ടെഹ്റൻ: ഇറാൻ സേന വെടിവച്ചിട്ടതു രണ്ട് യുഎസ് യുദ്ധവിമാനങ്ങളെന്നു പ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ രക്ഷപ്പെടുത്തി. ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇറാനിൽ തകർന്ന രണ്ട് സീറ്റുകളുള്ള യുഎസ് എഫ് -15 ഇ ജെറ്റ് ആണ് ആദ്യ വിമാനം. ഇതിലെ ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി. എന്നാൽ, രണ്ടാമനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
രണ്ടാമത് തകർന്നത് എ-10 വാർത്തോഗ് യുദ്ധവിമാനമാണ്. കുവൈറ്റിനു മുകളിൽ വച്ചു തകർന്ന വിമാനത്തിൽനിന്നു പൈലറ്റ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
കാണാതായ പൈലറ്റിനായുള്ള തെരച്ചിലിൽ ഏർപ്പെട്ടിരുന്ന രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാൻ ആക്രമിച്ചു. തുടർന്ന് ഈ ഹെലികോപ്റ്ററുകൾ ഇറാനിയൻ വ്യോമാതിർത്തിക്കു പുറത്തേക്കു പോയി.
തകർന്ന വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വൈറ്റ് ഹൗസോ പെന്റഗണോ പുറത്തുവിട്ടിട്ടില്ല. എന്നാൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ "വിവരം അറിയിച്ചിട്ടുണ്ടെന്ന്' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
അതേസമയം, ഇറാനിൽ അകപ്പെട്ട പൈലറ്റിനെ ജീവനോടെ പിടികൂടുന്ന ആർക്കും വലിയ പ്രതിഫലം നൽകുമെന്ന് ഇറാനിയൻ ടെലിവിഷൻ റിപ്പോർട്ടർ പറഞ്ഞു. തെക്കുപടിഞ്ഞാറൻ ഇറാനിൽ വിമാനം തകർന്നുവീണതിനു സമീപമുള്ള പ്രദേശത്തു തെരച്ചിൽ തുടരുകയാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു.