നടി തൃഷയ്ക്കെതിരെ നടത്തിയ വിവാദപരാമർശത്തിൽ വിശദ്ദീകരണവും പരിഹാസവുമായി നടൻ പാർഥിപൻ വീണ്ടും രംഗത്ത്. അവാർഡ് വേദിയിൽ വച്ച് താൻ നടത്തിയ പ്രസ്താവന തികച്ചും യാദൃച്ഛികമായി സംഭവിച്ച തെറ്റാണെന്നും എന്നാൽ അതിനെ മൂന്നാം തരം രീതിയിൽ വളച്ചൊടിച്ച് തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഹായ് ഫ്രണ്ട്സ്, എല്ലാവരും സുഖമായിരിക്കുന്നോ? തെറ്റ് എന്നത് അബദ്ധത്തിൽ സംഭവിക്കുന്നതാണ്. തപ്പ് (തമിഴിൽ) എന്നത് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്. തെറ്റ് ചെയ്തവൻ അത് തിരുത്താൻ നോക്കണം, തപ്പ് ചെയ്തവൻ അതിൽ വിഷമിക്കണം. അതുപോലെയാണ് ഞാൻ സങ്കടം രേഖപ്പെടുത്തുന്നു എന്ന് പറയുന്നത് ഒരു രീതി, മാപ്പ് ചോദിക്കുന്നു എന്നത് മറ്റൊരു കാര്യം.
ഒരു ചടങ്ങിൽ വെച്ച് എനിക്കൊരു തെറ്റ് സംഭവിച്ചതായി ഞാൻ തിരിച്ചറിയുന്നു. സത്യത്തിൽ അത് അബദ്ധത്തിൽ സംഭവിച്ചതാണ്. ഞാൻ വേദിയിൽ വിജയ്യെ കുറിച്ചോ അജിത്തിനെ കുറിച്ചോ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് വേറൊരു ഫോട്ടോ സ്ക്രീനിൽ വന്നു. ആ ഫോട്ടോ കണ്ട ഉടനെ എന്ത് സംസാരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
സത്യത്തിൽ ഞാൻ ഒന്ന് പകച്ചുപോയി, അതാണ് വാസ്തവം. കുറ്റം ചുമത്തുന്ന രീതിയിൽ അവരുടെ ഫോട്ടോ ഇട്ട് സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു എന്നത് 100 ശതമാനം നുണയാണ്.
ഞാൻ ആരുടെയും അടിമയല്ല, ആരുടെ പക്കൽ നിന്നും പണം വാങ്ങി അങ്ങനെയൊരു പരിപാടിക്ക് പോയിട്ടുമില്ല. ഇപ്പോഴല്ല, മരണം വരെ ഞാൻ അത് ചെയ്യുകയുമില്ല. പണത്തിന് വേണ്ടി ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ല, പണത്തിന് വേണ്ടി ഒരു തെറ്റും ചെയ്യില്ല.
ഒരുപക്ഷേ 'ഈ ഫോട്ടോ ഇടൂ, ഞാൻ സംസാരിക്കാം' എന്ന് ഞാൻ ആരോടെങ്കിലും പറയുകയാണെങ്കിൽ, ഒരു വനിതാ ദിനത്തിൽ എനിക്ക് വേലു നാച്ചിയാരെ കുറിച്ച് സംസാരിക്കാൻ ആഗ്രഹമുണ്ടാകാം.
ഡയാന രാജകുമാരിയെ കുറിച്ച് സംസാരിക്കാൻ ആഗ്രഹമുണ്ടാകാം. അല്ലെങ്കിൽ ഞാൻ എപ്പോഴും പറയാറുള്ള മദർ തെരേസയെ കുറിച്ച് വീണ്ടും സംസാരിക്കാൻ ആഗ്രഹിക്കാം എന്നല്ലാതെ, ഇങ്ങനെ ഞാൻ ആഗ്രഹിച്ചു എന്ന് പറയുന്നത് ശരിയല്ല. ആ ഫോട്ടോ കണ്ടപ്പോൾ എന്ത് പറയണമെന്ന് അറിയാതെ നിന്നപ്പോൾ, അടുത്തിരുന്ന പ്രിയങ്ക കുന്ദവൈ കുന്ദവൈ എന്ന് പറഞ്ഞു കൊണ്ടിരുന്നു.
പൊന്നിയിൻ സെൽവനിലെ ആ കഥാപാത്രം ആയതുകൊണ്ട് പെട്ടെന്ന് അതൊരു വാചകമടി എന്നതിലുപരി എനിക്ക് തോന്നി. ആ ചടങ്ങിന് ഞാൻ വന്നപ്പോൾ കലൈവാണർ അരംഗത്തിൽ ഒരു അരമണിക്കൂർ ഇവിടെ ഇരിക്കൂ എന്ന് പറഞ്ഞപ്പോൾ ഞാൻ ഫോണിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
അപ്പോൾ 'വലൈ പേച്ച്' അന്തനൻ ഈ പരിപാടിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. വിജയ് ഇപ്പോൾ എത്ര ഉയരത്തിൽ എത്തിയിരിക്കുന്നു, അടുത്തത് അദ്ദേഹം തന്നെ എന്ന നിലയിലേക്ക് വളരുമ്പോൾ, ഈ സ്ത്രീ (തൃഷ) എന്ത് ചെയ്യണമായിരുന്നു? ഇവർക്ക് 40 വയസിന് മുകളിലായി. ഇവർക്ക് 'ഞാൻ വരുന്നില്ല, നിങ്ങൾ പോയിട്ട് വരൂ' എന്ന് പറഞ്ഞ് ആ ഇമേജ് കാത്തുസൂക്ഷിക്കാമായിരുന്നു.
അവർ വീട്ടിലിരിക്കുകയും വിജയ് മാത്രം പോകുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് പലരും സംസാരിക്കുന്നുണ്ട്. ഒരു മാധ്യമപ്രവർത്തകൻ പോലും എന്നോട് പറഞ്ഞത്, മാച്ചിംഗ് ആയ സാരി വാങ്ങി നൽകിയാൽ പോലും 'ഈ സാരി ഉടുത്ത് ഞാൻ വീട്ടിലിരിക്കാം, നിങ്ങൾ പോയിട്ട് വരൂ' എന്ന് അവർ പറയണമായിരുന്നു എന്നാണ്. ഇങ്ങനെ പല വാർത്തകളും വന്നുകൊണ്ടിരുന്നു.
യഥാർഥത്തിൽ വിജയ് സർ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരും. കരൂർ പ്രശ്നത്തിൽ പോലും ഇത്ര വലിയ ബാധ്യത വരാത്ത രീതിയിലായിരുന്നു വിമർശനങ്ങൾ. പക്ഷേ ഈ ഒരു ചടങ്ങ് അദ്ദേഹത്തിന് വലിയൊരു തിരിച്ചടിയായി.
ഈ ചടങ്ങിൽ ആ സ്ത്രീ പങ്കെടുക്കാതിരിക്കാമായിരുന്നു എന്നത് എന്റെ ഉള്ളിലുണ്ടായിരുന്നു. പക്ഷേ അത് പറയാൻ വേണ്ടിയല്ല ഞാൻ ആ വേദിയിൽ പോയത്. അവിടെ ആരൊക്കെ സംസാരിക്കണം എന്നത് മുൻകൂട്ടി തീരുമാനിച്ച കാര്യമായിരുന്നു. അതുകൊണ്ട് ഇവരുടെ ഫോട്ടോ ഇട്ട് സംസാരിക്കണം എന്ന വലിയ ലക്ഷ്യമൊന്നും എനിക്കില്ല. 'കുന്ദവൈയെ' വീട്ടിൽ തന്നെ വയ്ക്കാമായിരുന്നു, പുറത്ത് വന്നതുകൊണ്ടല്ലേ ഇത്രയും വലിയ പ്രശ്നമായത് എന്നൊരു ആത്മഗതമായിരുന്നു അത്. സത്യത്തിൽ അതൊരു വലിയ വിഷമം മാത്രമാണ്.
അതുകൊണ്ടാണ് സുഹൃത്ത് സമുദ്രക്കനി സംസാരിക്കുമ്പോൾ 'നീ ആരോടാണ് നിന്റെ ഈഗോ കാണിക്കുന്നത്? എന്തിനാണ് ഇത്ര വലിയ ഈഗോ? ആരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്?' എന്ന് ചോദിച്ചത്. അദ്ദേഹവും പണം വാങ്ങി സംസാരിച്ചതല്ല, സ്നേഹം കൊണ്ടുള്ള ആകുലതയിൽ അദ്ദേഹത്തെ അറിയാതെ പറഞ്ഞുപോയതാണ്. ഇതൊക്കെ കഴിഞ്ഞ് ഞാൻ വേദിയിൽ നിന്ന് ഇറങ്ങി വന്നപ്പോൾ സുഹൃത്ത് പാണ്ഡെ പറഞ്ഞു, ആ കുന്ദവൈ വിഷയം മാത്രം നിങ്ങൾക്ക് ഒഴിവാക്കാമായിരുന്നു എന്ന്. ഞാൻ കാരണം ചോദിച്ചപ്പോൾ 'നാളെ നോക്കൂ' എന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രശ്നങ്ങൾ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ, ഉടൻ തന്നെ അതിനൊരു പരിഹാരം കാണണമെന്ന് കരുതി ഗലാട്ടയിലെ അരുണ മാഡത്തിന് മെസ്സേജ് അയച്ചു. നേരം വൈകിയതുകൊണ്ട് വിളിച്ചില്ല. ദയവായി അത് ഡിലീറ്റ് ചെയ്യണം, അതൊരു മോശം കാര്യമായി മാറരുത് എന്ന് പറഞ്ഞു. പക്ഷേ പിറ്റേന്ന് രാവിലെ നോക്കുമ്പോൾ വേറൊരു വിഡിയോയിലൂടെ അത് പുറത്തുവന്നിരുന്നു.
അതൊരു വലിയ ബാധ്യതയായത് എങ്ങനെയെന്നാൽ, ഞാൻ പറഞ്ഞത് ഒരു സ്ത്രീയെ കുറിച്ചാണ്. എനിക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരു മൂന്നാം വ്യക്തിയെ കുറിച്ച്. ഈ പ്രശ്നത്തിൽ മൂന്ന് പേരെ എടുത്താൽ, ഒന്ന് എന്റെ പ്രിയ സുഹൃത്ത് വിജയ്. അദ്ദേഹത്തിന്റെ വളർച്ചയിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ. രണ്ട്, അദ്ദേഹത്തിന്റെ ഭാര്യ. കോടതി തീരുമാനിക്കുന്നത് വരെ അവർ തന്നെയാണ് ഭാര്യ. ആ സ്ഥാനത്താണ് അവർ ഇരിക്കുന്നത്.
അപ്പോൾ ഈ മൂന്നാം വ്യക്തിയെ കുറിച്ച് സംസാരിക്കേണ്ട ആവശ്യം എനിക്കില്ല. പക്ഷേ ഞാൻ പറഞ്ഞത് അവർ വീട്ടിൽ ഇരിക്കാമായിരുന്നു എന്നാണ്. ഇത് സ്ത്രീകൾക്കെതിരായ ഒന്നാണെന്നും, സ്ത്രീകൾ വീട്ടിൽ തന്നെ ഇരിക്കണം എന്ന് ഞാൻ പറഞ്ഞതായും പലരും വ്യാഖ്യാനിച്ചപ്പോൾ എനിക്ക് വിഷമം തോന്നി.
പാണ്ഡെ പറഞ്ഞതുപോലെ അത് ഒഴിവാക്കാമായിരുന്നു. തെറ്റ് സംഭവിച്ച സ്ഥിതിക്ക് സംസാരിക്കുമ്പോൾ വാക്കുകൾ തെറ്റിപ്പോകാൻ സാധ്യതയുള്ളതുകൊണ്ട്, എല്ലാം കൃത്യമായി എഴുതി റിക്കാർഡ് ചെയ്ത് 'ഹാപ്പി വിമൻസ് ഡേ'ക്ക് എഐ വഴി ഒരു വിഡിയോ ചെയ്യാൻ തീരുമാനിച്ചു. ഉച്ചയ്ക്ക് തന്നെ എന്റെ സങ്കടം അറിയിച്ചുകൊണ്ടുള്ള റെക്കോർഡിംഗ് കഴിഞ്ഞു. പക്ഷേ എഐ വർക്ക് കഴിയാൻ രാത്രി എട്ടു ഒൻപത് മണിയായി. അത് പോസ്റ്റ് ചെയ്യാൻ നേരം ഒരു ട്വീറ്റ് വന്നു.
സംഘാടകർ പറഞ്ഞതായി അതിൽ കണ്ടത്, ഞാൻ തന്നെ ആവശ്യപ്പെട്ടാണ് ആ ഫോട്ടോ ഇട്ടത് എന്നാണ്. ഞാൻ സങ്കടം രേഖപ്പെടുത്തിയത് വളരെ ആത്മാർഥമായാണ്. ഇങ്ങനെയൊരു ട്വീറ്റ് (തൃഷ) വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ സങ്കടം രേഖപ്പെടുത്തില്ലായിരുന്നു. അത് കണ്ടപ്പോൾ ഉണ്ടായ വാശിയാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യാൻ എനിക്ക് പ്രചോദനമായത്.
ഹായ് ഫ്രണ്ട്സ്, ഇതൊരു നീണ്ട കുറിപ്പാണ്. കാരണം ഒരു മൂന്നാം വ്യക്തിയുടെ മൂന്നാംതരം ട്വീറ്റ് എന്നിലുണ്ടാക്കിയ ആഘാതം വലുതാണ്. എന്റെ പ്രവൃത്തിയെ അവർ വിമർശിക്കരുത് എന്നല്ല ഞാൻ പറയുന്നത്. പക്ഷേ അടുത്ത കാലത്തായി അവരെക്കുറിച്ച് വന്ന അശ്ലീലവും മോശവുമായ ഒന്നിനും അവർ മറുപടി നൽകിയില്ല. ഒരു രാഷ്ട്രീയ പാർട്ടി നേതാവ് ഉൾപ്പെടെ സംസാരിച്ചപ്പോൾ അവർ പ്രതികരിച്ചിരുന്നെങ്കിൽ ഞാൻ ഇതിനെ സ്വാഗതം ചെയ്യുമായിരുന്നു.
അതിനൊന്നും പ്രതികരിക്കാതെ എന്നോട് മാത്രം കടുത്ത പ്രതിഷേധം അറിയിച്ചതുകൊണ്ട്, ഞാൻ സങ്കടം രേഖപ്പെടുത്തിയത് തെറ്റായിപ്പോയി എന്ന് പലരും പറയുന്നുണ്ട്. നിങ്ങൾ എന്തിന് മാപ്പ് ചോദിക്കണം? എന്ന് ചോദിച്ച് പല ഗ്രൂപ്പുകളും ഹാഷ്ടാഗുകളും തുടങ്ങിയിട്ടുണ്ട്.
ഞങ്ങൾ പാർഥിപനോടൊപ്പം എന്ന രീതിയിൽ ഹാഷ്ടാഗുകൾ നിറയെ വരുന്നുണ്ട്. എന്നോടൊപ്പം നിൽക്കുന്ന സുഹൃത്തുക്കൾക്കെല്ലാം നന്ദി. കദനം നിങ്ങൾ എന്റെ പക്ഷത്തല്ല, സത്യത്തിന്റെ പക്ഷത്താണ് നിൽക്കുന്നത് എന്നുള്ളതിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു''. പാർത്ഥിപൻ പറഞ്ഞു.
അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരുപറഞ്ഞ് അധിക്ഷേപസ്വഭാവമുള്ള പരാമർശം നടൻ നടത്തിയത്.
അറിവില്ലായ്മയിൽനിന്ന് വരുന്ന ക്രൂരമായ വാക്കുകൾ, ലക്ഷ്യമിടുന്ന വ്യക്തിയേക്കാൾ പ്രസ്താവന നടത്തുന്നവരുടെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുകയെന്ന് തൃഷ പ്രതികരിച്ചിരുന്നു.