തുറവൂർ:മഴക്കാലം അടുത്തു വന്നിട്ടും ശുചീകരണ പ്രർത്തനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങാതെ ഗ്രാമപഞ്ചായത്തുകൾ. പഞ്ചായത്ത് പരിധികളിലുള്ള കാനകളിലും മറ്റുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുവാനുള്ള യാതൊരുവിധാ പ്രവർത്തനങ്ങളും തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴവെള്ളം ഒഴുകി പോകുവാൻ സാധിക്കാതെ പലസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്നത് സാംക്രമീകരോഗങ്ങൾ പടന്നുപിടിക്കുവാനുള്ള സാധ്യത കൂട്ടുന്നു. അന്ധകാരനഴി ഷട്ടറുകൾ അടഞ്ഞതോടു കൂടി പൊഴിച്ചാലിലെ ഒഴുക്ക് നിലയ്ക്കുകയും ചെറുതോടുകളിലും പൊഴിച്ചാലിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മത്സ്യ സംസ്കരണശാലയിൽ നിന്നുള്ള മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും കെട്ടിക്കിടക്കുന്നത് പാരിസ്ഥിതിക-ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന്റെ ആലസ്യത്തിൽ നിന്നും മുക്തമാകാതെയാണ് ഇപ്പോഴും പഞ്ചായത്തുകൾ പ്രവർത്തിക്കുന്നത്.
ആവശ്യത്തിനുള്ള ഫണ്ട് ഇല്ലാത്തതും പഞ്ചായത്തുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കടലാക്രമണത്തിൽ നിന്ന് തീരത്തെ സംരക്ഷിക്കുവാനുള്ള മണൽ ഭിത്തി നിർമിക്കുന്ന ജോലിയും ആരംഭിച്ചിട്ടില്ല അടിയന്തരമായി മഴക്കാലത്തിനു മുമ്പുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുവാനുളള നടപടി ത്രിതല പഞ്ചായത്തുകൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.