തലയോലപ്പറമ്പ്: സ്വതന്ത്ര്യല ബ്ധിക്കു രണ്ട് വർഷം മുമ്പ് തുറന്ന ഒരു നാടൻ ചായക്കടയുണ്ട് മറവൻതുരുത്തിൽ. തനിമചോരാതെ നാട്ടുകാരുടെ അഭിരുചിക്കൊപ്പം നിലനിൽക്കുന്ന ഈ ചായക്കടയ്ക്ക് മുമ്പിൽ കഴിഞ്ഞ 80 വർഷമായി ദേശീയ പതാക കടയുടമയും നാട്ടുകാരും ചേർന്ന് ഉയർത്തി മധുരം പങ്കിടുന്ന പതിവുമുണ്ട്.
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് കൊല്ലവർഷം 1121 തുലാം ഒന്നിനാണ് (1945) മറവൻതുരുത്ത് പഞ്ചായത്ത് ജംഗ്ഷനിൽ വാസുച്ചേട്ടനും ഭാര്യ കാർത്യായനിചേച്ചിയും ചേർന്ന് മുളച്ചിന്തിപാകി ചായക്കട ആരംഭിക്കുന്നത്. അക്കാലത്ത് ചെമ്പ്, കുലശേഖരമംഗലം ഭാഗങ്ങളിൽ നിന്നും തലയോലപ്പറമ്പ് ചന്തയിലേക്ക് തലച്ചുമടുമായി പോകുന്നവരുടെ പ്രധാന ഇടത്താവളമായിരുന്നു ഈ കടയും സമീപത്തുണ്ടായിരുന്ന ചുമടുതാങ്ങിയും.
നാട്ടിലാകെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആഹ്ലാദ നിറവിലാകുമ്പോൾ എല്ലാ ഓഗസ്റ്റ് 15നും കടയ്ക്ക് മുന്നിൽ ആഘോഷ പൂർവം പതാക ഉയർത്തുമായിരുന്നു. രണ്ടുവർഷം മുമ്പ് വാസുച്ചേട്ടൻ മരണപ്പെട്ടതിനുശേഷം പിതാവിന്റെ പാത മകൻ ബാബു മുടങ്ങാതെ പിൻതുടരുന്നു. കടയ്ക്കുള്ളിൽ ഗാന്ധിജി, അംബേദ്കർ, സ്വാമി വിവേകാനന്ദൻ എന്നിവരുടെ ചിത്രങ്ങളുണ്ട്.
ഇലവുംപറമ്പിൽ വാസുവിന്റെ പേരില്ലാത്ത ചായക്കട മക്കൾ ഏറ്റെടുത്തതോടെ നാട്ടുകാരിട്ട പേര് വി ആൻഡ് സൺസ് എന്നാണ്. നാടിന്റെ രാഷ്ട്രീയ ചരിത്രവും സ്വാതന്ത്ര്യാനന്തര വളർച്ചയും അടുത്തറിഞ്ഞ ഇടം കൂടിയാണ് ഈ കട.നിർദോഷമായ രാഷ്ട്രീയവും നാട്ടുവർത്തമാനവും പറഞ്ഞ് ചൂടുചായ കുടിക്കാൻ ഇന്നും ഇവിടെ ആളുകൾ എത്തുന്നുണ്ട്.
വാഴയില ഗോതമ്പ് അട, താറാവുമുട്ട പുഴുങ്ങിയത് എന്നിവയാണ് ഇവിടത്തെ സ്പെഷൽ. ഗ്യാസിനും, പാലിനും മറ്റു സാധനങ്ങൾക്കും വിലകൂടിയെങ്കിലും ഇവിടെ ഇപ്പോഴും ചായക്ക് 10 രൂപയും അടയ്ക്ക് അഞ്ചു രൂപയുമാണ്. മറവൻതുരുത്തിൽ ആദ്യമായി റേഡിയോയും ഫ്രിഡ്ജും എത്തിയത് ഈ കടയിലാണ്. സ്വന്തമായി വാഹനങ്ങളില്ലാതിരുന്ന കാലത്ത് ഗ്രാമീണർക്ക് ദൂരയാത്രയ്ക്കായി ആദ്യമായി സൈക്കിളുകൾ വാടകയ്ക്ക് നൽകിയതും വാസു ചേട്ടൻ തന്നെ.
കാലംമാറി പഴയ മുളയ്ക്കു പകരം കുമ്മായം പൂശിയ ചുവരുകളിലേക്ക് കട മാറിയെങ്കിലും പഴമയുടെ തനിമ ഒട്ടും ചോർന്നിട്ടില്ല. ഫാനോ, പറ്റുബുക്കോ, വലിയ പരസ്യബോർഡുകളോ ഇവിടെയില്ല. സ്വാതന്ത്ര്യസമരത്തിന്റെ സ്മരണകളുമായി ഇഴചേർന്ന വാസുച്ചേട്ടന്റെ ചായക്കട ഇന്നും മറവൻതുരുത്തുകാരുടെ ഹൃദയവികാരമാണ്.