ധതികളെ ആഗോള തലത്തിൽ പ്രോത്സാഹിപ്പിക്കും. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും ഗുണകരമാകുന്നതാണ് കരാർ. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള കരാറാണിതെന്നും പീയുഷ് ഗോയൽ പറഞ്ഞി.
കൂടാതെ, ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ മറ്റ് രാജ്യങ്ങളെക്കാൾ കുറവാണെന്ന് പീയുഷ് ഗോയൽ വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പിഎം കോംപ്രമൈസ്ഡ് എന്നെഴുതിയ പോസ്റ്ററുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ സറണ്ടർ മോദിയെന്ന് മുദ്രാവാക്യം വിളിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷത്തിനു വ്യത്യസ്ത നിലപാടുകളാണെന്ന് മന്ത്രി പി. രാജീവ്.
ശബരിമല വിഷയത്തിൽ സർക്കാർ ചർച്ച നടത്താൻ തയാറാണെങ്കിലും അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷം തയാറാകുന്നില്ല.
സഭയിൽ ഉന്നയിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്താൻ അനുവദിക്കില്ല. പിന്നീടു പുറത്തുവന്ന് അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആധികാരികമായി അവതരിപ്പിക്കുമെന്നും പി. രാജീവ് വിമര്‍ശിച്ചു.
Kerala
തിരുവനന്തപുരം: ബജറ്റ് കേരളത്തിന്റെ മുഖം തന്നെ മാറ്റി മറിക്കുന്നതിന് പര്യാപ്തമായ വിധത്തിലുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാല്‍ ഇവയൊന്നും ചര്‍ച്ച ചെയ്യാൻപോലും പ്രതിപക്ഷത്തിന് ത്രാണിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ബജറ്റിനെ സംബന്ധിച്ച് പ്രായോഗികമല്ല എന്നാണ് പ്രതിപക്ഷം ആകെ പറഞ്ഞ പ്രയോഗം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിന്റെ ഘട്ടത്തിലും ഇത്തരത്തിലുള്ള പ്രസ്താവന തന്നെയാണ് അന്നത്തെ പ്രതിപക്ഷ നേതാവ് നടത്തിയിട്ടുള്ളത്. ബജറ്റിന്റെ ജനകീയമുഖം പ്രതിപക്ഷത്തിന് മനസിലാക്കാൻ പോലും സാധിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും സ്വന്തം വഴിയിലൂടെ കേരളം മുന്നേറുമെന്നതിനുള്ള നേര് സാക്ഷ്യപത്രമാണ് ഈ ബജറ്റ്. പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന നിലപാടുകളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കേരളത്തിലെ 30 ശതമാനത്തോളം വരുന്ന ജനതയുടെ ജീവിതം താരതമ്യേന പിറകോട്ട് പോകുന്ന സാഹചര്യത്തിലൂടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഏറ്റവും പിന്നണിയിൽ നിൽക്കുന്ന ജനതയെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. അതിദാരിദ്ര്യം അവസാനിപ്പിച്ച കേരളം ദാരിദ്യം തന്നെ അവസാനിപ്പിക്കുന്നതിനായി പുതിയ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടുപോകുകയാണ്. ഇടതുപക്ഷ ബദൽ എന്താണെന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ് ഈ ബജറ്റെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Leader Page
ഈയിടെ പൂർത്തിയായ പഞ്ചായത്ത്-മുനിസിപ്പൽ തെരഞ്ഞെടുപ്പു ഫലം നമ്മുടെ പത്രങ്ങൾ ജനങ്ങളെ അറിയിച്ചത് താഴെക്കൊടുത്തിരിക്കുന്നതുപോലുള്ള തലക്കെട്ടുകളിലൂടെയായിരുന്നു.
തിരുവനന്തപുരം ബിജെപി പിടിച്ചു, 50 കൊല്ലത്തെ ഇടതുഭരണത്തിന് അന്ത്യം
പാലാ നഗരസഭ: കേരള കോൺഗ്രസ്-എം ചരിത്രത്തിലാദ്യമായി പ്രതിപക്ഷത്ത്
തൃപ്പൂണിത്തുറ: ജില്ലയിൽ ബിജെപി ഭരിക്കുന്ന ആദ്യ മുനിസിപ്പാലിറ്റി
പക്ഷേ, ഈ തലക്കെട്ടുകളെല്ലാം നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണക്രമത്തെപ്പറ്റി അറിയാൻ പാടില്ലാത്ത സാധാരണ പത്രവായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നവയായിരുന്നു.
നിലവിലുള്ള നിയമമനുസരിച്ച് നമ്മുടെ നഗരസഭകളിലും പഞ്ചായത്തുകളിലും ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല. തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരും പഞ്ചായത്ത് മെംബർമാരും അവിടെയുണ്ട്. അവരെല്ലാവരും ചേർന്ന് ഭരണം നടത്തുന്നു. എല്ലാ അംഗങ്ങളും തീരുമാനങ്ങളെടുക്കുന്നതിൽ പങ്കാളികളാണ്. അപ്പോൾ എല്ലാ അംഗങ്ങളും ഭരണപക്ഷത്തല്ലേ?
ഈ കാര്യം ഒന്നുകൂടി വിശദീകരിക്കട്ടെ
നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് മൂന്നു തലത്തിലാണ് സർക്കാരുകൾ പ്രവർത്തിക്കുന്നത്. ഒന്നാം തലത്തിലുള്ള സർക്കാരാണ് കേന്ദ്രസർക്കാർ. അവിടെ ലോക്സഭയിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുള്ള പാർട്ടിയുടെ നേതാവ് പ്രധാനമന്ത്രിയായി പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്ന കക്ഷികളുടെ പ്രധാന നേതാക്കളെ അദ്ദേഹത്തിന്റെ ശിപാർശപ്രകാരം മന്ത്രിമാരായി നിയമിക്കുന്നു. ഓരോ മന്ത്രിക്കും ചില വകുപ്പുകളുടെ ഭരണച്ചുമതല ഏല്പിച്ചുനൽകുന്നു. ഇങ്ങനെ ഭരണച്ചുമതലയുള്ള മന്ത്രിമാരുടെ പാർട്ടിയിലെ എംപിമാരെല്ലാം അവിടെ ഭരണകക്ഷി അംഗങ്ങൾ. അതേസമയം ഭൂരിപക്ഷമില്ലാത്ത കക്ഷികൾക്ക് ഭരണച്ചുമതല, അധികാരം ഒട്ടുമില്ല. അവരെല്ലാം പ്രതിപക്ഷം. ഭരണം നടത്തുന്നവരുടെ നടപടികളും തീരുമാനങ്ങളുമെല്ലാം നിരീക്ഷിച്ച് കുറ്റവും കുറവുകളുമെല്ലാം ഉയർത്തിക്കാട്ടി ഭരണക്കാരുടെ തെറ്റു തിരുത്താൻ ശ്രമിക്കുകയാണ് അവരുടെ ദൗത്യം.
രണ്ടാം തലത്തിലുള്ള സർക്കാരാണ് ഓരോ സംസ്ഥാനവും ഭരിക്കുന്ന സംസ്ഥാന സർക്കാർ. സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയുടെയോ മുന്നണിയുടെയോ നേതാവ് മുഖ്യമന്ത്രിയാകുന്നു. ആ കക്ഷിക്കാരായ നേതാക്കൾ ചിലരെ വിവിധ വകുപ്പുകളുടെ ചുമതലക്കാരായ മന്ത്രിമാരായി നിയമിക്കുന്നു. ഇങ്ങനെ ഭൂരിപക്ഷമുന്നണിക്കാരെല്ലാം ഭരണപക്ഷത്ത്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടാതെ പോയ പാർട്ടിയും മുന്നണിയും പ്രതിപക്ഷത്ത്. അവർക്ക് ഭരണത്തിൽ, തീരുമാനം എടുക്കുന്നതിൽ കൈയൊന്നുമില്ല. പക്ഷേ എടുക്കാൻ ഉദ്ദേശിക്കുന്നതും എടുത്തുകഴിഞ്ഞതുമായ തീരുമാനങ്ങളെ എതിർക്കാം. തിരുത്തലുകൾ നിർദേശിക്കാം. വിമർശനങ്ങൾ ഉയർത്താം.
പ്രതിപക്ഷത്ത് ഇരിക്കുന്ന കൂട്ടർക്ക് ബ്രിട്ടീഷ് മാതൃകയിൽ ‘ഷാഡോ കാബിനറ്റ്’ (നിഴൽ മന്ത്രിസഭ) രൂപീകരിക്കാം. ഓരോ വകുപ്പിന്റെയും ‘ഷാഡോ മന്ത്രി’ ആ വകുപ്പുകളുടെ പ്രവർത്തനത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് വിമർശന ശരങ്ങൾ തൊടുക്കാം. ക്രിയാത്മക നിർദേശങ്ങൾ മുന്‍പോട്ടു വയ്ക്കാം. അപ്പോൾ ആദ്യ രണ്ട് തലങ്ങളിലുള്ള സർക്കാരുകളിൽ, അധികാരത്തിലുള്ളവർ ഭരണപക്ഷമായും അധികാരമില്ലാത്തവർ പ്രതിപക്ഷമായും പ്രവർത്തിക്കുന്നു.
ഇനി മൂന്നാം തലത്തിലെ സർക്കാരുകളായ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും എങ്ങനെയാണ് ഭരണം നടക്കുന്നത് എന്ന് പരിശോധിക്കാം.
ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അംഗങ്ങളുടെ യോഗത്തിൽ അധ്യക്ഷപദവി അലങ്കരിക്കാനായി കോർപറേഷനിൽ ഒരു മേയറെയും മുനിസിപ്പാലിറ്റികളിൽ ഒരു ചെയർമാനെയും പഞ്ചായത്തുകളിൽ ഒരു പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്നു. അതോടൊപ്പം ഒരു ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ, വൈസ് പ്രസിഡന്റ് എന്നിവരെയും അംഗങ്ങൾ ചേർന്ന് വോട്ടെടുപ്പ് നടത്തി തെരഞ്ഞെടുക്കുന്നു. പക്ഷേ ഈ മേയർ, മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ പ്രധാന ജോലി, തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ (പഞ്ചായത്ത് അംഗങ്ങളുടെ) യോഗത്തിൽ, (നിയമസഭകളിൽ സ്പീക്കർ ചെയ്യുന്നതു പോലെ) അധ്യ ക്ഷത വഹിച്ച്, സഭാ നടപടികൾ നിയന്ത്രിക്കുക എന്നതാണ്. ഒന്നാംതല സർക്കാരിലെ പ്രധാനമന്ത്രിയുടെയോ രണ്ടാംതല സർക്കാരിലെ മുഖ്യമന്ത്രിയുടെയോ അധികാരങ്ങൾ മൂന്നാംതല സർക്കാരിലെ മേയർക്കോ മുനിസിപ്പൽ ചെയർമാനോ പഞ്ചായത്ത് പ്രസിഡന്റിനോ നൽകിയിട്ടില്ല. ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മന്ത്രിസഭയോ മന്ത്രിമാരോ ഇല്ല. അവിടെ വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്നത് സ്റ്റാൻഡിംഗ് കമ്മിറ്റികൾ, അതത് സ്ഥിരം സമിതികളാണ്.
സ്ഥിരം സമിതികൾ ഫിനാൻസ് (ധനകാര്യം), നികുതി അപ്പീൽ, മരാമത്ത്, ആരോഗ്യം/ മാലിന്യ സംസ്കരണം, വിദ്യാഭ്യാസം, വെൽഫെയൽ, ടൗൺ പ്ലാനിംഗ് എന്നിങ്ങനെ ഓരോ വകുപ്പിന്റെയും ചുമതല വഹിക്കുന്നു. ഓരോ സ്ഥിരം സമിതിയിലും ഏഴോ, എട്ടോ അംഗങ്ങൾ ഉണ്ടായിരിക്കും. ഓരോ കൗൺസിലറും ഓരോ പഞ്ചായത്ത് മെംബറും ഏതെങ്കിലും ഒരു സ്ഥിരം സമിതിയിൽ അംഗമായിരിക്കും. അതേസമയം, ഒരു മെംബറും കൗൺസിലറും ഒന്നിൽക്കൂടുതൽ സ്ഥിരം സമിതികളിൽ അംഗമായിരിക്കാൻ പാടില്ല. അപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എല്ലാ കൗൺസിലർമാരും പഞ്ചായത്ത് മെംബർമാരും ഏതെങ്കിലും ഒരു വകുപ്പിന്റെ ഭരണത്തിൽ പങ്കാളിയാകുന്നു. ഇങ്ങനെ ഭരണത്തിൽ പങ്കെടുത്ത് തീരുമാനങ്ങളെടുക്കുന്നവർ എങ്ങനെയാണ് പ്രതിപക്ഷമാകുന്നത്? അപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എല്ലാ അംഗങ്ങളും ചേർന്ന് ഭരണം നടത്തുന്നു. അവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഇല്ല എന്നതു വ്യക്തമാണല്ലോ.
വോട്ടില്ലാത്ത അംഗങ്ങള്‍
മിക്ക നഗരസഭകളിലും പഞ്ചായത്തുകളിലും ഓരോ സ്ഥിരം സമിതിയിലും മേയറിന്റെ അല്ലെങ്കിൽ പ്രസിഡന്റിന്റെ പാർട്ടിക്കാരും അദ്ദേഹത്തെ എതിർക്കുന്ന പാർട്ടിക്കാരുമായ കൗൺസിലർമാരും പഞ്ചായത്ത് മെംബർമാരും അംഗത്വം വഹിക്കുന്നുണ്ട്. അപ്പോൾ മന്ത്രിയുടെ സ്ഥാനത്തുള്ള സ്ഥിരം സമിതി മിക്കപ്പോഴും ഏകകണ്ഠമായി തീരുമാനങ്ങളെടുക്കുന്നു. മരാമത്ത് പണികളുടെയും മറ്റും കോൺട്രാക്ട് നൽകുന്നു. അവർ അഴിമതിക്കാരാണെങ്കിൽ കോഴപ്പണം പങ്കിട്ടെടുക്കുന്നു. പുറത്ത്, പാവപ്പെട്ട ജനങ്ങളുടെ മുന്പിൽ ഭരണകക്ഷിയും പ്രതിപക്ഷവുമായി നടിക്കുന്നു. മേയർ, മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അതത്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലുള്ള എല്ലാ സ്ഥിരം സമിതികളിലും അംഗമായിരിക്കും. പക്ഷേ, വോട്ടില്ലാത്ത അംഗമായിരിക്കും.
ഫിനാൻസ് സ്ഥിരം സമിതിയുട നേതൃസ്ഥാനം വഹിക്കുന്നത് ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ, വൈസ് പ്രസിഡന്റ് എന്നിവരാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എല്ലാ അധികാരങ്ങളും സ്ഥിരം സമിതികളിൽ നിക്ഷിപ്തമല്ല എന്നത് മറ്റൊരു പ്രധാന കാര്യമാണ്. അവിടെ പല വിഷയങ്ങളിലും തീരുമാനം എടുക്കേണ്ടത്, അടിസ്ഥാനതലത്തിൽ, ജനങ്ങളാണ്. ഇതിനുവേണ്ടി മൂന്നു മാസത്തിലൊരിക്കൽ പഞ്ചായത്തുകളിൽ വാർഡ് സഭ കൂടണം. വാർഡ് സഭയിലെ അംഗങ്ങൾ, ആ വാർഡിലുള്ള മുഴുവൻ വോട്ടോർമാരുമാണ്. വാർഡ് സഭ വിളിച്ചുകൂട്ടേണ്ടതും ആ യോഗത്തിൽ അധ്യക്ഷം വഹിക്കേണ്ടതും വാർഡ് മെംബറാണ്.
നഗരസഭകളിൽ ഓരോ വാർഡിലും വളരെക്കൂടുതൽ വോട്ടർമാർ ഉണ്ടായിരിക്കുമല്ലോ. അതുകൊണ്ട് നഗരസഭകളിൽ വാർഡ് സഭയ്ക്കു പകരം വാർഡ് കമ്മിറ്റികളാണ് കൂടേണ്ടത്. വാർഡ് കമ്മിറ്റി രൂപീകരിക്കാനുള്ള ദൗത്യം വാർഡ് കൗൺസിലറെയാണ് ഏല്പിച്ചിരിക്കുന്നത്. ഈ വാർഡ് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടത് ആരെയെല്ലാം എന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വാർഡിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികളായ 15 പേർ, വാർഡിലെ അയൽക്കൂട്ടങ്ങളുടെ പ്രതിനിധികളായ 20 പേർ, നഗരസഭയിൽ അംഗത്വമുള്ള രാഷ്ട്രീയപാർട്ടികളുടെ ഓരോ പ്രതിനിധി, വാർഡിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാർ, വാർഡിലെ സാംസ്കാരിക സമിതികൾ, വ്യവസായസ്ഥാപനങ്ങൾ, മറ്റ് സന്നദ്ധസേവനാസംഘങ്ങൾ, ഇവരുടെ പ്രതിനിധികളായ പത്തുപേർ.
വ്യക്തമായ വ്യവസ്ഥ
നഗരസഭയിലെ വാർഡ് കമ്മിറ്റികളും പഞ്ചായത്തുകളിലെ വാർഡ് സഭകളും മൂന്നുമാസത്തിലൊരിക്കൽ കൂടുന്പോൾ ചർച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയങ്ങളും കേരള മുനസിപ്പാലിറ്റി നിയമത്തിലും കേരള പഞ്ചായത്ത് നിയമത്തിലും വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വാർഡിലെ നികുതി നിർണയം, നികുതി പിരിവ്, വാർഡിലെ വികസന പദ്ധതികളുടെ നടത്തിപ്പ്, വാർഡിൽ താമസിക്കുന്നവരും സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായ വ്യക്തികളുടെ സാന്പത്തികസ്ഥിതി, പെൻഷൻ, മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ അർഹത, പുതിയ പദ്ധതികൾക്ക് അപേക്ഷ നൽകിയിരിക്കുന്ന വാർഡ് നിവാസികളായവരുടെ അപേക്ഷകൾ പരിശോധിച്ച് അർഹതയുള്ളവരെ തെരഞ്ഞെടുത്ത്, മുൻഗണനാക്രമം നിർണയിച്ച് പട്ടിക തയാറാക്കൽ, വാർഡിൽ നടപ്പാക്കേണ്ട വികസന പദ്ധതികൾ മുൻഗണനയനുസരിച്ച് തയാറാക്കൽ, അവയുടെ എസ്റ്റിമേറ്റ് പരിശോധന, നടത്തിപ്പ് സുതാര്യമായി, കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തൽ ഇവയെല്ലാമാണ്.
ഭരണഘടനയുടെ 73, 74 ഭേദഗതികൾവഴി അടിസ്ഥാനതലത്തിലേക്ക് ജനാധിപത്യത്തെ കൊണ്ടുചെന്നെത്തിക്കാൻ പഞ്ചായത്തിലെ വാർഡുസഭയും നഗരസഭകളിലെ വാർഡ് കമ്മിറ്റിയും സജീവമായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഈ നിയമവ്യവസ്ഥ ആത്മാർത്ഥമായി നടപ്പാക്കാനുള്ള ചുമതല, നിയമം ഏൽപിച്ചുകൊടുത്തിരിക്കുന്നത് വാർഡ് മെംബർക്കാണ്. 30 കൊല്ലം മുന്‍പ് ഈ ഭരണഘടനാ ഭേദഗതി നടപ്പിലാക്കിയ കാലത്ത് മൂന്ന് മാസത്തിലൊരിക്കൽ വാർഡ് സഭ, വാർഡ് കമ്മിറ്റി വിളിച്ചുകൂട്ടാൻ തയാറാകാത്ത കൗൺസിലർമാരെ പിരിച്ചുവിടാനുള്ള വ്യവസ്ഥ കർശനമായി നടപ്പാക്കിയത് ഓർമിക്കുന്നു. പക്ഷേ, പിന്നീട് കേരള സർക്കാർ, ഈ കുറ്റത്തിന് ലഘുവായ ശിക്ഷകൾ നൽകുന്നതിനായി ഈ നിയമം ഭേദഗതി ചെയ്തു. പലപ്പോഴും നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ ‘മൂന്നു മാസ വാർഡ് സഭാ യോഗം’ നടത്തിയതായി രേഖകൾ സൃഷ്ടിച്ച് കൗൺസിലർമാരും വാർഡ് മെംബർമാരും ശിക്ഷയിൽനിന്നു രക്ഷപ്പെടുകയും ചെയ്യുന്നു. ഓരോ വാർഡിലുമുള്ള ജനങ്ങൾ അവരുടെ അവകാശം സ്ഥാപിച്ചുകിട്ടാൻ വേണ്ടി, ഉണർന്നു പ്രവർത്തിച്ചാൽ ഈ ക്രമക്കേട് ഒഴിവാക്കാം.
വോട്ടർമാർക്ക് പങ്കാളിത്തം
അപ്പോൾ, നഗരസഭാ നിയമവും പഞ്ചായത്ത് നിയമവും പ്രധാന തീരുമാനങ്ങളെടുക്കുന്പോൾ അടിസ്ഥാനതലത്തിലുള്ള വോട്ടർമാർക്ക് നേരിട്ടു പങ്കെടുക്കാനുള്ള അവസരം നല്കുന്നു. അതുപോലെതന്നെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ മെംബറും കൗൺസിലറും ഏതെങ്കിലും സ്ഥിരം സമിതിയിൽ അംഗമായി തീരുമാനങ്ങൾ എടുക്കുന്നതിൽ ഭാഗഭാക്കാകുന്നു. ഈ വ്യവസ്ഥകളെല്ലാം കാണുന്പോൾ ഒരു കാര്യം വ്യക്തമായി നമുക്ക് മനസിലാകുന്നു: ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് ഒരു പ്രസക്തിയുമില്ല. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യം മനസിലാക്കിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയം ഒഴിവാക്കിക്കൊണ്ടുതന്നെയാണ് നടത്തുന്നത്. ഭരണഘടനയുടെ 73, 74 ഭേദഗതി നിയമത്തിന്റെ ലക്ഷ്യവും അതുതന്നെയായിരുന്നല്ലോ. പക്ഷേ, കേരളത്തിൽ മിടുക്കന്മാരായ നമ്മുടെ രാഷ്ട്രീയ നേതാക്കൾ, കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിൽതന്നെ ജനങ്ങളെ ബ്രാൻഡ് ചെയ്ത് ഉറപ്പിച്ച് നിർത്താൻ ഒരു തന്ത്രം പ്രയോഗിച്ചു.
പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ തയാറാക്കിയിരിക്കുന്ന ലിസ്റ്റിലുള്ള ചിഹ്നങ്ങൾ, അവരുടെ ഇഷ്ടമനുസരിച്ച് നൽകണമെന്ന് നമ്മുടെ കേരള മുനിസിപ്പൽ, പഞ്ചായത്ത് ചട്ടങ്ങളിൽ ഒരു ചെറിയ നിബന്ധന എഴുതിച്ചേർക്കുന്നു. രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളായ സ്ഥാനാർഥികൾ, അതത് രാഷ്ട്രീയ പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച് നൽകിയിട്ടുള്ള ചിഹ്നം ആവശ്യപ്പെട്ടാൽ അത് അവർക്ക് നൽകേണ്ടതാണ്. അതോടെ നമ്മുടെ തദ്ദേശ തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ അടിസ്ഥാനത്തിലാക്കിയെടുത്തിരിക്കുന്നു!
International
ഒസ്ലോ: പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടിയതിനു പിന്നാലെ രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ.
നോർവെയിലെ ഒസ്ലോയിൽ പ്രവാസജീവിതം നയിക്കുന്ന മരിയ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ പ്രതിപക്ഷസ്ഥാനാർഥി എഡ്മുണ്ടോ ഗോൺസാലെസ് ഉറുട്ടിയ എത്രയും വേഗം പ്രസിഡന്റായി ഭരണഘടനാപരമായ ചുമതല ഏറ്റെടുക്കണമെന്നു മരിയ ആവശ്യപ്പെട്ടു. വെനസ്വേലക്കാർക്കു സ്വാതന്ത്ര്യത്തിന്റെ മണിക്കൂർ സമാഗതമായിരിക്കുകയാണെന്നും അവർ പ്രഖ്യാപിച്ചു.
മഡുറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട 2024 ജൂലൈയിലെ വിവാദമായ തെരഞ്ഞെടുപ്പിനെത്തുടർന്ന് പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ വിദേശത്തു പ്രവാസജീവിതം നയിക്കുകയാണ്.
ആദ്യം അമേരിക്കയിലായിരുന്ന അവർ പിന്നീട് നോർവേയിൽ എത്തുകയായിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം അധികാരത്തിലേറുമെന്ന് പൊതുവെ കരുതപ്പെട്ടെങ്കിലും നാഷണൽ ഇലക്ടറൽ കൗൺസിൽ മഡുറോയെ വിജയിയായി പ്രഖ്യാപിച്ചു.
സൈബർ ആക്രമണം മൂലം പോളിംഗ് സ്റ്റേഷനുകളിൽനിന്നുള്ള കൃത്യമായ കണക്ക് ഇലക്ടറൽ കൗൺസിൽ പ്രസിദ്ധീകരിച്ചില്ല. പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയെ അയോഗ്യയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് അവസാന നിമിഷമാണു എഡ്മുണ്ടോ ഗോൺസാലെസ് ഉറുട്ടിയയെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രതിപക്ഷം പ്രഖ്യാപിച്ചത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കൊർപറേഷനിലുണ്ടായ ഫലത്തെക്കുറിച്ച് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നഗരസഭയിലെ ജനങ്ങൾ യുഡിഎഫിനെ ഭരണം എൽപ്പിച്ചിട്ടില്ലെന്നും അതിനാൽ തന്നെ ജനവിധി അട്ടിമറിക്കാൻ തങ്ങൾ ശ്രമിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
"തിരുവനന്തപുരം കോർപറേഷനിൽ ക്രിയാത്മകമായ പ്രതിപക്ഷമാകും. എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും. ജനങ്ങളുടെ പ്രശ്നങ്ങൾ എല്ലാം ഏറ്റെടുക്കും.'-മുരളീധരൻ പറഞ്ഞു.
സുരേഷ് ഗോപി എം.പി ആയതുകൊണ്ടാണ് തൃശൂരിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ഉണ്ടായത്. ആറ് മാസം കഴിയുമ്പോൾ ജനങ്ങൾ ബിജെപിയെ തിരിച്ചറിയുമെന്നും എൽഡിഎഫിന് ഏക ബദൽ യുഡിഎഫ് മാത്രമാണെന്നും മുരളീധരൻ അവകാശപ്പെട്ടു.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും മുന്നണി വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്നും സതീശൻ പറഞ്ഞു.
മുന്നണിയിലേയ്ക്ക് കൂടുതൽ ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും സതീശൻ കൂട്ടിച്ചേർത്തു. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതിലും വിപുലമായി ശക്തിയോടെയുഡിഎഫ് നിയമസഭതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സതീശൻ വ്യക്തമാക്കി
ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ട് എല്ലാമായി എന്ന് വിചാരിക്കുന്നില്ല. മുന്നണി വിപുലീകരിക്കും. എൽഡിഎഫിൽ നിന്നും, എൻഡിഎ യിൽ നിന്നും ഇതിലൊന്നും പെടാത്തവരും മുന്നണിയിൽ ഉണ്ടാകുമെന്നും വി.ഡി. സതീശൻ കോട്ടയത്ത് പ്രതികരിച്ചു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യുഡിഎഫിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്നും പ്രതിപക്ഷ നേതാവ് അണികളോട് ആവശ്യപ്പെട്ടു.
എറണാകുളത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കമ്മ്യൂണിസ്റ്റുകാരുടെ ഇനിയുള്ള പ്രതീക്ഷ യുഡിഎഫ് ആണെന്നും അവരെ കൂടി ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിഷൻ 25ന്റെ എഴുപത് ശതമാനം ലക്ഷ്യം മാത്രമാണ് പൂർത്തീകരിക്കാനായത്. 100 ശതമാനം ലക്ഷ്യം കൈവരിച്ചിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല ഫലമെന്നും സതീശൻ പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്തെ മലിനീകരണത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മലിനീകരണത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രവർത്തിക്കണമെന്നാണ് രാഹുലിന്റെ നിർദേശം.
മലിനീകരണമെന്നത് പ്രത്യയശാസ്ത്രപ്രശ്നമല്ലെന്നും സർക്കാരിനും പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ പൂർണ ഒത്തുതീർപ്പിലെത്താൻ കഴിയുമെന്നും രാഹുൽ ലോക്സഭയുടെ ശൂന്യവേളയിൽ പറഞ്ഞു.
രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ ആവരണത്തിനടിയിലാണെന്നും ലക്ഷക്കണക്കിന് കുട്ടികൾക്ക് ശ്വാസകോശ രോഗങ്ങൾ പിടിപെട്ടെന്നും ഭാവി നശിപ്പിക്കപ്പെട്ടെന്നും ആളുകൾക്ക് അർബുദം പിടിപ്പെടുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
നമ്മുടെ നഗരങ്ങളിൽനിന്ന് മലിനീകരണത്തെ നീക്കം ചെയ്യാൻ സർക്കാർ ഒരു പദ്ധതി തയാറാക്കേണ്ടത് അനിവാര്യമാണെന്നും അത്തരമൊരു പദ്ധതി വികസിപ്പിക്കാനായി സർക്കാരിനോട് സഹകരിക്കാൻ ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സർക്കാരിനും മുഴുവൻ പ്രതിപക്ഷത്തിനും ധാരണയിലെത്താൻ കഴിയുന്ന അധികം വിഷയങ്ങളില്ലെന്നും പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുമെന്ന് രാജ്യത്തെ കാണിക്കാൻ കഴിയുന്ന വിഷയമാണ് മലിനീകരണമെന്നും രാഹുൽ പറഞ്ഞു.
വിഷയത്തിൽ സർക്കാർ പാർലമെന്റിൽ ചർച്ച നടത്തണമെന്നും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരാതെയുള്ള ഒരു ചർച്ചയാക്കി മാറ്റാൻ ശ്രമിക്കണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇതിനു ശേഷം പ്രധാനമന്ത്രി ഓരോ നഗരങ്ങൾക്കും ഒരു പദ്ധതി മുന്നോട്ടുവെക്കണമെന്നും ഇതിലൂടെ മലിനീകരണം പൂർണമായും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കാൻ കഴിയുമെന്ന് രാഹുൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാർ എന്നും അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചതു മുതല്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു കേസ് ഓരോ ഘട്ടത്തിലും മുന്നോട്ടുപോയത്. ഇത് ഏതെങ്കിലും വ്യക്തിയോടുള്ള വിരോധം തീര്‍ക്കലല്ല, മറിച്ച് നീതി നടപ്പാക്കലാണ്.
സ്വന്തം തോന്നലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ ഗൂഢാലോചന ആരോപിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയത്തില്‍ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ പ്രസ്താവന അവരുടെ രാഷ്ട്രീയ പാപ്പരത്തമാണു വെളിവാക്കുന്നത്. വിധിയുടെ പകര്‍പ്പു ലഭിച്ചശേഷം നിയമപരമായ പരിശോധനകള്‍ നടത്തി സര്‍ക്കാര്‍ ഉചിതമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നാടിന്റെ വികസനത്തെയും ജനങ്ങളുടെ ക്ഷേമത്തെയും സംബന്ധിച്ച് മുഖ്യമന്ത്രി ഉന്നയിച്ച 13 സുപ്രധാന ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി നില്‍ക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്നും മന്ത്രി പറഞ്ഞു. വികസന കാര്യങ്ങളില്‍ മറുപടിയില്ലാത്തതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വിചിത്രമായ ന്യായങ്ങള്‍ നിരത്തിയും പരമാബദ്ധങ്ങള്‍ പറഞ്ഞും അദ്ദേഹം ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നത്.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ വന്‍കിട പദ്ധതികളെ കണ്ണടച്ചെതിര്ത്ത ചരിത്രമാണ് യുഡിഎഫിന്റേതെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് സിപിഎം നേതാക്കൾ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സതീശൻ പ്രസ്താവന തുടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നതെന്നും സതീശൻ പറഞ്ഞു.
ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര് ഇപ്പോഴും മുഖ്യമന്ത്രിയോടൊപ്പമില്ലെയെന്നും ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെന്നും സതീശൻ ചോദിച്ചു.
"ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന് ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്റെ അവസ്ഥ എന്താണ്?.'-സതീശൻ ചോദിച്ചു.
അങ്ങയുടെ പാര്‍ട്ടി എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ നല്കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയതെന്നും വി.ഡി. സതീശൻ മുഖ്യമന്ത്രിയോട് ചോദിച്ചു.
സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. അങ്ങ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നുവെന്നെന്നും സതീശൻ പറഞ്ഞു.
ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്ഷന്, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ ദുരിതാശ്വാസം, കെ-റെയില്‍ എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
National
ന്യൂഡൽഹി: പാർലമെന്റിൽ നാടകം കളിക്കരുതെന്നും നിഷേധാത്മകതയ്ക്കു പരിധി വേണമെന്നും പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നാടകം കളിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അതു ചെയ്യാം. നാടകമല്ല, ക്രിയ്താമക അവതരണമാണു പാർലമെന്റിൽ വേണ്ടത്. മുദ്രാവാക്യങ്ങൾക്കല്ല, നയങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്- പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു.
പൊതു പ്രതിനിധികളെന്ന നിലയിൽ, ഭാവിയെക്കുറിച്ച ചിന്തിക്കുന്പോൾ തന്നെ, രാജ്യത്തെ ജനങ്ങളുടെ ഉത്തരവാദിത്വവും പ്രതീക്ഷകളും നാം പരമാവധി സമതുലിതാവസ്ഥയോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യണമെന്ന് എല്ലാ പാർട്ടികളോടും അഭ്യർഥിക്കുന്നു. ബിഹാറിലെ തോൽവിയുടെ പരിഭ്രാന്തി വേണ്ടെന്നും ക്രമേണ അതുമായി പെരുത്തപ്പെടുമെന്നും മോദി പരിഹസിച്ചു.
രാജ്യത്തെക്കുറിച്ച് ഈ പാർലമെന്റ് എന്താണു ചിന്തിക്കുന്നത്. രാജ്യത്തിനായി അതെന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിലാണ് ഈ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പ്രതിപക്ഷവും അതിന്റെ ഉത്തരവാദിത്വം നിറവേറ്റണം. അത്തരം വിഷയങ്ങൾ, ശക്തമായ വിഷയങ്ങൾ അവർ ഉന്നയിക്കണം. പരാജയത്തിന്റെ നിരാശ അവർ മറികടക്കണം.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ തോൽവിയെക്കുറിച്ചു നേരിട്ടു പരാമർശിക്കാതെ മോദി പരിഹസിച്ചു. രാഷ്ട്രീയത്തിൽ നിഷേധാത്മകത (നെഗറ്റിവിറ്റി) ഉപയോഗപ്രദമായേക്കാം. എന്നാൽ ആത്യന്തികമായി, രാഷ്ട്രനിർമാണത്തിനു ചില പോസിറ്റീവ് ചിന്തകൾ ഉണ്ടായിരിക്കണം.
നിങ്ങൾ (പ്രതിപക്ഷം) നെഗറ്റിവിറ്റി പരിധിക്കുള്ളിൽ നിലനിർത്തുകയും രാഷ്ട്രനിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ശൈത്യകാല സമ്മേളനം വെറുമൊരു ആചാരമല്ല. ജനാധിപത്യത്തിലുള്ള വിശ്വാസം കൂടുതൽ ശക്തമായി വളരുന്ന തരത്തിൽ ജനാധിപത്യത്തിന്റെ തീക്ഷ്ണതയും ആവേശവും വീണ്ടും വീണ്ടും പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
ഉപരിസഭയ്ക്കു പുതിയ ചെയർമാൻ മാർഗനിർദേശം നൽകുമെന്നതിനാലും ശൈത്യകാല സമ്മേളനം പ്രധാനണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യവാസികൾക്കിടയിൽ ഭക്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഈ സമ്മേളനത്തിലും ആ ദിശയിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഇന്ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ ) ബന്ധപ്പെട്ടു ചർച്ച വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. വർഷകാല സമ്മേളനത്തിലും ബിഹാറിലെ എസ്ഐആർ സംബന്ധിച്ച വിഷയത്തിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സർക്കാർ തയാറായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ചർച്ച നടന്ന രണ്ട് ദിവസം ഒഴികെ ബാക്കി ദിവസങ്ങളിൽ ഇരു സഭകളും പ്രക്ഷുബ്ധമായിരുന്നു.
എസ്ഐആർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയിൽ ഉൾപ്പെട്ട വിഷയമായതിനാൽ അത്തരം കാര്യങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യേണ്ട എന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. സമാന നിലപാട് തന്നെയായിരിക്കും കേന്ദ്രസർക്കാർ ഇത്തവണയും സ്വീകരിക്കുക.
എസ്ഐആറിനു പുറമെ ഡൽഹി ചെങ്കോട്ട സ്ഫോടനം, വർധിച്ചുവരുന്ന വായു മലിനീകരണം, ഇന്ത്യയുടെ വിദേശനയം, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടൊപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്നും സർവകക്ഷി യോഗത്തിൽ ആവശ്യമുയർന്നു.
പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ അധ്യക്ഷതയിൽ പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ നടന്ന സർവകക്ഷി യോഗത്തിൽ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ജെ.പി. നഡ്ഡ, അർജുൻ റാം മേഘ്വാൾ തുടങ്ങിയവർ പങ്കെടുത്തു. 36 രാഷ്ട്രീയ പാർട്ടികളുടെ 50 നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
കേരളത്തിൽ നിന്ന് എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജോണ്‍ ബ്രിട്ടാസ്, സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പാർലമെന്റ് സമ്മേളനം വെട്ടിക്കുറച്ചത് ജനാധിപത്യം അവസാനിപ്പിക്കുന്നതിനുള്ള ശ്രമമാണെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയ് ആരോപിച്ചു. 19 ദിവസം മാത്രമാണ് സമ്മേളനം. അതിൽ 15 ദിവസം മാത്രമേ പാർലമെന്റ് നടപടികൾ ഉണ്ടാകൂ. ഇതുവരെയുണ്ടായതിൽവച്ച് ഏറ്റവും ചെറിയ ശൈത്യകാല സമ്മേളനമാണ് ഇത്തവണ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെന്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയെങ്കിലും പാർലമെന്റിന്റെ രീതിക്ക് അനുസരിച്ചായിരിക്കും അതെന്ന് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.