എഴുകോൺ : റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. യാത്രക്കാരുടെ പതിറ്റാണ്ടുകളായുള്ള നിരന്തരമായ ആവശ്യങ്ങൾക്കും പരാതികൾക്കും ഒടുവിൽ ആരംഭിച്ച പ്രവൃത്തികളാണ് ഇഴയുന്നത്. പ്ലാറ്റ്ഫോമിന്റെ നീളവും ഉയരവും കൂട്ടുന്ന ജോലികളാണ് മന്ദഗതിയിലായത്.
നിലവിലെ പ്ലാറ്റ്ഫോമിന്റെ ഉയരം 84 സെന്റിമീറ്റായി ഉയർത്താനും 270 മീറ്റർ മാത്രം നീളമുള്ള പ്ലാറ്റ്ഫോം 576 മീറ്ററായി വർധിപ്പിക്കാനുമുള്ള പ്രവൃത്തികൾ 2025 സെപ്റ്റംബറിലാണ് ആരംഭിച്ചത്. പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വശങ്ങളിലെ കോൺക്രീറ്റ് പൂർത്തിയാക്കിയെങ്കിലും പ്ലാറ്റ്ഫോം മണ്ണിട്ടുയർത്തുന്നതുൾപ്പെടെയുള്ള ജോലികൾ ബാക്കിയാണ്. പ്ലാറ്റ്ഫോമിന്റെ അതിർത്തി തിരിച്ചുള്ള കോൺക്രീറ്റ് മതിൽ നിർമാണം ഏറെക്കുറേ പൂർത്തിയായിട്ടുണ്ട്.
പാളത്തോട് ചേർന്നു രണ്ടടിയോളം വീതിയിൽ നിർമിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിന്റെ കൽക്കെട്ടിലേക്ക് യാത്രക്കാർ ഇറങ്ങാൻ ശ്രമിക്കുന്നത് അപകടങ്ങൾക്കിടയാക്കും. എഴുകോൺ, ആര്യങ്കാവ് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം നവീകരണം ഒറ്റക്കരാറായിട്ടാണു നൽകിയിരിക്കുന്നത്. എഴുകോണിലെ നവീകരണം തുടക്കംമുതൽതന്നെ മന്ദഗതിയിലായിരുന്നെന്നു പരാതി ഉയർന്നിരുന്നു.
ഒരു മാസത്തോളമായി നിർമാണപ്രവൃത്തികൾ ഒന്നുംതന്നെ നടക്കുന്നില്ലെന്നു യാത്രക്കാർ പറയുന്നു. നിർമാണം പൂർത്തിയാകുന്നതോടെ 24 എൽഎച്ച്ബി കോച്ചുകളുള്ള ട്രെയിനുകൾ എഴുകോണിൽ നിർത്താൻ കഴിയും. നവീകരണ പ്രവർത്തികൾ എത്രയുംവേഗം പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.