ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനുമുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് സ്റ്റേഷന്റെ ഭിത്തിയിൽ ആക്ഷേപകരമായ രീതിയിൽ ചുവരെഴുത്ത് നടത്തിയ യുവാവ് അറസ്റ്റിൽ.
ജാർഖണ്ഡ് സ്വദേശിയായ കരൺ എന്നയാളെയാണു ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേയുള്ള പരാമർശങ്ങളായിരുന്നു ചുവരെഴുത്തിലുണ്ടായിരുന്നത്.
പ്രതിഷേധസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പോലീസ് കരണിനെ തിരിച്ചറിഞ്ഞത്. പൊതുസ്വത്ത് വികൃതമാക്കിയതിന് ‘ഡൽഹി പ്രിവൻഷൻ ഓഫ് ഡിഫേസ്മെന്റ് ഓഫ് പ്രോപ്പർട്ടി ആക്ട്’ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിക്ക് ജാമ്യം അനുവദിച്ചതായി ഡൽഹി പോലീസ് അറിയിച്ചു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരേ ജൂലൈ 20ന് നടന്ന വിദ്യാർഥി പ്രതിഷേധത്തിനുനേരേ പോലീസ് പെല്ലറ്റ് ഗൺ ഉപയോഗിച്ചുവെന്നും ഇതിൽ പരിക്കേറ്റ സാഹിൽ ലോച്ചാബ് എന്ന വിദ്യാർഥിയുടെ പരാതിയിൽ കേസെടുക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു രാഹുൽ ഗാന്ധി കഴിഞ്ഞ വെള്ളിയാഴ്ച പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പുസമരം നടത്തിയത്.
രാഹുൽ ഗാന്ധിയുടെ ഇടപെടലിനെത്തുടർന്ന് ബിഎൻഎസ് 118, 125 എന്നീ വകുപ്പുകൾ ചുമത്തി പോലീസ് എഫ്ഐആർ രേഖപ്പെടുത്തി. എന്നാൽ പ്രതിഷേധക്കാർക്കുനേരേ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം.