ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 219 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 44.2 ഓവറിൽ 218 റൺസിന് എല്ലാവരും പുറത്തായി. വാലറ്റത്തെ കൂട്ടുപിടിച്ച് സെഞ്ചുറിയോടെ പൊരുതിയ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയാണ് (102) അവരെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്റെ തീരുമാനം പാടെ തെറ്റിക്കുന്നതായിരുന്നു ഇന്ത്യൻ പേസർമാരുടെ തുടക്കം. ഒരു ഘട്ടത്തിൽ 36/4 എന്ന നിലയിൽ അഫ്ഗാൻ തകർന്നിരുന്നു. തുടർന്ന് അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയും അസ്മത്തുള്ള ഒമർസായിയും ചേർന്നാണ് മത്സരത്തിലേക്ക് അവരെ തിരികെ കൊണ്ടുവന്നത്.
അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 105 റൺസിന്റെ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഒമർസായി (50) അർധസെഞ്ചുറി നേടി. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഇന്ത്യൻ ബൗളർമാരെ ക്ഷമയോടെ നേരിട്ട ഷാഹിദി 126 പന്തിൽ സെഞ്ചുറി കുറിച്ചു. ആകെ 130 പന്തിൽ 102 റൺസ് നേടിയാണ് ഷാഹിദി പുറത്തായത്.
അഫ്ഗാൻ നിരയിൽ മുഹമ്മദ് നബി (21) മാത്രമാണ് പിന്നീട് അല്പമെങ്കിലും പിടിച്ചുനിന്നത്. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യൻ നിരയിൽ 8.2 ഓവറിൽ വെറും 23 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് അഫ്ഗാന്റെ നടുവൊടിച്ചത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-0 ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു.