തിരുവനന്തപുരം: രാജ്യത്തിനുതന്നെ വലിയ മുതല്‍ക്കൂട്ടായി മാറിയിരിക്കുന്ന വിഴിഞ്ഞം പോര്‍ട്ട് ഒരു കുത്തകശക്തിയുടെയും വലയത്തില്പെടാതെ നമ്മുടെ നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായി തുടര്‍ന്നും വളരണം എന്നതാണ് നമ്മള് ഉറപ്പുവരുത്തേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
അതിന് ഭംഗംവരുത്തുന്ന രീതിയിലുള്ള ഏതു ഇടപെടലും, ഏതുവിധ സ്വാധീനവും സംസ്ഥാന താല്പര്യത്തിന്എതിരായതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കണ്‍സഷണയര്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സ്വകാര്യ കമ്പനി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും അവര്‍ക്ക് വഴിവിട്ട സൗജന്യങ്ങള്‍ നല്കി സംസ്ഥാന താത്പര്യം ബലികഴിക്കരുതെന്നുമാണ് ആവര്‍ത്തിച്ച് ആവശ്യപ്പെടാനുള്ളത്.
ഇന്ത്യയില്‍തന്നെ ഇത്രയും ഭീമമായ നിക്ഷേപം ഒരു പോര്‍ട്ടിന്റെ വികസനത്തില്‍ നടത്തിയ ആദ്യ സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയില്‍ കേരളത്തിന്റെ സ്വന്തം ഉടമസ്ഥതയിലുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നും അങ്ങനെ തന്നെ തുടരാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.