NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ മൂന്നുവർഷത്തെ ശുശ്രൂഷകൾക്കു ശേഷം ചെന്നൈ ആവഡി സെന്റ് ആൻഡ്രൂസ് മാർത്തോമ ഇടവക വികാരിയായി സ്ഥലം മാറിപ്പോകുന്ന ട്രിനിറ്റി മാർത്തോമാ ഇടവക അസി.വികാരി റവ. ജീവൻ ജോണിനും കുടുംബത്തിനും സമുചിതമായ യാത്രയയപ്പു നൽകി.
ഏപ്രിൽ 25ന് ശനിയാഴ്ച വൈകുന്നേരം സ്റ്റാഫ്ഫോർഡ് മാർത്തോമ പാഴ്സസനേജിൽ വച്ച് നടന്ന പ്രത്യേക സമ്മേളനത്തിൽ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ സ്നോഹോപഹാരം അച്ചന് സമർപ്പിച്ചു. ICECHന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജീവൻ അച്ചൻ രണ്ടു വര്‍ഷക്കാലം സ്പോർട്സ് കൺവീനർ ആയും ബൈബിൾ ക്വിസ് മാസ്റ്ററായും സേവനമനുഷ്ഠിച്ചു.
തുടർന്ന് പ്രസിഡന്റ് റവ.ഫാ. ഡോ . ഐസക് പ്രകാശ്, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പിആർഓ ജീമോൻ റാന്നി, ഷീനാ പുന്നൂസ് തുടങ്ങിയവർ ജീവൻ അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങൾ നേർന്നു കൊണ്ട് സംസാരിച്ചു.
Viral
കേദാർനാഥ് ക്ഷേത്രനട തുറന്ന ദിവസമുണ്ടായ വൻ തിരക്കും അച്ചടക്കമില്ലായ്മയും സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ്.
ഏപ്രിൽ 22-ന് ദർശനത്തിനായി തടിച്ചുകൂടിയ ആയിരക്കണക്കിന് ഭക്തർക്കിടയിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങൾ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്.
ബാരിക്കേഡുകൾ ചാടിക്കടന്നും വരിതെറ്റിച്ച് മുന്നേറാൻ ശ്രമിച്ചും ഒരു വിഭാഗം ആളുകൾ സൃഷ്ടിച്ച തിരക്ക് തീർഥാടന കേന്ദ്രത്തിന്റെ ശാന്തതയെ പൂർണമായും തകർത്തു.
തിക്കും തിരക്കും കാരണം നടക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ, ഭക്തർ പരസ്പരം ഉന്തും തള്ളും നടത്തിയതോടെ കാര്യങ്ങൾ നിയന്ത്രണാതീതമായി.
ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ ജനരോഷമാണ് ഉയർന്നു വന്നിരിക്കുന്നത്. തീർഥാടന കേന്ദ്രങ്ങളിൽ പോലും കുടുംബത്തോടൊപ്പം സമാധാനത്തോടെ ദർശനം നടത്താൻ കഴിയാത്ത അവസ്ഥയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
വിഐപി പരിഗണന ആഗ്രഹിക്കുന്നവരുടെ മനോഭാവവും, വരിയിൽ നിൽക്കാനുള്ള ക്ഷമയില്ലായ്മയുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
തീർഥാടന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യത്തോടൊപ്പം തന്നെ, തീർഥാടകരുടെ മനോഭാവത്തിലുള്ള മാറ്റത്തെക്കുറിച്ചും വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഏറ്റവും ശ്രദ്ധേയമായ കാര്യം, ഇത്തരം പുണ്യസ്ഥലങ്ങളെ പലരും റീൽസ് ഷൂട്ട് ചെയ്യാനുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായി കാണുന്നു എന്നുള്ളതാണ്.
ഭക്തിയേക്കാൾ ഉപരിയായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ദൃശ്യങ്ങൾ പകർത്തുന്നതിലാണ് ഇന്നത്തെ തലമുറയുടെ ശ്രദ്ധയെന്നും, ഇതാണ് പലപ്പോഴും തിരക്കും അസൗകര്യങ്ങളും വർധിപ്പിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഒരു പുണ്യസ്ഥലത്തേക്ക് പോകുമ്പോൾ പാലിക്കേണ്ട പ്രാഥമിക മര്യാദകളോ അച്ചടക്കമോ പലർക്കും നഷ്ടപ്പെട്ടുവെന്നും, തീർഥാടനത്തെ ഒരു ടൂറിസ്റ്റ് അനുഭവമായി കാണുന്ന പ്രവണത ഒഴിവാക്കണമെന്നുമാണ് ഈ സംഭവം നൽകുന്ന മുന്നറിയിപ്പ്.
Kerala
തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയിലും ടൂര്‍ ടൈംസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 13ന് ആരംഭിക്കും.
10 ദിവസത്തെ യാത്രയില്‍ പുരി, കൊണാര്‍ക്ക്, ഗയ, വാരാണസി, അയോധ്യ, പ്രയാഗ് എന്നീ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
തെങ്കാശിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിനിന് പുനലൂര്‍, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.
സ്ലീപ്പര്‍ ക്ലാസ് 23,950 രൂപ, തേര്‍ഡ് എസി 31,850 രൂപ, സെക്കന്‍ഡ് എസി 36,000 രൂപ, ഫസ്റ്റ് എസി 39,000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വിവരങ്ങള്‍ക്ക്, 7305 85 85 85 എന്ന നമ്പറില്‍ വിളിക്കുക.
Leader Page
നിങ്ങൾക്ക് ഞാൻ ആശീർവാദം നൽകുന്നതിനു മുന്‍പായി നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കണമെന്ന പാപ്പായുടെ വാക്കുകൾ അദ്ദേഹത്തിന്റെ എളിമയുടെയും വിനയത്തിന്റെയും ഉത്തമദൃഷ്ടാന്തമായിരുന്നു.
പുരോഹിതൻ എന്ന വാക്കിന് ലത്തീൻ ഭാഷയിൽ ഉപയോഗിക്കുന്ന പദം "Pontifex ' എന്നതാണ്. ഈ വാക്കിന് പാലം പണിയുന്നവൻ എന്നാണ് അർഥം. മനുഷ്യർക്കിടയിലും മനുഷ്യനും ദൈവത്തിനുമിടയിലും പാലം പണിയുന്നവനാണ് പുരോഹിതൻ. ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പുരോഹിതൻ തന്റെ ജീവിതം ദൈവത്തിനായും തന്നെ ഭരമേൽപ്പിക്കുന്ന ദൈവജനത്തിനായുമാണ് ജീവിക്കുന്നത്.
മാർപാപ്പയെ"Pontifex Maximus 'എന്നാണ് വിളിക്കുന്നത്. ക്രിസ്തുവിന്റെ വികാരിയെന്ന നിലയിൽ ലോകം മുഴുവനും വേണ്ടി തന്റെ ജീവിതം സമർപ്പിച്ച ജീവിതം-ഫ്രാൻസിസ് മാർപാപ്പ. ആടുകളുടെ മണമുള്ള നല്ല ഇടയനായി സ്വർഗത്തിനും ഭൂമിക്കും മധ്യേയും യുദ്ധവും കലാപങ്ങളും അതിർത്തി പണിത മനുഷ്യസമൂഹങ്ങൾക്കിടയിലും അദ്ദേഹം കൃപയുടെയും അനുരഞ്ജനത്തിന്റെയും പാലം പണിതു. കരുണയുടെയും ഉപവിയുടെയും ആർദ്രമായ പാഠങ്ങൾ ഹൃദയപൂർവം പങ്കുവച്ച് അദ്ദേഹം വിഭജനത്തിന്റെ മതിലുകൾ ആത്മീയതയുടെ ശക്തിയാൽ പൊളിക്കുകയും വിശുദ്ധിയുടെയും സ്നേഹത്തിന്റെയും പാലം പണിയുകയും ചെയ്തു.
പാവങ്ങളോടുള്ള തന്റെ കരുതലാലും കാരുണ്യത്താലും അവർക്ക് സ്വർഗത്തിന്റെ അനുഭവം പകർന്ന പിതാവ് അതിരുകളിലും പാർശ്വങ്ങളിലും അവഗണിക്കപ്പെട്ടവരെ സഭയുടെയും സമൂഹത്തിന്റെയും പ്രധാനശ്രദ്ധയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നു. മരണത്തിന്റെ ഒന്നാം വാർഷികത്തിൽ നന്ദിയോടെയും കൂപ്പുകൈകളോടെയും പാപ്പായെ നാമെല്ലാം ഓർക്കുന്നു.
►അതിരുകളിൽനിന്ന് അതിരുകളിലേക്ക്
ഫ്രാൻസിസ് മാർപാപ്പയുടെ പ്രധാനാചാര്യ കാലഘട്ടം പലതരത്തിലുള്ള പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. തിരുസഭയുടെ ചരിത്രത്തിൽ ആദ്യമായി തെക്കേ അമേരിക്കയിൽനിന്ന് പത്രോസിന്റെ സിംഹാസനത്തിലേക്കു കടന്നുവന്ന മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പാ. ലോകത്തിന്റെ അതിർത്തികളിൽനിന്നു കടന്നുവന്ന പാപ്പായെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അതിനാൽതന്നെ അതിരുവത്കരിക്കപ്പെട്ടവരോട് ആർദ്രതനിറഞ്ഞ അനുകമ്പ അദ്ദേഹത്തിന്റെ ജീവിതമുദ്രയായിരുന്നു.പാപ്പാമാരുടെ ചരിത്രത്തിൽ ആദ്യമായി അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമം സ്വീകരിച്ച വ്യക്തിയാണ് കർദിനാൾ ഹോർഹെ ബെർഗോളിയോ. രണ്ടാം ക്രിസ്തുവെന്ന് പുകൾപെറ്റ അസീസിയിലെ സ്നേഹഗായകന്റെ പേരു മാത്രമല്ല, അദ്ദേഹത്തിന്റെ പ്രകൃതിസ്നേഹവും ദാരിദ്ര്യാരൂപിയും സഭാനവീകരണവും ഫ്രാൻസിസ് പാപ്പാ തന്റെ ജീവിതത്തിൽ പകർത്തി.
കർദിനാൾമാരുടെ കോൺക്ലേവ് കൂടി മാർപാപ്പയെ തെരഞ്ഞെടുത്തുകഴിയുമ്പോൾ പത്രോസിന്റെ ചത്വരത്തിൽ തിങ്ങിനിറഞ്ഞിരിക്കുന്ന വിശ്വാസിഗണത്തിന് ആശീർവാദം നല്കാൻ ബസിലിക്കയുടെ മുകളിലാണ് മാർപാപ്പമാർ ആദ്യം പ്രത്യക്ഷപ്പെടുക. ഇത്തരം അവസരങ്ങളിൽ മാർപാപ്പമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് റോമിൽ എത്തിച്ചേർന്നിട്ടുള്ള സകലർക്കും ആശീർവാദം നൽകാറുണ്ട്.
എന്നാൽ, ഫ്രാൻസിസ് മാർപാപ്പ തന്റെ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി പ്രത്യക്ഷപ്പെടുന്ന അവസരത്തിൽ ചെയ്തത് പ്രാർഥന ചോദിക്കുകയാണ്. നിങ്ങൾക്ക് ഞാൻ ആശീർവാദം നല്കുന്നതിനുമുൻപായി നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കണമെന്ന പാപ്പായുടെ വാക്കുകൾ അദ്ദേഹത്തിന്റെ എളിമയുടെയും വിനയത്തിന്റെയും ഉത്തമദൃഷ്ടാന്തമായിരുന്നു.
►കരുണയുള്ള ഇടയൻ
പുതിയനിയമ പൗരോഹിത്യത്തെപ്പറ്റി ഹെബ്രായലേഖകന്റെ വാക്കുകൾ ഇങ്ങനെയാണ്. ""ജനങ്ങളുടെ പാപങ്ങൾക്ക് പരിഹാരം ചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളിൽ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാൻ അവൻ എല്ലാ കാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു’’ (ഹെബ്രാ 2, 17). ദൈവികകാര്യങ്ങളിൽ വിശ്വസ്തനാകുന്നതോടൊപ്പം കരുണയുടെ മനുഷ്യരൂപമാകാൻ കഴിവുള്ളവിധമെല്ലാം അദ്ദേഹം പരിശ്രമിച്ചു. രോഗികളോടും വൃദ്ധരോടും അഭയാർഥികളോടും പാപികളോടും അശരണരോടും അഗതികളോടും അദ്ദേഹം അളവില്ലാത്ത കരുണ പ്രകാശിപ്പിച്ചു. അന്ദ്രേയ തോർണിയെല്ലി എന്ന മാധ്യമപ്രവർത്തകന് പാപ്പാ നൽകിയ അഭിമുഖത്തിനുശേഷം പുറത്തിറക്കിയ പുസ്തകരൂപത്തിനു നൽകിയ തലക്കെട്ട് "ദൈവത്തിന്റെ പേര് കരുണയെന്നാണ് ’എന്നതായിരുന്നു. കരുണ അദ്ദേഹത്തിന്റെ വാക്കുകളിൽ മാത്രമായിരുന്നില്ല, ഓരോ ദിവസവും തന്നെ കണ്ടുമുട്ടുന്ന ആവശ്യക്കാരോട് അദ്ദേഹത്തിന് കരുണയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അപ്പസ്തോലിക യാത്രകൾ സംഘടിപ്പിക്കുന്ന അവസരങ്ങളിൽ തൊട്ടടുത്തുനിന്ന് ദർശിച്ച ഒരായിരം അനുഭവകഥകൾ ഇതോടു ചേർത്തുവച്ചുപറയാൻ എനിക്ക് സാധിക്കും.
2016ൽ കരുണയുടെ അസാധാരണ ജൂബിലി വർഷം പ്രഖ്യാപിച്ച അദ്ദേഹം ലോകമെമ്പാടും "കരുണയുടെ വാതിൽ’ തുറക്കുകയും കരുണയുടെ പ്രവാചകനാവുകയും ചെയ്തു.
ജൂബിലി വർഷത്തിന്റെ പ്രഖ്യാപനത്തിൽ അദ്ദേഹം പുറത്തിറക്കിയ തിരുവെഴുത്തിന്റെ പേര് "കരുണയുടെ മുഖം’ എന്നതായിരുന്നു. ദൈവപിതാവിന്റെ മുഖം കരുണയാണ് എന്ന കേന്ദ്രാശയത്തിൽ വിരചിതമായ ഈ തിരുവെഴുത്തിന്റെ പിന്നിൽ കരുണ നിറഞ്ഞ മാനുഷികമുഖത്തോടുകൂടിയ ഫ്രാൻസിസ് പാപ്പാ ആയിരുന്നു. അവസാന കാലങ്ങളിൽ രോഗങ്ങളാൽ ക്ലേശിച്ച അവസരത്തിൽപോലും കണ്ണുകളിൽ തിളങ്ങിയിരുന്നത് കരുണയുടെ ഭാവമായിരുന്നു.
►ഫ്രാൻസിസ് പാപ്പായുടെ അജപാലനശൈലി
പാപ്പായുടെ ജീവിതത്തിന്റെയും പ്രവർത്തനത്തിന്റെയും അടിസ്ഥാനശൈലി ലാളിത്യമായിരുന്നു. അപ്പസ്തോലിക യാത്രയ്ക്കിടയിൽ ഒരു സാധാരണക്കാരനെപ്പോലെ ചായക്കടയിൽ പോയി ചായകുടിച്ചശേഷം സ്വന്തം പോക്കറ്റിൽനിന്നു പണം നൽകി മടങ്ങിവന്നതും കണ്ണട നന്നാക്കുവാൻ സ്വയം കടയിൽപോയതും തുടങ്ങി അനേകം ഉദാഹരണങ്ങൾ എടുത്തുകാണിക്കാൻ സാധിക്കും.
അപ്പസ്തോലിക യാത്രകളിൽ സ്വന്തം സൗകര്യങ്ങളെക്കാളും ആവശ്യങ്ങളെക്കാളും കൂടെ യാത്ര ചെയ്യുന്നവരുടെ ആവശ്യങ്ങളും അവർക്കായുള്ള ക്രമീകരണങ്ങളും അന്വേഷിച്ചറിയുകയും അവർക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നത്ര ലളിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.പ്രകൃതിയോടുള്ള ഉത്തരവാദിത്വത്തിൽ അദ്ദേഹം പ്രകടിപ്പിച്ച നേതൃത്വം പ്രത്യേകം എടുത്തുപറയേണ്ടതാണ്.
"ലൗദാത്തോ സി' എന്ന ചാക്രികലേഖനത്തിലൂടെ നാം അധിവസിക്കുന്ന പ്രകൃതിയെക്കുറിച്ചുള്ള അവബോധത്തിലേക്കും അതേപോലെ പ്രകൃതിക്ഷോഭങ്ങളുടെ തിരിച്ചടികൾ ഏറ്റവുമധികം അനുഭവിക്കുന്നത് ദരിദ്രരിൽ ദരിദ്രരായവരാണെന്നുള്ള തിരിച്ചറിവിലേക്കും പാപ്പാ നമ്മെ നയിച്ചു. മനുഷ്യർക്കിടയിലെ പാരസ്പര്യവും സാഹോദര്യവും "ഫ്രത്തെല്ലി തൂത്തി' എന്ന ചാക്രികലേഖനത്തിലൂടെ നമ്മെ ഓർമിപ്പിച്ചു.
"ലുമെൻ ഫിദെയി' എന്ന തിരുവെഴുത്തുവഴി നമ്മെ വിശ്വാസവെളിച്ചത്തിൽ വളർത്തുകയും അവസാനചാക്രികലേഖനമായ"ദിലെക്സിത് നോസ് ' വഴിയായി തിരുഹൃദയഭക്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.സഭയെ കാലോചിതമായി നവീകരിക്കാനും എന്നാൽ പാരമ്പര്യമൂല്യങ്ങൾ കൈമോശം വരാതിരിക്കാനും സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് പ്രേരകമായി. സഭയുടെ ചരിത്രത്തിലെ ഒരു നിർണായക ഏടായിരുന്നു വിവിധ ശുശ്രൂഷാമേഖലകളിലുള്ളവരുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കുന്ന ഈ സിനഡ്.
അടിത്തട്ടുമുതലുള്ള നിർദേശങ്ങളും ചർച്ചകളും പ്രയോഗികസമീപനങ്ങളും ഒന്നുചേർത്ത ഈ സിനഡ് സഭാസംവിധാനത്തെ മുഴുവനും പുതുജീവനാൽ നിറയ്ക്കാൻ ഉപയുക്തമായി.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഹൃദയം തുറന്ന് ശ്രവിക്കാനും വിവിധ വിശ്വാസങ്ങളിലും സംസ്കാരങ്ങളിലും പെടുന്നവരെ മുൻവിധികളില്ലാതെ കേൾക്കാനും അവരോട് ഹൃദ്യമായി സംസാരിക്കാനും അദ്ദേഹത്തിന് സാധിച്ചു. സംഭാഷണത്തിന്റെ പ്രവാചകനായിരുന്നു അദ്ദേഹം. എഴുതി തയാറാക്കിയ പ്രസംഗങ്ങളിൽ ഒതുങ്ങിപ്പോകാതെ ഹൃദയത്തിൽനിന്നു പുറമേക്ക് ഒഴുകുന്ന ആശയധോരണിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ.
കാണുന്നവർക്കും സംസാരിക്കുന്നവർക്കും കൂടെ യാത്ര ചെയ്യുന്നവർക്കുമെല്ലാം സംലഭ്യനാവുകയും സമീപസ്ഥനാവുകയും ചെയ്ത പിതൃതുല്യനായ ഒരു പാപ്പാ. പാപ്പാ എന്ന സംബോധന അപ്പാ/ പിതാവേ എന്നാണല്ലോ. സ്നേഹംകൊണ്ടും പ്രാർഥനകൊണ്ടും യഥാർഥത്തിൽ അപ്പൻ/വല്യപ്പൻ ആയി മാറിയ ഒരാളായിരുന്നു ഫ്രാൻസിസ് പാപ്പാ. മറ്റുള്ളവർക്ക് അപ്രതീക്ഷിത സമ്മാനങ്ങൾ നൽകുന്നതിൽ പിതാവ് ഏറെ സന്തോഷിച്ചിരുന്നു.
തന്റെ കൂടെയുള്ളവർക്ക് സമ്മാനങ്ങളായും തന്റെ സാന്നിധ്യമായുമൊക്കെ അദ്ദേഹം ഇടയ്ക്കൊക്കെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കർദിനാൾ പദവി എനിക്ക് വ്യക്തിപരമായും ഭാരതസഭയ്ക്കും അദ്ഭുതത്തിന്റെ നിമിഷമായിരുന്നു. ആശുപത്രിക്കിടക്കയിൽ എല്ലാവരും അദ്ദേഹം മരിച്ചു എന്ന് കരുതിയപ്പോൾ വീണ്ടും സാന്താ മാർത്തയിലേക്ക് കടന്നുവന്ന് അദ്ദേഹം ലോകം മുഴുവനെയും അദ്ഭുതപ്പെടുത്തുകയും ഉത്ഥാനത്തിരുനാളിന്റെ പിറ്റേന്ന്, 2025 ഏപ്രിൽ 21 തിങ്കളാഴ്ച തന്റെ സ്വർഗയാത്ര വിസ്മയംപരത്തി ആരംഭിക്കുകയും ചെയ്തു.
►വിലയേറിയ ജീവിതമാതൃക
ചില മനുഷ്യരുടെ ജീവിതം സുഗന്ധം നിറഞ്ഞ എണ്ണയിൽ തിരിയിട്ട് കൊളുത്തിയതുപോലെയാണ്. അവർ പ്രകാശം പരത്തുകയും, അതുപോലെ അവരുടെ സാമീപ്യത്തിൽ സുഗന്ധം നിറയുകയും ചെയ്യും. സഹപ്രവർത്തകർക്കും കണ്ടുമുട്ടുന്നവർക്കും അനിതരസാധാരണമായ ഊർജവും പ്രകാശവും സുഗന്ധവും പരത്തിയ പിതാവ് കഴിഞ്ഞ വർഷം തിരുവുത്ഥാനത്തിന്റെ പിറ്റേന്ന് സ്വർഗയാത്രയാരംഭിച്ചു.
മിശിഹായുടെ ഉത്ഥാനം നമ്മുടെ ഉയിർപ്പിന്റെ അടിസ്ഥാനമാണ്. ഉയിർപ്പിന്റെ തൊട്ടു പിറ്റേന്നുള്ള പാപ്പായുടെ സ്വർഗയാത്ര ചിന്തനീയമാണ്. പാപ്പായുടെ യാത്രകൾ ഒരുക്കിയിരുന്ന എനിക്കും മടക്കമില്ലാത്ത ഈ അന്ത്യയാത്ര മനോവിഷമം ഉണ്ടാക്കിയെങ്കിലും ഉയിർപ്പിന്റെ പ്രത്യാശ നമ്മെ ഉത്തേജിപ്പിക്കുന്നു.
പാപ്പായുടെ സ്വർഗയാത്രയുടെ ആദ്യ വാർഷികം അനുസ്മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയോടൊപ്പം ആഫ്രിക്കയിൽ അപ്പസ്തോലിക സന്ദർശനയാത്രാമധ്യേയാണ് ഈ കുറിപ്പ് തയാറാക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ നമുക്ക് പകർന്ന വിലയേറിയ ജീവിതമാതൃക ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും പാഠങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്താൻ പരിശ്രമിക്കാം.
International
അള്‍ജിയേഴ്സ് : തന്റെ ആത്മീയപിതാവായ വിശുദ്ധ അഗസ്റ്റിന്റെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയില്‍ തീര്‍ഥാടകനായി വീണ്ടും ലെയോ പതിനാലാമന്‍ മാര്‍പാപ്പ എത്തി. അള്‍ജീരിയയിലെ പുരാതനനഗരമായ അന്നാബാ (ഹിപ്പോ)യില്‍ പ്രാദേശികസമയം ഇന്നലെ രാവിലെ പത്തോടെയാണു മാര്‍പാപ്പയെത്തിയത്.
സാര്‍വത്രികസഭയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും തത്വചിന്തകനും അഗസ്റ്റീനിയന്‍ സന്യാസിയുമായ വിശുദ്ധ അഗസ്റ്റിന് 35 വര്‍ഷത്തോളം മെത്രാനായി ശുശ്രൂഷ ചെയ്ത ഈ വിശുദ്ധഭൂമിയില്‍ സാര്വത്രികസഭാധ്യക്ഷന് എന്ന നിലയില്‍ വീണ്ടുമെത്തിയപ്പോള്‍ ഒരുനിമിഷം ലെയോ മാര്‍പാപ്പ പ്രാര്ഥനാനിമഗ്നനായി.
ആ വിശുദ്ധജീവിതത്തെ സ്മരിച്ച മാര്‍പാപ്പ, അള്‍ജീരിയന്‍ മണ്ണില്‍ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സന്യസ്തരെയും അനുസ്മരിച്ചു പ്രാര്‍ഥിച്ചു. പുരാതന പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടന്ന മാര്‍പാപ്പ അവിടെ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ഒലിവുതൈ നടുകയും ചെയ്തു.
ഇതേസമയം, അന്നാബായിലെ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗായകസംഘം സമാധാനത്തെയും സാഹോദര്യത്തെയുംകുറിച്ചുള്ള വിശുദ്ധ അഗസ്റ്റിന്റെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗാനങ്ങള്‍ ആലപിക്കുന്നുണ്ടായിരുന്നു. പത്രോസിന്റെ പിന്‍ഗാമിയായി വീണ്ടും ഇവിടെ തിരിച്ചെത്താന്‍ തന്നെ സഹായിച്ച ദൈവികപരിപാലനയുടെ നിഗൂഢമായ പദ്ധതിക്ക് താന്‍ നന്ദിയുള്ളവനാണെന്നു മാര്‍പാപ്പ പറഞ്ഞു.
അന്നാബായിലെ പുരാതനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷം ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദ പുവര്‍ സന്യാസിനികള്‍ നടത്തുന്ന മാ മായിസണ് അഗതിമന്ദിരം സന്ദര്‍ശിച്ച മാര്‍പാപ്പ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തി.
അന്തേവാസികളുമായി സംസാരിക്കവെ യുദ്ധങ്ങള്‍, അക്രമം, അനീതി, നുണകള്‍ എന്നിവയാല്‍ ദൈവത്തിന്റെ ഹൃദയം കീറിമുറിക്കപ്പെടുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ദൈവം ഇവിടെ വസിക്കുന്നുവെന്നും സ്നേഹവും സേവനവും എവിടെയുണ്ടോ അവിടെയെല്ലാം ദൈവം വസിക്കുന്നുവെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദ പുവറിന്റെ അഗതിശുശ്രൂഷയെ മാര്‍പാപ്പ പ്രകീര്‍ത്തിക്കുകയും ചെയ്തു.
പ്രഭാഷണത്തിനുശേഷം എല്ലാവരെയും അഭിവാദ്യം ചെയ്ത മാര്‍പാപ്പ തൊട്ടടുത്തുള്ള അഗസ്റ്റീനിയന്‍ ആശ്രമത്തിലേക്ക് കാല്‍നടയായി യാത്രയായി. ഉച്ചയ്ക്ക് 12 ഓടെ അവിടെയെത്തിയ മാര്‍പാപ്പ സമൂഹാംഗങ്ങളുമായി സ്വകാര്യകൂടിക്കാഴ്ച നടത്തുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.
1934നും 35നും ഇടയില്‍ നിര്‍മിച്ചതാണ് ഈ ആശ്രമം. ആഫ്രിക്കയില്നിന്നുതന്നെയുള്ള മൂന്ന് സന്യസ്തരാണ് നിലവില്‍ ഈ ഭവനത്തിലുള്ളത്. ഇവിടത്തെ സെന്റ് അഗസ്റ്റിന് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചശേഷം മാര്‍പാപ്പ അള്‍ജിയേഴ്സിലേക്കു മടങ്ങി.
അള്‍ജീരിയയിലെ ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ ഇന്ന് കാമറൂണിലേക്കു തിരിക്കും.
District News
തൃശൂർ: ലോകത്തിലെ വിവിധയിടങ്ങളിൽനിന്നുള്ള പ്രകൃതിദൃശ്യങ്ങളും നഗരജീവിതവും ഉൾപ്പെടുത്തിയ യാത്രായാത്രികം - 2026 ഫോട്ടോപ്രദർശനം കേരള ലളിതകലാ അക്കാദമി ആർട്ട്ഗാലറിയിൽ ആരംഭിച്ചു. 163 യാത്രികരുടെ നാനൂറോളം ചിത്രങ്ങളാണു പദർശനത്തിലുള്ളത്.
വ്യത്യസ്തരാജ്യങ്ങളിലെ ജീവിതരീതികളും സംസ്കാരവും നിറയുന്ന ചിത്രങ്ങൾ കാണാൻ തിരക്കേറെയാണ്. ചിത്രങ്ങളെടുത്ത 163 ഫോട്ടോഗ്രാഫർമാരിൽ 103 പേരും സ്ത്രീകളാണെന്നതാണു സവിശേഷത. ആകാശവാണി പ്രോഗ്രാം അനൗണ്സർ വൈ.എസ്. പൗർണമി പ്രദർശനം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. യാത്രായാത്രികത്തിനൊപ്പം കൂടുതൽ യാത്രകൾ ചെയ്ത സലീസ ടി. മാത്യൂസ്, ടി.എ. തങ്കം, കെ.പി. സുമ എന്നിവരെ ആദരിച്ചു. പ്രദർശനം 12നു സമാപിക്കും. സമാപനസമ്മേളനം വൈകീട്ട് നാലിനു സിനിമാതാരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. സിനിമാതാരം സുനിൽ സുഖദ സമ്മാനദാനം നിർവഹിക്കും.
ജനറൽ വിഭാഗത്തിലെ ആദ്യ മൂന്നുസ്ഥാനക്കാർക്ക് 5000, 3000, 2000 രൂപ വീതം കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും. യാത്രാപഥത്തിലെ ഫോട്ടോകളിൽ ആദ്യ മൂന്നുസ്ഥാനക്കാർക്ക് 3000, 2000, 1000 രൂപയുടെ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. അടുത്തവർഷം മുതൽ മികച്ച യാത്രാവിവരണഗ്രന്ഥത്തിനു കാഷ് അവാർഡ് നൽകുമെന്നു കോ-ഓർഡിനേറ്റർ രാജൻ തലോർ അറിയിച്ചു.
Kerala
പാലക്കാട്: പ്രിയപ്പെട്ടവരുടെ കണ്ണീരിനെ സാക്ഷിയാക്കി ശ്രീനന്ദ യാത്രയായി. കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് കൊക്കയിൽ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.
ചിക്കമഗളൂരുവിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണു മൃതദേഹവുമായി ബന്ധുക്കൾ പാലക്കാട്ടെ വീട്ടിലേക്കു യാത്ര തിരിച്ചത്.
ഇന്നലെ രാവിലെ 10.50ഓടെ കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലേക്ക് ശ്രീനന്ദയുടെ ചേതനയറ്റ ശരീരവുമായി ആംബുലൻസ് എത്തി. പത്തുമിനിട്ട് മൃതദേഹം വീടിനുള്ളിൽ വച്ചു. തുടർന്ന് 11.15ഓടെ വീട്ടുമുറ്റത്തു പൊതുദർശനത്തിനുവച്ചു.
ശ്രീനന്ദയെ അവസാനമായി ഒരുനോക്ക് കാണാൻ നാടൊന്നാകെ ഒഴുകിയെത്തി. വി.കെ. ശ്രീകണ്ഠൻ എംപി, കെ. പ്രേംകുമാർ എംഎൽഎ, മുൻ എംഎൽഎ പി.കെ. ശശി, മറ്റു ജനപ്രതിനിധികൾ എന്നിവർ അന്തിമോപചാരം അർപ്പിക്കാനെത്തി.
ഏപ്രിൽ നാലിനാണു കടമ്പഴിപ്പുറത്തുനിന്നു അച്ഛനും അമ്മയുമുൾപ്പെടെ 40 പേരോടൊപ്പം ശ്രീനന്ദ കർണാടകത്തിലേക്കു വിനോദയാത്ര പോയത്. ഏഴിന് ഹംപി സന്ദർശിച്ചശേഷം വൈകീട്ട് മാണിക്യധാരയിലെത്തി. ചൊവ്വാഴ്ച വൈകീട്ട് 5:20നുശേഷമാണു ശ്രീനന്ദയെ കാണാതായത്. കുട്ടികൾക്കൊപ്പം ഫോട്ടോയെടുത്ത് മലമുകളിലേക്കു കയറിയ ശ്രീനന്ദ തിരിച്ചിറങ്ങുന്നതിനിടെ അപ്രത്യക്ഷയാവുകയായിരുന്നു.
ഉടൻ തെരച്ചിൽ ആരംഭിച്ചെങ്കിലും നാലു ദിവസങ്ങൾക്കുശേഷം മൃതദേഹം 1500 അടി താഴ്ചയിൽ കൊക്കയിൽനിന്നു കണ്ടെത്തുകയായിരുന്നു.
District News
കനകക്കുന്ന്: കുടിയാന്മല കനകക്കുന്നിലെ കരുണാമയനായ ഈശോയുടെ തീർഥാടന പള്ളിയിൽ ഒമ്പത് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ. ജെറിൻ പന്തല്ലൂപറമ്പിൽ കൊടിയേറ്റി.
ദുഃഖ ശനി മുതൽ 12 പുതു ഞായർ വരെയാണ് തിരുനാൾ ആഘോഷങ്ങൾ. 11 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നിന് തിരുക്കർമങ്ങൾ ആരംഭിക്കും. ദൈവകരുണയുടെ മൂന്നുമണിക്കൂർ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കും . പത്തിന് ആഘോഷമായ റാസ കുർബാനയ്ക്ക് കുടിയാന്മല വികാരി ഫാ. പോൾ വള്ളോപ്പിള്ളിൽ കാർമികത്വം വഹിക്കും. പതിനൊന്നിന് തിരുക്കർമങ്ങൾക്ക് ശേഷം ആഘോഷമായ പ്രദക്ഷിണം, കോഴിക്കോട് ബിഗ് ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഡാൻസ് എന്നിവയും നടക്കും.
കരുണയുടെ തിരുനാൾ ദിനമായ 12ന് പുതു ഞായറാഴ്ച തിരുക്കർമങ്ങൾക്ക് പ്രശസ്ത ധ്യാനഗുരു ഫാ. ജിൻസ് ചീങ്കല്ലേൽ നേതൃത്വം നൽകും.
Kerala
മലയാറ്റൂർ: ക്രിസ്തുവിന്റെ പീഡാനുഭവസ്മരണ പുതുക്കി വലിയ ആഴ്ചയിൽ മലയാറ്റൂർ കുരിശുമുടി കയറാൻ പതിനായിരങ്ങളെത്തി. രക്ഷകന്റെ സഹനയാത്രയെ അനുസ്മരിച്ച് കുരിശു വഹിച്ചും കുരിശിന്റെ വഴി ചൊല്ലിയുമാണു വിശ്വാസികളേറെയും മല കയറിയത്.
ഒറ്റയ്ക്കും ചെറുസംഘങ്ങളായും തീർഥാടകർ മല ചവിട്ടി. കാൽനടയായി എത്തിയ തീർഥാടകർ ഇത്തവണ ഏറെയാണ്. ദൂരസ്ഥലങ്ങളിൽനിന്ന് ദിവസങ്ങളോളം നടന്നാണ് ചിലരെത്തിയത്. യേശുവിന്റെ പീഡാനുഭവ യാത്രയിലെ 14 സംഭവങ്ങളെ ഓർമിപ്പിക്കുന്ന 14 സ്ഥലങ്ങളിൽ മെഴുകുതിരികൾ കത്തിച്ചു പ്രാർഥിച്ചായിരുന്നു മലകയറ്റം.
കുരിശുമുടി പള്ളിയിൽ ദിവ്യബലിയിലും പ്രാർഥനകളിലും പങ്കെടുത്തും പൊൻകുരിശും മാർതോമ ശ്ലീഹായുടെ കാൽപാദ മുദ്രയും വണങ്ങിയുമാണു തീർഥാടകർ മലയിറങ്ങുന്നത്.
പെസഹാതലേന്നു മുതൽ കുരിശുമുടിയിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ദുഃഖവെള്ളിയാഴ്ചയും ഇന്നലെയും മലയാറ്റൂരിലേക്കുള്ള വഴികൾ തീർഥാടകരുടെ വാഹനങ്ങൾ കൊണ്ടു നിറഞ്ഞു.
തീർഥാടകർക്കായി വിവിധ ഇടങ്ങളിൽ സൗജന്യമായി ഭക്ഷണം, വെള്ളം, ലഘുപാനീയങ്ങൾ എന്നിവ ഒരുക്കിയിരുന്നു. പള്ളിയും സന്നദ്ധസംഘടനകളും വിശ്രമസൗകര്യങ്ങളും ഒരുക്കി. ദുഃഖവെള്ളിയാഴ്ച താഴത്തെ പള്ളിയിലും കുരിശുമുടിയിലും വിലാപയാത്രയും മറ്റു ശുശ്രൂഷകളും ഭക്തിസാന്ദ്രമായി.
വലിയ ശനി തിരുക്കർമങ്ങളും അർധരാത്രിയിൽ ഉയിർപ്പിന്റെ തിരുക്കർമങ്ങളും നടന്നു. ചടങ്ങുകൾക്ക് വികാരി ഫാ. ജോസ് ഒഴലക്കാട്ട് നേതൃത്വം നൽകി. അടുത്ത ഞായറാഴ്ചയാണു പുതുഞായർ തിരുനാൾ.
District News
കാളമുറി: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം പെരുമ്പടപ്പ ഈസ്റ്റ് യുപി സ്കൂളിൽ വാർഷികാ ഘോഷവും വിരമിക്കുന്ന അധ്യാപിക എസ്.ജി. ബിന്ദുവിനു യാത്രയയപ്പും നൽകി. ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പത്മജ അജയൻ അധ്യക്ഷയായി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നൗമി പ്രസാദ് പ്രതിഭകളെ ആദരിച്ചു.
എസ്ആർജി കൺവീനർ എ.എസ്. സവിത റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവ വിദ്യാർഥികളായ ഡോ. ഐ. കെ. ഗോപാലകൃഷ്ണൻ, ഡോ. കെ.സി. പ്രകാശൻ, ഡോ. കെ.എസ്. സുഗതൻ എന്നിവർ കുട്ടികൾക്കുള്ള എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.
മാനേജ്മെന്റ്് പ്രതിനിധികളായ പി.വി. സുദീപ്കുമാർ, മോഹനൻ കണ്ണമ്പുള്ളി, പ്രധാനാ ധ്യാപിക സി.പി. സവിത, എംപിടിഎ പ്രസിഡന്റ്് പ്രിൻസി ബിജു, എസ്എൻജിഎസ് സമാജം സെക്രട്ടറി ടി.എൻ. അജയകുമാർ, വായനശാല പ്രസിഡന്റ്് പ്രതാപൻ മേനോത്ത്, സ്കൂൾ ലീഡർ പി.ജെ. അനയ്ജോഷ്, സീനിയർ അധ്യാപിക എം.എ. റീജ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ റേഡിയോയുടെ ഉദ്ഘാടനവും നടന്നു. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Kerala
മലയാറ്റൂർ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടനം നടത്തി.
രാവിലെ ആറോടെ മലയടിവാരത്ത് എത്തിയ മേജർ ആർച്ച്ബിഷപ്പിനെ റോജി എം. ജോൺ എംഎൽഎ, കൈക്കാരൻമാരായ ജോർളി ഈരത്തറ, ആബേൽ കപ്യാരുകുടിയിൽ, ടിനു തറയിൽ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
മാർത്തോമ്മാ ശ്ലീഹായുടെ രൂപത്തിനു മുന്നിൽ പ്രാർഥന നടത്തിയശേഷമാണ് മലകയറ്റം ആരംഭിച്ചത്. കുരിശുമുടിയിൽ എത്തിയ മാർ തട്ടിലിനെ കുരിശുമുടി സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ആന്റണി നടുവത്തുശേരി സ്വീകരിച്ചു.
കുരിശുമുടി പള്ളിയിൽ പ്രാർഥന നടത്തിയശേഷം പൊൻകുരിശും മാർത്തോമ്മാ ശ്ലീഹായുടെ കാൽപ്പാദവും വണങ്ങി. തന്നെ സമീപിച്ച വിശ്വാസികൾക്ക് ആശീർവാദം നല്‍കിയാണ് മേജർ ആർച്ച്ബിഷപ് മലയിറങ്ങിയത്.
മലയിറങ്ങുമ്പോൾ, കുരിശുമുടിയിൽ ജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട മാർ തട്ടിൽ അവരുമായി സൗഹൃദം പങ്കുവയ്ക്കുകയും അവർക്കായി പ്രാർഥന നടത്തുകയും ചെയ്തു.
സീറോമലബാർ സഭയിലെ വൈദികരും സന്യസ്തരും മേജർ ആർച്ച്ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. 2019ലാണ് മാർ തട്ടിൽ അവസാനമായി കുരിശുമുടി തീർഥാടനം നടത്തിയത്. അന്ന് തൃശൂരിൽനിന്ന് കാൽനടയായാണ് എത്തിയത്.
District News
വെള്ളറട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല 69-ാമത് തീര്‍ഥാടനത്തിനു തിരക്കേറുന്നു. തീര്‍ഥാടനത്തിന്റെ നാലാം ദിനമായിരുന്ന ഇന്നലെ തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചു. കുരിശുമല നെറുകയില്‍ രാവിലെ ഒന്പതിനു നടന്ന ആഘോഷമായ ദിവ്യബലിക്കു ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഫാ. അജീഷ് ക്രിസ്തു, ഫാ.ജെസ്റ്റിന് ഫ്രാന്‍സിസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. സംഗമവേദിയിലും നെറുകയിലും ആരാധനാചാപ്പലിലുമായി നടന്ന ശൂശ്രുഷകള്ക്കു ഫാ. അനീഷ് ആന്റോ, ഫാ. ഫ്രാങ്ക്ളിന് വിക്ടര്‍, റവ. ഡോ. ഗ്രിഗറി ആര്‍ബി, റവ. ലോഡ്വിന്‍ ലോറന്‍സ്, ഫാ. രജീഷ് ബാബു, റവ. ഡി.ആര്. ധര്‍മരാജ്, റവ. ഷിന്റോ സ്റ്റാന്‍ലി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. രാവിലെ ഒന്പതിനു സംഗമ വേദിയില്‍ ദൈവിക കൃപാസാക്ഷ്യം, 9.30ന് നിത്യജീവിതാനുഭവ ധ്യാനം എന്നിവ നടന്നു.
ഫാ. ജെറാള്‍ഡ് മത്യാസ് കാർമികത്വം വഹിച്ചു. ആറിനു നടന്ന ആഘോഷമായ ദിവ്യബലിക്കു മോണ്‍. ഡോ.ജോസ് റാഫേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. 8.30നും 11നും ക്രിസ്തീയ സംഗീതാര്‍ച്ചനയും നടന്നു.
District News
കോട്ടപ്പുറം: അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 800 -ാം മഹാചരമവാർഷികത്തോടനുബന്ധിച്ച് ലെയോ മാർപാപ്പ പ്രഖ്യാപിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ വർഷം കോട്ടപ്പുറം രൂപതയിൽ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഫ്രാൻസിസ്കൻ വൈദികരാൽ സ്ഥാപിതമായ ചിരപുരാതനമായ തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിലെ വിശുദ്ധ കവാടം ആശീർവദിച്ച് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ വിശ്വാസികൾക്കു തുറന്നുകൊടുത്തു.
കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ ജൂബിലിവർഷത്തിൽ ഔദ്യോഗികമായി ദണ്ഡവിമോചനം നേടുന്നതിനുള്ള ഏകദേവാലയമായി തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി പള്ളിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ ഡിക്രി ചാൻസലർ റവ.ഡോ. ഹെൽവസ്റ്റ് റൊസാരിയോ വായിച്ചു.
ഫ്രാൻസിസ്കൻ വർഷത്തിൽ കോട്ടപ്പുറം രൂപതയിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം തിരിതെളിച്ച് ബിഷപ് നിർവഹിച്ചു. തുടർന്നുനടന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. റോബിൻ ഡാനിയൽ ഒഎഫ്എം വചനസന്ദേശം നൽകി. തുരുത്തിപ്പുറം പള്ളി വികാരി ഫാ. ജോയ് സ്രാമ്പിക്കലും സഹവികാരി ഫാ. സ്റ്റെഫിൻ സ്റ്റീഫൻ പിഎംഐ യും നേതൃത്വം നൽകി.
District News
എടത്വ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി തലവടി യുഡിഎഫിന്റെ നേത്യത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു.
അഴിമതിയും, ധൂര്‍ത്തും നിറഞ്ഞ ഏകാധിപതിയുടെ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയില്‍ തലവടി നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് യുഡിഎഫ് നേതൃയോഗത്തിന്റെ തീരുമാനം.
സ്വാഗതസംഘ രൂപീകരണ യോഗം തലവടി പഞ്ചായത്ത് പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന വൈസ് ചെയര്‍മാനുമായ ബാബു വലിയവീടന്‍ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയര്മാന് ബിജു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് ഉന്നതാധികാരസമതി അംഗം പ്രകാശ് പനവേലി, യുഡിഎഫ് കണ്‍വീനര്‍ കെ.പി. കുഞ്ഞുമോൻ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പിൽ, പഞ്ചായത്തംഗങ്ങളായ വി.ആര്. സിന്ധു, റെറ്റി ചെറിയാൻ, മോളമ്മ ഔസേഫ്, റീത്താമ്മ ജോസഫ്, സരിത പ്രതീപ് എന്നിവര്‍ പ്രസംഗിച്ചു.
International
കാഠ്മണ്ഡു: ഹിമാലയ രാജ്യമായ നേപ്പാളിലേക്ക് ഇന്ത്യയിൽനിന്ന് തീർഥാടനത്തിനായി നേരിട്ട് ബസ് സർവീസ് ആരംഭിച്ചു.
ഡൽഹിയെയും നേപ്പാളിലെ ബേനി മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിച്ചുള്ള ബസ് സർവീസാണിത്. ഗന്ധകി പ്രവിശ്യയിലെ മുസ്താംഗ് ജില്ലയിലുള്ള പ്രശസ്തമായ മുക്തിനാഥ് വിഷ്ണുക്ഷേത്രത്തിലേക്കുള്ള കവാടമാണ് ബേനി.
ഹിന്ദുക്കൾ വിഷ്ണുവായും ബുദ്ധസന്യാസികൾ അവലോകിതേശ്വര എന്ന മൂർത്തിയായും ആരാധികുന്ന ഇടമാണ് മുക്തിനാഥ്. നേപ്പാൾ- ഇന്ത്യ സൗഹൃദയാത്ര എന്നു പേരിട്ട ഈ തീർഥാടനയാത്ര ബേനി മുനിസിലിപ്പാലിറ്റി മേയർ സുരത് കേശി ഉദ്ഘാടനം ചെയ്തു.
മോഡേൺ എറ ടൂർസ് ആൻഡ് ട്രാവൽസിന്റെയും സൃഷ്ടിയതായത് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബസുകളാണ് സർവീസിനായുള്ളത്. 1,400 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയ്ക്ക് 27 മണിക്കൂർ സമയമെടുക്കും.
Kerala
തിരുവനന്തപുരം: നാലര നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയം ചെറിയപള്ളിയെ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് രണ്ടു കോടി രൂപ ബജറ്റിൽ വകയിരുത്തി.
കട്ടപ്പനയെ വിനോദസഞ്ചാര ഹബ്ബാക്കിക്കൊണ്ട് കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരം ഉഴമലയ്ക്കൽ പഞ്ചായത്തിലെ മങ്ങാട്ടുപാറയിൽ പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി സോഫ്റ്റ് അഡ്വഞ്ചർ ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവച്ചു.
District News
കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍ തീർഥാടനം നടത്തി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ തീർഥാടന സന്ദേശം നല്കി.
തുലാപ്പള്ളി മാര്‍ത്തോമ്മാശ്ലീഹാ തീർഥാടന പള്ളിയില്‍നിന്ന് എരുമേലി ഫൊറോനയിലെ ഇടവകകള്‍ ആഘോഷമായി തിരുശേഷിപ്പ് ആങ്ങമൂഴി പാലത്തിങ്കല്‍ കൊണ്ടുവരികയും തുടര്‍ന്ന് ആങ്ങമൂഴി പാലത്തിങ്കല്നിന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ പള്ളിയിലേക്ക് വിശ്വാസപ്രഘോഷണറാലി നടത്തുകയും ചെയ്തു.
രൂപതയിലെ നവവൈദികരായ ഫാ. ജോസഫ് വട്ടോത്ത്, ഫാ. ഇമ്മാനുവേല്‍ മണിമല, ഫാ. വര്‍ഗീസ് തുണ്ടത്തില്‍, ഫാ. സെബാസ്റ്റ്യന്‍ ആക്കാട്ട് എന്നിവര്‍ നിലയ്ക്കല്‍ എക്യുമെനിക്കല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി രണ്ടായിരത്തിൽപരം കുട്ടികളും വൈദികരും സന്യസ്തരും അധ്യാപകരും മാതാപിതാക്കളും റാലിയില്‍ അണിനിരന്നു.
കാഞ്ഞിരപ്പള്ളി രൂപത സിഎംഎല്‍ ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബോബി വേലിക്കകത്ത്, ഫാ. ജോസ് തട്ടാംപറമ്പില്‍, ഫാ. ജോബി അറക്കപ്പറമ്പില്‍, ഫാ. ജയിംസ് കൊല്ലംപറമ്പില്‍, ഫാ. ആന്റണി തുണ്ടത്തില്‍, ഫാ. ജോസഫ് ഏറത്ത്, ഫാ. തോമസ് പാലുക്കുന്നേല്‍, ഫാ. വര്‍ഗീസ് പൊട്ടുകുളം, ഫാ. ഇമ്മാനുവല്‍ കളപ്പുരക്കല്‍, സിസ്റ്റര്‍ കൊച്ചുറാണി എസ്എച്ച്, ബ്രദര്‍ ബെന്‍ പാണ്ടിയാംപറമ്പില്‍, രൂപത പ്രസിഡന്റ് ജോബിന് വരിക്കമാക്കല്‍, രാജു കാളിയാത്ത്, സിഎംഎല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
District News
ചെങ്ങളം: സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ഫെബ്രുവരി അഞ്ചുമുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ, സഹവികാരി ഫാ. നോബി വെള്ളാപ്പള്ളി എന്നിവർ അറിയിച്ചു. തിരുനാളിന് ഒരുക്കമായുള്ള നൊവേന ഫെബ്രുവരി നാലുവരെ നടക്കും.
ഇന്നു മുതൽ 31 വരെ രാവിലെ 6.15നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന, നൊവേന. ഫെബ്രുവരി ഒന്നിനു രാവിലെ 5.30നും ഏഴിനും 9.30നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന, നൊവേന. രണ്ടിനു രാവിലെ 6.15നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന, നൊവേന. മൂന്നിന് രാവിലെ 5.30നും 6.45നും 11നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന, നൊവേന. നാലിന് രാവിലെ 6.15നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന, നൊവേന.
അഞ്ചിന് രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 4.45ന് കൂട്ടായ്മകളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തും, അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, രാത്രി ഏഴിന് സ്നേഹവിരുന്ന്. ആറിനു രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം, പ്രാർഥന, നേർച്ച വിതരണം, വാഹന വെഞ്ചരിപ്പ്, രാത്രി ഏഴിന് നാടകം. ഏഴിനു രാവിലെ 6.15നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന, നൊവേന, രാത്രി ഏഴിന് ജപമാല പ്രദക്ഷിണം, എട്ടിന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ, 8.15ന് നൃത്ത സംഗീത സംഘനാടകം.
എട്ടിനു രാവിലെ 5.30ന് വിശുദ്ധ കുർബാന, നൊവേന, ഏഴിന് വിശുദ്ധ കുർബാന, 10ന് റാസ കുർബാന, നൊവേന, വൈകുന്നേരം നാലിന് തിരുനാൾ കുർബാന, സന്ദേശം, നൊവേന, ആറിന് സെന്റ് ജോർജ് കപ്പേളയിലേക്ക് പ്രദക്ഷിണം, രാത്രി 8.15ന് സമാപന ആശീർവാദം, നേർച്ചസാധനങ്ങളുടെ ലേലം, 8.30ന് മ്യൂസിക്കൽ നൈറ്റ്.
മടുക്കക്കുന്ന് ലിറ്റിൽ ഫ്ലവർ പള്ളിയിൽ
എലിക്കുളം: മടുക്കക്കുന്ന് ലിറ്റിൽ ഫ്ലവർ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുമെന്ന് വികാരി ഫാ. വർഗീസ് ആലുങ്കൽ അറിയിച്ചു.
നാളെ വൈകുന്നേരം 5.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, സന്ദേശം. 31നു വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, സന്ദേശം, തുടർന്ന് കണ്ടത്തിൽപ്പടിയിലേക്ക് പ്രദക്ഷിണം. ഫെബ്രുവരി ഒന്നിനു രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് തിരുനാൾ കുർബാന, സന്ദേശം, ആറിന് തെക്കേപന്തലിലേക്ക് പ്രദക്ഷിണം, രാത്രി 7.15ന് വടക്കേപന്തലിലേക്ക് പ്രദക്ഷിണം, 9.10ന് വാദ്യമേളസംഗമം.
മുക്കൂട്ടുതറ സെന്റ് തോമസ് പള്ളിയിൽ
മുക്കൂട്ടുതറ: സെന്റ് തോമസ് പള്ളിയിൽ മാർത്തോമ്മാശ്ലീഹായുടെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ നാളെ മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുമെന്ന് വികാരി ഫാ. ആന്റണി കോട്ടൂർ അറിയിച്ചു.
നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, 4.45ന് വിശുദ്ധ കുർബാന, സന്ദേശം, സെമിത്തേരി വെഞ്ചരിപ്പ്, നേർച്ച വിതരണം. 31നു രാവിലെ 6.15നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. ഫെബ്രുവരി ഒന്നിനു രാവിലെ ആറിന് വിശുദ്ധ കുർബാന, സന്ദേശം, ഒന്‍പതിന് തിരുനാൾ കുർബാന, 11ന് പള്ളി ചുറ്റി പ്രദക്ഷിണം.
Kerala
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് നമ്പൂതിരി നട തുറക്കും. ഇന്നു പ്രത്യേക പൂജകളുണ്ടാകില്ല. നാളെ പതിവ് പൂജകള്‍ക്ക് പുറമേ നെയ്യഭിഷേകവും ആരംഭിക്കും.
മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 11ന് എരുമേലി പേട്ടതുള്ളല്‍ നടക്കും. 12ന് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 13ന് പന്പാസദ്യയും പമ്പാവിളക്കും നടക്കും. 14ന് ആണ് മകരവിളക്ക്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജനുവരി 20നു രാവിലെ നട അടയ്ക്കും.
ഭക്തജനത്തിരക്ക് ഏറുന്ന മകരവിളക്കു കാലയളവിലേക്ക് ദേവസ്വം ബോര്‍ഡിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ കൂടാതെ നിശ്ചിത എണ്ണം സ്പോട്ട് ബുക്കിംഗ് സൗകര്യങ്ങളും മകരവിളക്ക് കാലത്ത് തുടരും.
Kerala
കാക്കനാട്: ക്രിസ്മസിന്റെ ഗൗരവമുള്ള വിചാരങ്ങളിൽ ദൈവത്തിന് ഇടം നൽകുന്നതു മാത്രമല്ല, മനുഷ്യർക്കു വാതിലുകൾ തുറക്കുന്നതും ഉൾക്കൊള്ളപ്പെട്ടിരിക്കുന്നുവെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തന്റെ ക്രിസ്മസ് സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ദൈവത്തിനും മനുഷ്യർക്കും നമ്മുടെ പരിസരങ്ങളിൽ ഇടം ഒരുക്കിക്കൊണ്ടും സംഭാഷണത്തിന്റെ സംസ്കാരം വളർത്തിയെടുത്തുകൊണ്ടുമാണ് ഇതു യാഥാർഥ്യമാക്കാൻ കഴിയുന്നതെന്നും മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി.
ക്രിസ്മസ് സമാധാനത്തിന്റെയും ആനന്ദത്തിന്റെയും തിരുനാളാണ്. തിരുപ്പിറവി നമുക്ക് നൽകുന്ന ദൗത്യം, ഈ സമാധാനവും ആനന്ദവും നമുക്കുള്ളിൽ അനുഭവിക്കുകയെന്നതു മാത്രമല്ല, അത് മറ്റുള്ളവർക്കും അനുഭവവേദ്യമാക്കുകയെന്നതുകൂടിയാണ്. ക്രിസ്മസ് നമ്മെ പഠിപ്പിക്കുന്നത്, ഇടം ഒരുക്കുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ആത്മീയതയാണ്.
ദൈവവചനം തന്റെയു ള്ളിൽ വസിക്കാൻ പരിശുദ്ധ മറിയം ഹൃദയത്തിന്റെ മുഴുവൻ ഇടവും തുറന്നുകൊടുത്തു. ദൈവത്തിന്റെ പദ്ധതിക്ക് വഴങ്ങിക്കൊണ്ട് യൗസേപ്പ് തന്റെ ജീവിതം സമർപ്പിച്ചു. ഇടയരും ജ്ഞാനികളും, തങ്ങളുടേതായ സൗകര്യങ്ങളും സുരക്ഷിതത്വങ്ങളും വിട്ട്, ദിവ്യശിശുവിനെ സ്വീകരിക്കാൻ സന്നദ്ധരായി. ദൈവത്തിനും സഹജീവികൾക്കും സ്ഥലം ഒരുക്കാതെ ക്രിസ്മസ് പൂർണമാകുന്നില്ലെന്ന് ഈ ജീവിത മാതൃകകൾ നമ്മെ ഓർമിപ്പിക്കുന്നു.
ദൈവത്തിന് ഇടംകിട്ടാതെ പോയ സത്രങ്ങൾ വർത്തമാനകാലത്തിലും അടഞ്ഞുകിടക്കുന്നുണ്ട്. ദൈവത്തിനും സ്വാധീനമില്ലാത്ത മനുഷ്യർക്കും ഇടം ലഭിക്കാതെപോകുന്ന പരിതോവസ്ഥകളുടെ പ്രതീകമാണത്. ഇന്നും ദൈവം മനുഷ്യഹൃദയങ്ങളിൽ, കുടുംബങ്ങളിൽ, സാമൂഹിക സംവിധാനങ്ങളിൽ ഒരു ഇടം തേടിക്കൊണ്ടിരിക്കുന്നു. പക്ഷേ, തിരക്കേറിയ ജീവിതക്രമവും സ്വാർഥത നിറഞ്ഞ കാഴ്ചപ്പാടും കൊണ്ടുനടക്കുന്ന മനുഷ്യൻ ദൈവത്തിന്റെ സന്ദർശനത്തിനും സാന്നിധ്യത്തിനും വില കല്പിക്കുന്നില്ല എന്നതാണ് സത്യം.
ദൈവത്തിനായി സമയം കണ്ടെത്താൻ കഴിയാത്ത ജീവിതം, ആന്തരികമായി ശൂന്യമാകാൻ തുടങ്ങുന്നു. ദൈവത്തിന് ഇടം നിഷേധിക്കപ്പെടുമ്പോൾ, കുടുംബജീവിതം ദുർബലമാകുന്നു. ബന്ധങ്ങൾ ഉപഭോഗവസ്തുക്കളായി മാറുന്നു.ക്ഷമയും സഹിഷ്ണുതയും സഹനവും പരസ്പര ബഹുമാനവുംപോലുള്ള മൂല്യങ്ങൾ സമൂഹത്തിൽ അപ്രസക്തമാകുന്നു.
സാമൂഹിക തലത്തിൽ ഇത് വിഭജനത്തിനും ധ്രുവീകരണങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവയ്ക്കുന്നു. ഇന്നത്തെ ലോകം അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ആത്മഹത്യകളും യുദ്ധങ്ങളും സാമൂഹിക അസ്ഥിരതകളും ഈ ആത്മീയ ശൂന്യതയുടെ ഭയാനകമായ ഫലങ്ങളാണ്. ഇന്ന് രാജ്യങ്ങളും സമൂഹങ്ങളും നേരിടുന്ന വലിയൊരു വെല്ലുവിളിയും ഒപ്പം സാധ്യതയുമാണ് കുടിയേറ്റം.
യൗസേപ്പിനെയും മറിയത്തെയുംപോലെ കുടിയേറ്റത്തിനു വിധിക്കപ്പെടുന്നവർ നിസഹായരും അപമാനിതരുമായി അടഞ്ഞ വാതിലുകളുടെ മുൻപിൽ ഇന്നും നിൽക്കുന്നുണ്ട്. അവർ തീർച്ചയായും മാനിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യപ്പെടണം. അതേസമയം, കുടിയേറ്റം സൃഷ്ടിക്കുന്ന വെല്ലുവിളികളും അവഗണിക്കാനാവില്ല. സ്വാഗതം ലഭിച്ച സ്ഥലങ്ങളിൽ ചിലപ്പോൾ കുടിയേറ്റക്കാർ സാംസ്കാരിക സംഘർഷങ്ങൾക്കും സാമൂഹിക പ്രശ്നങ്ങൾക്കും കാരണമാകുന്ന അനുഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നാം കാണുന്നു. ഇവിടെ ദ്വിമുഖമായ ഉത്തരവാദിത്വമാണ് നമുക്കുള്ളത്: സ്വീകരിക്കുന്ന സമൂഹം മനുഷ്യത്വത്തോടെ വാതിലുകൾ തുറക്കണം; അതേസമയം കുടിയേറ്റക്കാർ അവർ എത്തിച്ചേരുന്ന സമൂഹത്തിന്റെ നിയമങ്ങളും സംസ്കാരവും മൂല്യങ്ങളും ആദരിക്കാനും പഠിക്കണം.
തിരുക്കുടുംബത്തിന്റെ മാതൃക
ഈ സന്ദർഭത്തിൽ തിരുക്കുടുംബത്തിന്റെ ജീവിതം നമ്മുടെ മുന്നിൽ ഒരു ഉദാത്തമായ മാതൃകയായി നിലകൊള്ളുന്നു. ഹെറോദേസിന്റെ ഭീഷണിയിൽനിന്നു രക്ഷപ്പെടാൻ യൗസേപ്പും മറിയവും ഉണ്ണിയേശുവിനെയും കൂട്ടി ഈജിപ്തിൽ അഭയംതേടിയത് ചരിത്രത്തിലെ ആദ്യ കുടിയേറ്റകഥകളിലൊന്നാണ്. അവർ അന്യദേശത്തായിരുന്നു; എന്നാൽ അവർ ആ നാടിന്റെ സംസ്കാരത്തെയും സാഹചര്യങ്ങളെയും ആദരിച്ചു ജീവിച്ചു. അധികാരം തേടിയോ കലാപം സൃഷ്ടിച്ചോ അല്ല, സഹിഷ്ണുതയോടും വിനയത്തോടെയും കൂടെ അവിടെ അവർ അധ്വാനിച്ചു ജീവിച്ചു. അതുവഴി, കുടിയേറ്റം എങ്ങനെ മാനുഷികവും സമാധാനപരവുമായ അനുഭവമായി മാറാമെന്നതിന് തിരുക്കു ടുംബം ലോകത്തിനു മാതൃകയായി.
സംഭാഷണം സമൃദ്ധമാകട്ടെ
ക്രിസ്മസ് സംഭാഷണത്തിനുള്ള ഒരു സമയമാണെന്നു മംഗളവാര്‍ത്തയുടെ ഓര്‍മപ്പെടുത്തലുണ്ട്. പരിശുദ്ധ മറിയവും ഗബ്രിയേൽ മാലാഖയും തമ്മിലുള്ള സംഭാഷണം മറിയത്തിന്റെ ജീവിതത്തിൽ ദൈവഹിതം നിറവേറ്റപ്പെടാൻ ഉപയുക്തമാകുകയും, അത് ലോകത്തിനുതന്നെ രക്ഷാകരമായിമാറുകയും ചെയ്തു.
സംഭാഷണങ്ങളില്‍ നാം സ്വീകരിക്കേണ്ട നിലപാട് വിനയത്തിന്റെയും തുറവിയുടേതുമാണ്. ജീവിതവ്യഗ്രതയാല് കുടുംബാംഗങ്ങള്‍ വരെ പരസ്പരം സംസാരിക്കാനോ പങ്കുവയ്ക്കാനോ സമയം കണ്ടെത്താത്ത ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ സംഭാഷണത്തിന്റെ, പങ്കുവയ്ക്കലിന്റെ ഒരു പുതിയ ശൈലി നമുക്കു രൂപപ്പെടുത്താം.
നമ്മുടെ സംഭാഷണങ്ങള്‍ പുതിയ സാധ്യതകള്‍ തേടുന്നതാകട്ടെ. ഇന്നലെ വരെ കാണാതിരുന്ന അല്ലെങ്കില്‍ മനസിലാക്കാതിരുന്ന സമന്വയത്തിന്റെ സാധ്യതകളെ സംഭാഷണങ്ങളിലൂടെ സ്വായത്തമാക്കാം. സമരങ്ങളിലും കലഹങ്ങളിലുമല്ല, സംഭാഷങ്ങളിലാണ് പരിഹാരങ്ങള്‍ കണ്ടെത്താനാകുന്നത്.
ദൈവം മനുഷ്യനായി പിറന്നതിന്റെ അനശ്വരമായ ഈ ഓർമയാചരണം, മനുഷ്യൻ കൂടുതൽ മെച്ചപ്പെട്ട മനുഷ്യനായി മാറാനുള്ള പ്രചോദനമാകട്ടെ. ലാളിത്യവും കാരുണ്യവും കരുതലും ദൈവഹിതമറിഞ്ഞുള്ള പ്രയാണവുമെല്ലാം ഓര്‍മപ്പെടുത്തുന്ന കാലിത്തൊഴുത്തിന്റെ പാഠങ്ങളില്‍ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ നമുക്കു സാധിക്കട്ടെ. അങ്ങനെ, ഇടങ്ങള്‍ തേടുന്നവരിലേക്കുള്ള തീര്ഥാടനമാകട്ടെ ഈ ക്രിസ്മസ്.
എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നവെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
Kerala
ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ച് ആദ്യ ദിനത്തില്‍തന്നെ ശബരിമലയില്‍ വൻ തിരക്ക്. മണിക്കൂറുകളോളമാണ് ഭക്തര്‍ വരില്നില്ക്കുന്നത്. ഏഴ്മണിക്കൂറോളം വരെ വരിനില്‍ക്കുന്നവര്‍ ഉണ്ട്.
ആളുകള്‍ നിയന്ത്രണ വേലികള്‍ പോലും ചാടികടന്ന് പോകുന്ന സ്ഥിതിയാണ്. ഇക്കൊല്ലത്തെ മുന്നൊരുക്കങ്ങള്‍ പൂര്‍ണമാണെന്ന് ദേവസ്വവും സര്‍ക്കാരും പറഞ്ഞെങ്കിലും അവസാന നിമിഷമുള്ള ഓട്ടപ്പാച്ചിലിന് മാറ്റമൊന്നുമുണ്ടായില്ല.
ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്ന യോഗങ്ങള്‍ മുന്‍വ ര്ഷത്തേതിനു സമാനമായ ഗൗരവത്തില്‍ നടന്നില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍വരെ സമ്മതിക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എല്ലാ വര്‍ഷവും നടത്തുന്ന യോഗവും ഇത്തവണയുണ്ടായില്ല. പമ്പയില്‍ ഒരു യോഗംപോലും വിളിച്ചില്ല.
International
ലാഹോർ: പാക്കിസ്ഥാനിലെ സിക്ക് തീർഥാടനകേന്ദ്രങ്ങൾ സന്ദർശിക്കാൻ പോയ ഇന്ത്യൻ സംഘത്തിൽനിന്നു കാണാതായ വനിത മതംമാറി പാക് പൗരനെ വിവാഹം കഴിച്ചതിന്റെ രേഖകൾ പുറത്തുവന്നു.
പഞ്ചാബിലെ കപൂർത്തല സ്വദേശിനി സരബ്ജീത് കൗർ എന്ന അന്‍പത്തിരണ്ടുകാരി നൂർ എന്ന പേരു സ്വീകരിച്ച് ലാഹോറിനടുത്തുള്ള ഷെയ്ഖ്പുര സ്വദേശി നസീർ ഹുസൈനെ മുസ്ലിം ആചാരപ്രകാരം വിവാഹം കഴിച്ചതിന്റെ സർട്ടിഫിക്കറ്റാണ് പുറത്തുവന്നത്.
ഗുരുനാനാക് ജയന്തിയോടനുബന്ധിച്ച് ഈ മാസം നാലിന് ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലെ സിക്ക് തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ പോയ 1992 അംഗ സംഘത്തിൽ അംഗമായിരുന്നു സരബ്ജീത് കൗർ. നവംബർ 13ന് തിരിച്ചുവന്ന ഇന്ത്യൻ സംഘത്തിൽ കൗർ ഉണ്ടായിരുന്നില്ല.
പഞ്ചാബ് പോലീസും പാക്കിസ്ഥാനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയവും സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. വിവാഹമോചിതയായ കൗറിന്റെ മുൻ ഭർത്താവ് ഇംഗ്ലണ്ടിലാണു താമസിക്കുന്നത്.
SUNDAY DEEPIKA
റോമിൽ ഇത് തീർഥാടനത്തിന്റെ കാലമാണ്. ജൂബിലിവർഷം. എല്ലാ ലോകരാജ്യങ്ങളിൽനിന്നുമുള്ള വിശ്വാസികളായ കത്തോലിക്കർ റോമിലെ വിവിധ തീർത്ഥകേന്ദ്രങ്ങളിലേക്കു നടത്തുന്ന തീർഥാടനമാണ് ജൂബിലിയുടെ മുഖ്യ ചടങ്ങ്. തികച്ചും ആത്മീയമായ ഒരനുഭവമായാണ് ജൂബിലി വർഷം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. വ്യക്തിപരമായ തെറ്റുകൾക്കു പാപമോചനം തേടുക, അങ്ങനെ ദൈവവും സഹമനുഷ്യരുമായി അനുരഞ്ജനപ്പെടുക, പ്രകൃതിയും ജീവജാലങ്ങളുമായി ഉൗഷ്മളബന്ധം നിലനിർത്തുക എന്നിവയൊക്കെ ജൂബിലിയുടെ ലക്ഷ്യങ്ങളാണ്.
ആത്മീയോത്കർഷത്തിനുള്ള ചില വ്യവസ്ഥകൾ പാലിച്ചുകൊണ്ട് റോമിലെ നാലു മേജർ (ആർച്ച്) ബസിലിക്കകളിലെ വിശുദ്ധവാതിലിലൂടെ പള്ളിയകത്തേക്കു പ്രവേശിക്കുന്നത് ജൂബിലിയുടെ ഒരു പ്രധാന ചടങ്ങാണ്. ബൈബിൾ പഴയനിമയത്തിലെ ലേവ്യരുടെ പുസ്തകത്തിലാണ് (25,8) ജൂബിലി വർഷത്തെക്കുറിച്ചുള്ള പ്രഥമ പരാമർശങ്ങൾ. പാലസ്തീനായിൽനിന്ന് ഈജിപ്തിലേക്കു പ്രവാസികളായി പോയ ഇസ്രായേൽ ജനത പുറപ്പാടുസംഭവത്തിനുശേഷം തിരിച്ചെത്തിയ ഒന്നാം വർഷംമുതൽ എണ്ണി 50-ാം വർഷം ജൂബിലിയായി ആചരിക്കണമെന്നാണ് ബൈബിളിലെ നിർദേശം.
ഏഴാം വർഷം സാബത്തു വർഷമാണ്. അങ്ങനെ ഏഴു സാബത്തു വർഷങ്ങൾ പൂർത്തിയാകുന്പോഴാണ് ഒരു ജൂബിലിവർഷം. ജൂബിലിവർഷത്തിൽ നഷ്ടപ്പെട്ട പിതൃസ്വത്ത് തിരിച്ചെടുക്കണം, കടങ്ങൾ ഇളച്ചുകൊടുക്കണം, അടിമകൾക്കു സ്വാതന്ത്ര്യം കൊടുക്കണം, കൃഷിഭൂമി തരിശിടണം, മൃഗങ്ങൾക്കും തൊഴിലിൽനിന്നു വിടുതൽ നൽകണം എന്നിങ്ങനെ വിവിധ നിർദേശങ്ങളുണ്ട്.
കാർഷികജനതയായ ഇസ്രായേലിന് ഐശ്വര്യവും അഭിവൃദ്ധിയും മാത്രമല്ല, പാവപ്പെട്ടവർക്ക് ജീവിതം പുതുതായി തുടങ്ങാനുള്ള അവസരവും പ്രദാനം ചെയ്യുന്നതാണ് ജൂബിലിവർഷം. ഭൂമിക്കും മൃഗങ്ങൾക്കുമുൾപ്പെടെ വിശ്രമവും പുനരുജ്ജീവന സാധ്യതകളും ഉറപ്പാക്കുന്ന ജൂബിലിയാചരണം മനുഷ്യ സമത്വവും സാഹോദര്യവും പുലർന്നുകാണാനുള്ള മോഹനസ്വപ്നത്തിന്റെ ആവിഷ്കാരമാണ്.
ദാന്തെ റോമിൽ കണ്ട ജൂബിലിവർഷം
""ഒരേയൊരു രശ്മികൊണ്ട് അവരെയെല്ലാം പ്രകാശിപ്പിക്കുന്ന പരമപരിശുദ്ധമായ ത്രിത്വാത്മകദീപമേ, അങ്ങയുടെ പരമാനന്ദത്തിൽ അവരെ ആമഗ്നരാക്കുകയും ഞങ്ങളെ ഈ സംസാരസാഗരത്തിലെ കൊടുങ്കാറ്റിന്റെ വേളയിൽ ഓർമിക്കുകയും ചെയ്യേണമേ. സപ്തർഷികളാകുന്ന നക്ഷത്രവ്യൂഹം വഴികാണിച്ച ഉത്തരദേശത്തുനിന്നുള്ള പ്രാകൃതന്മാർ റോമ്മാപുരിയിലെ ലാറ്ററൻ മഹാദേവാലയംപോലുള്ള മണിമന്ദിരങ്ങൾ കണ്ട് അദ്ഭുതപരവശരായെങ്കിൽ, പറുദീസയിലെത്തിച്ചേർന്ന എന്റെ അദ്ഭുതാതിരേകം അങ്ങേക്കു ഭാവനചെയ്യാനാകും.
മൃത്യുവശഗനായ മർത്യൻ അമരദേശത്ത്, അച്ചടക്കരഹിതമായ ഫ്ളോറൻസിൽനിന്ന് അടുക്കും ചിട്ടയുമുള്ള ഒരു ജനതയുടെ മധ്യത്തിൽ! എന്റെ അദ്ഭുതാദരത്തിനും ആനന്ദപ്രകർഷത്തിനും മധ്യേ, കേൾക്കാനോ മിണ്ടാനോ കഴിയാതെ സംതൃപ്തനായ ഞാൻ!''
വിശ്വമഹാകവിയായ ദാന്തേ അലിഗിയേരിയുടെ "ഡിവൈൻ കോമഡി' എന്ന മഹാകാവ്യത്തിന്റെ മൂന്നാംഭാഗമായ "പറുദീസ'യുടെ 31-ാം ഗീതത്തിൽനിന്നാണ് ഈ ഉദ്ധരണി. പാശ്ചാത്യസാഹിത്യത്തിന്റെ കൊടുമുടികളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന ഈ മഹാകാവ്യത്തിന്റെ രചന 1308-1321 വർഷങ്ങളിലായിരുന്നു. ഇതിലെ പറുദീസാ വർണനയ്ക്ക് റോമിലെ കാഴ്ചകൾ മാതൃകയായി ഭവിച്ചു എന്നാണ് കാവ്യവിമർശകർ കരുതുന്നത്.
എഡി 1300ൽ ഒന്നാമത്തെ ജൂബിലി വത്സരത്തിൽ ദാന്തെ ഒരു തീർഥാടകനായി റോമിലെത്തിയിരുന്നു എന്നു ചരിത്രം. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്ന തീർഥാടകന്റെ നിറഞ്ഞ മനസാണ് സ്വർഗദർശനത്തിൽ തനിക്കുള്ളതെന്ന് ദാന്തെ എഴുതുന്നു. ജൂബിലിവർഷത്തിന്റെ സവിശേഷ ആധ്യാത്മികകൃപയായ ദണ്ഡവിമോചനം പ്രാപിച്ച് ആത്മവിശുദ്ധീകരണം നേടാനായി യാത്രാക്ലേശങ്ങൾ ഉത്സാഹപൂർവം തരണംചെയ്ത് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള പതിനായിരങ്ങളെയാണ് ഓരോദിവസവും റോമിലെ നാലു മഹാദേവാലയങ്ങളിലും കാണാനായത്.
2024 ഡിസംബർ 24-ാം തീയതി ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സിന്റെ വിശുദ്ധ വാതിൽ തുറന്നപ്പോൾ ആരംഭിച്ച തീർഥാടകപ്രവാഹം 2026 ജനുവരി 6-ാം തീയതി ലെയോ മാർപാപ്പ ആ വാതിൽ അടയ്ക്കുന്നതുവരെ തുടരും.
ഞാൻ റോമിലെത്തിയ ഒക്ടോബർ മൂന്നാംവാരം ശരത്കാലത്തെ മൃദുവായ ചൂടും തണുപ്പുംകൊണ്ട് സുഖപ്രദമായിരുന്നു. സെന്റ് പീറ്റേഴ്സിൽ കയറി പ്രാർഥിക്കാൻ ക്യൂവിൽതന്നെ ഒരു മണിക്കൂറിലേറെ നിൽക്കണം. കൈയിലുള്ള സഞ്ചി എക്സ്റേയിലൂടെ കടത്തിവിടണം. മെറ്റൽ ഡിറ്റക്ടറിലൂടെ കടന്നുപോകണം. ഒരു ക്യൂവിൽതന്നെ ഇരുപതോ മുപ്പതോ നിരകളുണ്ട്. സൗജന്യസേവനം ചെയ്യുന്ന ചെറുപ്പക്കാരായ വോളണ്ടിയർമാരാണ് ക്യൂ നിയന്ത്രിക്കുന്നത്.
അവർ വിവിധ രാജ്യക്കാരും വിവിധ കത്തോലിക്കാ സംഘടനാ പ്രവർത്തകരുമാണ്. ഇത്രയേറെ ജനങ്ങൾ കാത്തുനിന്നിട്ടും എവിടെയും അമിതമായ ശബ്ദഘോഷമോ തിക്കോ തിരക്കോ ഇല്ല. ക്യൂവിൽനിന്നുകൊണ്ടുതന്നെ പ്രാർഥനാഗീതങ്ങൾ പാടുകയും പ്രാർഥനകൾ ഉരുവിടുകയും തിരുവചനം വായിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളെ കാണാം.
ലോകജനതയുടെ ഒരു പരിച്ഛേദമാണ് ഈ തീർഥാടക സഞ്ചയം. ഏതൊക്കെ ഭാഷകൾ, നിറങ്ങൾ, വേഷങ്ങൾ! എല്ലാവർക്കും ഒരേ ലക്ഷ്യം. സെന്റ് പീറ്റേഴ്സിലെ അനവദ്യസുന്ദരങ്ങളായ കലാശില്പങ്ങളോ വർണശബളമായ ഛായാചിത്രങ്ങളോ അല്ല തീർഥാടകരെ പിടിച്ചുനിർത്തുന്നത്- ജൂബിലിവർഷം മാത്രം തുറക്കുന്ന വിശുദ്ധകവാടത്തിലൂടെ പള്ളിയകത്തു കയറി വിശുദ്ധ കുർബാനയുടെ മുന്നിൽ മുട്ടുകുത്തി ആരാധിക്കുക. പക്ഷേ രണ്ടോ മൂന്നോ മിനിറ്റിനകം നിങ്ങൾ ചാപ്പലിൽനിന്നു പുറത്തിറങ്ങണം, ആയിരങ്ങളാണു പള്ളിയകത്തേക്കു വന്നുകൊണ്ടിരിക്കുന്നത്.
പള്ളിയുടെ പൂമുഖത്തുനിന്നു നോക്കുന്പോൾ ബെർണീനി രൂപകല്പനചെയ്ത സ്തംഭനിരകൾ അതിരിടുന്ന സെന്റ് പീറ്റേഴ്സ് ചത്വരം. നഗരത്തെയും പള്ളിയിലേക്കു വരുന്ന തീർഥാടകരെയും ഇരുകൈകളുംനീട്ടി സ്വാഗതം ചെയ്യുന്നു എന്ന പ്രതീതിയാണ് ഈ മനോഹരനിർമിതി ജനിപ്പിക്കുന്നത്. ചത്വരത്തിന്റെ ഒത്തനടക്കു നിൽക്കുന്ന ഈജിപ്ഷ്യൻ കൽ സ്തൂപിക 1586 മുതൽ അവിടെയുണ്ട്. റോമിലുള്ള 13 ഈജിപ്ഷ്യൻ ഒബെലിസ്കുകളിൽ ഒന്ന്.
ഇതു മാത്രമാണ്രതേ ഒരിക്കലെങ്കിലും മറിഞ്ഞുവീഴാതെയുള്ളത്! മൈക്കലാഞ്ചലോയുടെ ഭാവനയിൽ ഉരുത്തിരിഞ്ഞ സെന്റ് പീറ്റേഴ്സിന്റെ കുംഭഗോപുരം ആകാശത്തെ തൊട്ടുനിൽക്കുന്നു. സെന്റ് പീറ്റേഴ്സിനേക്കാൾ ഉയരമുള്ള പൈൻ മരങ്ങളെപ്പറ്റി ദാന്തെ എഴുതിയിട്ടുണ്ട്. ദാന്തേ കണ്ട സെന്റ് പീറ്റേഴ്സ് നാലാം നൂറ്റാണ്ടിൽ കോണ്സ്റ്റന്റൈൻ ചക്രവർത്തി പണികഴിപ്പിച്ചതും പുതുക്കിപ്പണിയാൻവേണ്ടി 1506ൽ പൊളിച്ചുമാറ്റിയതുമാണ്. ഇപ്പോഴുള്ള സെന്റ് പീറ്റേഴ്സിന്റെ പണി 1626ൽ പൂർത്തിയായി. റോമിന്റെ മുഖമുദ്രയാണ് പൈൻ മരങ്ങൾ.
പച്ചക്കുട വിടർത്തിയതുപോലെ നിവർന്നു നിൽക്കുന്ന പൈൻ മരങ്ങൾ റോമിൽ എന്പാടുമുണ്ട്. വത്തിക്കാൻ ഗാർഡൻ, വെനീസ് ചത്വരം, ബൊർഗേസെ പാർക്ക്, പംഫീലി പാർക്ക്, ജാനിക്കൊളോ, അവന്തീൻ കുന്നുകൾ എന്നിവിടങ്ങളിലൊക്കെ അതിസുന്ദരങ്ങളായ പൈൻ മരങ്ങൾ കാണാം. അറുപതടിവരെ ഉയരവും 150 വർഷംവരെ ആയുസുമുള്ള പൈൻ മരങ്ങൾ റോമിൽ ധാരാളമായി നട്ടുപിടിപ്പിക്കാൻ തുടങ്ങിയത് മുസോളിനിയുടെ കാലത്താണ്.
റോമിലെ മറ്റു ബസിലിക്കകൾ
ഈ ജൂബിലിവർഷത്തിൽ സെന്റ് പീറ്റേഴ്സ് കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ളത് പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയിലാണ്. ബേത്ലെഹെമിലെ പുൽക്കൂടും റോമിന്റെ സംരക്ഷകയായ പരിശുദ്ധ മറിയത്തിന്റെ ഛായാചിത്രവും സംരക്ഷിക്കപ്പെടുന്ന ഈ മഹാദേവാലയത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ കബറിടവും.
തനിക്കേറ്റവും പ്രിയപ്പെട്ട കന്യകാമറിയത്തിന്റെ ചാപ്പലിനരികേ അദ്ദേഹം നിത്യനിദ്രകൊള്ളുന്നു. ലോകത്തെയാകെ നിഷ്കപടമായി സ്നേഹിച്ച പിതൃതുല്യനായ ഫ്രാൻസ് പാപ്പായുടെ ശവകുടീരത്തിലെത്തി ഒരു നിമിഷം പ്രാർഥിക്കാൻ ദിവസേന ആയിരങ്ങളാണ് എത്തുന്നത്. ബസിലിക്കയുടെ ഉൾത്തളങ്ങളിൽ പ്രാർഥനാനിമഗ്നരായിരിക്കുന്നവർ അനേകം. മാതൃസ്തവങ്ങൾ നിരന്തരം മുഴങ്ങുന്ന കൊച്ചു കപ്പേളകൾ സദാ ജനനിബിഡം.
റോമാ രൂപതയുടെ ഭദ്രാസനപ്പള്ളിയായ ജോണ്‍ ലാറ്ററൻ ബസിലിക്കയിലേക്ക് വലിയപള്ളിയിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ. 1575ലാണ് ഈ പള്ളികളെ ബന്ധിപ്പിച്ചുകൊണ്ട് നേർരേഖയിലുള്ള വിയാ മെരുളാന നിർമിച്ചത്. വിശാലമായ രാജവീഥി. ലാറ്ററൻ ബസിലിക്ക സുവർണദേവാലയം എന്നും അറിയപ്പെടുന്നു. ദേവാലയമച്ചിലെ സുവർണ കാസ്ക്കറ്റുകളും ബഹുവർണ മൊസയിക്കുകളും അത്ര വശ്യസുന്ദരമാണ്.
വിശാലമായ പള്ളിയങ്കണത്തിൽ നീണ്ട ക്യൂ. പള്ളിയകത്തു കയറിയാൽ ദാന്തെ വർണിച്ച അഭൗമാന്തരീക്ഷം. സമയത്തുനിന്ന് നിത്യതയിലേക്കു കയറിയതുപോലെ. റോമിന്റെ നഗര മതിലുകൾക്കു വെളിയിലാണ് നാലാമത്തെ മേജർ ബസിലിക്കയായ സെന്റ് പോൾസ്. ലാറ്ററനിൽനിന്ന് ഇങ്ങോട്ട് അഞ്ചു കിലോമീറ്ററാണ് ദൂരം. വലിപ്പത്തിൽ സെന്റ് പീറ്റേഴ്സ് മാത്രമാണ് ഇതിന്റെ മുന്നിലുള്ളത്. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് (തെർമിനി) മെട്രോയിൽ ഇവിടെയെത്താം.
റോമിലെ ജനസംഖ്യ ഏകദേശം 28 ലക്ഷമാണ്. ഇതോടൊപ്പം ദിവസേന എത്തിച്ചേരുന്ന ആയിരക്കണക്കിനു തീർഥാടകരും ടൂറിസ്റ്റുകളും കൂടി ചേരുന്പോൾ ഉളവാകുന്ന തിക്കും തിരക്കും അസഹ്യമായി അനുഭവപ്പെടുകയില്ല. ബസുകളിലും ട്രാമുകളിലും ട്രെയിനുകളിലുമൊക്കെ തിരക്കുണ്ട്, പക്ഷേ അരോചകമല്ല. മറ്റുള്ളവർക്ക് പരമാവധി അസൗകര്യമുണ്ടാകാത്ത വിധത്തിൽ അച്ചടക്കം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നു.
സഹായിക്കാൻ സന്നദ്ധരായി വോളണ്ടിയർമാരും പോലീസുകാരും നഗരത്തിന്റെ മുക്കിലും മൂലയിലുമുണ്ട്. ഉച്ചത്തിലുള്ള സംസാരമോ അട്ടഹാസമോ ഇല്ല. നിരത്തുകളിൽ മാലിന്യം കൂടിക്കിടക്കുന്നില്ല. തുറന്നുകിടക്കുന്ന ഓടകൾ കാണാനില്ല. നിരത്തുവക്കുകളിൽ ടെലിഫോണ്‍, വൈദ്യുതിലൈനുകളില്ല. കെട്ടിടങ്ങളെല്ലാം പുതുമോടിയോടെ കാണപ്പെടുന്നു. മെട്രോ സ്റ്റേഷനുകളും ബസ് സ്റ്റോപ്പുകളും പൊതുവാഹനങ്ങളുമെല്ലാം നവീകരിക്കപ്പെട്ടിരിക്കുന്നു. തീർഥാടകർക്ക് സ്വാഗതമോതുവാൻ തയാറായി നിത്യനഗരം.
അസീസിയിൽ
ഇക്കൊല്ലത്തെ ജൂബിലിയിൽ റോമിലെത്തുന്ന തീർഥാടകർ തീർച്ചയായും സന്ദർശിക്കുന്ന തീർഥകേന്ദ്രമാണ് അസീസി. പരിവ്രാജകനായ അസീസിയിലെ നിസ്വൻ ഫ്രാൻസിസ് മാത്രമല്ല ഇപ്പോൾ അവിടെയുള്ളത്. മാലാഖമാരുടെ രാജ്ഞിയായ മറിയത്തിന്റെ പള്ളി (പോർസ്യങ്കുള), വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്ക, സാൻ ദമിയാനോ, വിശുദ്ധ ക്ലാരയുടെ പള്ളി, വിശുദ്ധ റുഫിനോയുടെ കത്തീഡ്രൽ എന്നിവയ്ക്കു പുറമേ അസീസിയിലെ ഒരു ഇടവകപ്പള്ളിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ പള്ളിയാണ് ആ ആകർഷണകേന്ദ്രം.
കഴിഞ്ഞ സെപ്റ്റംബർ ഏഴിന് ലെയോ പതിനാലാമൻ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്കുത്തിസിന്റെ (1991-2006) മൃതശരീരം സംപൂജ്യമായി സൂക്ഷിച്ചിരിക്കുന്നത് ഈ പള്ളിയിലാണ്. തന്റെ ആഗ്രഹപ്രകാരം അസീസിയിലെ ഒരു സെമിത്തേരിയിൽ സംസ്കരിക്കപ്പെട്ട കാർലോയുടെ മൃതശരീരം 2019ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നതിനു മുന്‍പ് അവിടെനിന്നു മാറ്റി ഈ പള്ളിയിൽ സ്ഥാപിക്കുകയായിരുന്നു. അസീസി പട്ടണത്തിലെ ഏറ്റവും പുരാതനമായ പള്ളികളിലൊന്നായ ഇതായിരുന്നു ഫ്രാൻസിസിന്റെ കാലത്തെ ഭദ്രാസനപ്പള്ളി.
കൗമാരക്കാരനായിരുന്ന കാർലോ അസീസിയിൽ പലതവണ വരികയും അവധിക്കാലം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രാൻസിസിന് ലൗദാത്തോസീ എന്ന കീർത്തനം രചിക്കാൻ പ്രചോദനമായിത്തീർന്ന അസീസിയിലെ രമണീയമായ കുന്നുകൾ, താഴ് വരകൾ, അരുവികൾ, ഒലിവ്-മുന്തിരിത്തോട്ടങ്ങൾ, സൈപ്രസ് മരങ്ങൾ കാവൽനിൽക്കുന്ന തെരുവുകൾ... ഉംബ്രിയ പ്രദേശത്തിന്റെ സകല ഗ്രാമഭംഗികളും നിറഞ്ഞുതുളുന്പുന്ന അസീസിയും പരിസരപ്രദേശങ്ങളും ഏതൊരു സന്ദർശകനെയും ആഹ്ലാദഭരിതനാക്കും.
റോമാ- ലോകതലസ്ഥാനം
റോമാ കാപുത് മൂന്തി. ലത്തീൻ ഭാഷയിലെ ഈ പ്രയോഗത്തിന്റെ അർഥം ലോകതലസ്ഥാനമായ റോമാ എന്നാണ്. ബിസി ഒന്നാം നൂറ്റാണ്ടിൽ റോമൻ കവിയായ ഓവിഡ് ആദ്യമായി ഉപയോഗിച്ചതുമുതൽ അന്വർഥമായിക്കൊണ്ടിരിക്കുന്ന ഒരു പ്രയോഗം. എല്ലാ വഴികളും റോമിലേക്കു നയിക്കുന്നു എന്ന ചൊല്ല് ഈ പ്രയോഗത്തിൽനിന്ന് ഉണ്ടായതാണ്.
മധ്യധരണിക്കടലിന്റെ നാലു വശങ്ങളിലുമുള്ള ഭൂവിഭാഗങ്ങളൊക്കെ കീഴടക്കി വിസ്തൃതമായ ഒരു സാമ്രാജ്യത്തിന്റെ തലസ്ഥാനമായി വളർന്ന റോമാ അങ്ങനെ വിളിക്കപ്പെട്ടതിൽ അതിശയോക്തിയില്ല. റോമാ സാമ്രാജ്യത്തിനു വെളിയിലുള്ള ദേശങ്ങളെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ റോമാക്കാർക്ക് അറിവില്ലായിരുന്നു എന്നതാണ് വാസ്തവം.
റോമാ നഗരത്തിന്റെ സ്ഥാപനവർഷമായി അറിയപ്പെടുന്നത് 753 ബിസി ആണ്. ആ വർഷമാണ് റോമൻ പഞ്ചാംഗമായ എയുസി (Ab urbe condita)യുടെ തുടക്കവും. നഗരത്തിന്റെ സ്ഥാപനം മുതൽ എന്നാണ് അതിന്റെ അർഥം. പഞ്ചാംഗനിർമാണത്തിൽ തല്പരരായിരുന്ന റോമാക്കാർ നഗരത്തിന്റെ 800-ാം വാർഷികം ക്ലോഡിയസ് ചക്രവർത്തിയുടെ കാലത്ത് എഡി 46-47ൽ ആഘോഷിച്ചതായി രേഖകളുണ്ട്.
അതുപോലെ അന്തോണിനൂസ് പീയൂസ് ചക്രവർത്തിയുടെ കാലത്ത് 146-47ൽ 900-ാമതു വാർഷികവും. റോമിൽ ജീവിച്ചിരുന്ന ഡയനീഷ്യസ് എക്സിഗൂസ് (വിനയവാനായ ഡയനീഷ്യസ്) എന്ന പൗരസ്ത്യ റോമാസാമ്രാജ്യക്കാരൻ സന്യാസിയാണ് എഡി 525ൽ ഇന്നു ലോകമാകെ ഉപയോഗിക്കുന്ന പഞ്ചാംഗം (എഡി- Anno Domini- കർത്താവിന്റെ വർഷം) കണക്കുകൂട്ടി അവതരിപ്പിച്ചത്.
അന്നുപയോഗത്തിലിരുന്ന ജൂലിയൻ കലണ്ടർ ജൂലിയസ് സീസർ 45 ബിസിയിൽ ആരംഭിച്ചതാണ്. പക്ഷേ ഒന്നാം വർഷം മുതൽ എണ്ണുകയായിരുന്നില്ല അതിൽ. ഓരോ ചക്രവർത്തിയുടെയും ഒന്നാം ഭരണവർഷം മുതൽ എണ്ണുന്ന സന്പ്രദായമാണുണ്ടായിരുന്നത്. ക്രിസ്തുവർഷമായി പരിണമിച്ച ജൂലിയൻ കലണ്ടറിലെ ചില അപാകതകൾകൂടി പരിഹരിച്ച്, ഈസ്റ്റർ തീയതി സ്ഥിരീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ പരിഷ്കാരങ്ങൾ വരുത്തി പ്രയോഗത്തിലാക്കിയത് ഗ്രിഗരി പതിമൂന്നാമൻ പാപ്പായാണ് (1582ൽ).
കത്തോലിക്കാസഭാ ചരിത്രത്തിലെ ആദ്യത്തെ ജൂബിലിയാചരണം നടന്നത് എഡി 1300ലാണ്. റോമൻ കലണ്ടറിന്റെ (എയുസി) നൂറാം വർഷങ്ങൾ ആചരിക്കുന്ന പതിവുണ്ടായിരുന്നു. ചില പ്രത്യേക വർഷങ്ങളിൽ തീർഥാടനങ്ങളും അവയോടു ബന്ധപ്പെടുത്തി ആത്മീയാനുഗ്രഹങ്ങളും പ്രഖ്യാപിച്ചിരുന്നതു ചൂണ്ടിക്കാട്ടിയാണ് ജൂബിലിവർഷം പ്രഖ്യാപിക്കാൻ വിശ്വാസികൾ ബോനിഫസ് പാപ്പായെ പ്രോത്സാഹിപ്പിച്ചത്. ഇറ്റാലിയൻ നാട്ടുരാജ്യങ്ങളിലും യൂറോപ്യൻ നാടുകളിലും പടർന്നുപിടിച്ചിരുന്ന പ്ലേഗും പകർച്ചവ്യാധികളും മറ്റും അകറ്റാൻ ദൈവികസംരക്ഷണം തേടി നോന്പുനോറ്റ് തീർഥാടനം ചെയ്യുന്ന പതിവും അതിനു പ്രേരകമായി.
ബോനിഫസ് പാപ്പാ ജൂബിലിവർഷം പ്രഖ്യാപിച്ചപ്പോൾ നൂറു വർഷത്തിലൊരിക്കൽ എന്നു നിജപ്പെടുത്തിയിരുന്നു. പിന്നീടത് 50 വർഷം (1343ൽ), 25 വർഷം (1470ൽ) ഇടവേളകളിലെന്നു പരിഷ്കരിച്ചു. ജീവിതത്തിൽ ഒരിക്കലെങ്കിലും ജൂബിലിയിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് അവസരംകിട്ടണം എന്നതായിരുന്നു അതിന്റെ ലക്ഷ്യം.
റോമിന് നിത്യനഗരം എന്ന പേരുകൂടി ഒന്നാം നൂറ്റാണ്ടുമുതലുണ്ട്. അധികാരവും പ്രതാപവും ഒന്നിച്ചു സമ്മേളിച്ചിരുന്ന റോമിന് ഒരിക്കലും നാശമുണ്ടാകില്ല എന്നായിരുന്നു സങ്കല്പം. സാമ്രാജ്യവും ചക്രവർത്തിയും അസ്തമിച്ചു. ഇന്ന് കത്തോലിക്കാസഭയുടെ 140 കോടി വിശ്വാസികളുടെ ആത്മീയതലസ്ഥാനം എന്ന നിലയിൽ അവരുടെ നിത്യനഗരം തന്നെയാണത്.
Kerala
പത്തനംതിട്ട: കര്‍ക്കടകമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. പതിനെട്ടാംപടിക്കു താഴെ ആഴിയില്‍ അഗ്നിപകര്ന്നശേഷം ഭക്തരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കും. ഇന്ന് പൂജകളൊന്നുമില്ല.
വ്യാഴാഴ്ച രാവിലെ അഞ്ചിനു ദര്‍ശനത്തിനായി നടതുറക്കും. എല്ലാ ദിവസവും പടിപൂജ ഉണ്ടായിരിക്കും. കര്‍ക്കടക മാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10നു നട അടയ്ക്കും. നിറപുത്തരിക്കായി വീണ്ടും 29ന് ശബരിമല നട തുറക്കും. 30നാണ് നിറപുത്തരി പൂജ.