ന്യൂഡൽഹി: രാജ്യത്തു ഗുണമേന്മയുള്ളതും ചെലവ് കുറഞ്ഞതുമായ ഫാർമസി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ഈ മേഖലയുടെ നിയന്ത്രണത്തിനും ദേശീയ ഫാർമസി കമ്മീഷൻ രൂപീകരിക്കാൻ നിർദേശിച്ചു കേന്ദ്രസർക്കാർ.
നിലവിലുള്ള 1948ലെ ഫാർമസി നിയമത്തിനു പകരമായി കേന്ദ്ര ആരോഗ്യമന്ത്രാലയം തയാറാക്കിയ ‘നാഷണൽ ഫാർമസി കമ്മീഷൻ ബില്ല് 2026ന്റെ പുതുക്കിയ കരടിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആധുനിക വൈദ്യശാസ്ത്രം, ഇന്ത്യൻ ചികിത്സാരീതികൾ, ഹോമിയോപ്പതി തുടങ്ങിയ മേഖലകളിലെ ഫാർമസി പ്രൊഫഷണലുകളെ അത്യാധുനിക ഫാർമസ്യൂട്ടിക്കൽ-ലൈഫ് സയൻസ് ഗവേഷണങ്ങൾ സ്വീകരിക്കാൻ പ്രാപ്തരാക്കുകയാണ് പുതിയ ബില്ലുകൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്മീഷനിൽ ഒരു ചെയർപേഴ്സണും 15 എക്സ്-ഒഫീഷ്യോ അംഗങ്ങളും 13 പാർട്ട് ടൈം അംഗങ്ങളും ഉണ്ടായിരിക്കും. കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തിപരിചയവും അതിൽ പത്തു വർഷം ഫാർമസി മേഖലയിൽ നേതൃസ്ഥാനവും വഹിച്ചിട്ടുള്ള രജിസ്ട്രേഡ് ഫാർമസിസ്റ്റുകളെയാണ് ചെയർപേഴ്സൺ സ്ഥാനത്തേക്കു നിയമിക്കുക.
ഫാർമസി സ്ഥാപനങ്ങൾ, ഗവേഷണം, പ്രൊഫഷണലുകൾ എന്നിവയെ നിയന്ത്രിക്കാനും പരമാവധി ട്യൂഷൻ ഫീസ് നിശ്ചയിക്കാനുമുള്ള അധികാരം കമ്മീഷന് ഉണ്ടായിരിക്കും. കൂടാതെ, ഫാർമസി പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസ് നൽകുന്നതിനും പിജി പ്രവേശനത്തിനുമുള്ള മാനദണ്ഡമായി നാഷണൽ എക്സിറ്റ് ടെസ്റ്റ് (ഫാർമസി) ഈ ബില്ലിലൂടെ കൊണ്ടുവരാനും സർക്കാർ ശ്രമിക്കുന്നു. നിയമം പ്രാബല്യത്തിൽ വന്ന് അഞ്ചു വർഷത്തിനുള്ളിൽ ഇതു നടപ്പാകും.