Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Personal

ക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്, കുടിയൊഴിപ്പിക്കലിന് പിന്നില്‍ വ്യക്തി താല്‍പര്യവും ലാന്‍ഡ് മാഫിയയും: പി.വി. ശ്രീനിജന്‍

കൊച്ചി: എറണാകുളം പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കലിന് പിന്നില്‍ വ്യക്തിപരമായ താല്‍പര്യങ്ങളും ലാന്‍ഡ് മാഫിയയും അടക്കമുള്ളവരുണ്ടെന്ന് കുന്നത്തുനാട് മുന്‍ എംഎല്‍എ പി.വി. ശ്രീനിജന്‍. തികച്ചും ദൗര്‍ഭാഗ്യകരമായിട്ടുള്ള കാര്യമാണിതെന്നും താന്‍ എംഎല്‍എയായിരുന്ന കഴിഞ്ഞ അഞ്ചു വര്‍ഷവും കോടതി ഉത്തരവുണ്ടായിട്ടും ജനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ശ്രീനിജന്‍ വ്യക്തമാക്കി.

പാരിയത്ത്കാവില്‍ കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ പോലീസ് എത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ കുടിയൊഴിപ്പില്‍ നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് പി.വി. ശ്രീനിജന്‍ സ്ഥലത്തെത്തിയത്. തങ്ങളെ പോലീസുകാര്‍ തല്ലിയെന്നും ചവിട്ടിക്കൂട്ടിയെന്നും പ്രതിഷേധക്കാര്‍ ശ്രീനിജനോട് പരാതി പറയുകയും ചെയ്തു. ഇതോടെയാണ് ശ്രീനിജന്‍ പ്രതികരിച്ചത്.

തികച്ചും ദൗര്‍ഭാഗ്യകരമായിട്ടുള്ള കാര്യമാണിത്. കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും കഴിഞ്ഞ അഞ്ചു വര്‍ഷം പാരിയത്ത്കാവിലെ ജനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തത്. പക്ഷെ അതിന് ഘടകവിരുദ്ധമായി ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നാമത്തെ ദിവസം, ഇതാണോ ഈ സര്‍ക്കാരിന്‍റെ ദളിത് വിഭാഗങ്ങളോടുള്ള സമീപനമെന്ന് സംശയിക്കുകയാണ്.

നൂറ് വര്‍ഷമായി ഇവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും കുടിയൊഴിപ്പിക്കാന്‍ വരുമ്പോള്‍ അവര്‍ക്ക് പുനരധിവാസത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തു കൊടുക്കേണ്ട. ക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത് എന്നാണ് അമ്മമാര്‍ പറയുന്നത്. പോലീസിന് ആരാണ് ഇതിനൊക്കെ അധികാരം കൊടുത്തിരിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വഴിവിട്ട് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം.

ആ ഉദ്യോഗസ്ഥനെതിരെ ആവശ്യമായ നടപടികള്‍ എടുക്കണം, അതിനുള്ള പോരാട്ടം ഞങ്ങള്‍ തുടരും. 19 ഏക്കര്‍ സ്ഥലം റവന്യു പുറമ്പോക്ക് ആണെന്ന് റവന്യു രേഖകളില്‍ പറയുന്നുണ്ട്. ഹൈക്കോടതി ഉത്തരവുണ്ട്. എങ്ങനെയാണ് അഭിഭാഷക കമ്മീഷന് ഗുണ്ടയെ പോലെ വന്ന് ഒഴിപ്പിക്കാനാവുക. കഴിഞ്ഞ 14 പ്രാവിശ്യവും ഞങ്ങള്‍ ജനകീയമായാണ് തടഞ്ഞത്. നിയപരമായാണ് തടഞ്ഞത്.

ഉത്തരവുകള്‍ ഒന്നും പാലിക്കാതെയാണ് ഇന്ന് അഭിഭാഷക കമ്മീഷന്‍റെയും പോലീസിന്‍റെയും ഗുണ്ടാരാജ് തന്നെയാണ് പാവപ്പെട്ട ദളിതരായ കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ എത്തിയത്. ശക്തമായി പ്രതിഷേധിക്കേണ്ട ഒരു കാര്യമാണ്. അധികാരം കിട്ടി രണ്ടാം ദിനത്തല്‍ ദളിതരെ ഇത്തരത്തില്‍ ക്രൂരമായി തല്ലിച്ചതച്ചത് അന്വേഷിക്കേണ്ട വിഷയമാണ്. ഈ വിഷയത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഞങ്ങള്‍ ഇവിടുത്തെ ആളുകളുടെ രാഷ്ട്രീയം നോക്കിയല്ല ഇടപെട്ടത്.

രാഷ്ട്രീയമല്ല, ഇത് അതിജീവനത്തിന്‍റെ പ്രശ്‌നമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഇവരുടെ കൂടെ നിന്ന് പ്രവര്‍ത്തിച്ച് കുടിയൊഴിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിച്ചില്ല. കോടതി ഉത്തരവ് ഉണ്ടായിട്ടും ഇതുപോലൊരു പ്രശ്‌നം ഉണ്ടാകാന്‍ അവസരം ഉണ്ടാക്കിയിട്ടില്ല. ഇവിടെയുള്ള എംഎല്‍എ എന്തുകൊണ്ട് ഈ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്ന് നിങ്ങള്‍ ആലോചിക്കുക. ഇതിന്‍റെ പുറകില്‍ വ്യക്തിപരമായ താല്‍പര്യങ്ങളും കച്ചവട താല്‍പര്യവും ലാന്‍ഡ് മാഫിയ അടക്കമുള്ളവരുണ്ട് എന്ന് പി.വി. ശ്രീനിജന്‍ പറഞ്ഞു.

Latest News

Corehub Up