തിരുവനന്തപുരം: വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ട മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ പ്രതിയായ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്ക് ജാമ്യം. നെടുമങ്ങാട് ഫോറസ്റ്റ് കോടതിയാണ് ജാമ്യം നൽകിയത്.
അതേസമയം വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ മറ്റൊരു പരാതിയിൽ എസ്സി-എസ്ടി ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിൽ ജാമ്യം തേടി ശശി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മുള്ളൻപന്നിയെ കൊന്ന കേസിൽ ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ശശി കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാട് വാളിയറയിലെ ഒരു വീട്ടിൽ കയറിയ മുള്ളൻപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് ശശി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോവുകയായിരുന്നു. അദ്ദേഹം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.