Kerala
കോട്ടയം: കേരള രാഷ്ട്രീയ ചരിത്രത്തിൽ നിർണായക ശക്തിയായിരുന്ന കേരള കോൺഗ്രസ് എമ്മിനെ പൂർണമായും തകർത്ത തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. മത്സരിച്ച എല്ലാ സീറ്റിലും തോറ്റുകൊണ്ടാണ് കേരള കോൺഗ്രസ് എം കേരള രാഷ്ട്രീയത്തിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയത്.
12 സീറ്റുകളിലാണ് ജോസ് കെ. മാണിയും കൂട്ടരും മത്സരിച്ച് പരാജയപ്പെട്ടത്. പാർട്ടി രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് നിയമസഭയിൽ ഒരു അംഗം പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കേരള കോൺഗ്രസ് എം വീണുപോയത്.
ഇത്തവണ പാലാ തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസം കേരള കോൺഗ്രസ് എമ്മിന് ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞു. പാലായിൽ മാത്രമല്ല അങ്ങ് ഇടുക്കിയിൽ പാർട്ടിയുടെ മന്ത്രി റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയിൽ സർക്കാർ ചീഫ് വിപ്പ് ജയരാജും തോറ്റു.
അതേസമയം മത്സരിച്ച എട്ടിൽ ഏഴു സീറ്റിലും ജയിച്ച് ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ ചാന്പ്യൻമാരുമായി. പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിന് കാഞ്ഞങ്ങാട് ഒഴികെ മത്സരിച്ച എല്ലാ സീറ്റിലും തകർപ്പൻ വിജയം നേടി.
പി.ജെ. ജോസഫിന്റെ പിൻഗാമിയായി തൊടുപുഴയിൽ മത്സരിച്ച മകൻ അപു ജോൺ ജോസഫ് 40,000ൽ ഏറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഗംഭീര വിജയം നേടി.
Kerala
കോട്ടയം: പാലാ കടനാട്ടിൽ പഞ്ചായത്ത് മെമ്പർക്ക് പാമ്പുകടിയേറ്റു. മുൻ പഞ്ചായത്ത് പ്രസിഡന്റും കാവുംകണ്ടം വാർഡുമെമ്പറുമായ ജിജി തമ്പിക്കാണ് വീടിനു സമീപത്തു വച്ച് പാമ്പുകടിയേറ്റത്. അണലി വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്.
ജിജി തമ്പിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളത്ത് 15 വയസുകാരിക്കും വെള്ളിയാഴ്ച രാത്രി പാമ്പുകടിയേറ്റു. കായംകുളം എരുവ തറയിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ മകൾ അനാമികയ്ക്കാണ് കടിയേറ്റത്.
സംസ്ഥാനത്ത് താപനില വർധിച്ചതോടെ പാമ്പുകൾ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ നിർദേശം നൽകി.
Kerala
കോട്ടയം: പാലാ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിയെ നിയുക്ത എംഎൽഎ എന്നു വിശേഷിപ്പിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കടപ്പാട്ടൂരിൽ കടപ്പാട്ടൂർ പൗരാവലിയുടെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.
ജനനായകൻ പാലായുടെ എംഎൽഎ എന്നാണ് ഫ്ലെക്സിൽ കുറിച്ചിരിക്കുന്നത്. അതേസമയം, ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനെക്കുറിച്ച് അറിവില്ലെന്നാണ് കേരള കോൺഗ്രസ് -എം നേതൃത്വം പറയുന്നത്.
സംസ്ഥാനത്തു തന്നെ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു പാലാ. എൽഡിഎഫ് സ്ഥാനാർഥിയായി ജോസ് കെ. മാണിയും യുഡിഎഫിനു വേണ്ടി മാണി സി. കാപ്പനും എൻഡിഎ സ്ഥാനാർഥിയായി ഷോൺ ജോർജുമാണ് മത്സരിച്ചത്.
മണ്ഡലം ഇളക്കിയുള്ള പ്രചാരണ പരിപാടികളാണ് മൂന്നു സ്ഥാനാർഥികളും നടത്തിയത്. എൻഡിഎ സ്ഥാനാർഥി പതിവിൽ കവിഞ്ഞ പ്രചാരണ പരിപാടികൾ ഇത്തവണ മണ്ഡലത്തിൽ നടത്തിയിരുന്നു. ബിജെപി അട്ടിമറി സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന മണ്ഡലംകൂടിയാണ് പാലാ.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം തിരികെ പിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കേരള കോൺഗ്രസ് -എം ചെയർമാൻ കൂടിയായ ജോസ് കെ. മാണി ഇത്തവണ മത്സരത്തിന് ഇറങ്ങിയത്. പാലായ്ക്കു പുതിയ വികസന പ്ദ്ധതികൾ വാഗ്ദാനം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. മാധ്യമങ്ങളിൽ വാർത്തയായതോടെ ഫ്ലക്സ് പിന്നീട് നീക്കം ചെയ്തു.
Kerala
പാലാ: രോഗിയെ പൂര്‍ണമായി ബോധം കെടുത്താതെയുള്ള അതീവ സങ്കീര്‍ണമായ എവേക് ക്രാനിയോട്ടമി ശസ്ത്രക്രിയ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. തലച്ചോറിലെ ചലന നിയന്ത്രണ മേഖലയ്ക്ക് സമീപം ട്യൂമര്‍ ബാധിച്ച ഇരുപത്തിയേഴുക്കാരിക്കാണു പൂര്‍ണമായും മയക്കാതെ ബോധാവസ്ഥയില്‍ ശസ്ത്രക്രിയ നടത്തിയത്.
ഇടുക്കി സ്വദേശിയായ യുവതിയുടെ തലച്ചോറിന്റെ മുന്‍ഭാഗമായ ഫ്രോണ്ടല്‍ ലോബില്‍ ചലനശേഷിയെയും സംസാരശേഷിയെയും നിയന്ത്രിക്കുന്ന സുപ്രധാന കേന്ദ്രങ്ങള്‍ക്കു തൊട്ടടുത്തായിരുന്നു ട്യൂമറിന്റെ സ്ഥാനം. ശസ്ത്രക്രിയയ്ക്കിടെ ഈ ഭാഗങ്ങള്‍ക്ക് ക്ഷതം സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ രോഗിയുമായിസംസാരിക്കുകയും നിര്‍ദേശങ്ങളോട് പ്രതികരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യേണ്ടത് അത്യാവശ്യമായിരുന്നു.
ന്യൂറോ സര്‍ജറി ആന്‍ഡ് സ്പൈന്‍ സര്‍ജറി വിഭാഗം മേധാവി ഡോ. എം.കെ. സരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ ശസ്ത്രക്രിയ വിജയകരമാക്കിയത്. ന്യൂറോ നാവിഗേഷന്‍, ഇന്‍ട്രാഓപ്പറേറ്റീവ് ന്യൂറോ മോണിറ്ററിംഗ് എന്നീ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. ട്യൂമറിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിച്ച ശേഷം സുപ്രധാന കോശങ്ങളെ സംരക്ഷിച്ചുകൊണ്ടു ട്യൂമര്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിച്ചു.അനസ്തേഷ്യ വിഭാഗത്തിലെ ഡോ.ശിവാനി ബക്ഷിയും ശസ്ത്രക്രിയയുടെ ഭാഗമായി. സുഖം പ്രാപിച്ച രോഗി ആശുപത്രി വിട്ടു.
അത്യാധുനിക ചികിത്സാരംഗത്തു പുതിയ മുന്നേറ്റം കൂടിയാണ് അതീവ സങ്കീര്‍ണമായ എവേക് ക്രാനിയോട്ടമി ശസ്ത്രക്രിയ നട്ടെല്ല്, നാഡി, തലച്ചോറ് സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും അപകടത്തില്‍ പെടുന്നവര്‍ക്കും ആധുനിക ചികിത്സകളും നൂതന രീതിയിലുള്ള ശസ്ത്രക്രിയകളും മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആന്‍സ് സ്പൈന്‍ സര്‍ജറി വിഭാഗത്തില്‍ ലഭ്യമാണ്.
ബ്രയിന്‍ ട്യൂമര്‍ ശസ്ത്രക്രിയകള്‍, കീഹോള്‍ സ്പൈന്‍ സര്‍ജറി,അന്യൂറിസം കോയിലിംഗ്, അന്യൂറിസം ക്ലിപ്പിംഗ്, കോംപ്രിഹെന്‍സീവ് ന്യൂറോസര്‍ജിക്കല്‍ പ്രാക്ടീസ്,എന്‍ഡോസ്കോപ്പിക് സ്പൈന്‍ സര്‍ജറി, മൈക്രോന്യൂറോസര്ജറി, മിനിമലി ഇന്വേസ് സ്പൈന്‍ സര്‍ജറി ആന്‍ഡ് സ്പൈന്‍ സ്റ്റെബിലൈസേഷന്‍, ഫ്ലോ ഡൈവര്‍ട്ടര്‍ സ്റ്റെന്റ് ഫോര്‍ കോംപ്ലക്സ് അന്യൂറിസംസ്, ഇന്‍ട്രാഓപ്പറേറ്റീവ് ന്യൂറോനാവിഗേഷന്‍ ഗൈഡഡ് സര്‍ജറി, സ്പൈനല്‍ ട്യൂമര്‍ എക്സിഷന്‍, സര്‍വിക്കല്‍ കോര്പെക്ടോമി, റിവിഷന്‍ സ്പൈന്‍ സര്‍ജറീസ്, നാവിഗേഷന്‍ അസിസ്റ്റഡ് സ്പൈന്‍ സര്‍ജറി തുടങ്ങിയവ ഉള്‍പ്പെടെയുള്ള നൂതന ചികിത്സാരീതികള്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടന്നു വരുന്നു.
Kerala
പാലാ: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ നടത്തിയ പ്രസംഗം വൈറലാകുന്നു. സമകാലിക രാഷ്ട്രീയ വിവാദങ്ങളോടും സംഭവങ്ങളോടും ചേർത്തുവച്ചാണ് പലരും ഈ പ്രസംഗത്തെ വ്യഖ്യാനിക്കുന്നത്. ജയ്ഗിരി പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗമാണ് മാധ്യമശ്രദ്ധ നേടിയത്. പ്രസംഗത്തിന്റെ പൂർണരൂപം ഇങ്ങനെ:
എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്നു നമുക്കു പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിന്റെ അർഥം. അത് ഈ റിപ്പബ്ലിക് ഡെമോക്രസിയിൽ നടക്കുമെന്നു ഞാൻ കരുതുന്നില്ല. നമ്മൾ വളരെയേറെ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. പൊതുരംഗത്തു പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ചു മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഈ നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. ഞാൻ ആരെക്കുറിച്ചും പ്രത്യേകമായി എടുത്തു പറയുകയല്ല, ആരാണെങ്കിലും മതനേതാക്കന്മാർക്കു നേരെ മാന്യമല്ലാത്ത രീതിയിൽ പ്രതികരിക്കുന്നതും സംസാരിക്കുന്നതും ശരിയാണെന്ന് എനിക്കു തോന്നുന്നില്ല.
ചാനൽ ഭാഷ
അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണം. അതു മാനിക്കാതെ നമ്മൾ സംസാരിക്കുന്നത് വലിയ തെറ്റാണ്. ചാനലുകൾക്കു വേണ്ടി മാത്രം നമ്മൾ സംസാരിക്കരുത്. നമുക്കൊരു ചാനൽ ഭാഷ അല്ലെങ്കിൽ ഒരു ചാനൽ സംഭാഷണ സംസ്കാരം സൃഷ്ടിക്കണം എന്ന കാര്യത്തിനു വേണ്ടി മാത്രം മുമ്പോട്ടു പോകുന്നതു ശരിയല്ല. ആരാണെങ്കിലും അത്തരം തെറ്റുകൾ സമൂഹത്തെ അറിയിക്കണം. ഭീഷണിയുടെ സ്വരം വിലപ്പോകില്ല, അത് നമ്മൾ തിരിച്ചറിയണം. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല.
രാഷ്ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നതെന്നും സഭ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എത്രയോ രാഷ്ട്രീയ നേതാക്കന്മാരാണ് നമ്മുടെ രൂപതയിൽനിന്നു വളർന്നുവന്നത്. അതെല്ലാം നമുക്കു സന്തോഷമാണ്, നമുക്ക് തൃപ്തിയാണ്. അവരു വഴി നമുക്കു നിരവധിയായ അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്.
സഗൗരവം ആശയങ്ങൾ നിരത്തി സഭയിലൂടെയാണ് അവർ വളർന്നത്. അങ്ങനെ അവരുടെ ആശയങ്ങൾ വഴി ഈ രാജ്യത്തെ വളർത്താനായിട്ടുമാണ് അവർ ശ്രമിക്കേണ്ടത്. പതിറ്റാണ്ടുകളായിട്ട് തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുത്ത, പൊളിറ്റിക്കൽ ലെഗസി സ്വന്തമാക്കി നേടിയെടുത്ത ആളുകളൊക്കെ അവരുടെ ആ ഒരു ഐഡന്റിറ്റിക്കു ചേരാത്ത വിധത്തിൽ നിൽക്കുന്നതും പറയുന്നതും സമീപിക്കുന്നതും തെറ്റാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
നമുക്കു വലിയ രാഷ്ട്രീയ വാഗ്വാദങ്ങളിലേക്കൊന്നും പോകണ്ട. പക്ഷേ, ആയിരക്കണക്കിനു വൈദികരും സമർപ്പിതരും ഉള്ള ഈ സഭയെ മൂലയ്ക്കു കൊണ്ടേയിരുത്തി മിണ്ടാപ്രാണികൾ ആയിരിക്കണം, ന്യൂട്രൽ ആയിരിക്കണം - ഇതൊക്കെ ആരോടാണ് സംസാരിക്കുന്നത്? ആർക്കുവേണ്ടിയാണ് പറയുന്നത്? എപ്പോഴും നമ്മൾ ന്യൂട്രൽ ആയിരുന്നാൽ നമ്മുടെ ഐഡന്റിറ്റി എല്ലാം നഷ്ടപ്പെടും. 'Always neutral means always irrelevant'. നമുക്കൊന്നും പറയാൻ പറ്റുകയില്ല, ഒന്നും നമുക്കു ചൂണ്ടിക്കാണിക്കാൻ പറ്റുകയില്ല. ന്യൂട്രൽ ആയിരിക്കണം എന്നതൊന്നും നടപ്പാകുന്ന കാര്യമല്ല. അതു നടപ്പിലാക്കാൻ ആരും ചിന്തിക്കുകയും ചെയ്യരുത്.
നമ്മുടെ രാജ്യം നൽകുന്ന അവസരം
നമ്മുടെ രാജ്യം നമുക്കുള്ള തനിമ, നമ്മുടെ ഐഡന്റിറ്റി എന്താണെന്നു പറയാനായിട്ടുള്ള അവസരം നൽകുന്നുണ്ട്. മാന്യമായ ഭാഷയിൽ അത് ആർക്കും പറയാവുന്നതാണ്. ആരോ എവിടെയോ രഹസ്യമായിട്ട് വോട്ടിന്റെ കാര്യം പറഞ്ഞു എന്നാണല്ലോ ഒക്കെ പറയുന്നത്, എനിക്കറിഞ്ഞുകൂടാ. എന്റെ ചിന്ത, രഹസ്യമായിട്ട് എന്തിനാണ്? പരസ്യമായി തന്നെ ഉപയോഗിക്കാൻ നമുക്ക് അവകാശമില്ലേ? പരസ്യമായിട്ട് നമ്മളോടു നമ്മുടെ കാര്യങ്ങൾ പറയുന്നതിന് എന്തിനാ പേടിക്കുന്നത്? ആരെയാ പേടിക്കുന്നത്? നമ്മുടെ സത്യം എന്താണെന്നു കാണുകയും ആ സത്യത്തെ സധൈര്യം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ കഴിയുകയുമാണ് വേണ്ടത്. തോമാശ്ലീഹ ചെയ്തത് അതാണല്ലോ. അവന്റെ കൂട്ടത്തിൽ പോയി മരിക്കാൻ തയാറായവനാണ് അദ്ദേഹം.
Religions always have a role to play in the public sphere, അതു നമ്മൾ മനസിലാക്കണം. പൊതു ചർച്ചകൾ, പൊതുസമൂഹം അവിടെയെല്ലാം നമുക്കു മത അനുയായികളായിട്ട് നിൽക്കുന്നവർക്ക് അതിനെ സ്വാധീനിക്കാൻ, അവരെ തിരുത്താൻ, അവരെ ആത്മീയതയിലേക്കു നയിക്കാനൊക്കെ നമുക്ക് അവകാശമുണ്ട്.
ആ അവകാശം നമ്മൾ രാഷ്ട്രീയ രംഗത്ത് ഇറങ്ങി അവരെ പോലെ പെരുമാറണം എന്നുള്ളതല്ല. നമുക്ക് ഈ രാജ്യത്തു ജീവിക്കണം, വളരണം. ഈ രാജ്യത്തിനു വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്. നേഷൻ ബിൽഡിംഗിന് വേണ്ടിയാണ് നമ്മളുടെ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും എല്ലാം സഭ തുടങ്ങിയിട്ടുള്ളതും ഇപ്പോഴും അങ്ങനത്തെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും.
അതുകൊണ്ട് വളരെ ബലഹീനമായ വാക്കുകളിലൂടെയുള്ള ആക്ഷേപങ്ങൾ ആർക്കും എവിടെയും ഏതു സ്ഥലത്തും, പബ്ലിക് സ്ക്വയറിലും അല്ലെങ്കിൽ മെത്രാന്മാരുടെ താമസ മുറികളുടെ മുമ്പിലും എല്ലാം വന്നുനിന്നു പറയാം എന്ന രീതിയിൽ പോകുമ്പോൾ നമ്മൾ പറയേണ്ടത് സത്യം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നാണ്. ഒരു അനീതിയും നമ്മൾ ആരോടും ചെയ്യുന്നില്ല.
സത്യം മുക്കിക്കളയുന്നു അല്ലെങ്കിൽ അതിനെ സ്വീകരിക്കാൻ തയാറല്ലാതെ വരുന്നു എന്നു കാണുമ്പോൾ നമുക്ക് അസ്വസ്ഥതകൾ ഉണ്ടാകണം. നമുക്കു നിലപാടുകൾ വേണം. അതു സത്യമായിരിക്കണം. നമ്മുടെ നിലപാട് ആരെയും ആക്ഷേപിക്കാൻ വേണ്ടിയല്ല, ഒരു കള്ളത്തരവും കാണിക്കാൻ വേണ്ടിയല്ല, ഒരു രൂപ പോലും ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല.
നമുക്ക് നമ്മുടെ ഭരണഘടന തന്നിരിക്കുന്ന അവകാശങ്ങൾ സ്വന്തമായിട്ട് കരുതണം. നമ്മുടെ പത്രമാസികകളെ ആക്ഷേപിക്കരുത്. ദീപിക സത്യം മാത്രം പറയുന്ന ഒരു പത്രമാണത്, എന്തിനാണ് അതിനെ ആക്ഷേപിക്കുന്നത്? അങ്ങനെ നമ്മൾ അനുവദിക്കരുത്. നമ്മൾ ആരെയും കയറി ആക്രമിക്കാൻ വേണ്ടിയല്ല ഞാൻ പറയുന്നത്. നമ്മളുടെ നിലപാടുകൾ സുവിശേഷ അധിഷ്ഠിതവും സഭയുടെ പ്രബോധനങ്ങളിലൂടെ മാത്രവുമാണ്. സുവിശേഷം പറയാനും സഭയുടെ ടീച്ചിംഗ് പറയാനും നമുക്കു സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം നമ്മൾ ഉപയോഗിക്കണം.
മീനച്ചിൽ താലൂക്കിലെ അതിനോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും എംപിമാരും എംഎൽഎമാരും ഒക്കെ ശ്രദ്ധിക്കേണ്ടത് ആ പ്രദേശത്തിനും നമ്മുടെ സഭയ്ക്കും ഉപകാരപ്പെടുന്ന നല്ല കാര്യങ്ങൾ ചെയ്യാനാണ്. നമ്മുടെ സഭയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ചരിത്രവും സുറിയാനി ഭാഷാ പാണ്ഡിത്യവും ഒക്കെ നിലനിൽക്കുന്ന പ്രദേശമാണത്. അത്തരം കാര്യങ്ങൾ കൂടുതൽ പഠിക്കാനും അതു നിലനിർത്താനും ഒക്കെ നമുക്കു സാധിക്കണം.
ഞാൻ നിങ്ങളോട് ഇതു പറഞ്ഞത് ഇന്നു തോമാശ്ലീഹയുടെ ദിനമായതുകൊണ്ടാണ്. ശ്ലീഹായെ നമ്മൾ പുതിയ ഒരു ലെൻസിലൂടെ കാണണം. അദ്ദേഹം പറഞ്ഞ ആ തിരുവചനങ്ങൾ സത്യം പ്രഘോഷിക്കാനായിട്ട് നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്. ഈശോയോട് ടച്ച് ചെയ്തുകൊണ്ട് വേണം നമ്മൾ ജീവിക്കാൻ എന്നു നമ്മളെ പഠിപ്പിക്കുന്നുണ്ട്.
സഭയാണ് നമ്മുടെ ജീവിതത്തിന്റെ അത്യന്തികമായ എല്ലാത്തിന്റെയും അർഥം എന്നു നമ്മളെ പഠിപ്പിക്കുന്നുണ്ട്. അങ്ങനെ ഈ പുതുഞായർ നമുക്കു നമ്മുടെ സഭയോടും നമ്മുടെ രാജ്യത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള നല്ല അവസരമാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. ദൈവഭക്തിയിലും സഭയോടുള്ള സ്നേഹത്തിലും ജീവിക്കുന്ന ഒരു സമൂഹമാണ് നമ്മൾ. രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ഈ സഭയ്ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.
Kerala
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് കൂടി എത്തി. നിലവില്‍ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്ന മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വെല്ലീസ് കൂടി എത്തിയതോടെ കൂടുതല്‍ സാങ്കേതിക മികവിലാകും ശസ്ത്രക്രിയകള്‍.
ശസ്ത്രക്രിയാ വിദഗ്ധനെ സഹായിക്കാന്‍ സാധിക്കുന്ന ഏറ്റവും അത്യാധുനികമായ റോബോട്ട് ആണിത്. ഒരോരുത്തരുടെയും മുട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഡാറ്റയും ശേഖരിച്ച് ഏറ്റവും അനുയോജ്യമായ ഇംപ്ലാന്റ് തിരഞ്ഞെടുക്കാന്‍ റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നതാണ് വെല്ലീസ് റോബോട്ടിന്റെ പ്രത്യേകത. കുറഞ്ഞ വേദനയും വേഗത്തിലുള്ളസുഖപ്രാപ്തിയും റോബോട്ടിക് ശസ്ത്രക്രിയകളുടെ പ്രത്യേകതകളാണ്.
പുതിയ റോബോട്ടിന്റെ വെഞ്ചരിപ്പ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്റ് സിഇഒ ഫാ.മാത്യു തെക്കേല്‍, ഫിനാന്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് അസോ.ഡയറക്ടര്‍ ഫാ.ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ആശുപത്രി ഓപ്പറേഷന്‍സ്, പ്രൊജക്ടസ് ലീഗല്‍ ആന്റ് ലെയ്സണ്‍ അസോ.ഡയറക്ടര്‍ ഫാ.ജോസ് കീരഞ്ചിറ, എച്ച്ആര്‍ നഴ്സിംഗ് ആന്റ് അക്കാദമിക്സ് അസോ.ഡയറക്ടര്‍ ഫാ.ഡോ.ജോസഫ് കരികുളം, ആയുഷ് വിഭാഗം അസോ.ഡയറക്ടര്‍ ഫാ.മാത്യു ചേന്നാട്ട്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ്, ഐ.ടി അസോ.ഡയറക്ടര്‍ ഫാ.മാത്യു തുരുത്തിപ്പള്ളില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ.പോളിന് ബാബു, മെഡിക്കല്‍ സൂപ്രണ്ട് ഡോ.പി.എന്‍.നിതീഷ് എന്നിവര്‍ പ്രസംഗിച്ചു.
പാലാ രൂപത മുഖ്യ വികാരി ജനറല്‍ മോണ്‍.ഡോ. ജോസഫ് തടത്തില്‍, വികാരി ജനറല്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍, ഫാ.ജോസഫ് കഴിഞ്ഞാലില്‍,ഫാ.ജോസഫ് കുറ്റിയാങ്കല്‍, ഫാ.ജോസഫ് മുത്തനാട്ട്, ചാപ്ലയിന്മാരായ ഫാ.അഗസ്റ്റിന് കൊഴുപ്പന്‍കുറ്റി, ഫാ.തോമസ് വെട്ടുകാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
Kerala
“പാലാ എന്റെ മണ്ണാണ്, ഞാന്‍ പാലായുടെ പുത്രനാണ്. പാലായില്‍ മത്സരിക്കാന്‍ ഞാന്‍ മനസില്‍ കുറിച്ചതാണ്. ആ പോരാട്ടത്തില്‍ വിജയിക്കുമെന്നത് നൂറു ശതമാനം ഉറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗമെന്ന വ്യാഖ്യാനമൊക്ക മാറി തുടര്‍ഭരണം ഉറപ്പെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇത്തവണ ഏപ്രില്‍ ഒമ്പതിനാണ് സമ്മതിദായകര്‍ പോളിംഗ് ബൂത്തിലെത്തുന്നത്. ഏപ്രില്‍ ഒമ്പത് വോട്ടിംഗ് ദിനം മാത്രമല്ല. കെ.എം. മാണിയുടെ ഓര്മദിനംകൂടിയാണ്. കെ.എം. മാണി മരിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു പാലാ അനാഥമായെന്ന്. പാലായെ അടയാളപ്പെടുത്തിയത് കെ.എം. മാണിയും പാലായുടെ വികസനവുമായിരുന്നു. കാലത്തിന്റെ കാവ്യനീതി പോലെ ഏപ്രില്‍ ഒമ്പതിന് അതു തിരിച്ചുവരും. പാലായുടെ സുവര്ണകാലത്തിനൊപ്പം ഇടതുപക്ഷത്തിന്റെ മൂന്നാം ടേം ഭരണവും ഉറപ്പാണ്’’- കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും പാലായിലെ ഇടതു സ്ഥാനാര്‍ഥിയുമായ ജോസ് കെ. മാണി എംപി ദീപികയോടു മനസ് തുറന്നപ്പോള്‍...
► പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ?
ലോകത്തിനു മുമ്പില്‍ പല കാര്യങ്ങളും അടയാളപ്പെടുത്തിയ നാടാണ് പാലാ. ലോകരാഷ്ട്രങ്ങളിലെ മലയാളികള്‍ പാലായെപ്പറ്റി സംസാരിക്കും. പാലാ എക്കാലത്തും അറിയപ്പെട്ടിരുന്നതും അടയാളപ്പെടുത്തിയിരുന്നതും പാലായുടെ സ്വന്തമായ വികസന പദ്ധതികളിലൂടെയായിരുന്നു. പ്രധാനപ്പെട്ട ഏതു പദ്ധതിയുടെ തുടക്കവും പാലായിലായിരുന്നു. ഇവിടെ തുടങ്ങിയ വികസന പദ്ധതികളാണ് മറ്റു സ്ഥലങ്ങളിലേക്ക് പിന്നീട് എത്തിയത്. വികസനത്തിന് ഒരു പാലാ മോഡല്‍ ഉണ്ടായിരുന്നു. കെ.എം. മാണിയുടെ അസാന്നിധ്യം മാത്രമല്ല. വികസനത്തിലുണ്ടായ വലിയ പുറകോട്ടുപോക്കാണ് കഴിഞ്ഞ ഏഴു വര്‍ഷമായി മണ്ഡലത്തിലുളളത്. ഈ തെരഞ്ഞെടുപ്പില്‍ ഞാനും ഇടതുമുന്നണിയും വോട്ടര്‍മാര്‍ക്കു മുമ്പില്‍ ഇതാണ് മുന്നോട്ടു വയ്ക്കുന്നത്.
► മാണിവിരുദ്ധതയുടെ തീവ്രത കുറഞ്ഞോ?
സ്വാഭാവികമായി 53 വര്‍ഷക്കാലം ഒരു ജനപ്രതിനിധി ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കുമമ്പോള് കുശുമ്പും വിഷമവും ഒക്കെയുണ്ടാകും. ഇതാണ് മാണിവിരുദ്ധതയായി വളര്‍ന്നത്. കേരള കോണ്‍ഗ്രസ് -എം ഒഴികെ എല്ലാവരും ഒന്നിച്ചുള്ളതായിരുന്നു ആ വിരുദ്ധത. 2019ലെ ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതു നന്നായി പ്രതിഫലിച്ചു. എന്നാല്‍, ഇത്തവണ ഈ വിരുദ്ധരും പറയുന്നത് ഇപ്രാവശ്യം പാലായെ പാലായായി ഞങ്ങള്‍ തിരിച്ചു കൊണ്ടുവരുമെന്നാണ്.
► എല്‍ഡിഎഫിന്റെ എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവര്‍ത്തനം ഫലപ്രദമാകുമോ?
തീര്‍ച്ചയായും ഫലപ്രദമായി മാറും. കഴിഞ്ഞ തവണ ഒരു പൊളിറ്റിക്കല്‍ ചേഞ്ചുണ്ടായി. യുഡിഎഫില്‍നിന്നും ഞങ്ങളെ പുറത്താക്കിയതാണ്. ഇടതുമുന്നണിയാണ് ഞങ്ങളെ ചേര്‍ത്തു പിടിച്ചത്. മുന്നണി രാഷ്ട്രീയമില്ലാതെ ഒരു പാര്‍ട്ടിക്കും നിലനില്‍പ്പില്ല. മുന്നണി മാറ്റം ആളുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു കണ്‍ഫ്യൂഷനുണ്ടാക്കി. യുഡിഎഫില്‍ നിന്ന സ്ഥാനാര്‍ഥി പെട്ടെന്ന് എല്‍ഡിഎഫിലേക്ക് പോകുന്നു. ഇപ്പോള്‍ അതെല്ലാം മാറി. ഇടതുമുന്നണി ഞങ്ങളെ ചേര്‍ത്തുപിടിച്ചിരിക്കുന്നു.
► കേരള കോണ്‍ഗ്രസ്-എം മത്സരിക്കുന്ന സീറ്റുകളിലെ സാധ്യത?
പന്ത്രണ്ട് സീറ്റുകളാണ് മുന്നണി ഇത്തവണ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തവണ 13 സീറ്റു നല്കി. പ്രത്യേക സാഹചര്യത്തില്‍ ഒരു സീറ്റു വിട്ടുകൊടുത്തു. ഇത്തവണ 13 ആവശ്യപ്പെട്ടതാണ്, കിട്ടേണ്ടതായിരുന്നു. കേരള കോണ്‍ഗ്രസിനു സ്വീകാര്യമായ മണ്ഡലങ്ങള്‍ പലതുണ്ടായിരുന്നു അവിടെ സിറ്റിംഗ് എംഎല്‍എമാരുണ്ട്. അവരാണ് ഇത്തവണയും മത്സരിക്കുന്നത്. അതൊരു പ്രശ്നമായിരുന്നു. 12 സീറ്റിലും ഏറ്റവും ഉചിതവും വിജയ സാധ്യതയുമുള്ള സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ എംഎല്‍എമാര്‍ ഇത്തവണ ഞങ്ങൾക്കുണ്ടാകും.
► പാലായുടെ സുവര്‍ണ കാലത്തെക്കുറിച്ച്?
എംഎല്‍എ എന്ന നിലയില്‍ കെ.എം. മാണിയും പാര്‍ലമെന്റംഗം എന്ന നിലയില്‍ ഞാനും പാലായിലും കോട്ടയം ലോക്സഭാ മണ്ഡലത്തിലും വലിയ വികസന പദ്ധതികളാണ് കൊണ്ടുവന്നത്. ഇത് പാലായുടെ സുവര്‍ണകാലമായിരുന്നു. കോട്ടയവും പാലായും ഇന്ന് എഡ്യുക്കേഷന്‍ ഹബ്ബായി മാറികഴിഞ്ഞു. ട്രിപ്പിള്‍ ഐടി, ഹോട്ടല്‍ മാനേജ്മെന്റ്, സയന്‍സ് സിറ്റി, മാസ് കമ്യൂണിക്കേഷന്‍ കേന്ദ്രം, കേന്ദ്രീയ വിദ്യാലയം, മോഡല്‍ റെസിഡന്‍ഷ്യല്‍ സകൂളുകള്‍ അങ്ങനെ എത്രയെത്ര പദ്ധതികളാണ് കൊണ്ടുവന്നത്.
റെയില്‍വേ വികസനം, മേല്‍പ്പാല ങ്ങള്, ഫിഷ്മാര്‍ക്കറ്റുകള്‍, ബിഎംആന്ഡി ബിസി റോഡുകള്‍, പാലായിലെ സിന്തറ്റിക് ട്രാക്ക് തുടങ്ങിയവയും എടുത്തുപറയേണ്ട വികസനപദ്ധതികളാണ് വണ്‍ എംപി വണ്‍ ഐഡിയ, കേന്ദ്രപദ്ധതിയില്‍ പെടുത്തി യുവാക്കളെ പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ ആദ്യമായി ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം തുറന്നു.
ഗ്രീന്‍ ടൂറിസവും പില്‍ഗ്രിം ടൂറിസവും കെ.എം. മാണി വിഭാവനം ചെയ്തതാണ്. ഈ പദ്ധതിയിലൂടെ ഇലവീഴാപൂഞ്ചിറയും ഇല്ലിക്കല്‍ക്കല്ലും ടൂറിസം സ്പോട്ടാക്കി മാറ്റി. 2018 ഫെബ്രുവരി 18ന് ഇത് ഉദ്ഘാടനം ചെയ്തതാണ്. റോഡുകള്‍ക്കും അനുമതി കിട്ടിയതാണ്. എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഒരു തുടര്പ്രവര്ത്തനവുമുണ്ടായില്ല.
► എല്‍ഡിഎഫില്‍ സംതൃപ്തരാണോ?
കേരള കോണ്‍ഗ്രസ് -എം അണികള്‍ കൂടുതലും ജനാധിപത്യ ചേരിയോടു താത്പര്യമുള്ളവരാണ്. അവര്‍ക്ക് ഇടതുമുന്നണിയുമായി യോജിച്ചു പോകാന്‍ പറ്റില്ലെന്നൊക്കെ പറയുന്നവരുണ്ട്. 40 വര്‍ഷമായി ഒരു സിസ്റ്റത്തില്‍ നിന്ന ശേഷം ഇപ്പുറത്തേക്ക് വരുമ്പോഴുണ്ടായ സ്വാഭാവിക ബുദ്ധുമുട്ടു മാത്രമാണത്. എന്നാല്‍ ഇപ്പോള്‍ യുഡിഎഫില്‍ നിന്നതിനേക്കാള്‍ കൂടുതല്‍ സംതൃപ്തരാണ് ഞങ്ങള്‍.
ഇടതുമുന്നണിയില്‍നിന്ന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു?
യുഡിഎഫില്‍ നിന്നതിനേക്കാല് കൂടുതല്‍ കാര്യങ്ങള്‍ ഇടതുമുന്നണിയില്‍ നിന്ന് ഒരു ഘടകകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ മുഖേനയും അല്ലാതെയും ചെയ്യാന്‍ കഴിഞ്ഞു എന്നതില്‍ വലിയ അഭിമാനമുണ്ട്. നാടിനും സമൂഹത്തിനും സമുദായത്തിലും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തിനും ഒരുപാട് കാര്യങ്ങള്‍ ചെയ്തു. സന്യസ്തര്‍ക്കുള്ള റേഷന്‍കാര്‍ഡ്, പെന്ഷന്, ഇഡബ്ള്യുഎസ് 10 ശതമാനം സംവരണം, ന്യൂനപക്ഷ ഫിനാന്‍സ് കോര്പറേഷന് വഴി മൂന്നു ശതമാനം പലിശയില്‍ 30 ലക്ഷം രൂപ യുവാക്കള്‍ക്കും കാര്‍ഷകര്‍ക്കും വായ്പ നല്കി. കോര്‍പറേഷന്റെ ഒരു ഓഫീസ് കോട്ടയത്ത് കൊണ്ടുവന്നു. കേര്പറേഷന് തലപ്പത്ത് ക്രൈസ്തവ സമുദായത്തില്‍ നിന്ന് ഒരംഗത്തെ കൊണ്ടുവന്നു.
മുനമ്പം, വഖഫ് വിഷയങ്ങളില്‍ സമയോജിത ഇടപെടല്‍ നടത്തി മുനമ്പം ജനതയ്ക്ക് നീതി നല്കി. വന്യജീവി സംഘര്‍ഷത്തില്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു, പട്ടയ വിതരണത്തിലെ ഭേദഗതി വരുത്തി, ഭൂപതിവ് നിയമ ചട്ടത്തിലെ പോരായ്മ പരിഹരിച്ചു. ബഫര്‍ സോണിലെ ഭേദഗതി ജോസ് കെ. മാണി പറഞ്ഞിട്ടല്ലേ അങ്ങ് നടപ്പാക്കിയതെന്ന് പ്രതിപഷനേതാവ് നിയമസഭയില്‍ മുഖ്യമന്ത്രിയോടു ചോദിച്ച സന്ദര്‍ഭം വരെയുണ്ടായി. റബറിന് 200 രൂപ തറവിലയാക്കി.
ഭിന്നശേഷി അധ്യാപകരുടെ നിയമനം, ജെബി കോശി കമ്മീഷന് റിപ്പോര്‍ട്ട്, വിവിധ കോളജുകള്‍ക്ക് ഓട്ടോണമസ്, നെല്‍കര്‍ഷകരുടെയും മത്സ്യതൊഴിലാളികളുടെയും പ്രശ്നങ്ങള്‍, സിസ്റ്റര്‍ മേരി ബനീഞ്ഞ, വിശുദ്ധ ചാവറപ്പിതാവ് എന്നിവരുടെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.
► യുഡിഎഫിലേക്ക് പോകുന്നു എന്ന പ്രചാരണം?
ഇത് ചിലര്‍ മനഃപൂര്‍വം നടത്തുന്ന പ്രചാരണവേലയാണ്. പാലായില്‍ പ്രചാരണത്തിനായി മുഖ്യമന്ത്രി വന്നപ്പോള്‍ പ്രസംഗത്തില്‍ പറഞ്ഞു; കേരള കോണ്‍ഗ്രസ് പാറപോലെ ഉറച്ചുനിന്നെന്ന്. ഇതില്‍ കൂടുതല്‍ എന്താണ് പറയേണ്ടത്.
► ചെയര്‍മാന്റെ സീറ്റ് പാലായോ കടുത്തുരുത്തിയോ എന്നുള്ള ചര്‍ച്ച?
സീറ്റുകള്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ പല ചര്‍ച്ചകളുമുണ്ടാകും. ഞാന്‍ എന്റെ മനസില്‍ പാലാ കുറിച്ചിരുന്നു. ഞങ്ങളുടെ മണ്ണാണ് പാലാ. പാലായിലാണ് ഞങ്ങളുടെ കുടുംബാഗങ്ങള്‍. അപ്പോള്‍ എന്റെ പോരാട്ടം പാലായില്‍ തന്നെയാണ്.
► എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമോ, സാധ്യത എങ്ങനെ?
ആരോടെങ്കിലും എന്താണ് ഇനിയും വികസനം വേണ്ടത് എന്നു ചോദിച്ചാല്‍ ഏതെങ്കിലും വേണ്ടാത്ത് ഉണ്ടായിരുന്നോ, അതല്ലെങ്കില്‍ അങ്ങനെയല്ലായിരുന്നു എന്നു പറയുന്നില്ല, പ്രതിപക്ഷത്തിനു പോലും ഒന്നു പറയാനില്ല. അവര്‍ വെറും ആരോപണങ്ങള്‍ ഉന്നയിക്കുന്നു.
ക്ഷേമപെന്ഷനായിലും സ്ത്രീ സുരക്ഷയായാലും ചികിത്സാ സഹായം, ലൈഫ് മിഷന്, എത്രയെത്ര പദ്ധതികള്‍.എല്ലാ പ്രശ്നങ്ങളെയും തൊട്ടുതലോടിയ സര്‍ക്കാരായിരുന്നു. സമനാതകളില്ലാത്ത വികസനമാണുണ്ടായത്. എല്ലാ ജനവിഭാഗവും സംതൃപ്തരാണ്. ജനം എല്ലാം മനസിലാക്കിയി്ടുണ്ട്. എല്‍ഡിഎഫിനു തുടര്‍ഭരണമുണ്ടാകും.
► പാലായില്‍ വിജയിക്കുമോ, ഭൂരിപക്ഷം എത്ര?
പാലായില്‍ വിജയിക്കുമെന്നത് നൂറുശതമാനം ഉറപ്പാണ്. ഭൂരിപക്ഷം പറയുന്നില്ല, അതു പാലാക്കാരുടെ കൈയിലാണ്. അവര്‍ തീരുമാനിക്കട്ടെ.
Kerala
കോട്ടയം: മുന്‍ നിയമസഭാംഗങ്ങളായ മൂന്നു പേരുടെ മക്കളാണു പാലായില്‍ പോരിനിറങ്ങുന്നത്. കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി, മാണി സി. കാപ്പന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. മറ്റൊരു മണ്ഡലത്തിലുമില്ല ഈ കൗതുകം.
മന്ത്രിയായും എംഎല്‍എയായും അരനൂറ്റാണ്ട് കാലം പാലായെ പ്രതിനിധീകരിച്ച കെ.എം. മാണിയുടെ വിജയം തുടരാന്‍ കഴിഞ്ഞ തവണ മകന് ജോസ് കെ. മാണിയ്ക്കു കഴിഞ്ഞില്ല. അന്ന് മാണി സി. കാപ്പനോട് തോറ്റത് 15,386 വോട്ടുകള്‍ക്ക്. ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കുമെന്ന വാശിയിലാണ് ജോസ് ഇടതുപക്ഷത്തിനൊപ്പം രണ്ടാം അങ്കത്തിനിറങ്ങുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനും ശക്തമായ രാഷ്ട്രീയ കുടുംബാടിത്തറയുണ്ട്. പിതാവ് ചെറിയാന് ജെ. കാപ്പന് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ - തിരുക്കൊച്ചി നിയമസഭകളില്‍ അംഗവുമായിരുന്നു.
2006 മുതല്‍ പാലായില്‍ ഇടതുസ്ഥാനാര്‍ഥിയായിരുന്ന മാണി സി. കാപ്പന് ആദ്യം ജയിക്കുന്നത് കെ.എം. മാണിയുടെ നിര്യാണത്തോടെ 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ്. ഹാട്രിക് ലക്ഷ്യമിട്ടാണ് കാപ്പന്റെ മത്സരം.
നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്ന ഷോണ്‍ ജോര്‍ജ് ഏഴു തവണ പൂഞ്ഞാര്‍ എംഎല്‍എയായ പി.സി. ജോര്‍ജിന്റെ മകനാണ്. 2016ല്‍ പി.സി. ജോര്‍ജ് ചരിത്രഭൂരിപക്ഷം നേടി ഒറ്റയ്ക്കും ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ തോറ്റെങ്കിലും ഇക്കുറി ബിജെപി സ്ഥാനാര്‍ഥിയാണ് ജോര്‍ജ്. അച്ഛനും മകനും സ്ഥാനാര്‍ഥിയെന്ന പ്രത്യേകതയുമുണ്ട്.
District News
മാണി സി. കാപ്പന് ചരിത്ര വിജയം നേടും: രമേശ് ചെന്നിത്തല
പാലാ: ജനദ്രോഹ നടപടികളുമായി മുമ്പോട്ടുപോകുന്ന ഇടതുമുന്നണിയില്‍നിന്ന് ആദ്യം രക്ഷപ്പെട്ട മാണി സി. കാപ്പന് കെഡിപിയുടെ സ്ഥാനാര്‍ഥിയല്ല മറിച്ച്, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് പാലാ നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരെയും തൊഴിലാളികളെയും യുവാക്കളെയും വിദ്യാര്‍ഥികളെയും വഞ്ചിച്ച ഇടതുമുന്നണിക്ക് ജനം മറുപടി നല്‍കും. നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം ചെയര്മാന് പ്രഫ. സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി മാണി സി. കാപ്പന്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, പി.സി. തോമസ്, ജോയി ഏബ്രഹാം, ജോസഫ് വാഴയ്ക്കന്, തോമസ് കല്ലാടന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു എന്നിവര്‍ പ്രസംഗിച്ചു.
ഇത് അവസാനത്തെ അങ്കം: മാണി സി. കാപ്പന്
സ്ഥിരമായി മത്സരിച്ച് റിക്കാര്‍ഡ് സ്ഥാപിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നു പിന്‍വാങ്ങുകയാണ് ഉദ്ദേശ്യമെന്നും മാണി സി. കാപ്പന്. പാലായിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് കാപ്പന്റെ പ്രഖ്യാപനം. എന്നാല്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും നാടിന്റെ നന്മയ്ക്കായി അധ്വാനിക്കുന്ന പുതുതലമുറയ്ക്കായിട്ട് വഴിമാറുമെന്നും കാപ്പന് പറഞ്ഞു.
വര്‍ഗീയ കലാപങ്ങളില്ലാത്ത നാടായി എല്‍ഡിഎഫ് കേരളത്തെ മാറ്റി: എം.സ്വരാജ്
പാലാ: വര്‍ഗീയ കലാപങ്ങളില്ലാത്ത, നാടായി എല്‍ഡിഎഫ് കേരളത്തെ മാറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. എല്‍ഡിഎഫ് പാലാ മണ്ഡലം സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍ഡിഎഫ് മണ്ഡലം ചെയര്മാന് ലാലിച്ചന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ ബാബു കെ. ജോര്‍ജ്, സ്ഥാനാര്‍ഥി ജോസ് കെ. മാണി, മുതിര്‍ന്ന സിപിഎം നേതാവ് കെ.ജെ. തോമസ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി.കെ. ശശിധരന്, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു, നേതാക്കളായ സജേഷ് ശശി, പി.കെ. ഷാജകുമാര്‍, അഡ്വ. ജോസ് ടോം, ഔസേപ്പച്ചന് തകടിയേല്‍, ബെന്നി മൈലാടൂര്‍, കെ.എസ്. രമേശ് ബാബു, ബോബന് ടി. തെക്കേല്‍, ഔസേപ്പച്ചന് ഓടയ്ക്കല്‍, ബേബി ഉഴുത്തുവാല്‍, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, സാജന് തൊടുക, ടോബിന് കെ. അലക്സ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ തോമസ്, നിമ്മി മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ 1001 അംഗ ജനറല്‍ കമ്മിറ്റിയേയും 151 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
എൽഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം
ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ ഇന്നു മുതല്‍ 24 വരെ നടക്കും. ബൂത്ത് കണ്‍വന്‍ഷനുകള്‍ 27-നകം പൂര്‍ത്തിയാക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മേലുകാവ്, വൈകുന്നേരം നാലിന് തലപ്പലം, അഞ്ചിന് മുത്തോലി, ആറിന് രാമപുരം എന്നിവിടങ്ങളില്‍ കണ്വന്ഷന് നടക്കും. 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് തലനാട്, വൈകുന്നേരം നാലിന് മൂന്നിലവ്, അഞ്ചിന് ഭരണങ്ങാനം ആറിന് കടനാട് എന്നിവിടങ്ങളിലും 24നു വൈകുന്നേരം നാലിന് എലിക്കുളം 4.30ന് മീനച്ചില്‍, അഞ്ചിന് കൊഴുവനാല്‍, ആറിന് കരൂര്‍ എന്നിവിടങ്ങളിലും കണ്‍വന്‍ഷനുകള്‍ നടക്കും.
പത്രികാസമര്‍പ്പണം നാളെ
ജോസ് കെ. മാണി നാളെ രാവിലെ 11.30ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം പാലാ മിനി സിവില്‍ സ്റ്റേഷനില്‍ എത്തി ഉപവരണാധികാരി മീനച്ചില്‍ തഹസില്‍ദാര്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.
മുഖ്യമന്ത്രി 25ന് പാലായില്‍
ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് 25ന് പാലായില്‍ എത്തും. വൈകുന്നേരം അഞ്ചിന് ചേരുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. സ്ഥാനാര്‍ഥി ജോസ് കെ. മാണിയും എല്‍ഡിഎഫ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
ഷോണ്‍ ജോര്‍ജ് പത്രിക സമര്‍പ്പിച്ചു
പാലാ: എന്‍ഡിഎ സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ് നാമനിര്‍ദേശപ്രതിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും മീനച്ചില്‍ തഹസില്‍ദാറുമായ രഞ്ജിത്ത് ജോര്‍ജ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി ഷോണ്‍ ജോര്‍ജ് പാലായിലെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും മുന്‍ നിയമസഭാ സ്പീക്കറും ആയിരുന്ന ആര്.വി. തോമസ്, മുന്‍ മന്ത്രി കെ.എം. മാണി എന്നിവരുടെ കബറിടത്തിലെത്തി പ്രാര്‍ഥിച്ചു.
ബിജെപിയുടെയും ഘടകകക്ഷികളുടെയും പ്രമുഖ നേതാക്കളായ എസ്. ജയസുര്യന്‍, ജോര്‍ജ് ജോസഫ്, പി.ജെ. തോമസ്, രഞ്ജിത് പാട്ടീല്‍, സുമിത് ജോര്‍ജ്, സെബി പറമുണ്ട, സരീഷ് കുമാര്‍, ജി. അനീഷ്, വി.എസ്. ഷാനു, രാജേഷ് പല്ലാട്ട്, പി.ആര്. മുരളിധരന്, ബിനീഷ് ചൂണ്ടച്ചേരി, കെ.എസ്. അജി, വത്സല ഹരിദാസ്, സിബി ചിന്നുസ്, കെ.കെ. ജയചന്ദ്രന്, പ്രകാശ് മംഗലത്ത്, അനിഷ് ഇരട്ടയാനി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Kerala
കോട്ടയം: പാലായിൽ ശവപ്പെട്ടിയിൽ കിടന്ന് വേറിട്ട സമരം. പാലാ-പൊൻകുന്നം പാലത്തിനടിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ ശ്രമിക്കാത്ത നഗരസഭ അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് നഗരസഭ ഓഫീസിന് മുമ്പിൽ അജി മർക്കോസ് എന്നയാളാണ് ശവപ്പെട്ടിയിൽ കിടന്ന് നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്.
പൊതുപ്രവർത്തകൻ ജോയ് കളരിക്കൽ സമരം ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് നൽകിയിരുന്ന ലൈസൻസ് അനധികൃതമായി കൈക്കലാക്കി സ്വകാര്യ വ്യക്തി ഇവിടെ കെട്ടിടം പണിയുകയും വാടകയ്ക്ക് നൽകുകയും ചെയ്തിരുന്നു.
ഇതിനെതിരെയാണ് അജി മാർക്കോസ് നഗരസഭയിൽ പരാതി നൽകിയത്. തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചു. കോടതി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് നഗരസഭ ലൈസൻസ് സസ്പെൻഡ് ചെയ്തെങ്കിലും കെട്ടിടം പൊളിച്ചുമാറ്റാൻ തയാറായില്ല.
താൽക്കാലിക ബാങ്കിന് പകരം കെട്ടിടം നിർമിച്ചത് നിയമവിരുദ്ധമാണെന്ന് വ്യക്തമായെങ്കിലും നടപടി സ്വീകരിക്കാത്തത് ഗുരുതരമായ ക്രമക്കേടാണെന്ന് അജി പറഞ്ഞു. ശവപ്പെട്ടി സമരം കൊണ്ടും നടപടി ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് അജി വ്യക്തമാക്കി.
അതേസമയം, സ്ഥാപനത്തിന്റെ ലൈസൻസ് നഗരസഭ റദ്ദ് ചെയ്തിട്ടുള്ളതാണെന്നും ഇത് പൊളിച്ചു തീർക്കാനുള്ള നോട്ടീസ് നൽകിയിട്ടുള്ളതാണെന്നും നഗരസഭാധികൃതർ പറഞ്ഞു.
മൂന്ന് നോട്ടീസ് നൽകിയെങ്കിൽ മാത്രമേ നഗരസഭയ്ക്ക് പൊളിച്ച് നീക്കാൻ നിയമപരമായി സാധിക്കുകയുള്ളൂ. ആദ്യ നോട്ടീസ് നൽകി കഴിഞ്ഞതായും നിശ്ചിത കാലയളവിനുള്ളിൽ മറ്റു രണ്ടു നോട്ടീസ് കൂടി നൽകിയതിനു ശേഷം അത് പൊളിച്ചു നിൽക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും നഗരസഭാധികൃതർ അറിയിച്ചു.
Kerala
പാലാ: പാലായില്‍ മദ്യലഹരിയില്‍ തൊഴിലാളികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ ചവിട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ ഷാജി(45)യാണ് കൊല്ലപ്പെട്ടത്.
പാലാ മുരിക്കുംപുഴ പരിപ്പില്‍ക്കുന്ന് ഭാഗത്തുള്ള വീട്ടില്‍ ഇന്നലെ രാത്രി 10നാണു സംഭവം. കൊല്ലപ്പെട്ട ഷാജിക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയായ ശ്യാമിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെ മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നു ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നതായും പോലീസ് പറഞ്ഞു.
ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. തൊഴിലാളികള്‍ എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. മാസങ്ങള്‍ക്കും മുമ്പും ഇവിടെ തൊഴിലാളികള്‍ തമ്മിലുള്ള വഴക്കില്‍ ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.
മദ്യപിച്ച ശേഷമുള്ള വാക്കു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഷാജിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.
Kerala
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിൽ റോ ഗ്രൂപ്പില്ല തന്റെ ജീവിതകാലത്തിൽ ഒരിക്കലും അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാകില്ലെന്നും ഇപ്പോൾ പ്രചരിക്കുന്നതെല്ലാം കെട്ടുകഥയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ. മാണി പാലായിൽ മത്സരിക്കണമെന്നതു തന്റെ വ്യക്തിപരമായ ആഗ്രഹമാണ്.
പാലായെ അനാഥമാക്കാനാകില്ല. അവിടെയുള്ള ജനങ്ങൾ തെറ്റ് തിരുത്താൻ ജോസ് കെ. മാണിക്കു വേണ്ടി വ്യഗ്രതയോടെ നിൽക്കുകയാണ്. അദ്ദേഹവുമായി ഒരു തർക്കവുമില്ല. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറയുന്നതാണ് പാർട്ടിയുടെ അഭിപ്രായം. യുഡിഎഫിലേക്കു പോകുമെന്നും കേരള കോണ്‍ഗ്രസ്-എമ്മിലെ ആരും പറഞ്ഞിട്ടില്ല. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്ന് പാർട്ടി ചെയർമാൻതന്നെ പറഞ്ഞിരുന്നു.
പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്നും പാർട്ടി തീരുമാനിക്കുമെന്നാണ് താൻ പറഞ്ഞത്. കെ.എം. മാണിയേക്കാൾ കൂടുതൽ അപ്ഗ്രേഡായ നേതാവാണ് ജോസ്. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കടലിന്റെ അവകാശം കടലിന്റെ മക്കൾക്കെന്ന് അദ്ദേഹം പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു.
ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലയാത്രയിൽ വലിയ ജനപങ്കാളിത്തമാണ്. കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്കു പോകുമെന്ന് വിശ്വസിക്കുന്ന യുഡിഎഫ് നേതാക്കൾ അവരുടെ വിശ്വാസവുമായി മുന്നോട്ടു പോകട്ടെയെന്നും റോഷി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
Kerala
പാല: കോട്ടയത്ത് ഇ-കോമേഴ്സ് ആപ്പ് ആയ ആമസോണിൽ നിന്നും ലെനോവോ തിങ്ക്പാഡ് 14 ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് മാർബിൾ കല്ലും പഴകിയ തുണിയും. പാല പൈക സ്വദേശി ഡോൺ ടോമിന് ആണ് ദുരനുഭവം നേരിട്ടത്.
ഫെബ്രുവരി 12ന് ആയിരുന്നു ഡോൺ ടോം 55,000 രൂപയ്ക്ക് മുകളിൽ വിലയുള്ള തിങ്ക്പാഡ് 14 ഓർഡർ ചെയ്തത്. ഇന്ന് ആയിരുന്നു ഡോൺ ടോമിന് ഡെലിവറി ലഭിച്ചത്. ആമസോണിന്റെ പാക്കറ്റ് തുറന്നപ്പോൾ കണ്ടത് മാർബിൾ കല്ലും തുണിയും കാർഡ് ബോർഡ് പീസും ആയിരുന്നു.
ഇതേ തുടർന്ന് ഡോൺ ടോം ആമസോൺ അധികൃതരെ ബന്ധപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാം എന്നാണ് ആമസോൺ അധികൃതർ നൽകിയ മറുപടി. ഫെബ്രുവരി 23ന് വീണ്ടും ബന്ധപ്പെടാമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട്.
Kerala
കോട്ടയം: പാല മാനത്തൂരിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. പാമ്പനാൽ ചാക്കോ (50), ഭാര്യ മേരി, മകൾ മായ, മായയുടെ ഒരു വയസുകാരി മകൾ ഇതൾ എന്നിവർക്കാണ് കുത്തേറ്റത്.
സാരമായി കുത്തേറ്റ ചാക്കോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റ് മൂന്ന് പേരെ പാലാ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നു രാവിലെയാണ് പെരുന്തേനീച്ച ആക്രമണമുണ്ടായത്. ആദ്യം കുത്തേറ്റത് ഗൃഹനാഥനാണ്. പിന്നാലെ മറ്റുള്ളവരെയും തേനീച്ച ആക്രമിച്ചു. കുഞ്ഞിനെ കുത്താതിരിക്കാൻ അമ്മ മായ ശ്രമിച്ചതിനാൽ അവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
തേനീച്ച ആക്രമണത്തെക്കുറിച്ചു വനംവകുപ്പ് അധികൃതരെയും ഫയർഫോഴ്സിനെയും പോലീസിനെയും നാട്ടുകാർ വിവരമറിയിച്ചിട്ടുണ്ട്.
Kerala
കോതമംഗലം: പാലായിലെ സ്ഥാനാർഥിത്വത്തെ പൂർണമായി തള്ളാതെ ജോസ് കെ. മാണി. സ്ഥാനാർഥിത്വത്തെക്കുറിച്ചു റോഷി അഗസ്റ്റിൻ പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവജനപ്രസ്ഥാനത്തിലൂടെ വളർന്ന് വന്നയാളാണ് റേഷി. ആ ചോരത്തിളപ്പ് റോഷിക്കുണ്ട്. വ്യാഖ്യാനങ്ങൾ പലതുമുണ്ടാകും. റോഷിയുമായി സഹോദരതുല്യ ബന്ധമാണുള്ളത്. മത്സരിക്കുന്ന കാര്യം ഉചിതമായ സമയത്ത് പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ. മാണി കോതമംഗലത്ത് പറഞ്ഞു.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ. മാണി എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന സൂചന പുറത്തുവന്നതോടെ പ്രചാരണം ശക്തമാക്കി മാണി സി. കാപ്പൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് മന്ത്രിയുണ്ടാകുമെന്ന് പറഞ്ഞാണ് കാപ്പൻ പ്രചാരണം നടത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം നടത്തിയ മണ്ഡലമാണ് പാല. കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്തിയാണ് കാപ്പൻ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് ജോസ് കെ.മാണിയും കൂട്ടരും എൽഡിഎഫിൽ എത്തിയതോടെ കാപ്പൻ മറുകണ്ഡം ചാടുകയായിരുന്നു.
2021ലെ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ 15,378 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന മണ്ഡലത്തിൽ ഷോൺ ജോർജ് എൻഡിഎ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ.
Kerala
പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിയെന്ന് പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. എല്‍ഡിഎഫ് വികസനമുന്നേറ്റ യാത്രയുടെ ഭാഗമായി അടിമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം.
ഇത്തവണ പാലായിൽ മത്സരിക്കുമോ എന്ന് ജോസ് കെ. മാണിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പറയുകയായിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യം പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി.
"പാർട്ടി തീരുമാനിക്കും, ജോസ് കെ. മാണി മത്സരിക്കും. സംശയമെന്താ?. ജോസ് കെ. മാണി മത്സരിക്കുന്നതിന് പ്രത്യേകമായിട്ട് ആലോചനയുടെ കാര്യമെന്താ. അതൊക്കെ പാർട്ടിയുടെ തീരുമാനത്തിൽ, സമയത്ത് പുറപ്പെടുവിക്കും'. - റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇതേസമയം റോഷിയുടെ കൈയിൽ നിന്ന് മൈക്ക് വാങ്ങിയ ജോസ് കെ. മാണി, ആര് മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കും എന്ന് പറയുകയായിരുന്നു.
Kerala
കോട്ടയം: പാലാ കടപ്പാട്ടൂർ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്.
ശനിയാഴ്ചയുണ്ടായ അപകടത്തിൽ ശ്രീലക്ഷ്മിയുടെ സഹോദരൻ എൻ.എസ്.ശ്രീനാഥും (22 ) മരിച്ചിരുന്നു. എറണാകുളത്തെ ജോലി സ്ഥലത്തുനിന്ന് എത്തിയ സഹോദരിയുമായി ചേനപ്പാടിയിലെ വീട്ടിലേക്ക് വരുന്ന വഴി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു.
കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിലിൽ ശ്രീലക്ഷ്മിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു.
Kerala
കോട്ടയം: കേരള കോൺഗ്രസ്-എം യുഡിഎഫിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ, പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. വേണമെങ്കിൽ ജോസ് കെ. മാണി തിരുവമ്പാടിയിൽ മത്സരിക്കട്ടെയെന്നാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
കേരള കോൺഗ്രസ്-എം എത്തുന്ന പക്ഷം തിരുവമ്പാടിയില്‍ മാണി സി. കാപ്പനെ മത്സരിപ്പിക്കാനായിരുന്നു യുഡിഎഫിന്റെ തീരുമാനം. ഇതുപ്രകാരം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ താന്‍ പാലാ വിടില്ലെന്ന നിലപാടില്‍ മാണി സി. കാപ്പന് ഉറച്ചുനില്‍ക്കുകയായിരുന്നു.
കേരള കോൺഗ്രസ്-എം യുഡിഎഫിലേക്കെത്തുന്നതിൽ മാണി സി. കാപ്പന് എതിർപ്പില്ല. എന്നാൽ പാലാ സീറ്റ് വിട്ടുനൽകികൊണ്ടുള്ള വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Kerala
കോട്ടയം: ജോസ് കെ. മാണി യുഡിഎഫിൽ വരുന്നെങ്കിൽ വരട്ടെയെന്ന് പാലാ എംഎൽഎ മാണി സി. കാപ്പൻ. എന്നാൽ പാലാ സീറ്റ് ആർക്കും വിട്ടുക്കൊടുക്കില്ലെന്ന് കാപ്പൻ പറഞ്ഞു. നിലവിൽ കേരള കോൺഗ്രസ്-എമ്മിനെ യുഡിഎഫിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നില്ലെന്നും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും കാപ്പൻ പറഞ്ഞു.
"എലത്തൂർ സീറ്റ് ലീഗിനു വിട്ടുകൊടുക്കാൻ തന്റെ പാർട്ടി തയാറാണ്. പകരം പേരാമ്പ്ര വേണം. ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങിയാൽ വിജയം ഉറപ്പാണ്.'-കാപ്പൻ അവകാശപ്പെട്ടു.
"കെഡിപിക്കു നിലവിൽ രണ്ടു സീറ്റാണ് ഉള്ളത്. പാലായും ഏലത്തൂരും ആണ് കഴിഞ്ഞ തവണ ഞങ്ങൾക്കു തന്നത്. അതിൽ പാലാ വിജയിച്ചു. മൂന്നു സീറ്റ് വേണമെന്ന് കഴിഞ്ഞ തവണതന്നെ ആവശ്യപ്പെട്ടതാണ്. അതിനാൽ ഇത്തവണ മൂന്നു സീറ്റ് വേണം.'-കാപ്പൻ പറഞ്ഞു.
എലത്തൂർ സീറ്റ് ലീഗിനു കിട്ടിയാൽ കൊള്ളാമെന്നുണ്ട്. മാറിക്കൊടുക്കാമെന്ന് ഞാൻ പറഞ്ഞു. പകരം പേരാമ്പ്ര സീറ്റ് കിട്ടണം. അതിൽ വിജയസാധ്യത ഉണ്ട്. ക്രിസ്ത്യൻ – മുസ്ലിം കൺസോളിഡേഷൻ ഉണ്ടായാൽ ജയിക്കാൻ സാധിക്കും. നിലവിൽ ചർച്ചകൾ യുഡിഎഫിൽ നടക്കുന്നില്ല. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ അൻവറിനെയും സി.കെ. ജാനുവിനെയും എടുക്കാനുള്ള ചർച്ച മാത്രമേ നടന്നിട്ടുള്ളുവെന്നും കാപ്പൻ പറഞ്ഞു.
"തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിൽ എൽഡിഎഫിനാണ് മുൻതൂക്കം. പക്ഷേ, ഞാൻ മത്സരിക്കാൻ ഇറങ്ങിയാൽ ചിത്രം മാറും. രണ്ടു തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു. എനിക്കുള്ള വോട്ട് അവിടെനിന്ന് പോയിട്ടില്ല. ഇടതുവോട്ടുകളും എനിക്ക് കിട്ടും.'-കാപ്പൻ അവകാശപ്പെട്ടു.
Kerala
പാലാ: സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിൽ മാർച്ച് നാല്, അഞ്ച് തീയതികളിൽ നടക്കുന്ന നാഷണൽ ഇന്നവേഷൻ ചലഞ്ചിന്റെ വിളംബരമായി അസിസ്റ്റീവ് ടെക്നോളജി ഇന്നവേഷനിൽ ഏകദിന ഐഡിയേഷൻ ബൂട്ട്ക്യാമ്പ് നടത്തി.
ബിൽഡത്തൺ 2026 എന്ന് പേരിട്ടിട്ടുള്ള ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് (ഓട്ടോണമസ്), മാർ സ്ലീവാ മെഡിസിറ്റി പാലാ, ഹെക്മസ്- ആൻ ഈസ്റ്റേൺ സെന്റ്ർ ഓഫ് എക്സലൻസ്, പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എന്നിവരാണ്. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന പ്രോഗ്രാമിൽ എൻജിനിയറിംഗ്, മെഡിക്കൽ, മാനേജ്മെന്റ്, സയൻസ് തുടങ്ങിയ മേഖലകളിലെ വിദ്യാർഥികൾ, ഗവേഷകർ, സ്റ്റാർട്ട് അപ്പ് സംരംഭകർ എന്നിവരാണ് പങ്കെടുക്കുക. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന പ്രോഗ്രാമിന്റെ ആദ്യഘട്ടമാണ് ഇന്നലെ നടന്നത്. രണ്ടാമത്തെ ഘട്ടം ഫെബ്രുവരി രണ്ടിനും ഗ്രാന്‍ഡ് ഫിനാലെ മാർച്ച് നാല്, അഞ്ച് തീയതികളിലും നടക്കും.
മൂന്നര ലക്ഷത്തിൽപ്പരം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ആദ്യപത്തിൽ സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് ബൂട്ട് ക്യാമ്പിന്റെയും ഐഇഡിസി യുടെയും മെന്ററിംഗ്, എസ്ജെസിഇടി അസിസ്റ്റീവ് ടെക്നോളജി ഇൻക്യുബെഷൻ സെന്ററിന്റെ ഇൻക്യുബെഷൻ സപ്പോർട്ട്, വർക്ക് സ്പേയ്സ് ആൻഡ് പ്രോട്ടോ ടൈപ്പിംഗ് സൗകര്യങ്ങൾ എന്നിവ ലഭിക്കും.
ഉദ്ഘാടനസമ്മേളനത്തിൽ കോളജ് ചെയർമാൻ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ബംഗളൂരു അസിസ്ടെക് ഫൗണ്ടേഷൻ സിഇഒ പ്രതീക് മാധവ് മുഖ്യാതിഥി ആയി. കോളജ് ഡയക്ടർ റവ. പ്രഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്, പ്രിൻസിപ്പൽ ഡോ. വി.പി. ദേവസ്യ, ഹെക്മസ് ഇൻഡസ്ട്രി ആൻ്ഡ് അക്കാദമിക് അലയൻസ് ഡയറക്ടർ സേവ്യർ കൊണ്ടോടി, പാലാ മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സർവീസ് ചീഫ് ഡോ. പൗളിൻ ബാബു, എസ്ജെസിഇ ടി പാലാ ടെക് ഫോർ ലൈഫ് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. രാജേഷ് ബേബി, ബിൽഡത്തൺ 2026 ഫാക്കൽറ്റി കോ-ഓർഡിനേറ്റർ സർജു എസ് എന്നിവർ പ്രസംഗിച്ചു. ബംഗളൂരു അസിസ്ടെക് ഫൗണ്ടേഷൻ സിഇഒ പ്രതീക് മാധവ്, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ ജനീഷ് ഉറുണിയെങ്കൽ, പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. അനീഷ് ജോസഫ്, പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. അനിറ്റ് കാതറിൻ എന്നിവർ ക്ലാസുകൾ നയിച്ചു.
ജനീഷ് ഉറുണിയെങ്കൽ, ഡോ. അനിറ്റ് കാതറിൻ, ഡോ. അനീഷ് ജോസഫ്, ഡോ. അനുപാ ലൂക്കോസ്, ഡോ. ജോർജ് സക്കറിയാസ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. സർജു. എസ് മോഡറേറ്റർ ആയിരുന്നു. ബിൽഡത്തൺ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2026 ജനുവരി 24 ആണ്. വിവരങ്ങൾക്ക് buildathon.sjcetpalai.ac.in.
Kerala
കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും കാപ്പൻ പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. പാലായിൽ യുഡിഎഫിന് ഒരു സ്ഥാനാർഥിയായിരിക്കും ഉണ്ടാവുക. അത് മാണി സി. കാപ്പൻ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"പാലാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് യോഗങ്ങളും ആരംഭിച്ചു. ജോസ് കെ. മാണിക്ക് പാലാ കൊടുക്കണം എന്ന് നേതാക്കൾ ആരും പറഞ്ഞിട്ടില്ല.'-മാണി സി. കാപ്പൻ പറഞ്ഞു.
ജോസ് കെ. മാണി രാഷ്ട്രീയ കോപ്രായം കാണിക്കുന്ന ആളാണ്. തെരഞ്ഞെടുക്കുന്ന എല്ലാ സ്ഥാനങ്ങളും പാതി വഴിയിൽ രാജിയ്ക്കും. പാലായിൽ ജോസ് മത്സരിക്കും എന്ന് തോന്നുന്നില്ലെന്നും കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ കെഡിപി കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ മത്സരിക്കുന്നത് പാലായിലും എലത്തൂരിലുമാണ്.
സീറ്റുകളുടെ കാര്യത്തിൽ ഉടൻ ധാരണ ഉണ്ടാകും. എലത്തൂർ മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു സീറ്റ് കിട്ടിയാൽ എലത്തൂർ ലീഗിന് കൊടുക്കുമെന്നും യുഡിഎഫ് ഭരണത്തിൽ വന്നാൽ കെഡിപിക്ക് മന്ത്രി സ്ഥാനം ഉണ്ടാകുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
Kerala
പാലാ: ഗുരുതരമായ അയോര്‍ട്ടിക് സ്റ്റെനോസിസ് ഹൃദ് രോഗം ബാധിച്ച 77 വയസുകാരിക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ട്രാന്‍സ്കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന് (ടാവി) വിജയകരമായി നടത്തി. അമയന്നൂര്‍ സ്വദേശിനിക്കാണ് ഏറെ സങ്കീര്‍ണമായ ചികിത്സ നടത്തിയത്.
ആശുപത്രിയിലെ കാര്‍ഡിയോളജി, കാര്‍ഡിയാക് സര്‍ജറി, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ സഹകരണത്തോടെയായിരുന്നു ചികിത്സ. ഗുരുതര ശ്വാസംമുട്ടല്‍, ക്ഷീണം എന്നിവയെ തുടര്‍ന്നാണ് 77കാരി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അയോര്‍ട്ടിക് വാല്‍വിന്റെ ഗുരുതരമായ ചുരുങ്ങല്‍ കണ്ടെത്തിയത്.
സാധാരണ നിലയിലുള്ള ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് രോഗിയുടെ ആരോഗ്യനില അനുകൂലമല്ലെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാജീവ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഹൃദ്രോഗവിദഗ്ധരുടെ സംഘം ടാവി ചികിത്സയ്ക്ക് തീരുമാനം എടുക്കുകയായിരുന്നു.
കാലിലെ രക്തധമനിയില്‍ വളരെ ചെറിയൊരു മുറിവ് വഴിയായിരുന്നു ടാവി ചികിത്സ നടത്തിയത്. പുതിയ വാല്‍വ് വിജയകരമായി സ്ഥാപിച്ചതോടെ അത് ഉടന്‍ പ്രവര്‍ത്തനം ആരംഭിച്ചു. രോഗി വളരെ വേഗത്തില്‍ സുഖം പ്രാപിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ഐസിയുവില്‍ നിന്ന് മാറ്റുകയും ചെയ്തു.
കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവി ഡോ രാംദാസ് നായിക്, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ജെയിംസ് തോമസ്, ഡോ. ബിബി ചാക്കോ ഒളരി, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നിതീഷ് പി.എന്‍., കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കൃഷ്ണന് സി എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.
Kerala
പാലാ: പാലാ നഗരസഭാധ്യക്ഷയായി ദിയ ബിനു പുളിക്കക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. 21കാരിയായ ദിയ ബിനു ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്സണാണ്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പാലാ നഗരസഭയിലേക്കു സ്വതന്ത്ര്യ സ്ഥാനാര്‍ഥികളായി
തെരഞ്ഞെടുക്കപ്പെട്ട പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്നു കൗണ്‍സിലര്‍മാരുടെ പിന്തുണ യുഡിഎഫിനു ലഭിച്ചത്. ഇതോടെ ഇതാദ്യമായി പാല നഗരസഭയില്‍ കോണ്‍ഗ്രസ് എം പ്രതിപക്ഷ സ്ഥാനത്തായി. ചെയര്‍പേഴ്സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടുകയാണ്.
രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ ചെയര്‍പേഴ്സണ്‍ ആകും. കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്.
Kerala
കോട്ടയം: പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കകണ്ടം ആദ്യ ടേം ചെയർപേഴ്സണാകുമെന്ന് റിപ്പോർട്ടുകൾ. പുളിക്കകണ്ടം കുടുംബം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയിലേറെയായി നടക്കുന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ടുവച്ച ആവശ്യങ്ങൾ യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. മൂന്ന് കൗൺസിലർമാരുള്ള പുളിക്കകണ്ടം കുടുംബവുമായി എൽഡിഎഫ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല.
ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തിൽ നിന്നും പാലാ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാതായതോടെ പുളിക്കകണ്ടം കുടുംബത്തിലെ കൗൺസിലർമാരുടെ തീരുമാനം നിര്‍ണായകമാണ്.
ഇതോടെയാണ് മന്ത്രി വി.എൻ. വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി ടി. ആർ. രഘുനാഥ് എന്നിവർ പുളിക്കകണ്ടം കുടുംബത്തെ നേരിട്ടെത്തി കണ്ടത്. അധ്യക്ഷ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കുമെന്നാണ് പുളിക്കകണ്ടം കുടുംബം ആദ്യം അറിയിച്ചത്.
Kerala
പാലാ: പാലാ നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനം സ്വീകരിക്കാനായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വോട്ടര്‍മാര്‍ ഒത്തു ചേര്‍ന്ന് അഭിപ്രായ സമന്വയം നടത്തി. യുഡിഎഫിന് അനുകൂലമായ അഭിപ്രായമാണ് ജനസഭയില്‍ ഉയര്‍ന്നത്.
പങ്കെടുത്തവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി ചോദ്യങ്ങള്‍ അടങ്ങിയ പേപ്പര്‍ നല്‍കിയിരുന്നു. മൂന്നു വാര്‍ഡുകളില്‍നിന്നായി മുന്നൂറോളം പേര് പങ്കെടുത്തു. അന്തിമ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നു ബിനു പുളിക്കക്കണ്ടം പറഞ്ഞു. ആദ്യ രണ്ടു വര്‍ഷക്കാലം ബിനുവിന്റെ മകള്‍ ദിയയ്ക്കു ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു.
ഇരു മുന്നണികളുടെയും നേതാക്കള്‍ ബന്ധപ്പെട്ടതായാണ് വിവരം.
26 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10, സ്വത-നാല് എന്നിങ്ങനെയാണ് കക്ഷിനില. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയാ ബിനു, ബിനുവിന്റെ സഹോദരന് ബിജു എന്നിവരാണ് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.
യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കു ബദലായി 19-ാം വാര്‍ഡില്‍ മത്സരിച്ച വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മായാ രാഹുലിന്റെ നിലപാടും നിര്‍ണായകമാകും.
പാലാ നഗരസഭയിലെ വാര്‍ഡ് 13 മുരിക്കുംപുഴ, 14 പരിപ്പിക്കുന്ന്, 15 പാലംപുരയിടം എന്നിവിടങ്ങളിലെ വോട്ടര്‍മാരുടെ ജനസഭയാണ് ഇന്നലെ വൈകുന്നേരം പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍ മാന്ഷന് ഓഡിറ്റോറിയത്തിൽ ചേര്‍ന്നത്.
Kerala
പാലാ: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 27 കാരനായ തമിഴ്നാട് സ്വദേശിക്ക് മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നടത്തിയ സങ്കീര്ണമായശസ്ത്രക്രിയകള്ക്കൊടുവില് പുനര്ജന്മം. ഓഗസ്റ്റ് 28 ന് നടന്ന ബൈക്ക് അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലാണ് യുവാവിനെ മാര്‍ സ്ലീവായില്‍ എത്തിച്ചത്.
അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കും സ്കാനിംഗിനുമൊടുവില് പാന്‍ക്രിയാസിന്റെ മധ്യഭാഗത്ത് ചതവുപറ്റിയതായും ഇടതു വൃക്കയ്ക്ക് ഗുരുതര പരുക്കും നിരവധി ആന്തരിക പരിക്കുകളും അമിത രക്തസ്രാവം ഉള്ളതായും കണ്ടെത്തി. ആന്തരിക പരുക്കുകള്‍ മൂലം വയറിനകത്ത് രക്തം കെട്ടിക്കിടക്കുന്നതിനെത്തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ റേഡിയോഡയഗ്നോസിസ് ആന്‍ഡ് ഇമേജിംഗ് വിഭാഗം അടിയന്തരമായി പിഗ്ടെയില്‍ ഡ്രെയിന്‍ സ്ഥാപിച്ചു.
പാന്‍ക്രിയാസിന് ഉണ്ടായിരുന്ന ശക്തമായ ചതവിന്റെ ഫലമായി പാന്‍ക്രിയാറ്റിക് ഫ്ലൂയിഡ് ലീക്ക് ചെയ്യുന്നതും ആന്തരിക പരിക്കുകള്‍ മൂലം വയറ്റിനകത്ത് രക്തം കെട്ടിക്കിടക്കുന്നതും അണുബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചതോടെ അവയവങ്ങളുടെ പ്രവര്‍ത്തനവും ജീവനും സംരക്ഷിക്കുന്നതിനായി ഡയഗ്നോസ്റ്റിക് ലാപറോസ്കോപ്പിയും പെരിറ്റോണിയല്‍ ഡ്രെയിനേജുമടക്കമുള്ള അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി.
പാന്‍ക്രിയാസിലും ഉദരാവയവങ്ങളിലും വലിയ തോതില്‍ നെക്രോസിസ് രൂപപ്പെട്ടിരുന്നതിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ ലാപറോട്ടമി നടത്തി നശിച്ച ടിഷ്യുകള്‍ നീക്കം ചെയ്തു. പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെ പാന്‍ക്രിയാസിന്റെ വാല്‍ഭാഗവും സ്പ്ലീനും നീക്കം ചെയ്യുകയും ട്യൂബ് ജെജുനോസ്റ്റമി നടത്തുകയും ചെയ്തു.
ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള ദിവസങ്ങളില്‍ രോഗിക്കുണ്ടായ എന്ററോക്യൂട്ടേനിയസ് ഫിസ്റ്റുല മാര്‍ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ സംഘം നിയന്ത്രിത ഫിസ്റ്റുലയായി മാറ്റി ചികില്‍സിച്ചു. ദീര്‍ഘകാല ഐസിയു പരിചരണം, മെഡിക്കല്‍ മാനേജ്മെന്റ്, കര്‍ശനമായ ഡയറ്റ് നിയന്ത്രണം, ഇന്ഫെക്ഷന് നിയന്ത്രണം, ഫിസിയോതെറാപ്പി എന്നിവയിലൂടെ രോഗിയുടെ രോഗാവസ്ഥ ക്രമേണ മെച്ചപ്പെട്ടു. മൂന്നര മാസത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷം രോഗി സാധാരണ ഭക്ഷണം കഴിക്കുന്ന നിലയിലേക്കു മടങ്ങിയതോടെ നവംബര്‍ 30 ന് ഡിസ്ചാര്‍ജ് ചെയ്തു.
സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കെ.പി.മഞ്ജുരാജയുടെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. എ.ജി. ഹരിശങ്കര്‍, ഡോ. എ.വി. കിരണ്‍ നാഥ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ പൂര്‍ത്തീകരിച്ചത്.
അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ലിബി ജി. പാപ്പച്ചന്, ഡോ. എബി ജോണ്‍, ഡോ. ജയിംസ് സിറിയക്, ഇന്റർവെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രാജേഷ് ആന്റണി, മെഡിക്കല്‍ ഗാസ്ട്രോ എന്ററോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. വിജയ് രാധാകൃഷ്ണന്, നെഫ്രോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. തരുണ്‍ ലോറന്‍സ്, പള്‍മനോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.എസ്. രാജ്കൃഷ്ണന്, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോസ്കുട്ടി മാത്യു എന്നിവരും മാര്‍ സ്ലീവായിലെ ചികിത്സാ സംഘത്തിന്റെ ഭാഗമായിരുന്നു.
Kerala
പാലാ: പാലാ-പൊന്‍കുന്നം റോഡില്‍ വിളക്കും മരുതങ്കലില് ക്രയിനിന്റെ സൂമില്‍ ശബരിമല തീര്‍ഥാടകരുടെ ബസിടിച്ച് അപകടം. ഇന്നു രാവിലെ 9 .30ന് ആയിരുന്നു സംഭവം.
നാല്ക്കവലയായ വിളക്കും മരുതിങ്കലില് തോട്ടനാലില്‍ റോഡില്‍ നിന്ന് മെയിന്‍ റോഡിലേയ്ക്ക് ഇറങ്ങി വന്ന ക്രെയിനിന്റെ സൂമിലാണ് ബസ് ഇടിച്ചത്. പിന്നാലെ വന്ന കാറും അപകടത്തിൽപ്പെട്ടു.
ആന്ധ്രയില്‍നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. കാർ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി.
Kerala
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അഡ്വാന്‍സ്ഡ് ഇന്റർവെന്‍ഷണല്‍ പെയിന്‍ ആന്‍ഡ് സ്പൈന്‍ കെയര്‍ സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു.
അത്യാധുനിക സ്ട്രൈക്കര്‍ മള്‍ട്ടിജെന്‍ ടു റേഡിയോ ഫ്രീക്വന്‍സി ജനറേറ്റര്‍ സംവിധാനമാണ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിര്‍വഹിച്ചു. നാഡി, സന്ധി സംബന്ധമായ വേദനകള്‍ക്ക് ഉള്‍പ്പെടെ ദീര്‍ഘകാലമായി തുടരുന്ന വേദനകള്‍ക്കുള്ള ചികിത്സ സെന്ററിലൂടെ ലഭ്യമാകും.
വിട്ടുമാറാത്ത വേദനയ്ക്ക് കാരണമായ നാഡികളില്‍ താപമോ പള്‍സ് എനര്‍ജിയോ നല്കി ഏറ്റവും വേഗത്തില്‍ വേദനയ്ക്ക് പരിഹാരം കാണാവുന്ന ചികിത്സയാണ് ലഭ്യമാകുക. നട്ടെല്ല്, നാഡി തകരാറുകള്‍ മൂലമുള്ള വേദന, സന്ധി, പേശി വേദന, തലവേദന, കാന്‍സര്‍ സംബന്ധമായ വേദനകള്‍, മറ്റ് വിവിധ രോഗങ്ങള്‍ മൂലമുള്ള വേദനകള്‍ക്കും പെയിന്‍ സെന്ററിലൂടെ പരിഹാരം കാണാന്‍ സാധിക്കും.
ടാര്‍ജറ്റഡ് സ്പൈന്‍ ഇന്‍ര്‍വെന്‍ഷന്‍സ്, ജോയിന്റ് പ്രിസര്‍വേഷന്‍ തെറാപ്പികള്‍, അഡ്വാന്‍സ്ഡ് പെയിന്‍ മോഡുലേഷന്,മൈഗ്രേയ്നുള്ള ബോട്ടാക്സ്, ഇന്‍ട്രാതെക്കല്‍ ഡഗ്ഡെലിവറി സിസ്റ്റംസ്, ഡ്രൈ നീഡിംഗ് ആന്‍ഡ് ട്രിഗര്‍ പോയിന്റ് തെറാപ്പി തുടങ്ങിയവയും സെന്ററിലൂടെ ലഭ്യമാകുന്ന ചികിത്സകളാണ്.
ചടങ്ങില്‍ ഹോസ്പിറ്റല്‍ സിഇഒ റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍,ഡയറക്ടര്‍മാരായ ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ഇമ്മാനുവല്‍ പറേക്കാട്ട്, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കൊമഡോര്‍ ഡോ. പോളിന് ബാബു, മെഡിക്കല്‍ സൂപ്രണ്ട് ഡോ. നിതീഷ് പി.എന്‍, ഡോ. അല്‍ക്ക എലിസബത്ത് ജേക്കബ്, വിവിധ വിഭാഗങ്ങളിലെ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
National
ന്യൂഡൽഹി: പാലാ സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, പുതുവത്സര ആഘോഷവും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി(വെസ്റ്റ്) യായ പൂർവവിദ്യാർഥി സിബി ജോർജിന് സ്വീകരണവും ബുധനാഴ്ച നടക്കും.
കേരള ഹൗസ് കോണ്‍ഫറൻസ് ഹാളിൽ വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങ് കേന്ദ്രമന്ത്രിയും പാലാ സെന്റ് തോമസ് കോളജ് പൂർവവിദ്യാർഥിയുമായ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
ഡൽഹി അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ജോർജ് കള്ളിവയലിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ സിബി ജോർജിനെ മന്ത്രി ജോർജ് കുര്യൻ പൊന്നാടയും ഫലകവും നൽകി ആദരിക്കും.
കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫ. കെ.വി. തോമസ്, സുപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, മുൻ അംബാസഡർമാരായ കെ.പി. ഫാബിയൻ, വേണു രാജാമണി, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ, ദൂരദർശൻ ഡയറക്ടർ ജനറൽ സതീഷ് നന്പൂതിരിപ്പാട്, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് എന്നിവർ പ്രസംഗിക്കും.
അലുമ്നി സെക്രട്ടറി ഡോ. ജോസഫ് ഇമ്മാനുവൽ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ജോർജ് കുരുവിള നന്ദിയും പറയും. ഡൽഹി ഷഹീബാബാദ് സെന്റ് ജൂഡ് പള്ളി യുവസംഘം കരോൾ ഗാനങ്ങൾ ആലപിക്കും.
Kerala
പാലാ: യുവ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. പാലാ മീനച്ചില്‍ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകള്‍ നീനു (29) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് കുഴഞ്ഞു വീണത്. വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സംസ്കാരം പിന്നീട് മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളിയില്‍.
പഠനത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു നീനു. മാതാവ് ലൈസമ്മ സക്കറിയാസ്. സഹോദരങ്ങള്‍ നിമ്മി, നീതു.
Kerala
കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ആറു വര്‍ഷം മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന്റെ അജൻഡയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി മുന്നണി മാറുന്നത് രാഷ്ട്രീയ മര്യാദയല്ല. യുഡിഎഫ് നേതാക്കാള്‍ ക്ഷണിക്കുന്നത് കേരള കോണ്‍ഗ്രസിന്റെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസിന്റെ ശക്തി മനസിലായത്. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണ്. നിലവില്‍ നടക്കുന്ന മുന്നണി മാറ്റ ചര്‍ച്ചകളില്‍ ഒരു കഴമ്പുമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ഇന്നു രാവിലെ 10.30ന് ആരംഭിച്ച ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇടതു മുന്നണിക്ക് ലഭിച്ചില്ല. എന്നാല്‍ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കിയാല്‍ പാലായില്‍ 1,523 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്.
ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു ഇവിടെ തനിച്ചു ഭൂരിപക്ഷമുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ പെടുന്ന ഉഴവൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം ജില്ലാ ഡിവിഷനുകളില്‍ എല്‍ഡിഎഫിനാണ് വിജയം.
പാലാ മുനിസിപ്പാലിറ്റിയില്‍ 10 കൗണ്‍സിലര്‍മാരാണു കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിലും 10 കൗണ്‍സിലര്‍മാരുണ്ട്. ഒരു സീറ്റ് നറുക്കെടുപ്പിലൂടെയാണ് നഷ്ടമായത്. പാലാ നഗരസഭയില്‍ ഏറ്റവും വലിയ കക്ഷി കേരള കോണ്‍ഗ്രസാണ്. ചെയര്മാന് തെരഞ്ഞെടുപ്പില്‍ ഉചിതമായ സമയത്ത് എല്‍ഡിഎഫുമായി ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കും. ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
Kerala
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ സ്ലീവാ കെയര്‍ പ്ലസ് പദ്ധതി ആരംഭിച്ചു.
അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുവാനും ആരോഗ്യപ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പുവരുത്താനും ലക്ഷ്യമിടുന്ന പദ്ധതിയുടെ സേവനം 24 വരെ ലഭ്യമാണ്.
പദ്ധതിയുടെ ഭാഗമാകുന്ന രോഗികള്‍ക്ക് ഹോസ്പിറ്റല്‍ രജിസ്ട്രേഷന് പൂര്‍ണമായും സൗജന്യമാണ്. ഡോക്ടര്‍ കണ്സള്ട്ടേഷനിന് അന്‍പത് ശതമാനവും ഒപി റേഡിയോളജി സേവനങ്ങള്‍ക്ക് 20 ശതമാനവും ഒപി ലാബ് സേവനങ്ങള്‍ക്ക് 15 ശതമാനവും ഇളവ് ലഭ്യമാണ്.
കൂടാതെ, സര്‍ജിക്കല്‍ പ്രീ-ഓപ്പറേറ്റീവ് ഇന്‍വെസ്റ്റിഗേഷനുകള്‍ക്ക് 15ശതമാനവും സര്‍ജിക്കല്‍ ഡിസ്ചാര്‍ജ് ബില്ലില്‍ 30 ശതമാനത്തിന്റെ കിഴിവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ സര്‍ജറി വിഭാഗങ്ങളിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം പദ്ധതിയില്‍ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9188925 716, 8281 699 260 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
District News
ചക്കാമ്പുഴ: കരൂർ ഗ്രാമപഞ്ചായത്തിലെ വലവൂർ ട്രിപ്പിൾ ഐറ്റി വാർഡിലെ ചക്കാമ്പുഴ-നീരവുമേൽ റോഡിന്റെ ടാറിംഗ് പ്രവർത്തനങ്ങൾ അധികൃതർ നിർത്തിവച്ചു. ഉദ്യോഗസ്ഥർക്ക് ലഭിച്ച നിരന്തര ഭീഷണി സന്ദേശങ്ങളെ തുടർന്നാണ് ടാറിംഗ് പ്രവർത്തികൾ താത്കാലികമായി നിർത്തിയത്.
പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപയായിരുന്നു ഈ റോഡിന്റെ റീ ടാറിംഗിനായി അനുവദിച്ചിരുന്നത്. തുടർന്ന് ജോലികൾ ആരംഭിക്കുകയും ചെയ്തു.
നിർവഹണ ഉദ്യോഗസ്ഥന്മാർക്ക് നേർക്ക് നിരന്തര ഭീഷണിയുണ്ടായതിനെ തുടർന്നാണ് ജോലികൾ നിർത്തിവച്ചതെന്ന് വാർഡ് അംഗം വത്സമ്മ തങ്കച്ചൻ പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനായി നാടിനെ ഒറ്റു കൊടുക്കുന്നവർ പൊതുജനത്തെ വെല്ലുവിളിക്കുകയാണെന്ന് വാർഡ് അഗം കുറ്റപ്പെടുത്തി.
Sports
ന്യൂഡൽഹി: ഹൈദരാബാദിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാന്പ്യൻഷിപ്പിൽ നാലു ബന്ധുക്കൾ അടക്കം പാലാക്കാർക്ക് 15 സ്വർണമെഡലുകളോടെ മികച്ച നേട്ടം. ചാന്പ്യൻഷിപ്പിൽ കേരളത്തിനാണ് ഓവറോൾ രണ്ടാം സ്ഥാനം. മഹാരാഷ്ട്രയാണ് ഒന്നാമത്.
പാലാ കദളിക്കാട്ടിൽ കുടുംബാംഗങ്ങളായ പ്രഫ. കെ.സി. സെബാസ്റ്റ്യൻ (84), ടോമി മാത്യൂ (82), കെ.ഇ. തോമസ് (80), ബന്ധുവായ വെള്ളൂക്കുന്നേൽ നടമാടം എ. തോമസ് (75) എന്നിവരും പ്രഫ. ഡോ. എം.സി. സെലീനയുമാണ് മെഡൽക്കൊയ്ത്തു നടത്തിയത്. കദളിക്കാട്ടിൽ ചെറിയതൊമ്മന്റെ കൊച്ചുമക്കളാണ് സെബാസ്റ്റ്യനും ടോമിയും തോമസും. കെ.ഇ. തോമസിന്റെ സഹോദരി ഭർത്താവാണ് ചെമ്മലമറ്റം സ്വദേശിയായ എ. തോമസ്. അഞ്ചു പേർക്കും കൂടി 15 സ്വർണമെഡലുകളും ആറു വെള്ളിയും നാലു വെങ്കലവും അടക്കം 25 മെഡലുകൾ ലഭിച്ചു.
അമേരിക്ക, റഷ്യ, ഇറ്റലി, ഓസ്ട്രേലിയ, ഹംഗറി, ദക്ഷിണ കൊറിയ, ഫിൻലൻഡ് തുടങ്ങിയ നിരവധി വെറ്ററൻസ് അന്താരാഷ്ട്ര നീന്തൽ ചാന്പ്യൻഷിപ്പുകളിലും ദേശീയ ചാന്പ്യൻഷിപ്പുകളിലും പലതവണ പാലാക്കാർ സ്വർണമെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ നീന്തൽ കോച്ച് പാലാ തോപ്പിൽ ടി.ജെ. തോമസ്, കദളിക്കാട്ടിൽ ദേവസ്യാച്ചൻ എന്നറിയപ്പെടുന്ന പാലാ സെന്റ് തോമസ് കോളജ് മുൻ ബോട്ടണി പ്രഫസർ കെ.സി. സെബാസ്റ്റ്യൻ, വെള്ളൂക്കുന്നേൽ കുര്യൻ ജേക്കബ്, വെള്ളൂക്കുന്നേൽ എ. തോമസ് തുടങ്ങിയവരാണ് രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പാലായുടെ യശസ് ഉയർത്തിയത്.
പതിനാലു വർഷത്തെ സുവർണ നേട്ടങ്ങളുടെ പട്ടികയിലേക്കു കൂടുതൽ മെഡൽ നീന്തിയെടുക്കുകയാണ് ഇന്ത്യയിലെ ’നീന്തൽ മാസ്റ്റർ’ പ്രഫ. സെബാസ്റ്റ്യൻ. ഹൈദരാബാദിലെ ഗച്ചിബൗളി ജിഎംസി ബാലയോഗി അക്വാറ്റിക് കോംപ്ലക്സിൽ നടന്ന 21-ാമത് ദേശീയ മാസ്റ്റേഴ്സ് ചാന്പ്യൻഷിപ്പിലും ആറു സ്വർണമെഡുകളുമാണ് ദേവസ്യാച്ചൻ സാർ നീന്തീയെടുത്തത്.
വിദ്യാർഥിയായിരിക്കുന്പോഴും 30 വർഷം പാലാ സെന്റ് തോമസ് കോളജിൽ അധ്യാപകനായിരിക്കുന്പോഴും ഒരു നീന്തൽ മൽസരത്തിൽപോലും പങ്കെടുത്തിട്ടില്ലാത്ത പ്രഫ. സെബാസ്റ്റ്യൻ, 2011ൽ പാലായിൽ നടന്ന പ്രഥമ സംസ്ഥാന മാസ്റ്റേഴ്സ് അക്വാട്ടിക് ചാന്പ്യൻഷിപ്പിലാണ് ആദ്യം മൽസരത്തിനിറങ്ങി മെഡൽ നേടിയത്. പിന്നീടിങ്ങോട്ട് 84 വയസു പിന്നിടുന്പോഴും ദേശീയ, അന്തർദേശീയ ചാന്പ്യൻഷിപ്പുകളിൽ സ്വന്തം റിക്കാർഡുകൾ അദ്ദേഹം തിരുത്തുകയാണ്. ആരോഗ്യത്തിനായി തുടങ്ങിയതാണെങ്കിലും 50, 100 മീറ്റർ ഫ്രീസ്റ്റൈൽ, ബട്ടർഫ്ളൈ തുടങ്ങിയ ഇനങ്ങളിൽ 80 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ തുടർച്ചയായി ദേശീയ ചാന്പ്യനാണ്.
ടീം മാനേജർ ഉണ്ടായിരുന്നെങ്കിൽ ഹൈദരാബാദിൽ കേരളത്തിനു കൂടുതൽ മെഡലുകൾ നേടാമായിരുന്നുവെന്നു പ്രഫ. സെബാസ്റ്റ്യനും എ. തോമസും ദീപികയോടു പറഞ്ഞു. സ്വന്തം പണം മുടക്കിയാണ് പ്രഫ. സെബാസ്റ്റ്യൻ അടക്കമുള്ളവർ രാജ്യാന്തര മൽസരങ്ങളിൽ പോലും പങ്കെടുക്കുന്നത്.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളുടെ ഫ്ലെക്സുകൾ നശിപ്പിച്ചെന്ന പരാതി. ളാലം ബ്ലോക്ക് പഞ്ചായത്തിലെ വലവൂർ ഡിവിഷനിൽ നിന്നും മത്സരിക്കുന്ന അലൻ കക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ലൈസമ്മ എന്നിവരുടെ ഫ്ലെക്സുകളാണ് നശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പരാജയ ഭീതിയെ തുടർന്ന് എതിർ പാർട്ടിക്കാരാണ് ഫ്ലെക്സുകൾ നശിപ്പിച്ചതെന്ന് സ്ഥാനാർഥികൾ ആരോപിച്ചു. സംഭവത്തിൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
Kerala
കോട്ടയം: പാലായിൽ വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച റോസമ്മ ഉലഹന്നാൻ അഞ്ച് പേരുടെ ജീവിതത്തിൽ വെളിച്ചമായി. മസ്തിഷ്ക മരണത്തെ തുടർന്ന് റോസമ്മയുടെ അവയവങ്ങൾ അഞ്ച് പേർക്ക് ദാനം ചെയ്യുകയായിരുന്നു.
റോസമ്മയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. നവംബർ അഞ്ചിന് നടന്ന വാഹനാപകടത്തെ തുടർന്നാണ് മസ്തിഷ്ക മരണം സംഭവിച്ചത്. ഭർത്താവിന്റെ ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോൾ കാർ ഇടിച്ചാണ് അപകടം.
സംഭവത്തിന് ശേഷം നിർത്താതെ പോയ കാർ പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഡമ്മി പ്രതിയെ ഹാജരാക്കി ഉടമ ഒളിവിൽ പോയി. കാറുടമ ജോർജുകുട്ടി ആനിത്തോട്ടം ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
Kerala
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാഗം അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലേക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള രണ്ട് നിലകളിലായാണ് പുതിയ സെന്ററിൽ ഓങ്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.
35 ബെഡ് കീമോ തെറാപ്പി കെയര്‍ യൂണിറ്റ്, മൂന്ന് വിഐപി സ്യൂട്ട് തെറാപ്പി ബെഡ്, രണ്ട് പീഡിയാട്രിക് ബെഡ് സൗകര്യങ്ങള്‍ എന്നിവ ഓങ്കോളജി ഡേ കെയറിലുണ്ട്. കീമോ തെറാപ്പി ആവശ്യത്തിനായി എത്തുന്നവര്‍ക്ക് സുഗമമായ ചികിത്സയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ജോസഫ് കണിയോടിക്കലിന്റെ കാര്‍മികത്വത്തില്‍ പ്രാര്ഥനയെത്തുടര്ന്നാണ് പുതിയ സെന്ററിലേക്ക് ഓങ്കോളജി വിഭാഗം പ്രവര്‍ത്തനം മാറി ആരംഭിച്ചത്.
അത്യാധുനിക ഡിജിറ്റല്‍ പെറ്റ് സിടിയും സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 80 സ്ലൈസ് ഉള്ള പെറ്റ് സിടി യന്ത്രം ആയതിനാല്‍ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഇമേജുകള്‍ കിട്ടുമെന്നതും പ്രത്യേകതയാണ്. സ്പെക്ടും ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
മുതിര്‍ന്നവരുടെയും കുട്ടികളുടെയും കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കല്‍ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന് ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന് തുടങ്ങിയ വിവിധ ചികിത്സാ വിഭാഗങ്ങളാണ് നിലവില്‍ സെന്ററിലുള്ളത്.
സ്റ്റെം സെല്‍ ആന്‍ഡ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് , കാര്‍ - ടി സെല്‍ തെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് ഓങ്കോളജി, ഓങ്കോ ന്യൂട്രീഷന്‍, സൈക്കോ ഓങ്കോളജി എന്നിവയ്ക്കു പുറമെ കാന്‍സര്‍ രോഗ ഗവേഷണ പരിപാടികളും 14 മള്‍ട്ടി ഡിസിപ്ലിനറി കാന്‍സര്‍ ക്ലിനിക്കുകളും ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
റേഡിയേഷന് ചികിത്സയ്ക്കുള്ള വിദേശനിര്‍മിത ലിനാക്, മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള അഫറേസിസി മെഷീന് ആന്‍ഡ് ക്രയോ പ്രിസര്‍വേഷന്‍ യൂണിറ്റ്ബോണ്മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റും ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
Kerala
കോട്ടയം: പാലായിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും ഓട്ടോയിലും കാറിടിച്ച ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പാലാ സ്വദേശിയായ ജോർജ്കുട്ടി ആനിത്തോട്ടമാണ് ഡമ്മി പ്രതിയെ ഹാജരാക്കിയിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്റ്റേഷനിൽ ഹാജരാക്കിയത് ഡമ്മി പ്രതിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇരുവർക്കുമെതിരെ പോലീസ് ആൾമാറാട്ടത്തിന് കേസെടുത്തു. ബുധനാഴ്ചയാണ് ജോർജ്കുട്ടി കാറിടിച്ച ശേഷം നിർത്താതെ പോയത്.
പാലാ-രാമപുരം റോഡിൽ പാലാ സിവിൽ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. ഓട്ടോയിലുണ്ടായിരുന്ന റോസമ്മ ഉലഹന്നാൻ എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വാഹനം ആരുടേതാണെന്ന് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.