വിഴിഞ്ഞം: കോവളത്തിലെ എൽഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പണത്തിന്റെ തിരക്കിലായപ്പോൾ കോൺഗ്രസ് സ്ഥാനാർഥി അഡ്വ എം. വിൻസന്റ് കടലിന്റെ മക്കളോട് വോട്ട് ചോദിക്കുന്ന തിരക്കിലായിരുന്നു.
ഇന്നലെ രാവിലെ മുതൽ അടിമലത്തുറ, പുല്ലുവിള, കരിംകുളം, പൂവാർ ഉൾപ്പെടെയുള്ള കടലോര മേഖലയിലെ മത്സ്യമാർക്കറ്റുകളിലും, ചന്തകളിലും, ജംഗഷനുകളും നടന്ന വോട്ടു പിടിത്തത്തിനു ശേഷം വീടുകൾ കയറി വോട്ടർമാരെ കാണാനും വിൻസന്റ് സമയം ചിലവഴിച്ചു. നൂറു കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള ബാലരാമപുരം, കാഞ്ഞിരംകുളം മണ്ഡലം കൺവൻഷനും നടത്തി. നിരവധി നേതാക്കളുടെ അകമ്പടിയിൽ എത്തിയ ഇടതുപക്ഷത്തിന്റെ ഭഗത് റൂഫസ് ജില്ലാ പ്ലാനിംഗ് ഓഫീസർക്ക് മുൻപാകെ നാമനിർദേശപത്രിക സമർപ്പിച്ചു.
പ്രമുഖ നേതാക്കളെക്കണ്ട് അനുഗ്രഹം വാങ്ങിയശേഷം അയ്യൻകാളി സ്മൃതിമണ്ഡപം, ഗുരുമന്ദിരം, എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനം, കുഞ്ഞുകൃഷ്ണൻ നാടാർ സ്മൃതി എന്നിവിടങ്ങൾ സന്ദർശിച്ചശേഷമാണ് ബിജെപി സ്ഥാനാർഥി ടി.എൻ സുരേഷിന്റെ നാമനിർദ്ദേശപത്രിക സമർപ്പണം. വൈകുന്നേരം പ്രധാന ജംഗ്ഷനുകളിൽ എത്തി വോട്ടഭ്യർഥനയും നടത്തി.