തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കുമെന്ന് കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥി പി.കെ. കൃഷ്ണദാസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് കൃഷ്ണദാസ് വിവാദ പരാമർശം നടത്തിയത്.
എല്‍ഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കും. ഹിന്ദു-ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്നതാണ് ഇവരുടെ രീതിയെന്നും കൃഷ്ണദാസ് ആരോപിച്ചു.
ഇതിന് അനുവദിക്കണമോയെന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം. അപകടകരമായ സാഹചര്യം കേരളത്തിൽ വരാൻ പോവുകയാണ്. ഒരുഭാഗത്ത് ജമാഅത്തെ ഇസ്ലാമി, മറുഭാഗത്ത് എസ്ഡിപിഐ. ഇത് രണ്ടും രാജ്യദ്രോഹ പാക് അനുകൂല സംഘടനകളാണ്. ഈ രണ്ട് സംഘടനകളുമായിട്ടാണ് കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും സഖ്യവും സഹകരണവും ഉണ്ടാക്കിയതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
അതേസമയം കൃഷ്ണദാസിന്റെ പ്രസ്താവന തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ലവ് ജിഹാദ് ഉണ്ട് എന്നാല്‍ അതിനെ നിർവചിക്കുന്നതിലാണ് പ്രശ്നമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു.