ആലുവ: കലുങ്ക് നിർമാണത്തിനായി മുന്നറിയിപ്പില്ലാതെ നിരോധനം ഏർപ്പെടുത്തിയ ആലുവ മാർക്കറ്റ് റോഡിൽ ഗതാഗതം ഭാഗികമായി അനുവദിച്ചു. കലുങ്കിന് താഴെ നിർമിക്കുന്ന കാനയുടെ ഒരു ഭാഗത്തെ നിർമാണം പൂർത്തിയാക്കിയാണ് ഭാഗികമായി തുറന്നത്. ഇതോടെ പ്രൈവറ്റ് സ്റ്റാൻഡിലേക്കും സ്റ്റാൻഡിന് മുന്നിലൂടെയുമുളള ഗതാഗതവും പുന:രാരംഭിച്ചു.
ഇന്നലെ രാവിലെ മുതലാണ് മാർക്കറ്റ് ഭാഗത്ത് നിന്നും സ്വകാര്യ ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള ഗതാഗതം അനുവദിച്ചത്. എതിർദിശയിലേക്കുള്ള ഗതാഗതം പുന:രാരംഭിക്കണമെങ്കിൽ ഇനിയും ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരും.
കഴിഞ്ഞ 13നാണ് ബസ് സ്റ്റാൻഡിന് സമീപം മാർക്കറ്റ് റോഡിൽ മാലിന്യ കാന പുതുക്കിപ്പണിയുന്നതിനായി ഗതാഗതം നിരോധിച്ചത്.
പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പില്ലാതെ ഗതാഗതം നിരോധിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കാന നിർമാണത്തെ തുടർന്ന് ബസുകളെല്ലാം തോന്നിയ പോലെ സർവീസ് നടത്തിയത് യാത്രക്കാരെ ഏറെ വലച്ചിരുന്നു.
സിറ്റിയിൽ നിന്നുള്ള ബസുകൾ നഗരം ചുറ്റാതെ ബാങ്ക് കവലയിൽ നിന്നും നേരിട്ട് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്നു. പറവൂർ, അങ്കമാലി, ബസുകൾ ദേശീയപാത വഴി പോയതും യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.