കല്ലടിക്കോട്: കല്ലടിക്കോടൻ മലയോരത്തെ മീൻവല്ലം പവർഹൗസിനു താഴെയായി ഇരുട്ടുകുഴി ഉള്ളംകയം വിനോദസഞ്ചാരികൾക്കു മാത്രമല്ല നാട്ടുകാർക്കും ഭയമാണ്. പുറത്തേയ്ക്കു കാണാനാകാത്തവിധം മൺതിട്ടക്കടിയിലൂടെ ഒഴുകിയെത്തുന്ന പുഴ ദുരൂഹതകൾ നിറഞ്ഞതാണ്.
പുറമേയ്ക്ക് ശാന്തവും കല്ലുകൾനിറഞ്ഞ് തെളിഞ്ഞ പുഴയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. കല്ലുകൾക്കിടയിലൂടെ താഴേയ്ക്കിറങ്ങുമ്പോഴാണ് അപകടം മനസിലാക്കാനാവുക. അപ്പോഴേക്കും ഒഴുക്കിൽപ്പെട്ട് കുഴിയിലേയ്ക്കു പോയിട്ടുണ്ടാകും.
കഴിഞ്ഞദിവസം ചന്ദ്രനഗർ സ്വദേശിയായ വിദ്യാർഥി അകപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. മീൻവല്ലം വെള്ളച്ചാട്ടം സന്ദർശിക്കാൻ പാസ് വൈകുന്നേരം നാലുവരെയാണ് നൽകുക. അഞ്ചിനുശേഷം ആരേയും കടത്തിവിടില്ല. എന്നാൽ മൂന്നേക്കറിലെ വനംസംരക്ഷണസമിതിയുടെ ഓഫീസും വെള്ളച്ചാട്ടവും തമ്മിൽ മൂന്നുകിലോമീറ്ററോളം ദൂരമുണ്ട്.
ഇതിനിടയിൽ സന്ദർശകർ പുഴുയുടെ വശങ്ങളിൽ ഇറങ്ങിയാൽ ആരുംഅറിയില്ല. പരിസരത്തു വീടുകളും കുറവാണ്. വന്യമൃഗങ്ങൾ അടക്കമുള്ളവ വൈകുന്നേരത്തോടെ കാടിറങ്ങുന്നതും സന്ദശകർക്കു ഭീഷണിയാണ്.
മീൻവല്ലം വെള്ളച്ചാട്ടത്തിനുസമീപം സംരക്ഷണസമിതി ഭാരവാഹികളുടെ സംരക്ഷണമുണ്ടെങ്കിലും അതിനുപുറമേ യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളുമില്ല. വൈദ്യുതി ഉത്പാദനത്തിനുശേഷം വൈകുന്നേരം ആറോടുകൂടി പെൻസ്റ്റോക്ക് പൈപ്പിലെ വെള്ളം തുറന്നുവിടാറുണ്ട്. കഴിഞ്ഞ ദിവസം പുഴയിൽ ജലനിരപ്പ് പെട്ടെന്ന് വർധിച്ചതും അപകടത്തിനു കാരണമായതായി പറയുന്നു.
ജില്ലാ പഞ്ചായത്ത് ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും കാര്യമായ സുരക്ഷാമാർഗങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല.നാലുകിലോമീറ്ററോളം വരുന്ന ഈ റോഡിലും തെരുവുവിളക്കുകളോ സുരക്ഷാ ബോർഡുകളോ ഇല്ല. ദൂരഭാഗങ്ങളിൽനിന്നുവരുന്ന സഞ്ചാരികൾ പരിചയക്കുറവുമൂലം അപകടങ്ങളിൽപ്പെടുന്നതു പതിവാണ്.
വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം പുഴയിലേയ്ക്ക് തുറന്നുവിടുന്നതിനു അരമണിക്കൂർമുമ്പ് അപായ സൈറൺ മുഴക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വനംവകുപ്പും ജില്ലാ പഞ്ചായത്തും കരിമ്പ ഗ്രാമപഞ്ചായത്തും മുൻകൈയെടുത്ത് സുരക്ഷാക്രമീകരണങ്ങൾ നടത്തണമെന്നാണ് നാട്ടുകാരുടേയും ആവശ്യം.