ന്യൂഡൽഹി: രാജ്യത്തെ കറന്‍സി നോട്ടുകളുടെ നിർമാണത്തിൽ പേപ്പറിനു പകരം പ്ലാസ്റ്റിക് ഉപയോഗിക്കാൻ റിസർവ് ബാങ്ക്. പരീക്ഷണമെന്നോണം ആദ്യം 10, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്റ്റിക് കറന്‍സി അഥവാ പോളിമര്‍ കറന്‍സിയായി പുറത്തിറക്കുക.
പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന 10, 20 രൂപാ നോട്ടുകള്‍ വിജയകരമായാല്‍ മറ്റു കറന്‍സികളിലേക്കും കടക്കാനാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.
കോട്ടണ്‍ മിക്സ് പേപ്പറാണ് നിലവിൽ കറൻസി അച്ചടിക്കാൻ ഉപയോഗിക്കുന്നത്. മൂന്നോ നാലോ വർഷത്തിനകം നോട്ടുകൾ പൊടിയും നനവും മൂലം ചെളി പിടിക്കും. എന്നാൽ പോളിമർ നോട്ടുകൾക്ക് ഈ പ്രശ്നമില്ല. പോളിമര്‍ നോട്ടുകൾക്ക് കനം കുറയും. കൂടാതെ മടക്കി പേഴ്സിലും വയ്ക്കാമെന്നാണ് പുറത്തുവരുന്ന വിവരം. മുഷിഞ്ഞതിനെത്തുടർന്നു വർഷാവർഷം റിസർവ് ബാങ്കിനു പിൻവലിക്കേണ്ടിവരുന്ന നോട്ടുകളുടെ എണ്ണം കൂടുകയാണ്.
കഴിഞ്ഞ വർഷം ഇത്തരത്തിൽ പിൻവലിക്കേണ്ടിവന്നത് 2400 കോടിയോളം നോട്ടുകളാണ്. ഇത് തലേ വർഷത്തേക്കാൾ 12 ശതമാനത്തിലധികമാണ്. 500 രൂപയുടെ നോട്ടുകളാണ് പിൻവലിച്ചതിലധികവും. തൊട്ടുപിന്നിൽ 100 രൂപ നോട്ടുകളും. പോളിമർ കറൻസിയുടെ നിർമാണച്ചെലവ് കൂടുതലാണെങ്കിലും കൂടുതൽ കാലം ഈടു നിൽക്കുന്നതിനാൽ അടിക്കടിയുള്ള അച്ചടി കുറയ്ക്കാനാവും.
പ്ലാസ്റ്റിക് നോട്ടുകളുടെ വ്യാജന് ഉണ്ടാക്കാന്‍ പ്രയാസമാണെന്നതും നേട്ടമാണ്. പ്ലാസ്റ്റിക് നോട്ടുകളിൽ അച്ചടിച്ച നോട്ടുകളിലുള്ളതിനേക്കാൾ സുരക്ഷാ ഫീച്ചറുകൾ ചേർക്കാനാവും. കൂടാതെ ആകർഷകമായ ഡിസൈനുകളും മഷികളും ഉപയോഗിക്കാനാവും എന്നതും പ്ലാസ്റ്റിക് നോട്ടുകളുടെ മേന്മയാണ്.
റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം നോട്ടുകൾ അച്ചടിക്കാനുപയോഗിക്കുന്ന പേപ്പറിന്റെ മറ്റ് സാമഗ്രികളുടെയും ചെലവ് വർധിക്കുകയാണ്. 2024-25ലെ കണക്കുപ്രകാരം കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ 6372.8 കോടി രൂപ ചെലവഴിച്ചപ്പോൾ 2023-24ലെ 5101.4 കോടിയാണ് ചെലവഴിച്ചത്.
ഡിജിറ്റൽ പണമിടപാട് വർധിച്ചതോടെ കറന്‍സി നോട്ടുകളുടെ പ്രചാരം കുറഞ്ഞു വരികയാണെന്നാണു വിലയിരുത്തപ്പെടുന്നതെങ്കിലും. കണക്കുകൾ നേരെ തിരിച്ചാണ്. മേയ് 15 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 42.86 ലക്ഷം കോടി രൂപയുടെ കറന്‍സികള്‍ പ്രചാരത്തിലുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.5% അധികമാണിത്. 500 രൂപയുടെ നോട്ടുകളാണ് 40 ശതമാനവും.
2012ലും പ്ലാസ്റ്റിക് കറന്‍സി പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിച്ചിരുന്നു. അന്നു 10 രൂപയുടെ നോട്ടുകളാണ് അച്ചടിക്കാൻ തീരുമാനിച്ചത്. കൊച്ചി, മൈസൂര്‍, ജയ്പുര്‍, ഷിംല, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ പരീക്ഷിക്കനായിരുന്നു നീക്കം. എന്നാൽ, സാങ്കേതിക ബുദ്ധിമുട്ടുകളെ ത്തുടര്ന്ന്പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇന്നു സാങ്കേതിക വിദ്യ വളരെയധികം മാറുകയോ അപ്ഗ്രേഡ് ചെയ്യുകയോ ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ എടിഎമ്മുകളുടെ സാങ്കേതികവിദ്യയും പോളിമര്‍ നോട്ടുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്.
1988ല്‍ ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി പോളിമര്‍ കറന്‍സി ഉപയോഗിച്ചുതുടങ്ങിയ രാജ്യം. ഇപ്പോള്‍ 60ഓളം രാജ്യങ്ങള്‍ പ്ലാസ്റ്റിക് കറൻസി നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. കാനഡ, യുകെ, ന്യൂസിലന്‍ഡ്, വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്ഡ്, ഇന്തോനേഷ്യ, റൊമേനിയ തുടങ്ങിയ രാജ്യങ്ങൾ അവയിൽ പ്രധാന സ്ഥാനം വഹിക്കുന്നു.