പെരുമ്പാവൂര്‍: നഗരസഭയുടെ അഭിമാനമായിരുന്ന വെജിറ്റബള്‍ മാര്‍ക്കറ്റ് സമുച്ചയത്തില്‍ പാനല്‍ ബോര്‍ഡുകള്‍ തകരാറിലായിട്ട് മാസങ്ങള്‍. വൈദ്യുതി കണക്ഷന് നല്കാന് കഴിയാത്തതിനാല്‍ കോംപ്ലക്സിലെ മുറികളില്‍ ഏറെയും വാടകയ്ക്ക് എടുക്കാന്‍ ആളില്ലാതെ അടഞ്ഞുകിടക്കുന്നു.
നഗര ഹൃദയഭാഗത്ത് നാലുനിലകളിലായി നിർമിച്ച വ്യാപാര സമുച്ചയമാണ് മുനിസിപ്പല്‍ അധികൃതരുടെ അനാസ്ഥകൊണ്ട് ആളൊഴിഞ്ഞ ഇടമായി മാറിയത്. വലിയ തുക അഡ്വാന്‍സായും വാടകയായും നല്‍കിയാണ് ഇവിടെ ആളുകള്‍ മുറികള്‍ ഏറ്റെടുത്തത്. എന്നാല്‍ കോംപ്ലക്സില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തതിനാല്‍ പലരും മുറികളൊഴിഞ്ഞ് പോയി. ഇവരില്‍ പലര്‍ക്കും അഡ്വാന്‍സായി വാങ്ങിയ തുക നഗരസഭ മടക്കിക്കൊടുത്തിട്ടില്ലെന്നും പറയുന്നു. ഇതേത്തുടര്‍ന്ന് പലരും കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനിടെയാണ് പാനല്ബോര്ഡുകള് തകരാറായതിനെ തുടര്‍ന്ന് പലമുറികളിലും വൈദ്യുതി മുടങ്ങിയത്. ഇതോടെ ആവശ്യക്കാരുണ്ടായിട്ടും മുറികള്‍ വാടകയ്ക്ക് നല്കാന് കഴിയാത്ത സ്ഥിതിയായി. ഇതിനിടയില്‍ മുറികള്‍ വാടകയ്ക്ക് എടുത്തവരാകട്ടെ വൈദ്യുതി കണക്ഷന് ഇല്ലാത്തതിനാല്‍ സ്ഥാപനം തുറക്കാന്‍ കഴിയാതെ വെട്ടിലുമായി.
സമുച്ചയത്തിന്റെ ഇരുഭാഗത്തുമുള്ള മുറികളിലാണ് പാനല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിന്ന് മീറ്ററുകള്‍ ഉള്‍പ്പടെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന് സമുച്ചയത്തിലെ സ്ഥാപനമുടമകള്‍ പറയുന്നു. പുതിയ പാനല്‍ ബോര്‍ഡ് സ്ഥാപിക്കുമെന്ന് നഗരസഭ അധികൃതര്‍ പറയുന്നുണ്ടെങ്കിലും മാസങ്ങളായി നടപടികളൊന്നുമില്ല.