തൃശൂർ: കാക്കിക്കുള്ളിൽ കലാകാരനുണ്ട് എന്നു കേട്ടിട്ടുണ്ടാകും. കഴകക്കാരനുമുണ്ടെന്നു കൂട്ടിചേർക്കണം രാജീവ് നമ്പീശനെ കണ്ടാൽ. മാള പോലീസ് സ്റ്റേഷനിൽ പിആർഒ ആയ രാജീവ് നമ്പീശനാണ് ജോലിയോടൊപ്പം പാരമ്പര്യ പ്രവൃത്തികളിലും കലാ, സാഹിത്യ രംഗങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. മാള 'മഠത്തിക്കാവ് പുഷ്പകം' എന്ന കുടുംബത്തിലെ അംഗമാണ് രാജീവ്. ഓർമവച്ചകാലം മുതൽ കുടുംബത്തിന്‍റെ അടിയന്തര പ്രവൃത്തികളും ക്ഷേത്രകലകളും കണ്ടു വളർന്ന രാജീവിനു സംഗീതവും വാദ്യവും ഹരമായിരുന്നു.
മൃദംഗത്തിൽ തുടക്കം
ഇരുപത്തഞ്ചു വർഷം മുമ്പ് ആർഎൽവി വേണുവിന്‍റെ കീഴിൽ മൃദംഗപഠനം ആരംഭിച്ചു. ഒപ്പം ഘടം, മുഖർശംഖ് എന്നിവയും. തുടർന്ന് സംഗീതക്കച്ചേരികൾക്കു പങ്കെടുത്തു തുടങ്ങി. രണ്ടു വർഷം കഴിഞ്ഞപ്പോൾ പോലീസ് സേനയിൽ ജോലി കിട്ടി. എന്നാലും തന്‍റെയുള്ളിലെ കലയെ രാജീവ് കൈവിട്ടില്ല. തുടർന്ന് കുഴൂർ വിജയൻമാരാരുടെ കീഴിൽ ചെണ്ട, ഇടയ്ക്ക പഠനം ആരംഭിച്ചു. കാലങ്ങൾക്കുശേഷം മകനൊപ്പം കുഴൂർ ക്ഷേത്രത്തിലാണ് പഞ്ചാരിമേളത്തിൽ അരങ്ങേറിയതെന്നു മാത്രം. തുടർന്ന് കാവിൽ ഉണ്ണികൃഷ്ണവാര്യരുടെ കീഴിൽ സോപാനസംഗീതവും ഗുരുവായൂർ ജ്യോതിദാസിന്‍റെ കീഴിൽ അഷ്ടപദിയും പഠിക്കാൻ ആരംഭിച്ചു.
ഗുരുവായൂരപ്പനു മുന്നിൽ
സോപാന സംഗീതത്തിലാണ് രാജീവ് കൂടുതൽ ശ്രദ്ധേയനായത്. കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലെ നൂറുകണക്കിനു വേദികളിൽ രാജീവ് പാടി. എടുത്തുപറയുന്ന വേദി സാക്ഷാൽ ഗുരുവായൂരപ്പനു മുന്നിൽത്തന്നെ. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച പോലീസ് വിളക്കിന് സ്ഥിരം അഷ്ടപദിപാടാൻ രാജീവിന് അവസരംലഭിക്കാറുണ്ട്. ആലാപനത്തിൽ ആത്മവിശ്വാസം വന്നതോടെ രചനയിലേക്കും കടന്നു ഇദ്ദേഹം. പത്തിലേറെ സോപാനസംഗീത പദങ്ങൾ രചിച്ചു.
പൂരത്തിനു സ്പെഷൽ ഡ്യൂട്ടി
വല്യമ്മയുടെ വീടും ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളുമായ തെക്കേപട്ടത്തിന്‍റെ പ്രതിനിധിയായി ബാല്യം മുതൽ ക്ഷേത്രത്തിൽ സേവ ചെയ്യാറുണ്ട് രാജീവ്. അവകാശ ജോലികളായ ഉത്സവത്തിനിടയിൽ വിളക്കുപിടിയ്ക്കലും താമരമാലകെട്ടലുമാണ് പതിവ്.
11 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനു മിക്കവർഷവും ഔദ്യോഗിക ചുമതലയും രാജീവിനുണ്ടാകാറുണ്ട്. ഉത്സവദിനങ്ങളിൽ ദിവസവും കാക്കിയണിയും മുൻപ് മുണ്ടും വേഷ്ടിയും ധരിച്ചു വിളക്കുപിടിക്കാനും മാലകെട്ടാനും അഷ്ടപദിപാടാനും രാജീവ് ഓടിയെത്തും. ഇത്തവണ സ്വയം രചിച്ച സംഗമേശ്വരകൃതിയും പാടി. അതുപോലെ തൃശൂർ പൂരത്തിനു രാജീവിനു ഡ്യൂട്ടിയിടാൻ ദേവസ്വം അധികൃതർതന്നെ ആവശ്യപ്പെടാറുണ്ട്. ഒരു നിയമപാലകർ മാത്രമായല്ല, ആരാധനാലയത്തിന്‍റെ വിശുദ്ധി സംരക്ഷിക്കുന്ന വ്യക്തികൂടിയാണ് താനെന്ന ബോധ്യമാണ് പല മഹാക്ഷേത്രങ്ങളിലും തന്‍റെ സേവനം ആവശ്യപ്പെടുന്നതെന്നു രാജീവ് പറയുന്നു. വ്യക്തിപരമായും ഔദ്യോഗികമായും അത് തനന്‍റെ കടമയാണെന്നും രാജീവ് നമ്പീശൻ കൂട്ടിച്ചേർക്കുന്നു.
ഇനി മദ്ദളം
കവിതയാണ് ഭാര്യ. ഡിഗ്രി വിദ്യാർഥിയായ ദേവദർശൻ, ഒൻപതാം ക്ലാസ് വിദ്യാർഥിയായ ദേവമിത്ര എന്നിവർ മക്കളാണ്. ഇരുവരും സംഗീതം അഭ്യസിക്കുന്നുണ്ട്. ജോലി, കഴകം, പാട്ട്, കൊട്ട്, രചന ഇനിയെന്തെങ്കിലും പഠിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും രാജീവിനു മറുപടിയുണ്ട്, മദ്ദളം. താൻ ഉൾപ്പെടുന്ന നമ്പീശൻ സമുദായത്തിന്‍റെ പ്രവൃത്തികളിലൊന്നാണ് മദ്ദളവാദനം. പല മദ്ദള വിദഗ്ധരും നമ്പീശൻ സമുദായാംഗങ്ങളാണ്. അതുകൊണ്ടു തനിക്കു ഇനി മദ്ദളം പഠിക്കാൻ ആഗ്രഹമുണ്ടെന്നു തുറന്നുപറയുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ.