ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന എൽപിജി പ്രതിസന്ധിയിൽ പാത്രം കൊട്ടി വനിതാ എംപിമാരുടെ പ്രതിഷേധം.
ഇന്നലെ ഉച്ചയ്ക്കുശേഷം തൃണമൂൽ എംപിമാരാണ് പാത്രങ്ങളുമായി ലോക്സഭയിൽ എത്തിയത്. ഉപധനാഭ്യർഥന ചർച്ചയിൽ ബിജെപി അംഗം ജഗദാംബിക പാൽ സർക്കാരിനെ പ്രശംസിച്ചു സംസാരിക്കുന്നതിനിടെയിലായിരുന്നു പാത്രം കൊട്ടിയുള്ള പ്രതിഷേധം. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ കേന്ദ്രസർക്കാരിനെതിരേ മുദ്രാവാക്യങ്ങൾ മുഴക്കി.
ഇത്തരത്തിലുള്ള പ്രതിഷേധം സഭയുടെ അന്തസിനു ചേർന്നതല്ലെന്നും ബെഞ്ചിലേക്കു മടങ്ങിപ്പോകണമെന്നും ചെയറിലുണ്ടായിരുന്ന സന്ധ്യാറായ് ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ തയാറായില്ല. സമാനമായി പാർലമെന്റിനു പുറത്തും പ്രതിപക്ഷ എംപിമാർ എൽപിജി വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരേ പ്രതിഷേധിച്ചു.
രാവിലെ സഭാ നടപടികൾ ആരംഭിക്കുന്നതിനുമുന്പ് പ്രധാന കവാടത്തിൽ ഒത്തുചേർന്ന എംപിമാർ കേന്ദ്രസർക്കാരിനെതിരേ പോസ്റ്ററുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രതിഷേധിച്ചു.
പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള വനിതാ നേതാക്കൾ പാർലമെന്റിനു മുന്നിൽ പ്രതീകാത്മക അടുപ്പ് ഉണ്ടാക്കിയാണു പ്രതിഷേധിച്ചത്.