ആലുവ: പതിനഞ്ച് വർഷമായി സഹകരിച്ച് പ്രവർത്തിച്ചിട്ടും ഇതുവരെയും ഇടതു മുന്നണി ഘടകകക്ഷിയാക്കിയില്ലെന്നും പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ അനുവദിക്കുന്നില്ലെന്നുമുള്ള പരാതിയുമായി നാഷണൽ സെക്യൂലർ കോൺഫറൻസ്. ഇന്നലെ ആലുവയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് സീറ്റ് വിഭജന ചർച്ച വിലയിരുത്തിയത്.
കുന്ദമംഗലം, തിരൂർ, തൃക്കാക്കര എന്നീ സീറ്റുകളാണ് പാർട്ടി ആവശ്യപ്പെട്ടത്. എന്നാൽ, തൃക്കാക്കരയിൽ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മറ്റ് രണ്ടു മണ്ഡലങ്ങളിൽ സ്വന്തം ചിഹ്നമായ ഗ്ലാസിൽ മത്സരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടതായി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എം. സണ്ണി ആലുവയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
അതിനിടെ തിരൂരിൽ മത്സരിക്കാൻ താനൂർ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ അബ്ദുറഹിമാന് സിപിഎം അനുമതി നൽകി. എന്നാൽ കഴിഞ്ഞ തവണത്തെ പോലെ ഇടതു സ്വതന്ത്രനായി മത്സരിക്കണമെന്നാണ് സിപിഎം വ്യവസ്ഥ. ഇത് പാർട്ടിയുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് ഭാരവാഹികൾ ആരോപിച്ചു.