പാറ്റ്ന: ബിഹാറിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഗംഗാനദി ഉൾപ്പടെയുള്ള നദികൾ കരകവിഞ്ഞു. 11 ജില്ലകളിലായി 19 ലക്ഷത്തിലധികം പേർ ദുരിതത്തിലായി. പാറ്റ്നയിലെ ഗാന്ധി ഘട്ടിൽ ഗംഗാനദി ഭീതിദമായി കരകവിഞ്ഞൊഴുകുകയാണ്. മുന്പെങ്ങുമില്ലാത്ത വിധം ഗംഗയിലെ ജലനിരപ്പ് 50.57 മീറ്ററായി ഉയർന്നതായി ദുരന്തനിവാരണ വകുപ്പ് പറഞ്ഞു.
പാറ്റ്ന, ഭോജ്പുർ, സരൺ, വൈശാലി, ഭഗൽപുർ, ബെഗുസാരായി, ബുക്സർ, സമഷ്ടിപുർ, മുംഗേർ, കതിഹാർ, അരിയ എന്നീ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ നദികൾ കവർന്നു. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ കണക്കനുസരിച്ച് 330 ഗ്രാമപഞ്ചായത്തുകളെ വെള്ളപ്പൊക്കം ബാധിച്ചു. ഗംഗ, ഭാഗ്മതി, ഗന്ധക്, കോസി, ബുർഹി ഗന്ധക്, പുൻപുൻ, ഘാഗ്ര എന്നീ പ്രധാന നദികളെല്ലാം അപായരേഖയ്ക്കു മുകളിലാണ് ഒഴുകുന്നത്.
സംസ്ഥാന ദുരന്തനിവാരണ സേനയുടെ 27 സംഘങ്ങളും ദേശീയ ദുരന്ത നിവാരണ സേനയുടെ 10 സംഘങ്ങളും രക്ഷാദൗത്യവുമായി മുന്നിലുണ്ട്. 1345 ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്തിന്റെ 76 ശതമാനം ഭാഗവും വെള്ളപ്പൊക്ക ദുരിതത്തിലായതിനാൽ ഇത് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് ദുരന്തസ്ഥലം സന്ദർശിക്കാൻ ആവശ്യപ്പെടണമെന്ന് നിയമസഭാ പ്രതിപക്ഷ നേതാവും ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡന്റുമായ തേജസ്വി യാദവ് പറഞ്ഞു.